Monday, June 11, 2018

ഉമിത്തീയിൽ കുരുത്തപ്പോൾ

ഇന്ന് ഞാൻ കൃതാര്ഥ.. എനിക്കൊരു വാശി ആയിരുന്നു ആ സ്കൂൾ പൊങ്ങി വരണം എന്ന്.

വർഷങ്ങൾക്കു മുന്നേ വീട്ടുകാരെ പിണക്കി ആയിരുന്നു ഞാൻ ആ കൈ  പിടിച്ചിറങ്ങിയത്. അന്ന് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ സർവ്വം മറന്നു ഞങ്ങൾ ആർത്തുല്ലസിച്ചു. ഏട്ടന്റെ സർക്കാർ ഉദ്യോഗത്തിന്റെ ബലത്തിലായിരുന്നു ഷൊർണൂരിൽ നിന്ന് കൽക്കട്ടക്ക് വണ്ടി  കയറിയത്
BA  LT  സർട്ടിഫക്കറ്റിന്റെ ഹുങ്കും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ.

ഏട്ടന്റെ ചില കൂട്ടുകാരുടെ പിൻബലത്തിലായിരുന്നു ഞങ്ങൾ എത്തിയത്. സർക്കാർ ജോലി ആയതു കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പായിരുന്നു. എന്നാലും താമസം സൗകര്യം അന്വേഷിക്കലും മറ്റും അന്നൊരു വേവലാതി ആയിരുന്നു. ഏട്ടന്റെ  സഹപ്രവർത്തകനായ മജൂംദാർ കാര്യമായി സഹായിച്ചു.
വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തീരെ വൃത്തിയില്ലാത്ത തെരുവുകളും കലപില കൂട്ടുന്ന ചില്ലറ വ്യാപാരികളും മനം മടുപ്പിക്കുന്ന ഗന്ധങ്ങളും വല്ലാത്തൊരു അനുഭവമായിരുന്നു. ഒരു വാക്കുപോലും ബംഗാളി അറിയാത്ത ഞാൻ ആകെ പകച്ചു കൊണ്ടാണ് ഏട്ടന്റെ അരികു  ചേർന്നു നടന്നത്. ഒരു പോർട്ടർ വന്നു "കൊത്ഥയ്" എന്ന് തുടങ്ങി എന്തോ ചോദിച്ചു. ഏട്ടൻ ബാലിഗഞ്ജ്  എന്ന് പറഞ്ഞു. ചോദ്യവും ഉത്തരവും എനിക്കൊന്നും മനസ്സിലായീല. ഈശ്വരാ  ഭാഷ അറിയാതെ ഞാൻ വല്ലാണ്ടെ കഷ്ടപ്പെടുലോ എന്ന് മനസ്സിൽ തോന്നി. മലയാളവും മുറി ഇംഗ്ലീഷും അല്ലാതെ ഒന്നും അറിയാത്ത എന്റെ സ്ഥിതി ഊഹിക്കാലോ അല്ലേ? 

ഏതായാലും സാധനങ്ങൾ ഒക്കെ തലയിലേറ്റി ആയാൾ ഒരു റിക്ഷയിൽ കൊണ്ടെത്തിച്ചു. ഏട്ടൻ എട്ടണ  അയാൾക്ക്‌  കൊടുത്തപ്പോൾ സന്തോഷായി. നീട്ടി തൊഴുത് വേറെ ആൾക്കാരെ അന്വേഷിച് പോയി.

മജൂംദാർ കുടുംബം വളരെ സ്നേഹമുള്ള ആൾക്കാരായിരുന്നു. അവരുടെ പിന്തുണ എന്നും  ഉണ്ടായിരുന്നു. അവരുമായി നല്ലൊരു സൗഹൃദം മെനഞ്ഞെടുത്തു. അങ്ങിനെ ബംഗാളിയും ഇംഗ്ലീഷും ഒരു വിധം നന്നായി പഠിച്ചു.  സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഒരു  കോൺവെന്റ് സ്കൂളിൽ ജോലിയും കിട്ടി

ഇന്നും ഓർക്കുന്നു മജൂംദാറിന്റെ ഭാര്യ പഠിപ്പിച്ചു തന്ന ബംഗാളി വിഭവങ്ങളും പലഹാരങ്ങളും.
ദുര്ഗാപൂജക്ക് ഒരു ഹരമായിരുന്ന ആഘോഷത്തിന്റെ. പൂർണമായും അവരോടെല്ലാം ചേർന്ന് അടിച്ചു പൊളിച്ചു ജീവിച്ചത് ഓർത്തപ്പോൾ ചിരി വന്നു. 'ബൗദീ ബോശെ  ബോശെ ഹാൻശച്ചോ കേനോ " എന്ന് ദീപാലിടെ  ചോദ്യം കേട്ടപ്പോൾ ഞെട്ടി കണ്ണു വാതിൽക്കലേക്ക് തിരിച്ചു. ദീപാലി  കുട്ടി ആവുമ്പോൾ മുതൽ എന്റെ കൂടെ ആണ്. ബാല്യവിവാഹം കഴിഞ്ഞു ന്യൂ ഫാറക്ക എന്ന ഗ്രാമത്തിൽ നിന്ന് റെയിൽവേ പോർട്ടർ ആയ ഭർത്താവിന്റെ കൂടെ വന്ന മുതൽ അവളാണെനിക് എല്ലാത്തിനും സഹായി. ഏടത്തിയമ്മ എന്നർത്ഥമുള്ള ബൗദി എന്നാണവൾ എന്നെ അന്ന് മുതൽ വിളിച്ചത് ഞാൻ വെറുതെ ഇരുന്നു ചിരിക്കുന്നതെന്തിനാണ് അവൾക്കറിയണം.
പഴയ കാര്യങ്ങൾ ഓർത്തതാണ് എന്നും പറഞ്ഞു ഞാൻ അവിടെ നിന്നെണീറ്റു.

പാറു  ഡാൻസ് ക്ലാസ്സിൽ നിന്ന് വരാറായി. അവൾക്ക് പാല് തിളപ്പിക്കണം എന്തെങ്കിലും കഴിക്കാനുണ്ടാക്കണം. ദീപാലിയേം  കൂട്ടി അടുക്കളയിലേക്കു പോയി.
പാറു എന്റെ മകളാണ്. കല്യാണം കഴിഞ്ഞു പന്ത്രണ്ടു വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്തത്  തന്നിഷ്ടം കാണിച്ചു തണ്ടാന്റെ കൂടെ ഓടി കല്യാണം കഴിച്ചിട്ടാണെന്നു തറവാട്ടിലുള്ളവരൊക്കെ പറയുന്നു എന്ന് അനുജത്തി ശാരദ എല്ലാ കത്തിലും എഴുതുമായിരുന്നു  അവളും  അമ്മ ൻ മരിക്കുന്നതു വരെ അമ്മയും മാത്രമായിരുന്നല്ലൊ തറവാട് മായിട്ടു എനിക്കുള്ള ഒരേയൊരു സമ്പർക്കം. പടിഞ്ഞാറെ മഠത്തിൽ മാധവമേനോൻ എന്ന  അച്ഛൻ എന്നേ ബന്ധം മുറിച്ചതാണല്ലോ. ഇപ്പൊ പിന്നെ ആരായിട്ടും ഒരു കൂട്ടുകെട്ടും ഇല്ല. നാട്ടിലേക്കു പോയത് തന്നേ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം.
പാറു എന്ന പാർവതി അവളാനെന്റെ എല്ലാം. അവളെ ദത്തെടുത്തതാണെന്നു അധികമാർക്കും അറിയില്ലല്ലോ. കുട്ടികൾ ണ്ടാവില്ല എന്നുറപ്പായപ്പോൾ ഒറീസ്സയിലെ അനാഥമന്ദിരത്തിൽ ഒരു  ഗുജറാത്തി ബ്രാഹ്മണ കുമാരി ഉപേക്ഷിച്ചു പോയ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങിയത് ഇന്നലെ എന്ന പോലെ ഓർക്കുന്നു.  ഏട്ടന്റെയും എന്റെയും സ്വത്തായി ഓമനയായി അവൾ  വളർന്നു. പാട്ടും ഡാൻസും വീണവായനയും എല്ലാം അവൾ മിടുക്കിയായി അരങ്ങേറി. പഠിക്കാനും മിടുക്കി..............

അന്നവൾ അഞ്ചാം ക്ലാസ്സിൽ ആയിരുന്നു. സ്കൂൾ അടച്ച സമയം. എന്റെ ഒരു കൂട്ടം അധ്യാപക  സുഹൃത്തുക്കൾ വീട്ടിൽ വന്നിരുന്നു. ഏട്ടൻ പാചകം ഏറ്റെടുത്തു. ബിരിയാണിയും പായസവും ഒക്കെ ഏട്ടൻ അസ്സലായി ഉണ്ടാക്കി. എല്ലാവരും ശീട്ടുകളിയു  പാട്ടും ഒക്കെ ആയി രസിച്ചു കുറച്ചു മണിക്കൂറുകൾ.
അവരെ യാത്ര ആക്കാൻ ഞാൻ പോകുമ്പോൾ ഏട്ടൻ പറഞ്ഞു മോളെയും കൂട്ടിക്കോളൂ വരുമ്പോൾ ചാറ്റര്ജിടെ വീട്ടിലും ഒന്നു കയറിക്കോളൂ മിസ്സസ്  ചാറ്റർജി മീനൂനെ അന്വേഷിച്ചിരുന്നു  മിനിയാന്ന് ഞാനവിടെ പോയപ്പോൾ. ചാറ്റർജി ഏട്ടന്റെ സഹപ്രവർത്തകനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും  ആയിരുന്നല്ലോ. എന്നേക്കാൾ ഏട്ടനിഷ്ടം  അയാളെ ആണെന്ന്  ഞാൻ ചിലപ്പോൾ പരിഭവിക്കാറുണ്ടായിരുന്നു
ഏതായാലും കറങ്ങാൻ ഇഷ്ടമുള്ള ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.
വൈകുന്നേരം ആറു മണി കഴിഞ്ഞു അവിടെ നിന്നിറങ്ങുമ്പോൾ. "സുകു കൈമോൻ ആച്ചേ  കോനോ കിച്ചു ഓഫീസേർ കൊധാ  ബോൽച്ചിലെ?"  എന്ന് ചാറ്റർജി ചോദിച്ചപ്പോൾ ഓഫിസ് കാര്യം ഒന്നും എന്നോട് നിങ്ങളുടെ കൂട്ടു കാരൻ  പറയാറില്ലല്ലോ എന്ന് ഞാൻ തമാശയായി പറഞ്ഞു  ഏതായാലും 7 മണിക്ക് വീട്ടിലെത്തി വാതിൽ  മുട്ടിയപ്പോൾ. വാതിൽ അകത്തു നിന്ന് കുറ്റി  ഇട്ടിട്ടില്ല. അകത്തു കയറി ഒരു അഞ്ചു മിനിറ്റ്  ഫാനിന്റെ ചുവട്ടിൽ ഇരുന്നു. ചാറ്റർജി എന്താപ്പോ  അങ്ങനെ ചോദിച്ചത് എന്നറിയാൻ ഏട്ടാ എന്നും വിളിച്ചുകൊണ്ടു  ബെഡ്റൂമിലേക്ക് ചെന്നു. അപ്പൊ എന്റെ ഏട്ടൻ അതാ മേശയിൽ കമിഴ്ന്നു കിടക്കുന്നു. ണീക്കു  ഏട്ടാ കട്ടിലിലേക്ക് കെടന്നോളു എന്ന് പറഞ്ഞു തോളത്തു തട്ടിയപ്പോൾ ഏട്ടൻ കുഴഞ്ഞു വീണു.  വായിൽ നിന്ന് നുരയും  പതയും. ഏട്ടാ എന്നലറി ഞാൻ. പിന്നെ ഒന്നും ഓർമയില്ല. മോൾ അച്ഛനും അമ്മേം വീണു എന്നും പറഞ്ഞു അടുത്ത വീട്ടിലെ മിസ്സസ്സ് ബോസിനെ വിളിച്ചുത്രേ . ഞാൻ കണ്ണു മിഴിച്ചപ്പോൾ വീട്ടിൽ നിറച്ചും ആൾക്കാർ.ഞാൻ  മിസ്സിസ് ചാറ്റര്ജിടെ മടിയിൽ തല വച്ചു  കിടന്നിരുന്നു....

എന്റെ ലോകം കീഴ്മേൽ മറിഞ്ഞു. എല്ലാം ഉപേക്ഷിച്ചു വീട്ടിൽനിന്നും മീനാക്ഷി മേനോൻ ഇറങ്ങി മീനാക്ഷി സുകുമാരൻ ആയപ്പോൾ മുതൽ ഞാനെന്ന മീനാക്ഷിയുടെ ലോകം ഏട്ടൻ മാത്രമായിരുന്നു. ആ ഏട്ടനാണ് ഈ മീനുവിനെ വഞ്ചിച്ചു കടന്നു കളഞ്ഞത്. ഉച്ചക്ക് കളിച്ചു രസിച്ചു ജീവിതം സുഖസമ്പൂര്ണം എന്ന് കരുതി പുറത്തു പോയ മീനു തിരിച്ചു വന്നത് ആ ജീവിതം തന്നേ താറുമാറായി എന്ന് മനസ്സിലാക്കാൻ. ഓഫീസിലെ പ്രശ്നങ്ങൾ കാരണം ആണത്രേ ഏട്ടൻ ആ കടുംകൈ ചെയ്തത്.. എന്നാൽ ഒരു സൂചന  ഒരു ചർച്ച ആ പ്രശ്നതേ കുറിച്ച് ഒന്നും മീനുവായി പങ്കു വച്ചില്ല. മീനു ശരിക്കും ജീവിതപങ്കാളി ആയിരുന്നില്ലേ. ചാറ്റർജി പറഞ്ഞാണ് ഓഫിസിലെ പ്രശ്‌നങ്ങൾ ഞാൻ  അറിഞ്ഞത്. അപ്പോഴേക്കും  എന്റെ ജീവിതം..എന്റെ ലോകം  തകർന്നിരുന്നു.
സർവ്വം എന്ന് കരുതിയ ആൾ  തന്നേ സ്വന്തമാക്കിയില്ല. ആകെ തകർന്നു തരിപ്പണമായി. പോകാനിടമില്ല. നാട്ടിലേക്ക് പോകില്ല എന്ന് തീർച്ച ആക്കി.
ഉമിത്തീയിൽ ആയിരുന്നു ദിവസങ്ങൾ. പക്ഷെ എനിക്ക് ഞാൻ മാത്രം. എന്റെ പാറൂനും വേറെ ആരും ഇല്ല്യാ എന്നൊരു ബോധോദയം ഒരു നാൾ ഉറങ്ങാതെ കിടന്നപ്പോൾ......
പിന്നെ ഉമിത്തീയിൽ നിന്നൊരു ഉയിർത്തെഴുനേൽപായിരുന്നു. കഴിഞ്ഞ
എത്ര വർഷങ്ങൾ മീനാക്ഷി സുകുമാരൻ നല്ല കുറെ  സുഹൃത്തുക്കളുടെ പിൻബലത്തിൽ പാറുവിനെയും നെഞ്ചോട്‌ ചേർത്ത് ജീവിച്ചു എന്നറിയോ?  ജീവിതത്തോട് പൊരുതി. ഇന്ന് ഞാൻ കൃതാര്ഥ. ഞാൻ സ്കൂളിൽ നിന്ന് വിരമിച്ചു. ഈ അറുപതാം വയസ്സിൽ ഞാൻ എന്റെ പാറൂന്  വേണ്ടി ഒരു ഡാൻസ് സ്കൂൾ ആരംഭിക്കാനുള്ള എല്ലാ കാര്യങ്ങളും ചിട്ടപ്പെടുത്തി. നാളെ ഞായറാഴ്ച. അതിന്റെ ഉത്ഘാടനവും അതോടു കൂടി ക്‌ളാസും തുടങ്ങും. അവൾ ദത്തുപുത്രി ആണെന്നവൾ അറിഞ്ഞത് അച്ഛൻ മരിച്ച അന്നാണ്. ന്യൂസ്‌  പേപ്പർ റീപോർട്ടിൽ നിന്ന്. അന്നവൾ കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ ഇതുവരെ അതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ല. ഡാൻസ് സ്കൂളിന്റെ എല്ലാ ഫോര്മാലിറ്റീസും കഴിഞ്ഞപ്പോൾ. പറഞ്ഞു... അമ്മേ ആഴ്ചയിൽ ഒരു ദിവസം ഫ്രീ ക്ലാസ്സ്‌. അത് അനാഥ മന്ദിരത്തിലെ കുട്ടികൾക്ക്. എല്ലാ അനാഥരും എന്നെപോലെ ഭാഗ്യം ചെയ്തവരല്ലല്ലോ.. എന്നിട്ടെന്നെ മുറുക്കെ കേട്ടിപിടിച്ചു നിന്നു കുറെ സമയം...

Sunday, June 10, 2018

വളർത്തുപുത്രി

15 നീണ്ട വര്ഷങ്ങളായി   നാടും വീടും വിട്ടിട്ട്. താനിന്നൊരു സന്തുഷ്ടയായ കുടുംബിനിയാണ്. ഭർത്താവ് മാരുതി കമ്പനിയിൽ ജോലി. മകൾ ദില്ലിയിലെ പേരുകേട്ട സ്കൂളിൽ പഠിക്കുന്നു.. ഒരു സ്നേഹമയിയായ അമ്മയുടെ പ്രിയപ്പെട്ട വളർത്തുമകൾ ആയതു മുതൽ തന്റെ  ജീവിതം സ്നേഹവും സന്തോഷവും നിറഞ്ഞതായി. തിരിഞ്ഞു നോക്കുമ്പോൾ തനിക്കു ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നറിഞ്ഞു അവൾ.  ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ താൻ ഒരിക്കൽ വിട്ടു പോന്ന വീട്ടിലേക്ക് പോകാറുണ്ട്. ഭർതൃഗൃഹത്തിലും പിറന്ന വീട്ടിലും കുറച്ചു നാളുകൾ ചിലവഴിക്കാറുണ്ട്. എന്നാലും സ്വന്തമെന്നു തീർത്തും പറയാവുന്നത് അമ്മ അച്ഛൻ എന്ന് താൻ വിളിക്കുന്ന  തന്റെ വളർത്തമ്മയും വളർത്തച്ഛനുമാണ്. 12 വയസ്സ് മുതൽ സ്നേഹവും സംരക്ഷണവും നൽകി തന്നേ ഇന്നത്തെ നല്ല നിലയിൽ എത്തിച്ചത് അവരാണ്. എന്നിരുന്നാലും അവരുടെ ജീവിതത്തിലേക്ക് തന്നേ കൊണ്ടെത്തിച്ച സാഹചര്യങ്ങൾ മനസ്സിലേക്ക് വന്നു കൊണ്ടിരിക്കുന്നു
 
സർഗുജയിൽ എട്ടു മക്കളിൽ ഒരാളായി ആണ്  താൻ ജനിച്ചത്. കാടിന്റെ മക്കളായ ആ ഗ്രാമവാസികൾ കാട്ടിലെ മരങ്ങളെയും അതിനരികിലൂടെ ഒഴുകുന്ന മണ്ട് എന്ന മഹാനദിയുടെ പോഷക നദിയെയും സ്വന്തമായി സ്നേഹിച്ചു വരുന്നു കാലങ്ങളായി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സർഗുജയുടെ വാസികൾ ഉപജീവനം മാർഗം തേടി അലയുന്നു ഇന്നും

കാട്ടിലെ മരങ്ങളും പുഴയിലെ വെള്ളവും എല്ലാവർക്കും തുല്യാവകാശം. ആരും അവകാശങ്ങൾക്കോ  അതിർ വരമ്പുകൾക്കോ കലഹിക്കാറില്ല..

തന്റേതു പോലെ അടുത്തടുത്തു പല മണ്  വീടുകളിലും ആയി ആയിരത്തിലേറെ കുടുംബങ്ങൾ ആ സർഗുജ എന്ന പ്രദേശത്തുണ്ട്. എല്ലാ വീട്ടിലും അഞ്ചിൽ കൂടുതൽ മക്കൾ. ആർക്കും ലാളനയും തലോടലും നൽകാൻ ജീവിതത്തിന്റെ തത്രപ്പാടിനിടയിൽ അമ്മയ്ക്കും അച്ഛനും സമയം കിട്ടാറില്ല. കാട്ടിലെ സമ്പത്തു മാത്രം പോരല്ലോ ആഹാരത്തിനും ജീവിക്കാനും.
ഇഷ്ടികച്ചൂളകളിൽ മണിക്കൂറുകളോളം കുനിഞ്ഞു നിന്ന് പണിയെടുക്കുന്ന അമ്മമാരും കള്ളവാറ്റു നടത്തുന്ന അച്ഛന്മാരും  പെടാപാട് പെട്ടാണ് ആഹാരം തേടിയിരുന്നത്. അതിനിടയിൽ മൃദുലവികാരങ്ങൾക്കെന്ത് സ്ഥാനം??
അതിനിടയിലാണ് ദൂരെ ദില്ലിയിലും ബോംബെയിലും ഗോവയിലും പല യുവാക്കളും ജോലി തേടി പോകാൻ തുടങ്ങിയത്. പോയവരാരും തിരിച്ചു വന്നില്ല, ഒന്നോ രണ്ടോ പേര് ഇടയിൽ വന്നാലും ആ സ്ഥലങ്ങളിലെ ഗുണഗാനങ്ങളിലൂടെ മറ്റു ചെറുപ്പക്കാരെയും മോഹിപ്പിച്ചു.
ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടിയും
അക്കരപ്പച്ചയിൽ മോഹിച്ചു താനും മൂന്നു കൂട്ടുകാരികളും ഒരു നാൾ വീട്ടിൽ നിന്നോടി റായ്‌ഗഡ് എന്ന സ്ഥലത്തു നിന്നും കള്ള വണ്ടി കയറി. അപ്പോഴത്തെ ധൈര്യത്തിന് പെട്ടെന്നെടുത്ത തീരുമാനം ആദ്യമായി തീവണ്ടിയും പുതിയ  സ്ഥലങ്ങളും  കണ്ട്‌ ആകെ പരിഭ്രമിച്ചും എന്നാൽ  പുതിയതായി കിട്ടിയ സ്വാതന്ത്ര്യത്തിൽ കുറച്ചൊന്നു സന്തോഷിച്ചും ഞങ്ങൾ നീങ്ങി. രാത്രി ആയപ്പോൾ പേടി തോന്നി. പുലർച്ചെ വണ്ടിയിൽ കയറിയതാണ്. എങ്ങിനെയോ അതുവരെ ttr ന്റെ പിടിയിൽ പെടാതെ  ഇരുന്ന താൻ  അറിയാതെ ഉറങ്ങിപ്പോയി.

ആരോ ചുമലിൽ തട്ടി വിളിച്ചപ്പോളാണ് കണ്ണു മിഴിച്ചത്. വണ്ടി ഇളകുന്നില്ല. ബോഗിയിൽ ബോഗിയിൽ താൻ ഒറ്റക്ക്. ഒരു പ്രായമേറിയ പോർട്ടർ ആയിരുന്നു തട്ടി വിളിച്ചത്. കൂടെ ഉണ്ടായിരുന്നവർ  എവിടെ പോയോ എന്തോ. ചുറ്റും പകച്ചു നോക്കിയപ്പോൾ ആ പോർട്ടർ ചോദിച്ചു "റായ്‌ഗഡ് സെ ഭാഗ് കാർ ആയീ??  സാഥീ ചോട് ഗയെ? " റായ്‌ഗഡിൽ നിന്നാണോ വന്നത്?  കൂട്ടുകാർ വിട്ടു പോയോ എന്ന്. ഒന്നും പറയാനാവാതെ താൻ  മിഴിച്ചിരുന്നു.
ഇതെന്നും ഈ ട്രെയിനിൽ നടക്കുന്നതാണ്. വേറെ ആരും നിന്നെ കാണാത്തത് ഭാഗ്യം. നീ വരൂ എന്റെ കൂടെ എന്നും പറഞ്ഞ് അയാൾ എന്നെ  തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ അയാളുടെ ഭാര്യയും ഉണ്ടായിരുന്നു. കുളിക്കാൻ പറഞ്ഞു  അവർ. എന്നിട്ട് വയറു നിറച്ചും ആഹാരംതന്നു.  ആശ്വാസമായി...ഒന്നും അറിയാതെ അവിടെ കിടന്നുറങ്ങി.

ഉച്ചക്കാണ് കണ്ണു മിഴിച്ചത്. ആ അമ്മാവന്റെ സഹായത്താൽ ഒരു നല്ല ഏജൻസിയിൽ  എത്തി. വീട്ട് വേലക്കും ആതുര ശുശ്രൂഷക്കും വേണ്ടി സമ്പന്നകുടുംബങ്ങൾ ബന്ധപ്പെടുന്ന ഏജൻസി ആയിരുന്നു അത്. അവരവിടെ എത്തി രണ്ട് മണിക്കൂർ ആയിക്കാണും ഒരു മധ്യവയസ്കയും മകനെന്ന് തോന്നിക്കുന്ന  യുവാവും അവിടെ എത്തി. എന്തോ അറിയില്ല പെട്ടെന്ന് അവരെ തനിക്കിഷ്ടമായി. അവർക്കും ബോധിച്ചു. അങ്ങിനെ തുണിസ്സഞ്ചിയിൽ കരുതിയ ഒരു ജോഡി ഡ്രെസ്സും ഒരു ഫോട്ടോയും കുറച്ചു നിലക്കടലയും എടുത് അവരോടൊപ്പം  ഇറങ്ങി.

കുറച്ചു ദൂരം കാറിൽ (ജീവിതത്തിൽ ആദ്യമായി ) സഞ്ചരിച്ചതിനു ശേഷം ഒരു വലിയ വീടിന്റെ മുന്നിൽ ഇറങ്ങി. അവിടെ ആ സ്ത്രീയുടെ ഭർത്താവും ഗർഭിണി ആയ മകളും ഉണ്ടായിരുന്നു. ആരും ഒന്നും ചോദിച്ചില്ല. തനിക്കു കിടക്കാനൊരു ചെറിയ മുറിയും അതിലൊരു മടക്കു കട്ടിലും കോസറിയും ഉണ്ടായിരുന്നു. രാത്രി ആ അമ്മ ചോറ്‌ വിളമ്പി തന്നു. തലയിൽ തലോടി സുഖമായി ഉറങ്ങിക്കൊള്ളാൻ പറഞ്ഞു. ജീവിതത്തിലാദ്യമായി ഒരു സ്നേഹത്തിലോടലും സുരക്ഷിത ബോധവും എന്നെ എല്ലാം മറന്ന സുഷുപ്തിയിലേക്ക് കൊണ്ടു പോയി.
പുതിയ ആൾക്കാർ,  തനിക്കൊട്ടും മനസ്സിലാവാത്ത  ഭാഷ,  തന്റെ ഛത്തീസ്ഗഡ് ഭാഷയിൽ നിന്നും വ്യത്യസ്തമായ ഒരു ഹിന്ദി  എല്ലാം ഒരു പരിഭ്രമത്തോടും
അത്ഭുതത്തോടും താൻ  നോക്കി കണ്ടു.
കുറച്ചു നാളുകൾ കഴിഞ്ഞ് മെല്ലെ മെല്ലെ താൻ ആ വീട്ടിലെ അംഗത്തെ പോലെ ആയി. ആ ചേച്ചിയുമായി വളരെ  അടുത്തു. കുറേശ്ശേ വീട്ടു വേലകളിൽ സഹായിക്കാനും പുതിയ വേലകൾ പഠിക്കാനും ഹിന്ദി നന്നായി സംസാരിക്കാനും  പഠിച്ചു. എന്നാൽ തന്നേ  പാടെ മാറ്റിയത് ആ ചേച്ചി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചപ്പോൾ ആണ്. പെട്ടെന്ന് ആ കുഞ്ഞിന്റെ ഉത്തരവാദിത്തം താൻ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. ചേച്ചിയെ എല്ലാ സമയവും ചുറ്റി പറ്റി നിന്ന് താൻ വളരെ ഏറെ പഠിച്ചു. ആ കുഞ്ഞുമായി  എന്തെന്നില്ലാത്ത ഒരാത്മബന്ധം മനസ്സ്  അറിയാതെ മെനഞ്ഞെടുത്തു. അങ്ങിനെ  മനസ്സും ആത്മാവും ആ കുഞ്ഞുമായി പൂർണമായും ബന്ധപെട്ടു. അതുപോലെ ആ കുഞ്ഞിനും ജയന്തി ദീദി പ്രാണപ്രിയയായി. ആ വീട്ടിലെ ഒരംഗമായി തീരുകയായിരുന്നു ക്രമേണ താൻ 

ആ കുട്ടിയോടുള്ള അഭേദ്യ ആത്മബന്ധമാകാം ഇന്ന് തന്റെ  മകളും അറിയാതെ ആ കുഞ്ഞിനെപ്പോലെ വളരുന്നു. ആ വീട് ഇന്ന് തനിക്കു സ്വന്തം. അവിടത്തെ പ്രിയപ്പെട്ട വളർത്തുമകൾ താനിന്ന്. ഇന്ന് താനൊരു സന്തുഷ്ടയായ ഭാര്യയും അമ്മയും ആണെങ്കിൽ ഇന്നു  താൻ സ്വാശ്രിത  ആണെങ്കിൽ അതിനെല്ലാം കാരണം തന്റെ വളർത്തമ്മയും ആ കുടുംബവും. ഇന്ന് താൻ സ്വന്തമെന്നു കരുതുന്ന അവരാണ് തന്റെ ഈ കൊച്ചു കുടുംബത്തിലെ ഏറ്റവും വലിയ അഭ്യുദയാകാംക്ഷികൾ,  തന്റെ ഈ  മൂന്നംഗകുടുംബത്തിന്റെ തായ്‌വേര്....

Saturday, June 9, 2018

മലയാള സാഹിത്യലോകം കൂട്ടായ്മയിൽ പോസ്റ്റീതാണ്. അവിടെ അംഗത്വമില്ലാത്ത എന്റെ മറ്റു  friends ന് വേണ്ടി ഇവിടെയും പതിക്കുന്നു 

            തെരുവിലെ അമ്മ

എന്നും ആ വഴി പോകുമ്പോൾ ഒരു നറുചിരിയോടെ ഏവരെയും ശ്രദ്ധിക്കുന്ന ആ മുഖം മനസ്സിൽ നിന്നു മായുന്നില്ല. എല്ലാ  മുഖങ്ങളെയും ഉറ്റു നോക്കും പിന്നെ മുഖം തിരിച്ചു മാറിനിൽക്കും. കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങൾ അവരെ കാര്യമായി ശ്രദ്ധിച്ചു.
നല്ല കുലീനത്വം തുളുമ്പുന്ന ഏകദേശം 75-80 വയസ്സ് പ്രായം തോന്നും. അയഞ്ഞ സൽവാർ കമീസ്  ആണ് വേഷം. ഒരു കറുത്ത ദുപ്പട്ട യും  ഉണ്ട്.

ഇന്നലെ വൈകുന്നേരം ഓഫിസിൽ നിന്ന് തിരിച്ചു വരുമ്പോൾ അവരെ കണ്ടില്ല. മനസ്സിലൊരു ആശങ്ക തോന്നി. എവിടെ പോയി ആ അമ്മ എന്ന്

ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി. സമാധാനം അവിടെ ഉണ്ട്. ഓടി അടുത്തെത്തി ചോദിച്ചു " മാജി കൽ ശാം  ആപ് ദിഖേ നഹി. കഹാൻ ചലേ ഗയെ  ത്തെ " (അമ്മേ ഇന്നലെ വൈകുന്നേരം താങ്കളെ കണ്ടില്ലല്ലോ . എവിടെ പോയിരുന്നു? ). ആദ്യമായാണ് ഒരാൾ അവരോട് കുശലം ചോദിക്കുന്നതെന്നു തോന്നി സന്തോഷം കലർന്ന ആശ്ചര്യമുള്ള ആ നോട്ടം കണ്ടപ്പോൾ.
എന്നെ ബേട്ടീ എന്നും പറഞ്ഞു കൈപിടിച്ച് കൊണ്ടു പോയി. എവിടേക്കെന്നോ?  ആ വഴിൽ നിന്നെ മാറി ഒരു വലിയ ആൽമരത്തിന്റെ തണലിലേക്ക്. സൂക്ഷിച്ച് നോക്കിയപ്പോൾ ആ വലിയ മരത്തിന് മുൻസിപ്പാലിറ്റി നിർമിച്ച ഒരു സിമന്റ്‌ തറ. പടർന്നു പന്തലിച്ച ആ മരച്ചുവട്ടിൽ നല്ല  തണലുണ്ടായിരുന്നു
മരത്തോടു തൊട്ടൊരു മൺ കലം അടച്ചു വച്ചിരുന്നു അതിനു മുകളിൽ ഒരു ഗ്ലാസും. ഒരു കോണിൽ ഒരു മണ്ണെണ്ണ സ്റ്റവും അതിനു മീതെഒരു തവയും  (റൊട്ടി ചുടുന്ന ചട്ടി )ഒരു അലുമിനിയം ചീനച്ചട്ടിയും. കുറച്ചു മാറി ഒരു തകരപെട്ടിയും. മരത്തിന്റെ രണ്ട് കൊമ്പുകൾ തമ്മിൽ ഒരു കയറുകൊണ്ട് അയ കെട്ടി അതിന്മേലൊരു പഴകിയ സൽവാർ കമീസും  തോർത്തെന്നു തോന്നിക്കുന്ന ഒരു ചുമന്ന കള്ളി യുള്ള തുണിയും. നല്ല വൃത്തിയുള്ള ആ സ്ഥലം അവരുടെ വാസസ്ഥലമെന്ന് ഊഹിച്ചു. എല്ലാം ഞാൻ  ഉറ്റു നോക്കുമ്പോളും അവരെന്റെ കൈ വിട്ടില്ലായിരുന്നു. ഒന്നും ചോദിക്കാനും പറയാനും ആവാതെ ഞാൻ അങ്ങിനെ നിന്നു. എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ആ നറുചിരി മായാതെ അവർ എന്നെ  അവിടെ പിടിച്ചിരുത്തി.
മേരി ബേട്ടി ഹോതി ത്തോ തുംഹാരി ജിത്‌നി ഹോതി എന്ന് പറഞ്ഞു. അവരുടെ മോൾ ഉണ്ടായിരുന്നെങ്കിൽ എന്റെ മാതിരി  ആയിരുന്നേനെ എന്ന്. . മോളെവിടെ എന്ന് ചോദിച്ചപ്പോൾ. ഭഗവാൻ കൊ പ്യാരി ഹോ ഗയി എന്ന് പറഞ്ഞു . ഭഗവാന്  പ്രിയപെട്ടവളായി.. മരിച്ചു പോയി എന്ന്. കൂടുതൽ ഒന്നും ചികഞ്ഞു ചോദിക്കണ്ട എന്ന് തോന്നി എങ്കിലും അറിയാനുള്ള ആകാംക്ഷ കാരണം എന്തിനാ ഇവിടെ താമസിക്കുന്നത് എന്നും എവിടെ വീടെന്നും ചോദിച്ചു. അപ്പോഴാണവർ എല്ലാം പറഞ്ഞതും പൊട്ടി കരഞ്ഞതും. ഭർത്താവ് മരിച്ച അവർ മീററ്റിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് താമസിച്ചത്. കല്യാണം കഴിഞ്ഞ മകൾ തൂങ്ങി മരിച്ചതും അവർ   ആകെ തളർന്നു. മകനും കുടുംബവും അവരെ കൊണ്ടു മടുത്തിരിക്കാം. ഹരിദ്വാറിലേക്ക് പോകാമെന്നും പറഞ്ഞു കൂടെ കൊണ്ടു വന്നു. ബസിൽ ഇരുന്ന്  ഉറങ്ങിപ്പോയി . പുലർച്ചെ ആരോ തട്ടി ഉണർത്തിയപ്പോൾ ഉണർന്നു.
ബസിൽ ആരും ഉണ്ടായിരുന്നില്ല. നടന്നു നടന്നു ഈ ആലിന്ചുവട്ടിൽ എത്തി. അവിടെ തളർന്നു കിടന്നു. കുറെ കഴിഞ്ഞ് എണീറ്റപ്പോൾ  മൂന്നാല് സ്ത്രീകൾ ഉണ്ടായിരുന്നു ചുറ്റും. അവർ വെള്ളവും ഭക്ഷണവും തന്നു. ചുറ്റും ഉള്ള വീടുകളിലെ ആളുകൾ നല്ലവരാണ്. അധികവും പട്ടാളക്കാൾ. എന്നും രാവിലെ എണീറ്റു വഴിയോരത്തു പോയി തിരയും മോൻ അമ്മയെ തിരക്കി വരുന്നുണ്ടോ എന്ന്. ആരെങ്കിലും വല്ലതും ഒക്കെ തരും. ആരോടും ഒന്നും ആവശ്യപ്പെടാറില്ല. ചുറ്റുമുള്ള ആളുകൾ സഹായിക്കും വല്ലപ്പോഴും  റൊട്ടിയോ പഴങ്ങളോ  ചായയോ ഒക്കെ തരും..
അഭിമാനിയും ഈശ്വരവിശ്വാസിയും ആയ ആ തെരുവിലെ അമ്മ മകനെയും പ്രതീക്ഷിച്ചു അങ്ങിനെ കഴിയുന്നു. ഞാൻ ഉച്ചക്ക് കഴിക്കാൻ എടുത്ത ഭക്ഷണവും കയ്യിൽ ഉണ്ടായിരുന്ന ആയിരം രൂപയും അവർക്കും നിർബന്ധിച്ചു കൊടുത്തു. പിന്നെ വരാം എന്നും പറഞ്ഞ്  മെട്രോ സ്റ്റേഷൻ ലാക്കാക്കി നടന്നു. മനസ്സ് വല്ലാതെ തളർന്ന പോലെ.
ഇടക്കൊക്കെ വൈകുന്നേരങ്ങളിൽ അവരെ കാണാൻ പോകുന്നത് ഇപ്പോളൊരു  പതിവാണ്.....
അഭയം തരൂ അമ്മേ

എന്തേ നീ വന്നില്ല എന്തിനീ നീരസം ദേവീ
എന്തേ നീ കണ്ടില്ല അഭയം തേടുമീ മാനസം
എന്തിനെൻ  കാത്തിരിപ്പെന്നറിയാതെപ്പോഴും
സന്തതം കേഴുന്നു മന്മനമറിവതില്ലേ അമ്മേ

ചന്തമേറും നിൻ പൂവുടൽ കാണ്മാനും ദേവീ
ഹന്ത ചാരുതയേറും തവ  തൃക്കണ്ണടിയനെ
സന്തതം പാർത്തിട്ടാശിസ്സേകാനും അമ്മേ
ഭ്രാന്തമെൻ ചിത്തത്തിനാഗ്രഹമുണ്ടേറെയിന്ന്

വെന്തുരുകുമീ മാനസത്തിനഭയം നീ മാത്രം
എന്തേ ഭഗവതീ നീ അറിയുന്നതില്ല തെല്ലും
എന്തു ഞാൻ ചൊല്ലേണ്ടു എന്തിനിചെയ്യേണ്ടു നിന്തിരുവടിയെനിക്കഭയം നല്കാനായ ദേവി

Monday, June 4, 2018

ഒരു പെരുമഴക്കാലം

മുനിഞ്ഞു കത്തുന്ന മുടുക വിളക്കിന്റെ നേരിയ വെളിച്ചത്തിൽ അവൾ തനിച്ച്  മുറ്റത്തേക്ക് കണ്ണും നട്ടിരുന്നു. അവിടവിടെ മിന്നി തെളിഞ്ഞ മിന്നാമിനുങ്ങുകൾ അവൾക്കു കൂട്ടായി.  ഇന്നിനി ഏതായാലും കറന്റ്‌ വരില്ല. ഈ നാട്ടിന്പുറത്തു അങ്ങനെ ആണലോ. ദൂരെ നിന്നെങ്ങാനും ചൂട്ടിന്റെ വെളിച്ചം കാണാനുണ്ടോ?  കുഞ്ഞുണ്ണിടെ ഷാപ്പിൽ നിന്ന് ഇറങ്ങി വരുന്നവരുടെ ഒച്ചയും പാട്ടും ഇടക്കിടക്ക് കേൾക്കാം. നേരം ഇരുട്ടി. കലത്തിലെ കഞ്ഞി ചൂടാറുലോ കാവിലമ്മേ. എപ്പളാ ഇനി കുട്ടേട്ടൻ വരാ  ആവോ. ഉമ്മറത്തിരുന്നാൽ പാടം കഴിഞ്ഞ റോഡിൽ കൂടി ബസ്‌ പോണത് കാണാം. എട്ടരടെ മയിൽവാഹനം വരാറായി. മഞ്ചേരിന്നു  കുട്ടേട്ടൻ പീടിക പൂട്ടി ഇറങ്ങുമ്പോളെക്കും നേരം കൊറേ ആവും. പിന്നെ ഈ മയിൽവാഹനം മാത്രേ ഉള്ളു രക്ഷ. അതിൽ വന്നൂച്ചാൽ നന്നായി. ഇല്ലാച്ചാൽ വല്ല ലോറി കാരടേം സഹായം വേണം. എത്ര കാലായി ഇങ്ങനെ കഷ്ട പ്പെടുന്നു.

 അച്ഛനുമമ്മക്കും ഒറ്റകുട്ടിയാണ് കുട്ടേട്ടൻ. പത്താംതരം വരെ കഷ്ടപ്പെട്ടാണ് അച്ഛൻ പഠിപ്പിച്ചത്. മകൻ ഒന്നാം ക്ലാസ്സിൽ ജയിക്കും എന്നുറപ്പായിരുന്നു. ടൈപ്പ് കൂടി പഠിച്ചാൽ ഒരു സർക്കാർ ഉദ്യോഗം കിട്ടും. പിന്നെ ഒന്ന് സമാധാനായി ശ്വാസം വിടാലോ എന്ന് കുട്ടേട്ടന്റെ അമ്മ അവരുടെ അടുത്ത സ്നേഹിത ആയിരുന്ന എന്റെ അമ്മോട് എപ്പളും പറയുർന്നു.
ആ സ്നേഹിതകൾ തമ്മിൽ പറഞ്ഞുറപ്പിച്ചതാണല്ലോ ഞങ്ങൾടെ കല്യാണവും.

എന്തിനേറെ കുട്ടേട്ടൻ പത്താംതരം ഒന്നാംക്ലാസ്സിൽ തന്നേ ജയിച്ചു. കൂട്ടുകാരൊത്തു കറങ്ങി മലപ്പുറത്തൊക്കെ പോയി  വൈകുന്നേരായി വീട്ടിൽ എത്താൻ.  ഇടീം മഴേം വരും എന്നപേടിയിൽ ഇരുട്ടാവുന്നതിനു മുന്നേ വീട്ടിലേക്ക് പൊന്നു.  ഞങ്ങൾടെ ഗ്രാമത്തിൽ അപ്പോഴേക്കും ഇടിയും മിന്നലും  തകർക്കാൻ തുടങ്ങിയിരുന്നു. നാൽക്കാലികളെ തൊഴുത്തിലാക്കാനും കോഴികളെ കൂട്ടിലടക്കാനും എല്ലാരും തിരക്കിട്ടു ഓടി നടക്കാൻ തുടങ്ങി. പെട്ടെന്നതാ ഒരു തകർപ്പൻ ഇടി മിന്നൽ ഊക്കിൽ വന്നു കുട്ടേട്ടന്റെ അച്ഛനേം അമ്മയേം ഒറ്റ അടി.  ഒരു നിമിഷത്തിൽ എല്ലാം കഴിഞ്ഞു.... ഒപ്പം കുട്ടേട്ടൻ അമ്മേ എന്നും വിളിച്ചു പടി  കടന്നു വന്നു. അടുത്ത ക്ഷണം ഇടി വെട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചു. അച്ഛാ  അമ്മേ എന്ന്. നോക്കി നിന്ന ഞങ്ങൾ ആകേ തരിച്ചു പോയി. എന്തു ചെയ്യണം എന്നറിയാതെ.. ഒരു ഇടീം മിന്നലും അങ്ങനെ കുട്ടേട്ടനെ അനാഥനാക്കി. ആ അലർച്ചയോടു കൂടി വീണ കുട്ടേട്ടൻ പിറ്റേന്ന് രാവിലെ ആണ് കണ്ണു തുറന്നത്. അവിടെ ഉള്ളവരെല്ലാം കോരിച്ചൊരിയുന്ന മഴയിൽ ആകേ വിഷമിച്ചു നേരം പുലർത്തി.   കുട്ടേട്ടന്റെ അച്ഛനേം അമ്മയെയും ആരെല്ലാമോ എടുത്തു അകത്തു കിടത്തി. അന്ന് ഞങ്ങളാരും ഒന്നും കഴിച്ചില്ല ഉറങ്ങിയില്ല. പുലർച്ചെ മഴ തോർന്നപ്പോളാണ് എന്തു വേണം ഇനി എന്ന് എല്ലാരും അന്യോന്യം ചോദിക്കാൻ തുടങ്ങീത്.
ആ മഴക്കാലം എല്ലാവരുടെയും മനസ്സിലും വീടുകളിലും സങ്കടത്തിന്റെ ഇരുട്ട് മൂടിയിരുന്നു.
    ഭൂമി അതിന്റെ അച്ചുതണ്ടിൽ അങ്ങനെ കറങ്ങി കൊണ്ടിരുന്നു. എല്ലാരും കൂടി സ്നേഹിച്ചും നിർബന്ധിച്ചും   കുട്ടേട്ടൻ ഒരു വിധം ശരി ആയി തുടങ്ങി. ടൈപ്പു പഠിച്ചു, പക്ഷെ സർക്കാർ ഉദ്യോഗം ഒന്നും തരായീല. ഞങ്ങൾടെ കല്യാണം കഴിഞ്ഞ്. ഞാൻ അങ്ങേ വീട്ടിൽ  നിന്ന് ഇങ്ങേ  വീട്ടിലേക്കു പൊന്നു. കുട്ടേട്ടന്റെ മാഷ്മാര് ഉത്സാഹിച്ചാണ് മഞ്ചേരിയിൽ  ജോലി ശരി ആയത്.

കാത്തിരുന്നു മുഷിഞ്ഞു അല്ലേ എന്ന് കുട്ടേട്ടന്റെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ ഞെട്ടി  പഴയ കാലത്തു നിന്ന് തിരിച്ചു പോന്നത്.
"ഇന്നെന്തേ മയിൽ വാഹനം വന്നില്ലേ??" "ഇല്ല്യാ ലോറി ക്കാര് കൊ ണ്ടു വന്നാക്കി. വിശന്നിട്ട് വയ്യ. വേഗം മേൽക്കഴുകി വരാം "എന്ന് പറഞ്ഞു പോയി.
സമ്മന്തീം കൊണ്ടാട്ടം വറത്തതും കൂട്ടി കുശാലായി കഞ്ഞി  കുടിച്ചു മൂപ്പരൊറങ്ങി. ഞാനങ്ങനെ കെടന്നു ഓരോന്ന് ഓർത്തുകൊണ്ട്. അപ്പൊ അതാ അടിവയറ്റിൽ നിന്ന് ഒരു ഇളക്കം. ആഹാ ചവിട്ടാൻ തൊടങ്ങിയോ 
ഇത്ര വേഗം???  ആറു മാസം കഴിഞ്ഞുലോ അല്ലേ.. ഈ കുട്ടേട്ടൻ എന്തേ ഇത്ര നേരത്തെ ഒറങ്ങീത്. ഒന്നു കാണിച്ചു കൊടുക്കായിരുന്നു  ഈ ഇളക്കം.  ഇനി ഇപ്പൊ രാവിലെ ആവണ്ടേ.. പാവം വല്ലാണ്ടെ ക്ഷീണിച്ചോറങ്ങീതാ. മണിക്ക് 11 കഴിഞ്ഞു. ഇനി  ഉറങ്ങാം. കുട്ടേട്ടന് നാളെ പോണ്ടതല്ലേ. രാവിലെ പണീണ്ടല്ലോ....

രാവിലെ കുട്ടേട്ടന്റെ ഒരു സന്തോഷം !! ഒരു നൂറു കൂട്ടം നിബന്ധനകളും കോണ്ടു വന്നു. നീ നിന്റെ വീട്ടിൽ പൊയ്ക്കോ. ഒറ്റക്ക് ഇതിങ്ങനെ ഇവടെ നിക്കണ്ടേ ഞാനച്ചാൽ ചെലപ്പോ രാത്രി ആവും വരാൻ. കുട്ടി ഇളകാനും ചവിട്ടാനും തു ടങ്ങി. ഇനി സൂക്ഷിക്കണ്ടേ. ഒരു പത്തു പെണ്ണുങ്ങളെ പ്രസവിപ്പിച്ച വയറ്റാട്ടിടെ പോലെ തുടങ്ങി ഓരോന്ന് പറയാൻ.  എനിക്ക് ചിരി വന്നിട്ടും വയ്യ. "കുട്ടേട്ടാ  ഏതായാലും  എട്ട് പിറന്നാൽ ഞാൻ  അമ്മടെ അടുത്തു പൂവ്വില്ലേ അത് വരെ ഞാൻ ഇവടെ ഒരു കൊഴപ്പോം ഇല്ലാതെ നിന്നോളം." എന്ന് ഞാൻ വാശി പിടിച്ചപ്പോൾ "എന്നാൽ വൈകുന്നേരം ആയാൽ  ആരെങ്കിലും ഇവിടെ വന്നിരിക്കാൻ ഏർപ്പാടാക്കം. അല്ലെങ്കിലേ   മഴക്കാലം വരാറായാൽ എന്റെ മനസ്സിൽ ഒരു  വല്ലാത്ത പരിഭ്രമാണ്  എന്ന് നിനക്കറിയാലോ.
ഒരു മഴക്കാലം തന്ന നഷ്ടത്തിൽ നിന്ന് കൊറച്ചെങ്കിലും കരകയറീത് നീ വന്നേ പിന്നെ ആണ്."

ശരി ആണ് അന്നത്തെ മഴേം കോളും കുട്ടേട്ടനെ അത്ര അധികം ബാധിച്ചിരുന്നു
ഞങ്ങൾടെ കല്യാണം കഴിഞ്ഞിട്ടാണ്  ആദ്യായി മഴ പെയ്യുമ്പോൾ ഉമ്മറത്തിരുന്നത്. അല്ലെങ്കിൽ മഴക്കാലത്തു എവടേം പോവാതെ അധികം സമയവും തട്ടിന്പുറത്തെ വായനമുറിയിൽ കെയറി ഇരിക്കലായിരുന്നു.  നീ കൂടെ ഇണ്ടെങ്കിൽ എനിക്കൊരു ധൈര്യം ആണെന്ന് പറയും.  വെറുതെ  "എന്തിനാ വേവലാതി പ്പെടണത് ആവോ. ഒരു പ്രാവശ്യം അപകടം  പറ്റീന്ന് വെച്ചിട്ട് മഴ അപകടത്തിന്റെ കാലാണ് എന്നങ്ട് മനസ്സിൽ ഒറപ്പിച്ചിരിക്യാ. ഒന്നും  സംഭവിക്കില്ല.  നോക്കിക്കോളൂ കുട്ടേട്ടന്റെ മനസ്സീന്ന് ഈ പേടി ഒക്കെ തന്നത്താൻ മാറും." എന്നൊക്കെ  പറഞ്ഞു  സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
 ഉച്ചയായപ്പോൾ ആകാശം ആകെ ഇരുണ്ടു വന്നു. പെട്ടെന്ന് പ്രതീക്ഷിക്കാതെ മഴടെ വരവ് എന്തോ അറിയില്ല മനസ്സിനെ ആകെ പേടിപ്പിച്ചു. മഴയെ  കുറിച്ചു ഇന്ന് രാവിലെ കുട്ടേട്ടൻ പരിഭ്രമം പറഞ്ഞെ ഉള്ളു..  ഈശ്വര കുട്ടേട്ടൻ എത്താൻ ഇനീം കുറെ  കഴിയണം. മഴ പെയ്യാൻ തുടങ്ങിയാൽ നിക്കില്ല.മനസ്സിൽ വേണ്ടാത്ത വിചാരങ്ങൾ തുടങ്ങി. ഇടി മുരളാൻ തുടങ്ങുമ്പോൾ എന്റെ വയറ്റിൽ  മുരളിച്ച തുടങ്ങി. എന്താ ഈ കുട്ടേട്ടൻ വരാത്തത്.....

ജലജേ മോളെ എന്നും പറഞ്ഞു ജലജേടെ അമമ  വന്നപ്പോൾ അവളെ ഉമ്മറത്തൊന്നും  കണ്ടില്ല. ഈ പെണ്ണെവിടെ പോയി.. മോളെന്നു ഉറക്കെ വിളിച്ചു.  ഈ മഴയത്തു ഈ കുട്ടി എവടെ പോയി എന്റീശ്വരാ.. അമ്മ ആകെ വിറക്കാൻ തുടങ്ങി. എല്ലാടത്തും തിരഞ്ഞു.ജലജേന്നുള്ള ഉറക്കെ വിളി കേട്ട് അടുത്തുള്ള വേറേം ആൾക്കാർ വന്നു .  എല്ലാരും തിരയാൻ തുടങ്ങി. അപ്പോഴേക്കും കുട്ടൻ എത്തി.   മഴ ആയതൊണ്ടു  വേഗം പൊന്നു എന്നും പറഞ്ഞ്. ജലജേ കാണാതായപ്പോ അവനും പേടിച്ചു. എല്ലാരും കൂടി അന്വേഷിച്ചപ്പോ അവൾ കോഴിക്കൂടിന്റെ അടുത്തു ചുരുണ്ടു കൂടി ഇരിക്കുന്നു. മഴേം  ഇടീം കണ്ടപ്പോ ഞാൻ ഇവടെ അച്ഛനും അമ്മേം അവസാനം നിന്ന സ്ഥലത്തു വന്നു. എന്റെ വയറു വേദനിക്കാൻ തുടങ്ങി പേടിച്ചിട്ടു. അച്ഛാ അമ്മേ ഒന്നും സംഭവിക്കാൻ നിങ്ങൾ സമ്മതിക്കരുതേ എന്റെ കുട്ടേട്ടന്റെ മനസ്സിലെ പേടി മാറ്റാൻ എന്ന് പറഞ്ഞുകൊണ്ടിരുന്നു.  എന്ന് ജലജ പിറുപിറുത്തു അവളുടെ സാരിയിൽ ഒരു തുള്ളി രക്തം കണ്ടു .  എല്ലാരും പേടിച്ചു .  ഉടനെ അവളെ ഡോക്ടറിന്റെ അടുത്തെത്തിച്ചു.. ഡോക്ടർ നോക്കി പരിശോധിച്ച്. അവൾക്കൊരു ഇൻജെക്ഷൻ കൊടുത്തു .അവളുടെ അമ്മയോടും അവളോടും നിർദേശങ്ങൾ കൊടുത്തു വീട്ടിലേക്കയച്ചു.

 ഇതിനിടയിൽ  കുട്ടൻ ആകെ തളർന്നു .  ന്റെ കുട്ടി പോയി എന്നും പറഞ്ഞ്  കരയാൻതുടങ്ങി   ഈ മഴ എന്നെ എന്തിനാ ഇങ്ങനെ..... ഓരോന്ന് പറഞ്ഞവൻ കരയുമ്പോൾ. ജലജ തിരിച്ചെത്തി. കൂടെ ബാക്കി ഉള്ളവരും.   കുട്ടേട്ടൻ എന്തിനാ ഇങ്ങനെ പേടിക്കണത് ഒന്നും വരില്ല ഒക്കെ ശര്യാവും   മഴ അനുഗ്രഹാണ് കുട്ടേട്ടാ  മഴ ഇല്ലെങ്കിൽ  നമുക്ക് ജീവിക്കാൻ പറ്റുമോ. വെള്ളം കിട്ടാതെ വരണ്ടു പോവില്ലേ എല്ലാം. ഇതിപ്പോ പെട്ടെന്നൊരു പരിഭ്രമം കാരണം ഉണ്ടായതാണ് ഡോക്ടർ പറഞ്ഞു .  ഒന്നും ഇല്ല്യാ. നമ്മുടെ കുട്ടിക്കൊരു കൊഴപ്പോം  ഇല്ല്യാ  എനിക്കും ഒരു പ്രശ്നോം ല്ല്യ  കൊറച്ച് ദിവസം പൂർണ വിശ്രമം മതീന്ന് ഡോക്ടർ പറഞ്ഞു.  കുട്ടേട്ടന്റെ അച്ഛനും അമ്മേം മോളിൽ ഇരുന്നു നമ്മളെ അനുഗ്രഹിക്കയുന്നുണ്ട്. ഞാൻ വല്ലാതെ ഒന്നു പരിഭ്രമിചൂന്നു  ശരിയാ . പക്ഷെ ആ കോഴികൂടിന്റെ അടുത്ത്  എത്തിയപ്പോൾ എന്റെ പരിഭ്രമം പോയി. എന്തോ ഒരു പ്രത്യേക ആശ്വാസം  അമ്മേം നിങ്ങളൊക്കേം വന്നത്  ഞാൻ അറിഞ്ഞേ ഇല്ല്യാ  കുറച്ചു തുള്ളി രക്തം പോയത് ആ പെട്ടെന്നുള്ള പരിഭ്രമം കൊണ്ടാണ് കുട്ടേട്ടാ . ഇതിനു ത്രേട്ടൻഡ് അബോർഷൻ (ഗർഭഛിദ്ര ഭീഷണി ) എന്നാണതെ ഡോക്ടർമാർ പറയാ .  വിശ്രമിച്ചാൽ മാറാനേ  ഉള്ളു.
എല്ലാം കേട്ടപ്പോൾ ൽ കുട്ടൻ ഒരു ജാള്യതകലർന്ന ചിരിയോടെ   അവളുടെ കൈയിൽ പിടിച്ചു നീയാണെന്റെ ധൈര്യം  ഇനി എനിക്ക് മഴയെ പേടി ഇല്ല.   നീ  പറഞ്ഞത് പോലെ മഴ  അനുഗ്രഹം ആണ് . ഇനി ഞാനും നിന്നോടൊപ്പം മഴയെ സ്നേഹിക്കേ ഉള്ളു......... അത് കേട്ടിട്ടോ എന്തോ മഴ പെട്ടെന്ന് ശാന്തമായി പെയ്യാൻ തുടങ്ങി.. ഒരു തണുത്ത കാറ്റ്‌ വീശി.. ആ കാറ്റിന് അമ്മടെ മനം ഉണ്ടെന്നു തോന്നി അയാൾക്ക്‌...
എന്റെ സ്വപ്നങ്ങളെല്ലാം ഞാനൊന്നൊന്നായി സംഭരിച്ചെൻ  കീശയിൽ വച്ചു
ഒരിത്തിരി സമയം കിട്ടുമ്പോളവയെ  എടുത്തൊന്നു പുന്നാരിക്കാമല്ലോ

കീശയിലെ നൂലിഴകൾ ദ്രവിച്ചിടുന്നു ; എൻ സ്വപ്നങ്ങളുമിന്ന്  മങ്ങിടുന്നു
ആവതില്ലെനിക്കിനി കീശ തുന്നികെട്ടാനും
വേറെ സ്വപ്‌നങ്ങൾ നെയ്യാനുമെന്നോർത്തു ഞാൻ 

പണ്ട് ഞാൻ കൂട്ടി വെച്ചൊരാ സ്വപ്നങ്ങളെടുത്തു
താലോലിക്കാമേന്നാശിച്ചു ഞാൻ
അയ്യോ കാണ്മതില്ലയൊരൊറ്റ സ്വപ്നം പോലും.
എങ്ങുപോയവ എന്ന് ഞാൻ കേഴവേ.....

 മാറ്റി നിർത്തിയോരെൻ ഉള്ളിലെ എന്നെ യൊന്നുകാണാൻ വെമ്പി ഞാനെങ്കിലും..
 അറിവതില്ല ഞാൻ കണ്ണാടിയിൽ കാണുമീ
നരച്ചമുടിയിഴകളും വരണ്ടൊരു രൂപവും....

 ഞാനുമെൻ സ്വപ്നങ്ങളും എങ്ങോ പോയി മറഞ്ഞെന്നറിവൂ ഇന്നു ഞാൻ ഖേദത്തോടെ...





Monday, May 21, 2018

ഒൻപതു കോണുകളുള്ള തടാകം.. നൗകുച്ചിയതാൾ

Dejavu..   അതേ എവിടെയോ കണ്ട്‌ മറന്നത്.. അതായിരുന്നു ആ സുന്ദരമായ, ഹിമവൽ സാനുക്കളിൽ ഒളിച്ചിരിക്കുന്ന  തടാകതീരത്തുള്ള കൊച്ചു ഗ്രാമത്തിൽ എത്തിയപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു പോയത്...

അന്നൊരു അസഹ്യമായ ഉഷ്ണത്തിന്റെ വറവിൽ,  ഭ്രാന്ത് പിടിച്ചു പോകുന്ന വെയിലിന്റെ അരോചകമായ ചൂടിൽ ഞാൻ  വലയുമ്പോൾ... "വല്ല  ഹരിദ്വാറിലോ ഋഷികേശത്തോ പോയി കുറച്ചു ദിവസം ഭജന ഇരിക്ക്യായിരുന്നു . വയ്യ എനിക്കീ ചൂട് സഹിക്കാൻ" എന്ന് ഞാൻ എന്റെ അസഹ്യതയും വേവലും പുഴുങ്ങലും  എല്ലാം കൂടി ചേർത്തു പിറുപിറുത്തു.. കേട്ടു കൊണ്ടു വന്ന മോൻ.... "അമ്മ ഭജന ഇരിക്ക്യോന്നും വേണ്ട. കുറച്ചു ദിവസം അച്ഛനും അമ്മേം കൂടെ  ഒന്ന്  ഈ ചൂടിൽ നിന്ന് രക്ഷപെട്ട് ഒന്ന് സുഖിക്കു. ഞാനൊന്നു നോക്കട്ടെ നമുക്കെന്താ ചെയ്യാൻ പറ്റാ എന്ന് "
ഞാൻ ആ ചൂടിൽ പറഞ്ഞു .  അത് മറക്കേം ചെയ്തു.
മൂന്നാല് ദിവസം കഴിഞ്ഞപ്പോ മോൻ അതാ ശതാബ്ദി ട്രെയിനിൽ  കാഠഗൊധം  എന്ന സ്ഥലത്തേക്ക്  രണ്ട് ടിക്കറ്റും ഒരു 'ഹോം സ്റ്റേ ' ക്കുള്ള ബുക്കിങ്ങും കോണ്ട്  വന്നു.
യാദൃശ്ചികമായി വർഷങ്ങൾക്കു മുൻപേ ഞാൻ ഹോം  സ്റ്റേ  എന്നതിനെ പറ്റി പ്രകീർത്തിക്കുന്നത് അവൻ ഓർത്തു വച്ചിരുന്നു
ഏതായാലും ഉടനെ തുടങ്ങി ഒരുക്കങ്ങൾ. "കാഠഗൊധം എന്ന സ്റ്റേഷനിൽ ഇറങ്ങിയാൽ അവിടെ കാറും  കൊണ്ട് ആൾ വരും നിങ്ങളെ നൗകുച്ചിയ താൾ വരെ എത്തിക്കും.   അവിടെ ഹോം സ്റ്റേ  ക്കാർ നിങ്ങളുടെ താമസ സൗകര്യങ്ങളും  മറ്റും നോക്കിക്കോളും " മോൻ തന്ന നിർദ്ദേശങ്ങൾ  കേട്ട് ഞങ്ങൾ പുറപ്പെട്ടു

പ്രകൃതി രമണീയമായ ആ സ്ഥലത്തെത്തിയപ്പോഴാണ്  ഞാൻ അറിയാതെ Deja  Vu  എന്ന് പറഞ്ഞത്... കാരണം ആ രമണീയതക്കിടയിൽ ഒരു കൊച്ചു ഹോം സ്റ്റേ യുടെ പേരും അത് തന്നേ.  Dejavu....
നൗകുച്ചിയതാൾ  അല്ലെങ്കിൽ ഒൻപതു കോണുകളുള്ള തടാകം മഞ്ഞുമലകളും പർവതീയ സസ്യങ്ങളും  പൂക്കളും സ്വച്ഛമായ വായുവും  എല്ലാ  മുള്ള ഒരു കോച്ച സ്ഥലമാണ്
മലമ്പ്രദേശങ്ങൾ പലതും ഞങ്ങൾ സഞ്ചരിച്ചുട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ഭിന്നമായ രമണീയത മാത്രമല്ല നേരത്തെ പറഞ്ഞതുപോലെ ഒരു ദേജാവു അനുഭവം......ഒരു സുപരിചിതത്വം . അതാദ്യമായായിരുന്നു.

കോട്ടക്കൽ എന്റെ അച്ഛൻവീട്ടിൽ ഒരു വലിയ കുളവും അതിനു ചുറ്റും പല മരങ്ങളും  ചുമന്ന ചരൽ കലർന്ന മണ്ണിൽ അനേകം പൂക്കളുള്ള നല്ലൊരു പൂന്തോട്ടവും  ഉണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ അവിടെ  വൈദ്യുതി ഇല്ലാത്തതു കൊണ്ട് ഒരു ഇരുണ്ട സന്ധ്യയും മിന്നാമിനുങ്ങുകളും തവളകളുടെ  ശബ്ദവും ഒക്കെ ഉണ്ടായിരുന്നു. ഈ നൗകുച്ചിയ താൾ എത്തി ആ ഹോം സ്റ്റേ പരിസരത്തെത്തിയപ്പോൾ എനിക്ക് ഒരു സുപരിചിതത്വം തോന്നിയത് എന്റെ കുട്ടിക്കാലത്തെ ആ വീടും പരിസരവും ഓർമ്മയിൽ ഉള്ളത് കൊണ്ടാവാം.

ആ വീടും പരിസരവും ചുറ്റുമുള്ള കാഴ്ചയും ശുദ്ധ വായുവും കുളിരും  എന്നെ മദോന്മത്തയാക്കി.  ഞങ്ങൾ പുറത്തിരുന്നു നല്ല ചൂട് ചായ കുടിക്കുമ്പോൾ അതിഥികളായി ഒരു  വാനര കുടുംബം അടുത്തു കൂടി. ഒരു തരത്തിലും ഉപദ്രവിക്കാതെ എന്നാൽ നല്ല പരിചയമുള്ളതു പോലെ അടങ്ങി ഇതുങ്ങി അവർ  മുതിർന്നവരും കുഞ്ഞുങ്ങളും ഞങ്ങൾ കൊടുത്ത ബിസ്കറ്റും മറ്റും വാങ്ങി കഴിച്ച്. അടുത്തുള്ള മരത്തിൽ തൂങ്ങി സർക്കസ്സ് കാണിച്ചു ഞങ്ങളെ ആനന്ദിപ്പിച്ചു.

ഈ നയനാഭിരാമമായ കാഴ്ചകളും  ചേതോഹരമായ അനുഭവങ്ങളും ഞങ്ങളെ ആ പ്രദേശത്തിന്റെ പ്രണയിതാക്കളാക്കി.
അതിലെല്ലാം ഉപരി അവിടത്തെ കെയർ  ടേക്കർ ഒരു ഗോവിന്ദ്ജിയും ഭാര്യ ഋതു വും ഞങ്ങളെ വളരെയേറെ ആകർഷിച്ചു. അതിഥികളുടെ ഇഷ്ടങ്ങൾ ആരാഞ്ഞും അറിഞ്ഞും അവർ ശുഷ്കാന്തിയോടെ ഓരോന്നും ചെയതു  പൊന്നു. ആ വീടും പരിസരവും വിട്ട്  എങ്ങോട്ടും പോകണമെന്ന് തോന്നിയില്ല ഞങ്ങൾക്ക്. ശരിയായ സുഖവാസം  ആയിരുന്നു അത്. എന്നാൽ അവരുടെ നിർബന്ധം കാരണം അവിടെ ഉള്ള ഒരു കൊച്ചു മിടുക്കന്റെ മാർഗ്ഗദര്ശനത്തിൽ ഞങ്ങൾ വൈകുന്നേരങ്ങളിൽ കറങ്ങാൻ പോകുമായിരുന്നു.   അടുത്തുള്ള ബോട്ടു ജെട്ടിയും ആമ്പൽ കുളങ്ങളും തടാകത്തിന് ചുറ്റുമുള്ള പർവതം നിരകളും  പച്ചപ്പുകളും  പല പല ദിവസങ്ങളായി ഞങ്ങൾ പോയിക്കണ്ടു നിർവൃതി ആണ്ടു.
അതിനിടയിൽ ആ കൊച്ചു ഗ്രാമത്തിലെ ആഘോഷങ്ങളിലും ഞങ്ങളെ അവർ പങ്കാളികളാക്കി.
കൊടും ചൂടിൽ നിന്നൊരു മോചനം മാത്രമേ കാംക്ഷിച്ചുള്ളു ഞങ്ങൾ. എന്നാൽ ശരീരവും മനസ്സും കുളിരണിഞ്ഞ  ദിനങ്ങളായിരുന്നു ആ ദേജാവു  താമസം. ഒരു പുതു ജീവനും പുത്തൻ ഉണർവും നൽകി മനോഹരമായ ആ ദിവസങ്ങൾ.

ഇത്രയും സന്തോഷകരമായ ആ ദിവസങ്ങളെ കുറിച്ചെഴുതുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം ഒരു മുള്ളുകൊണ്ട വേദന.... ഞങ്ങളേ  വളരെ അധികം സ്നേഹത്തോടെ ശുശ്രൂഷിച്ച ഋതു  വൈകി അറിഞ്ഞ ഒരു അർബുദത്തിന് ഇരയായി. സ്നേഹമയിയായ അവർ ഒരു പുഞ്ചിരി സമ്മാനിച്ചു യാത്രയായി എന്ന് അവരുടെ മകൾ കുറച്ചു നാളുകൾക്ക് മുൻപേ അറിയിച്ചു. ഈ വിവരണം ആ സ്നേഹസമ്പന്നക്ക് ആദരാഞ്ജലികളായി അർപ്പിക്കട്ടെ
ഒരു പിടി ഓർമ്മകളും ഒരു കുട്ട  മധുരമുള്ള അനുഭവങ്ങളും ഞങ്ങൾക്ക് നൽകിയ നൗകുച്ചിയ താൾ.... അവിടത്തെ ദേജാവു.... ഗോവിന്ദ്ജി ഋതു... എല്ലാവരെയും എന്നും ഞങ്ങൾ ഓർക്കും.... ഈ ഓർമ്മകൾക്കൊപ്പം വാക്കുകൾക്ക് പകരാൻ പറ്റാതിരുന്ന എന്തൊക്കെയോ ചിലത്  ഫോട്ടോകളിലൂടെ പങ്കിടുന്നു  ഞാൻ..... 
കുറിമാനം

വേപഥു പൂണ്ടു ഞാനെഴുതുന്നീ കുറിമാനം
വേദനയുണ്ടേറെ ഇന്നെനിക്കുമെന്തലമുറക്കും
വേവലാതി കൊണ്ടിട്ടു കാര്യമില്ലെന്നറികിലും
വേദനയോടെ നിയതിക്കൊരു കുറിമാനമിതാ

എങ്ങുപോയെങ്ങുപോയാ നല്ല നാളുകൾ
ഇങ്ങിനിവരാത്തവണ്ണം വസന്തർത്തു നീയും
മങ്ങിയതെന്തേ മനുജർ തമ്മിലെ സ്നേഹം
എങ്ങുപോയ് പ്രിയ പക്ഷികളും വൃക്ഷങ്ങളും

ആറ്റിലെ വെള്ളവും ഹൃത്തിലെ കരുതലും
വറ്റിയ  നാളുകൾ  കാണ്മതില്ലേ   നീ  വിഭോ
മറ്റാരുണ്ട് നീയല്ലാതെ ഒന്നു  വിളിച്ചു ചൊല്ലാനും
മാറ്റങ്ങൾ വേണമീ ഊഴിയിലെന്നു ശഠിക്കാനും

മാതൃ ദിനാഘോഷത്തിന്റെ ഭാഗമായി അവൻ അശരണാർക്കായി സമുദായ കേന്ദ്രത്തിൽ ഗംഭീരമൊരു ഊണൊരുക്കി. ആയിരകണക്കിന് അമ്മമാർ വന്നു... ഊണ് കഴിച്ചു...... അവനെ അനുഗ്രഹിച്ചു പോയി......................
........ അക്കൂട്ടത്തിൽ അവന്റെ അമ്മയും ഉണ്ടായിരുന്നത് തിരക്കിനിടയിൽ അവൻ കണ്ടില്ല
സുഗന്ധമൂറുമീ ഉഷസ്സിൽ
കതിരോൻ തൻ രശ്മികളെന്നിൽ പുളകമുതിർക്കുമ്പോൾ
ക്ലാന്തമെൻ മനം ഊർജ്ജസ്വലയാകുന്നു.
ജീവിതത്തിന്റെ പുലരിയിൽ
ഞാൻ നേടിയ ഊർജ്ജവും ജ്ഞാനവും
എന്റെയീ ജീവിത സന്ധ്യ  ധന്യമാക്കുന്നു....
ഇന്നീ ഉഷസ്സിൻ നിർവൃതിയിൽ
ഞാനറിയുന്നു മറക്കാനും പൊറുക്കാനും
ഞാനെൻ മനസ്സിനെ ഒതുക്കിയെന്നതും.
അന്ന് ഞാൻ നേടിയ കുളിരെന്നുമെൻ
ജീവിതയാത്രതൻ  ഉഷ്ണങ്ങൾക്കു തണലായി 
ഇന്നീ സന്ധ്യ ആ തണലെനിക്കേറെ പ്രിയം.
ആ പുലരിതൻ  സുഗന്ധവും കുളിരും ഇന്നീ
ഉഷസ്സിൽ ഞാൻ ഓർക്കവേ
അറിയുന്നു ധന്യമീ  ജീവിതമെന്നും..
ധന്യമെൻ നാളുകളെന്നും....

Thursday, April 26, 2018


എന്റെ ദില്ലി... ഓർമ്മകൾ..... 
                   നാല് 

അമ്മക്കിളി തന്റെ ചിറകിനടിയിൽ സൂക്ഷിച്ചു വലുതാക്കിയ കിളിക്കുഞ്ഞുങ്ങൾ പറക്കമുറ്റി കൂടു വിട്ടു പറന്നു. "മക്കളേ പുറംലോകം നിങ്ങളറിയാതെ പലതും അടങ്ങിയതാവും. സ്വയം സുരക്ഷ ആവശ്യമാകും  എന്നാലും ഏതെങ്കിലും സന്ദിഗ്ദ്ധമായ അവസ്ഥ  വന്നാൽ ഞങ്ങൾ ഇവിടെ ഉണ്ടെന്നോർക്കണം. എപ്പോൾ  വേണമെങ്കിലും വരാം ഞങ്ങളോടൊപ്പം സമയം ചിലവഴിക്കാം....." 
എന്ന സ്നേഹവാക്കുകളും ഉപദേശങ്ങളുമായി ഞങ്ങളെ ഗുരുക്കന്മാർ യാത്രയാക്കി.  

ദില്ലി അന്ന് സ്നേഹമുള്ളവരുടെ നാടായിരുന്നു. പുറം ലോകത്തെ കുറിച്ചറിയാത്ത കൗമാര പ്രായത്തിലെത്തിയ ഞങ്ങളെ സ്നേഹവും സുരക്ഷയും കലർത്തി ദില്ലിയിലെ  കോളേജുകൾ നയിച്ചു. നല്ല ജീവിതാനുഭവങ്ങൾ നേകി സന്തുഷ്ടരാക്കി... പ്രാപ്തരാക്കി 

ദൂരെ ഒറ്റക്ക് ബസിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടായാലോ എന്ന് ഭയന്നു RK  puram,  ലോധി റോഡ് മോത്തി ബാഗ്  മുതലായ അടുത്ത പ്രദേശത്തുള്ള കോളേജുകളായിരുന്നു അഛനും  അമ്മയും തിരഞ്ഞെടുത്തത്. അങ്ങിനെ ഞാൻ വീട്ടിനടുത്തുള്ള മൈത്രേയി കോളേജിൽ ചേർന്നു. ഒരു സയൻസ് വിദ്യാർത്ഥി ആയിരുന്നു ഞാൻ സാഹിത്യവും ചരിത്രവും  ആയിരുന്നു ഐച്ഛികമാക്കിയത്.  

ഇന്നത്തെ പോലെ അച്ഛനമ്മമാർ തമ്മിൽ മത്സരങ്ങൾ ഉള്ള കാലമായിരുന്നില്ല. എന്തു പഠിക്കണമോ അത് മനസ്സിരുത്തി പഠിക്കണം  എന്ന് മാത്രമേ അവരൊക്കെ പറഞ്ഞിരുന്നുള്ളു. അത് കൊണ്ടു തന്നെ ആയിരിക്കണം പഠിക്കുക എന്നതും ഇഷ്ടമുള്ള വിഷയങ്ങളിൽ കൂടുതൽ മാർക്കും  നൈപുണ്യവും നേടുക എന്നതുമായിരുന്നു ലക്ഷ്യം . പുസ്‌തകം വായിച്ചും ലെക്ച്ചറർ മാരുമായി അടുത്തിടപഴകിയും ഞങ്ങൾ അറിവിന്റെ പാതയിലൂടെ സഞ്ചരിച്ചു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതെ ആണ് ചരിത്രം എന്ന  വിഷയത്തോട് എനിക്ക് ഉൾക്കടമായ ഇഷ്ടം തോന്നി തുടങ്ങിയത്. തീർത്തും ചെറിയ ഒരു സ്കൂളിൽ നിന്നും വന്ന എനിക്ക് നാനാ  ഭാഷക്കാരായ നാനൂറിൽ പരം  വിദ്യാര്ഥിനികളോട് ഇടപഴകേണ്ടിയും ഇംഗ്ലീഷിനേക്കാൾ അധികം ഹിന്ദി സംസാരിക്കേണ്ടി വരികയും ചെയ്തപ്പോൾ ആദ്യമൊക്കെ പരിഭ്രമവും പതർച്ചയും ആയിരുന്നു. എന്നാൽ അതെല്ലാം തരണം ചെയ്ത്. മുന്നേറാനും History Association,  English  literary  club  മുതലായവയിൽ  നിറസാന്നിധ്യമാവാനും എന്റെ കഴിവ് തെളിയിക്കാനും സാധിച്ചു. തമിഴ് ബംഗാളി പഞ്ചാബി ഭാഷക്കാരായി ധാരാളം സുഹൃത്തുക്കളും ഉണ്ടായി. ആ ഭാഷകൾ സംസാരിക്കാനും കുറെയൊക്കെ വായിക്കാനും എന്റെ കൂട്ടുകാർ  സഹായിച്ചു. സർവോപരി എനിക്ക് ചരിത്രം ഏറെ പ്രിയമുള്ള  വിഷയമായി.  അതിനു കാരണമായ അന്നെന്നെ പഠിപ്പിച്ച ശ്രീമതി  ലക്ഷ്മി ധസ്മാണ  എന്ന എന്റെ ഗുരുവിനെ എനിക്കൊരിക്കലും മറക്കാനാവില്ല. അന്ന് മുതൽ ഇന്നു വരെ ആ സ്നേഹവും വാത്സല്യവും എന്നോടൊപ്പം ഉണ്ട്. ഭാഷക്കും സംസ്കാരത്തിനും ജീവിത രീതികൾക്കും  അതീതമായ ഒരു ഗഹന സ്നേഹ ബന്ധമാണ് ഞാൻ അവരുമായി  മിനഞ്ഞെടുത്തത്. അത് കൊണ്ടു തന്നെ ബിരുദാനന്തര ബിരുദവും മറ്റു ചില ഉയർന്ന ബിരുദങ്ങളും  ഈ വിഷയത്തിൽ തന്നെ  നേടാൻ എനിക്ക് സാധിച്ചു. അത്യന്തം അഭിമാനജനകമായ  ഒരു വലിയ വഴിത്തിരിവായിരുന്നു മൈത്രേയി കോളേജ് എനിക്ക് തന്നത് 

നേരത്തെ  പറഞ്ഞല്ലോ ദില്ലി അന്ന്  സ്നേഹപൂർവം സംരക്ഷിച്ചു ചെറുപ്പം പെൺകുട്ടികളെയും വിദ്യാർത്ഥികളേയും എന്ന്. അതേ ബസ്‌  യാത്രയെ പേടിച്ചിരുന്നു എനിക്ക് രാവിലെ ആറു മണിക്ക് ദില്ലി യൂണിവേഴ്സിറ്റി വരെ  പോകാനോ  ലൈബ്രറി സാഹിത്യ കലാ സംഗമങ്ങളിൽ പങ്കുചേർന്ന് സന്ധ്യക്ക്‌ 7 മണിക്കൂ ബസിൽ യാത്ര ചെയ്ത് വീട്ടിൽ എത്താനോ  ഒരു ഭയവും ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലെ അല്ല.  പെൺകുട്ടികൾ ബസിലും കോളേജിലും ലൈബ്രറികളിലും  എല്ലാം തീര്ത്തും സുരക്ഷിതരായിരുന്നു.  അച്ഛനമ്മമാർ ആകുലരാകേണ്ടി ഇരുന്നില്ല.  മുതിർന്നവർ ഞങ്ങളെ എവിടെ ആയാലും നേർവഴിക്കു നയിച്ചു . സദാചാര ബോധത്തോടും സുരക്ഷിതർ എന്ന വിശ്വാസത്തിലും ഞങ്ങൾ വളർന്നു.. 

അത് പറഞ്ഞപ്പോൾ ഓർമ്മ വന്നു ഒരു കാര്യം. നേരത്തെ ഒരുപാട് ക്വാർട്ടേഴ്‌സ് കൂട്ടായ്മകളിൽ താമസിച്ചിരുന്ന കാര്യം പറഞ്ഞിരുന്നല്ലോ. 1975 വരെയും അങ്ങിനെ ഞങ്ങൾ വാടക വീടുകളിൽ സർക്കാർ ക്വാർട്ടേഴ്സിൽ ആണ് താമസിച്ചത്. സന്ധ്യ ആയാൽ താഴത്തെ വീട്ടിലുള്ളവർ  പുറത്ത് മുറ്റത്തു കട്ടിലു കൾ വിരിക്കുമായിരുന്നു.  മുകളിലെ വീട്ടുകാർ ടെറസിന്റെ മുകളിലും. ഉറക്കം വരുന്നത് വരെ എല്ലാവരും കൂട്ടം കൂട്ടമായി സ്കൂൾ കോളേജ് ഓഫീസ് വീട്ടിൽ ഉള്ള വിശേഷങ്ങളും ബസ്  യാത്രയെ കുറിച്ചും എല്ലാം സംസാരിക്കുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവർക്കും എല്ലാവരെയും പറ്റി അറിയാമായിരുന്നു. അനാവശ്യമായ ഒരു ഇടപെടലും ഇല്ലായിരുന്നു  ചെറുപ്രായക്കാരായ ഞങ്ങൾക്ക് അച്ഛൻ അമ്മ മാത്രമല്ല ആ സ്‌ക്വയറിലെ എല്ലാ മുതിർന്നവരും തണലും  രക്ഷയുമായിരുന്നു. വിശ്വാസം സുരക്ഷ സ്നേഹം ആയിരുന്നു ഞങ്ങളുടെ നേട്ടങ്ങൾ.... 

1975 നു അപ്പുറം എന്റെ ദില്ലിയിൽ വളരെ സാവധാനത്തിലെങ്കിലും ക്രമേണ മാറ്റങ്ങൾ വന്നു തുടങ്ങി.  ഏകദേശം ഇരുപതു വർഷത്തോളം ആ മാറ്റങ്ങൾ ഭാഗിക മായിരുന്നു മെല്ലെ മെല്ലെ ആയിരുന്നു... എന്നാൽ എപ്പോഴാണെന്നറിയില്ല എല്ലായിടത്തും മാറ്റങ്ങൾ കണ്ട്‌ തുടങ്ങി.  സ്നേഹവും പരസ്പരം വിശ്വാസവും സുരക്ഷയും ഒക്കെ എവിടെ പോയി മറഞ്ഞു???? എന്റെ പ്രിയപ്പെട്ട ദില്ലി നീ എങ്ങു പോയി??  ആതുരയായി ഞാൻ എങ്ങും തിരയുകയാണ് ആ നല്ല നാളുകൾ. ഇനി വരുമോ ആ മേന്മയേറിയ ദിനങ്ങൾ... വരുമോ എന്റെ ദില്ലി നീ തിരിച്ചു.... കൊടുക്കുമോ വരും തലമുറകൾക്ക് ഇതേ  ആനന്ദവും സ്നേഹോഷ്മളതയും നിന്നെ  കുറിച്ചുള്ള  ഓർമ്മകളിൽ???

Wednesday, April 25, 2018

സുശാന്തമെൻ ദില്ലി... ഓർമ്മകൾ

                                മൂന്ന്   

കേരളാസ്കൂളിൽ ചേർന്നതും മലയാളം പഠിച്ചതും ഒരു  വഴി തിരിവായിരുന്നെന്ന് പറഞ്ഞല്ലോ.
മലയാള ഭാഷയും മലയാളത്തനിമയുള്ള പല കലാ പരിപാടികളും കാണാനും ഭാഗമാവാനും കഴിഞ്ഞ ഒരു കൗമാരമാണ് ഞങ്ങളിൽ പലർക്കും അവിടെ ലഭിച്ചത്. ഗുരുഗോപിനാഥ്, ഗുരു കേശവൻ നമ്പുതിരി മുതലായ നൃത്താധ്യാപകരും ശ്രീമതി ലീല ഓംചേരിയെ പോലെ ഉള്ള സംഗീതജ്ഞരും ശ്രീ ഓംചേരി എൻ എൻ പിള്ളയെ പോലുള്ള നാടക/ സാഹിത്യ വിചക്ഷണരും അന്നൊക്കെ ഞങ്ങൾക്ക് അടുത്തറിയാനും കൊച്ചു കൊച്ചു പാഠങ്ങൾ അവരിൽ നിന്നെല്ലാം നേടാനും  ഞങ്ങൾക്ക്  ഭാഗ്യമുണ്ടായി. അന്നൊക്കെ പഠിത്തം, കലാകായിക പരിശീലനം, സാഹിത്യം, എല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു.
പെട്ടെന്ന് ഓർമ്മ വന്നു ആദ്യം സ്റ്റേജിൽ കയറിയ ആ അവസരം. അന്ന് ഞാൻ  ആറിലോ ഏഴിലോ ആണ്. ആ വർഷം ആദ്യമായി ഒരു അധ്യാപകൻ സ്കൂളിൽ ചേർന്നു.   അന്ന് വരെ  അധ്യാപികമാരെ മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്ക്  ആ വരവത്ര  പിടിച്ചില്ല. പേടിയായിരുന്നു വാസ്തവത്തിൽ. എന്നാൽ അദ്ദേഹം വന്ന് പഠിപ്പിക്കാൻ തുടങ്ങിയപ്പോളല്ലേ ആ വാത്സല്യം അറിഞ്ഞത് !! മാത്രമല്ല അദ്ദേഹം ഒരു നല്ല മലയാള ഭാഷ സാഹിത്യകാരനും കാലാഭിരുചി ഉള്ള ആളുമാണെന്ന് മനസ്സിലായി. അങ്ങനെ ഒരു വാര്ഷികാഘോഷത്തിനു ഞങ്ങൾ കുറച്ചു  പേരെ അദ്ദേഹം നാടൻ പാട്ടുകൾക്കായി എടുത്തു .  പാട്ടു പോയിട്ട് അതിന്റെ അയൽവക്കത്തുപോലും പോകാത്ത കുറച്ചു പേര്. വേഷം എല്ലാവരും തനി  നാടൻ  കള്ളിമുണ്ടും കള്ളി ഉടുപ്പും വേണം എന്നും പറഞ്ഞു.  ദില്ലിയിലുണ്ടോ അത് വല്ലതും  കിട്ടുന്നു അന്ന്?  വീട്ടിലെത്തിയപ്പോൾ അച്ഛൻ ചീത്ത പറഞ്ഞു. "വേണ്ടാത്ത ഓരോ കാര്യത്തിനെന്തിനാ  പോയി ചേർന്നത് ഇപ്പൊ ഞാനെവിടുന്നാ  ഇതൊക്കെ ഇണ്ടാക്ക." എന്തായാലും സാമാന്യം തരക്കേടില്ലാത്ത ഒരു പാവാടേം ജാക്കറ്റും മേടിച്ചു തന്നു. സ്കൂളിൽ എത്തിയപ്പോ മാഷ്ക്ക് മുൻപേ അറിഞ്ഞിരുന്ന പോലെ മാഷ്  മൂന്നാല് കള്ളിമുണ്ടുകൾ എവിടെ നിന്നോ സംഘടിപ്പിച്ചിരുന്നു. പിന്നെ എന്താ പ്രശ്നം പാവാടക്ക് മീതെ അതുടുത്തു ധൈര്യമായി ഞാനും എന്നെപ്പോലെ പലരും സ്റ്റെജിൽ കെയറി. " മേക്കു മേക്കാ മാനത്തെ പോക്ക് വെയിലിനു കല്യാണം. മയവില്ലാലൊരു താലിമേണം  മയച്ചെറുക്കന് പെമ്പണം.... "" എന്ന് തുടങ്ങുന്ന പാട്ടും മറ്റു പലതും ഞങ്ങൾ പാടി തകർത്തു.  ഒരിക്കലും മറക്കാനാവില്ലല്ലോ ആ വരികളും ആ പരിപാടിയും ആ മാഷിന്റെ വാത്സല്യംവും.  കൗമാരത്തിന്റെ തുടക്കത്തിൽ അങ്ങിനെ കലാ സാഹിത്യ യാത്രയും തുടങ്ങി.  നാടകാഭിനയം സ്ഥിരമായി എല്ലാ സ്കൂൾ പരിപാടികളിലും.
എട്ടാം ക്ലാസ്സിൽ പുതിയ മലയാളം അദ്ധ്യാപിക വന്നപ്പോൾ മലയാള ഭാഷ പെറ്റമ്മയെപ്പോലെ  ഹൃദ്യ  ആയി.  ആ ടീച്ചർ  എനിക്ക് മറ്റമ്മയും  ആയി.  അങ്ങിനെ എന്റെ രണ്ട് നേട്ടങ്ങൾ എന്റെ കേരളാ സ്കൂളിലെ രണ്ടു അധ്യാപകർ കാരണം.ഉണ്ടായി. കൂട്ടത്തിൽ ഇംഗ്ലീഷ്  ഹിന്ദി രണ്ട് ഭാഷ കളിലും അഗാധ സ്നേഹവും താല്പര്യവും ഉണ്ടാവാൻ അതാതു അധ്യാപകർ കാരണഭൂതരായി.
    അന്നൊക്കെ ദില്ലിയിൽ അധികം മലയാളികൾ ഇല്ലാത്തതു കൊണ്ട് സ്കൂളിൽ കുട്ടികളും കുറവായിരുന്നു.  സ്കൂളിൽ എന്നതിലുപരി ഒരേ കുടുംബത്തിലെ അംഗങ്ങൾ ആയാണ് ഞങ്ങളും അധ്യാപകരും അന്നൊക്കെ കഴിഞ്ഞത്.  ഓരോ കുട്ടിയെ പറ്റിയും അവർക്കറിയാമായിരുന്നു. ഞങ്ങളുടെ രക്ഷിതാക്കളും ആ   അ ധ്യാപകരും തമ്മിലും അന്ന് നല്ല സൗഹൃദമായിരുന്നു

അന്നത്തെ ദില്ലിയിലെ മുഖ്യ വാഹനം കുതിര വണ്ടി ആയിരുന്നു. അല്ലെങ്കിൽ ഫട്ഫ്ടി എന്നു പറയുന്ന ഒരു വലിയ വണ്ടി. സ്കൂളിലേക്ക്‌ കുട്ടികളെ  ടാക്സിയിലാണ് കൊണ്ടു പോയിരുന്നത്. ഓരോ ടാക്സിയിലും ഉള്ളവർ തമ്മിൽ ഉറ്റ  മിത്രങ്ങളായിരുന്നു. .  ഇന്നത്തെ പോലെ  പോരിനും ഈർഷ്യക്കും ഒരു സ്ഥാനവും ഇല്ലാതിരുന്ന  മാതൃക പരമായ വിദ്യാഭ്യാസ രീതി ആയിരുന്നു

പ്രഗത്ഭരായ സാരഥികളായിരുന്നു  സ്കൂളിന്റെ  നടത്തിപ്പും പദ്ധതികളും നോക്കിയിരുന്നത്.
ശ്രീ K RK Menon,  Dr  K N  S നായർ  മുതലായ വരുടെ ആശ്രാന്ത പരിശ്രമം ആയിരുന്നു എന്റെ സ്കൂളിന്റെ വളർച്ചക്ക് കാരണം. താമസിയാതെ സ്കൂളിന് സ്വന്തം സ്ഥലവും മിലിറ്ററി ബാരക്‌സ് ആണെങ്കിലും അടച്ചുറപ്പുള്ള ക്ലാസ്സുകളും  ആയി.  1968 ൽ   ഞങ്ങൾ ആ കൂട്ടു  കുടുംബത്തോട്  യാത്ര  പറയുന്നത് വരെ ഒരു പാട് നേട്ടങ്ങൾ ഞങ്ങൾക്കുണ്ടായി. ഞങ്ങളെന്ന പറക്കമുറ്റാത്ത പറവകൾക്ക് അറിവിന്റെയും  അനുഭവങ്ങളുടെയും ചിറകുകൾ സമ്മാനിച്ച അ വിദ്യാലയം ഓർമ്മകളിൽ എന്നും മാധുര്യം ചാർത്തും. എന്റെ ദില്ലിയിലെ എന്റെ കേരള സ്കൂൾ എന്റെ ജീവിതത്തിൽ മറക്കാനാവാത്ത സൗഹൃദങ്ങളും,  കൂട്ടായ്മകളും,  എന്നെന്നും ഭക്തിയോടെയും  സ്നേഹത്തോടും മാത്രം ഓർക്കുന്ന ഗുരുപരമ്പരയും എല്ലാം  സമ്മാനിച്ചു.   എന്റെ കൗമാരത്തിൽനിന്നെന്നെ  വേറൊരു വഴിത്തിരിവിലേക്ക് യാത്ര ആക്കുമ്പോളും  എന്റെ അന്നത്തെ ദില്ലി എനിക്ക് സുരക്ഷയും തണലും നൽകി കൊണ്ടേ ഇരുന്നു   ഇനി അങ്ങോട്ട്‌ വേറെയും സുന്ദരമായ ഓർമ്മകൾ സ്വരുക്കൂട്ടി വച്ചിരിക്കുന്നു. സാവകാശം  പങ്കിടാം ആ നല്ല ഓർമ്മകളെല്ലാം.......

Tuesday, April 24, 2018

എന്റെ ദില്ലി.... ഓർമ്മകൾ..

                                   രണ്ട്

ദില്ലി നഗരത്തിലേക്ക് എന്റെ അച്ഛനുമമ്മയും ചേക്കേറാൻ ഉണ്ടായ സാഹചര്യം അറിയണ്ടേ ??
പട്ടാളത്തിലായിരുന്ന  അച്ഛൻ രണ്ടാം  ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ പിരിഞ്ഞു പൊന്നു. പിന്നെ ചെറൂപ്പ, കൊയിലാണ്ടി പന്തലൂർ മുതലായ സ്ഥലങ്ങളിൽ അല്ലറചില്ലറ പണികൾ എടുത്തു അടിച്ചു പൊളിച്ചു നടന്നു. കല്യാണം കഴിഞ്ഞപ്പോൾ ഉത്തരവാദിത്തം  കൂടി. അങ്ങനെ അമ്മയുടെ ജ്യേഷ്ഠന്മാർ ദില്ലിയിൽ ഉള്ളത് കൊണ്ടും ഇന്ത്യൻ എയർലൈൻസിൽ ജോലിസാധ്യത ധാരാളം ഉണ്ടായിരുന്നത് കൊണ്ടും അച്ഛനിങ്ങോട്ട് പൊന്നു. കുറച്ചൊന്നു സ്ഥിരത വന്നപ്പോൾ  ഞങ്ങളും പൊന്നു.
അതിനു ശേഷമാണ് നേരത്തെ പറഞ്ഞ വാടകവീടുകളിലെ താമസവും മറ്റും.
ഉത്തരേന്ത്യൻ അയൽക്കാരിൽ പഞ്ചാബികളായിരുന്നു  അധികം എങ്കിലും കുറെയൊക്കെ ബംഗാളി കളും  ഉണ്ടായിരുന്നു. അങ്ങിനെ ഒരു ബംഗാളി  കുടുംബാവുമായി ഞങ്ങൾ വളരെ അധികം അടുത്തു.   അമ്മമാരുടെ മൈത്രി ആയിരുന്നു അവിടെയും അധികം ശക്തം. അതുകൊണ്ടാവാം  ഞങ്ങൾ മക്കൾ അമ്മയുടെ ബംഗാളി സുഹൃത്തിനെ മാസി  എന്നാണ് വിളിച്ചത് ( ഹിന്ദി / ബംഗാളി  ഭാഷകളിൽ അമ്മയുടെ സഹോദരിയെ വിളിക്കുന്നതാണ്  മാസി എന്ന് ). ആ സ്നേഹബന്ധം കാരണം ഞാൻ ബംഗാളി ഭാഷ സ്വായത്തമാക്കി. അവരുടെയും നമ്മുടെയും ഭക്ഷണരീതിയും മറ്റു ദൈനം ദിനം രീതികളും വളരെ സാമ്യമുള്ളതു കൊണ്ട് ഒരു ഗഹനമായ ആത്മബന്ധം ഇരു  വീട്ടുകാരും തമ്മിൽ  ഉണ്ടായിരുന്നു. ഇന്നും തുടർന്നു പോകുന്നു എന്നിലെ ബംഗാളി ഭാഷ സ്നേഹവും ബംഗാളി മട്ടിലുള്ള രീതികളും മറ്റും.
വിനയനഗർ എന്ന് നേരത്തെ പ്രതിപാദിച്ചിരുന്നല്ലോ.
അത് മെയിൻ  വിനയനഗർ ആയിരുന്നു. ( ഇപ്പോഴത്തെ സരോജിനി nagar). അതിന്റെ മൂന്നു ഭാഗത്തും ഉള്ള സ്ഥലങ്ങളിൽ സൗത്ത് വിനയ നഗർ ( ഇന്നത്തെ നൗറോജി നഗർ ), വെസ്റ്റ് വിനയ നഗർ ( ഇന്നത്തെ നേതാജി  നഗർ ) ഈസ്റ്റ്  വിനയ നഗർ (ഇന്നത്തെ  ലക്ഷ്മി ബായ് നഗർ ) എന്നിടങ്ങളിലെല്ലാം  ഞങ്ങൾ വാടകക്ക് താമസിച്ചു പൊന്നു . ഓരോ സ്ഥലത്തും പല പല സുഹൃത്തുക്കളും  ആജീവനാന്ത മൈത്രികളും ഞങ്ങൾ നേടി.

അതിനിടയിൽ എന്റെ വിദ്യാഭ്യാസത്തെ കുറിച്ചും അച്ഛനും അമ്മയും ആകുലരായി.  വലിയ ഉയർന്ന സ്കൂളുകളിൽ ചേരണമെങ്കിൽ ചിലവ് ഏറും  അച്ഛനെക്കൊണ്ട് അത് ഉൾക്കൊള്ളാൻ ആവില്ല .  അങ്ങനെ വേറെയും മലയാളി കുടുംബങ്ങൾ വിഷമിച്ചിരിക്കയായിരുന്നു  മദർസ്‌ ഇന്റർനാഷണൽ, സർദാർ പട്ടേൽ മുതലായ സ്കൂളുകളിലേക്ക് മെല്ലെ  അന്വേഷണം  തുടങ്ങി.  അതിനിടയിൽ ആണ് ദില്ലി  മലയാളി അസോസിയേഷൻ കേരള സർക്കാരിന്റെ സഹായത്തോടു കൂടി മലയാളി കുട്ടികൾക്കായി ഒരു സ്കൂൾ അന്നത്തെ കൊച്ചിൻ ഹൌസിൽ 1957ലെ വിജയദശമി നാളിൽതുടങ്ങിയത്.    എന്റെയും മറ്റു പലരുടെയും ജീവിതത്തിന്റെ നല്ലൊരു വഴി തിരിവായിരുന്നു അത്.
"മലയാലം അരിയാത്ത " ഒരു കൂട്ടം അല്ലാതെ മലയാളത്തെ സ്നേഹിക്കുന്ന മലയാളം  അറിയുന്ന ഒരു കൂട്ടം അങ്ങിനെ സൃഷ്ടിക്കപ്പെട്ടു. എന്റെ ദില്ലിയിലെ ആ സ്കൂൾ  എന്നിലെ മലയാളിയെ വളർത്തി എടുത്തു. ഇന്ന് എനിക്കും എന്നെ പോലെ  പലർക്കും ഓർക്കാൻ 1957 ഒക്ടോബർ 2. സ്വർണലിപികളിൽ ദില്ലി മലയാളിയുടെ ചരിത്രത്തിൽ എഴുതപ്പെട്ടു.
സ്കൂളിൽ ചേർന്നെങ്കിലും താമസസ്ഥലം തേടിയുള്ള ഞങ്ങളുടെ പ്രയാണം തുടർന്നു കൊണ്ടിരുന്നു.   ബാല്യം അങ്ങിനെ ഒരു വഴിത്തിരിവിലേക്ക് പോയി.  കൗമാരം മറ്റു പലതരത്തിലും ദില്ലിയെ എന്റെ മനസ്സിലും ജീവിതത്തിലും ഇഴുക്കി ചേർത്തു... അതൊരു വേറെ തിരിവ്.....
ഞാൻ വളർന്ന  എന്റെ സുശാന്തലോകം.. ദില്ലി

                          ഒന്ന്                       

ഇന്ന് നമ്മൾ കാണുന്ന, കേൾക്കുന്ന ആഡംബര നഗരമല്ല 1950കളിലെ  ദില്ലി. ഒരു കൈ ക്കുഞ്ഞായിരിക്കുമ്പോൾ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നതായിരുന്ന അമ്മ . അച്ഛൻ ആദ്യമേ ഇവിടെ ഉദ്യോഗസ്ഥനായിരുന്നു. അന്ന് മുതൽ ദില്ലി എന്നെയും ഞാൻ ദില്ലിയെയും സ്വന്തമാക്കി. എന്റെ ഓർമകളിലെ,  ഞാനും എന്റെ സഹോദരരും  സന്തോഷത്തോടെ, സുരക്ഷിതത്വത്തോടെ വളർന്ന ആ ദില്ലിയാണ് എന്റെ ദില്ലി.
അന്നിവിടെ മലയാളികൾ വളരെ കുറവായിരുന്നു. മദ്രാസി  എന്ന ഓമനപ്പേരിലാണ് തെന്നിന്ത്യക്കാരെ മുഴുവനും അന്ന് വിളിച്ചിരുന്നത്. കളങ്കമില്ലാത്ത സത്യസന്ധരായ മദ്രാസികൾക്ക് വീട് വാടകക്ക് കൊടുക്കാനോ  മാസചിലവിനുള്ള പലവ്യഞ്ജനങ്ങൾ കടമായി കൊടുക്കാനോ  ഈ നാട്ടുകാർക്ക് ഒട്ടും മടിയോ സംശയമോ ഇല്ലായിരുന്നു.
അന്ന് ഞങ്ങൾ ആദ്യമായി ഒരു ഗഡ്‌വാളി കുടുംബത്തിന്റെയും കൂടെ ഒരുമുറിയിൽ ആണ് താമസിച്ചത് . Mr  ഭട്ട്  എന്നൊരാൾടെ സർക്കാർ ക്വർട്ടേഴ്സിൽ അദ്ദേഹത്തിന്റെ കൊച്ചു കുടുംബത്തോടൊപ്പം. പാചകവും ഊണും ഉറക്കവും എല്ലാം ഒരു മുറിയിൽ.  അടുക്കള വീട്ടുടമസ്ഥർ ഉപയോഗിക്കുമായിരുന്നു. വളർന്നത് ഞാൻ അവരുടെ മകൾ ലീലയോടൊപ്പം. എന്റെ അമ്മ ഉണ്ടാക്കുന്ന ചോറും സാമ്പാറും അവൾക്കേറെ പ്രിയമായിരുന്നു. അവർ ഉണ്ടാക്കുന്ന ചപ്പാത്തിയും കൂട്ടാനും എനിക്കും ഇഷ്ടം . അങ്ങനെ ഏകദേശം മൂന്നു  വർഷത്തോളം ഞങ്ങൾ അവിടെ താമസിച്ചു. അമ്മ കുറേശ്ശേ ഹിന്ദിയും പഠിച്ചു. കൂട്ടത്തിൽ ഞാനും ഹിന്ദിയും  മലയാളവും കൂട്ടി കലർത്തി സംസാരിക്കാൻ തുടങ്ങി. 
അന്ന്  വിനയനഗർ ആയിരുന്നു മുഖ്യമായും മലയാളി കുടുംബങ്ങൾ താമസിച്ചിരുന്നത്. അതിൽ വളരെ കുറച്ചു പേര് മാത്രം  സ്വന്തം ക്വാർട്ടേഴ്സിൽ. ബാക്കി എല്ലാം വാടകക്ക്. ഉയർന്ന ശമ്പളക്കാർ  രണ്ടു മുറികൾ ഉള്ള മുഴുവൻ വീടും വാടകയ്ക്കു താമസിച്ചിരുന്നു. അവരൊക്കെ ഞങ്ങളെക്കാൾ എത്രയോ മുൻപ് കേരളത്തിൽ നിന്നും ചേക്കേറിയവർ. അച്ഛന്റെ കൂടെ  ഇന്ത്യൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന ചുരുക്കം ചില  മലയാളികൾ  ഉണ്ടായിരുന്നു. വല്ലപ്പോഴും അവർ ഞങ്ങളുടെ വീട്ടിലേക്കോ ഞങ്ങൾ  അങ്ങോട്ടോ  പോകുമ്പോൾ മാത്രമായിരുന്നു അന്നൊക്കെ ഒരു  മലയാളി പരിവേഷം കണ്ടിരുന്നത്
ഭട്ട് കുടുംബത്തിനു ശേഷം ഞങ്ങൾ രണ്ടു പഞ്ചാബി കുടുംബങ്ങളുടെ കൂടെയും വാടകക്ക് താമസിച്ചിരുന്നു. ഈ മൂന്നു കുടുംബങ്ങളും മറ്റു അയൽവാസികളായ ഉത്തരേന്ത്യൻ കുടുംബങ്ങളും എന്റെ അമ്മയെ വളരെ ഏറെ സ്നേഹത്തോടും സ്വത്വത്തോടും ആണ് കരുതിയിരുന്നത്. അത് വഴി ഞങ്ങൾക്ക്  ഒരുപാട് സൗഹൃദങ്ങൾ അന്ന് നേടാൻ കഴിഞ്ഞു. ഏകദേശം 36ക്വാർട്ടേഴ്‌സ് ( രണ്ടു നിലകളിലായി )ഒരു പച്ചപ്പുൽ മൈതാനത്തിന് ചുറ്റുമായി പണിതതായിരുന്നു. സ്‌ക്വയർ എന്നാണ് അതിനെ പറഞ്ഞിരുന്നത്. ഓരോ സ്‌ക്വയറിലെ താമസിക്കുന്നവരും  ഒരു വലിയ തറവാട് പോലെ സുഖവും ദുഖവും പങ്കിട്ടു.  കുട്ടികൾ ഭേദമെന്യേ എല്ലാ അമ്മമാരുടെയും  ലാളനയിലും ശാസനയിലും ആയിരുന്നു വളർന്നത്    എല്ലാ ആഘോഷങ്ങളും ജാതിമത ഭാഷ കൾക്കതീതമായി കൊണ്ടാടിയിരുന്നു .  അന്ന് മിനഞ്ഞെടുത്ത സൗഹൃദങ്ങൾ  ആത്മ ബന്ധങ്ങളായി വളർന്നു. ഇന്നും ഞങ്ങൾ പലരും ( അന്നത്തെ കുട്ടികൾ )  ആ ബന്ധവും സ്നേഹവും തുടരുന്നു. എന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത,  സ്നേഹവും ഒത്തൊരുമയും  പരസ്പര വിശ്വാസവും നിറഞ്ഞ സുവർണ്ണ കാലം.. ആ കാലത്തെ മധുരസ്‌മൃതികൾ   അന്നത്തെ ദില്ലിയെ കുറിച്ചുള്ള തേനൂറും  ഓർമ്മകൾ ഇനിയുമുണ്ട് ഏറെ. കുറേശ്ശേ ആയി പങ്കിടാം ഞാൻ ....

Sunday, April 22, 2018

അഭിനവ സൗഹൃദം

നവ നവ മാധ്യമകൾ പൊട്ടിമുളച്ചിടുന്നു
പല പല പേരുകൾ ഭാവങ്ങളിലവ വളരുന്നു
അഭിനവ സൗഹൃദത്തിൻ പൊരുളായ്‌ വരുന്നവ.
മർത്യർക്കു തമ്മിൽ സൗഹൃദമിന്നിത്രയെളുപ്പമോ??

സൗഹ്രദമെന്നതും പ്രണയമെന്നതും പാവന
ബന്ധമായി നിനക്കയും പഠിക്കയും ചെയ്തവരീ
മുഖപുസ്തക നവമാധ്യമ സ്നേഹത്തെയിനിയും
മുഖവിലക്കെടുക്കുവാൻ സന്നദ്ധരല്ലല്ലോ !!!

അന്നൊരു നാളൊരു കോളേജുകുമാരനഹോ
നെറ്റിലൂടെയെൻസൗഹ്രദം വേണമെന്ന് ചൊല്ലവേ
ഒന്നല്ല നൂറല്ല ആയിരം ശിഷ്യരെനിക്കെന്നും തോഴ
രെന്നു ഞാൻ ചൊന്നപ്പോളവനേറെ ക്ഷോഭിച്ചു.

ചൊന്നാനവൻ  അതുവേണ്ട എന്നെ ഒരു ഫ്രണ്ടാക്കി
യെന്നുമെന്റെ മാത്രമാകണം നിങ്ങൾ എന്റെ മാത്രം
എന്തു ഞാൻ ചൊല്ലേണ്ടു ക്ഷിപ്രമീ സൗഹൃദത്തെ
 നവമാധ്യമ സൗഹൃദമോ  മുഖപുസ്തക പ്രേമമോ

Thursday, April 5, 2018

ഒരു മിന്നൽ പിണറായി വന്നവൾ
ദീപ്‌തമാക്കിയെൻ മനവും  ഗേഹവും

ഊര്ജിതമായെൻ ദേഹവും ദേഹിയും
കേവലമൊരു  മാസാർദ്ധമെങ്കിലും

 ഘോരതാപത്താൽ  ഉണങ്ങി വരണ്ട മണ്ണിൽ
പുതുവര്ഷത്താലുളവാകും നവജീവൻ പോൽ

പൂത്തുലഞ്ഞു അച്ഛനുമമ്മയും ഒരുപോലെ
അത്രമേൽ ആത്മജയവൾ ഏകി മനസ്സുഖം

ഇന്നവൾ തിരിച്ചു സ്വഗേഹം പൂകാനായി
ഭർതൃ സമീപം ചെന്നെത്താൻ യാത്രയായി

അച്ഛനുമമ്മയുമിനി കാത്തിരിപ്പൂ വീണ്ടുമൊരു
സ്നേഹാർദ്രമാം ആലിംഗനത്തിനായ്  വേഗം
സ്വപ്‌നങ്ങൾ തളിർത്തപ്പോൾ...

സ്വപ്നങ്ങളെൻ  ഹൃത്തിൻ സ്പന്ദനമായിരുന്നു
സ്വപ്നങ്ങൾ കാണാൻ അർഹനല്ലെന്നറിഞ്ഞിട്ടും

എന്റെ ആഗ്രഹങ്ങൾ വെറും സ്വപ്നങ്ങളായി
എന്നുള്ളിൽ തകർന്നു വീണ നാളുകളിലും

ഒരുമാത്രയെന് നിലനിൽപിന് വേരായെങ്കിലവ
ഒരുനിമിഷമെൻ  അന്ത്യമെന്ന്  ഭയന്നു ഞാൻ 

വേദനകളുടെ നീറ്റലിനപ്പുറം ഇല്ലൊരു ലോക--
മതിൽ ഞാനേകനായി കേണിരുന്ന നാളുകളിലും 

സ്വപ്നങ്ങളെൻ പിരിയാത്ത തോഴരായിരുന്നു
സ്വപ്നത്തിലുമെൻ  സ്വപ്‌നങ്ങൾ പിൻവാങ്ങിയില്ല

 സ്വപ്‌നങ്ങൾ പ്രതീക്ഷ തൻ കിരണങ്ങളേകി
പെട്ടെന്നൊരു നാൾ എന്നിൽ പ്രഭ വീശിയപ്പോൾ

സ്വപ്നങ്ങളെ താലോലിച്ചൊരെൻ ഹൃദയത്തിൽ
ആനന്ദ ദുന്ദുഭി  ഈണമിട്ടു, ഞാൻ നൃത്തമാടി

Wednesday, April 4, 2018

"വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ" ബാലാമണിയമ്മയുടെ വരികൾ എന്റെ മനസ്സിലെ കിളി പാടുമ്പോൾ... ഞാനും  കൊതിപ്പൂ ഈ  ഭുവിനു മേലെ മേലെ സ്വച്ഛന്ദം പറന്നകലാൻ..... അങ്ങ് വിദൂരത്തൊരേകാന്തതയിൽ എന്നമ്മതൻ മാറിലെ ചൂടറിയാൻ.. എല്ലാം മറന്നൊന്ന് കണ്ണടക്കാൻ....
ഇന്ന്  ഉയിർത്തെഴുന്നേൽപ്പിന്റെ ദിനം...നമ്മുടെ നാളെകൾ പ്രത്യാശയുടേതെന്ന് വിശ്വസിക്കാം......

ദുഃഖം നിന്നെയെത്ര അലട്ടുവതെങ്കിലും സോദരാ
ഖിന്നനാകൊല്ല, നിരാശ കൈവെടിഞ്ഞീടുക  നീ

കാർമുകിൽ മാനത്തെ ആവ്രതമാക്കിയാലും
സൂര്യകിരണങ്ങളവയെ വിച്ഛേദിക്കും  നൂനം

ഇരുളിനു സ്വന്തമായൊരസ്ഥിത്വമില്ലെന്നറിയൂ നീ
ഒരു ദീപനാളത്തിൻ  പ്രകാശമതിനെ വെല്ലുമല്ലോ

എന്തിനു വൃഥാ നിന്നുള്ളം വിങ്ങുന്നു തോഴാ
ഒരു രാവിന്നൊരു പകലെന്നല്ലേ പ്രകൃതി നിയമം

Tuesday, March 27, 2018

മൃത്യുവെൻ തോഴനോ???

എന്നരികിലൊന്നിരിക്കാൻ,  രണ്ടുവാക്ക് ചൊല്ലിടാൻ നേരമില്ലാത്തവർ
ഇന്നെന്തേ കൂട്ടമായെനിക്കു ചുറ്റുമിരിപ്പൂ??
ഒരു  പനിനീർ പൂവെങ്കിലും ഒരു സ്നേഹോപഹാരമായി ലഭിച്ചില്ലൊരിക്കലും
ഇന്നെനിക്കു ചുറ്റും ഇത്രയേറെ ചെമ്പനിനീർപ്പൂക്കളും  വര്ഷിപ്പതെന്തേ??
ഉടുതുണിമാറാനൊരു തുണി യാചിച്ചു ഞാൻ
ഇന്നെനിക്കേറെ തരുന്നു കോടിത്തുണികൾ 
പശിയാൽ തളർന്നു ഞാൻ വീണപ്പോളെല്ലാം
ആശിച്ചൊരു കയ്യെന്നെ താങ്ങുമെന്നു ഞാൻ അന്നെനിക്കേകാത്ത താങ്ങിന്നു നൽകാൻ
എന്നെ തോളിലേറ്റാൻ ഇന്നെത്ര കൈകൾ !!
ഏകനായി ഞാൻ നടന്നിടുമ്പോൾ കൊതിച്ചു
വികലാൻഗനെനിക്ക് കൂട്ടായൊരു തുണയെ..
ഇന്നെവിടെ നിന്നു വന്നു നിരനിരയായിവർ
എൻ കൂടെ.. എന്നെ യാത്രയാക്കാനോ??
മനതാരിലേറെ കൊതിച്ചതെല്ലാമിന്ന് വരിച്ചു
മൃതിയിൽ ഏറ്റം സന്തുഷ്ടനാണ് ഞാൻ..
വെറുതെ ഭയന്നു മൃത്യുവിനെയെന്നും ഞാൻ 
അറിഞ്ഞില്ല എൻ തൊഴാനായി നീ വന്നതെന്ന്

Thursday, March 22, 2018

ഒരു തുണിക്കിഴിയുടെ ആത്മഗതം

ഞാനൊരു കൊച്ചു കിഴി. ആ മുത്തശ്ശി എന്നെ തനിച്ചാക്കി പൊയി. എത്ര കാലായി രാവും പകലും കൂടെ കൊണ്ടു നടന്നതാ. പോവുമ്പോൾ എന്നേം കൊണ്ടു പോവും എന്ന് അയലത്തെ വാസന്തി ചേച്ചിയോട് പറയണത് ഞാൻ കേട്ടതാ.
ഒരു ദിവസം മുത്തശ്ശി എന്നെ മടിക്കുത്തിൽ നിന്നെടുത്തു താലോലിക്കുമ്പോളാണ് ആ ചേച്ചി വന്നത്. മുത്തശ്ശി ഒറ്റക്കായിരുന്നു. സഹായത്തിനു വല്ലപ്പോഴും ആ ചേച്ചിയോ അല്ലെങ്കിൽ  അങ്ങേലെ വേലായുധനോ വരും. മുത്തശ്ശിടെ മക്കളു  രണ്ടാളും വല്ല്യ പണക്കാരാ. ദൂരെ  എവിടെയോ ആണ്. രണ്ടു മൂന്നു കൊല്ലം  കൂടുമ്പോൾ വന്നാൽ തന്നെ അധികം ദിവസം വീട്ടിൽ നിക്കില്ലായിരുന്നു. മുത്തശ്ശിക്ക് അവരെ  പറ്റി പറയാൻ ആയിരം നാവാ. എന്റെ രാമു എന്റെ അമ്മു എന്ന് പറയാൻ തുടങ്ങിയാൽ നിർത്തില്ല.
  ഒരു ദിവസം വാസന്തിച്ചേച്ചി  ചോദിച്ചു എന്താ മുത്തശ്ശി ഈ കിഴീല് എന്ന്.  അപ്പോ  ഓരോന്നായി പൊറത്തെടുത്തു... " ഇതെന്റെ അച്ഛൻ അവസാനം തന്ന വിഷു കൈനീട്ടം,  ഇത് ഗുരുവായൂർ പോയപ്പോൾ കിട്ടിയ കണ്ണന്റെ പട്ടുകോണകം  ഇത് കൃഷ്ണ തുളസി , രാമതുളസി, രാമച്ചം ഒക്കെ അന്ന് ഒരിക്കൽ അമ്മു കൊണ്ടു തന്നതാ,  ഇത് രാമു കുട്ട്യാവുമ്പോ കുന്നിക്കുരു വാരിയ പ്പോ അവന്റെ കീശയിൽ ഇണ്ടായിരുന്ന ഒരു മണി,  ഇത് അവരുടെ രണ്ടാൾടേം ആദ്യം പോയ പല്ല്,  ഇതെനിക്ക് അവസാനം അവരുടെ അച്ഛൻ കൊണ്ടുവന്നു തന്ന ചന്ദന തൈലത്തിന്റെ കുപ്പി, ഇത് പൊന്നാനി കടപ്പുറത്തു പോയപ്പോൾ കിട്ടിയ ശംഖ്...." അങ്ങനെ എന്തൊക്കെ ആണെന്നോ എന്റെ ഉള്ളിൽ നിന്ന് മുത്തശ്ശി പുറത്തെടുത്തത്
" ഇതൊക്കെ എന്തിനാ മുത്തശ്ശി ഇങ്ങനെ സ്വരുക്കൂട്ടി വെച്ചിരിക്കണത് " എന്ന് ആ ചേച്ചി ചോദിച്ചപ്പോ  " എന്നെ തെക്കോട്ടേക്ക് എടുക്കുമ്പോൾ ആ വലിയ മാവ് മുറിക്കില്ലേ എന്റെ ചിത കൂട്ടാൻ?  അപ്പൊ എന്റെ ചിതയിൽ ഇടാൻ പറയണം കുട്ടികളോട്. എനിക്ക് കൂടെ കൊണ്ടു പോണം എന്നാലേ  എനിക്ക് ഗതി കിട്ടുള്ളു. അടുത്ത തവണ അവരു വരുമ്പോൾ അവരോടു പറയണം ",

ഇന്നലെ കേമായിട്ട് അടിയന്തിര സദ്യ ഒക്കെ കഴിഞ്ഞു മുത്തശ്ശിടെ  മുറി വൃത്തി ആക്കുമ്പോൾ എന്നെ എടുത്ത് അവരുടെ മരുമോൾ ജനാല വഴി ഒരൊറ്റ ഏറു കൊടുത്തു.
   മുത്തശ്ശി ഒറക്കത്തിലാ മരിച്ചത്. മക്കളും മരുമക്കളും വന്നു.  സ്വത്തു തർക്കത്തിനിടയിൽ വലിയ വില കിട്ടാവുന്ന ആ  മാവ് മുറിക്കാൻ ആർക്കും സമ്മതം അല്ലായിരുന്നു. ചിതയൊന്നും വേണ്ട എന്നവർ നിശ്ചയിച്ചു.   വളപ്പിൽ തന്നെ തരിശായി കിടന്നിരുന്ന ഒരിടത് മുത്തശ്ശിയെ കുഴിച്ചു മൂടി. ആരെയും കാര്യമായി വിളിക്കേം പറയേം ചെയ്തില്ല. പതിനഞ്ചാം  പക്കം വീടും പറമ്പും വിറ്റ്  പണം വീതിച്ചെടുത്തു അവർ. പ്രഗത്ഭരായ മിത്രങ്ങളെ വിളിച്ചു വിസ്തരിച് പതിനാറടിയന്തിരം കഴിച്ചു  "സ്നേഹമുള്ള മക്കൾ"  അമ്മയുടെ ആത്മശാന്തിക്കായി !!! ജീവിച്ചിരുന്നപ്പോൾ സ്നേഹത്തോടെ കുറച്ചു ദിവസം അമ്മയുടെ കൂടെ നിൽക്കാനോ,  അമ്മയുടെ ആഗ്രഹങ്ങൾ ആരായാനോ ശ്രമിക്കാത്ത അവർ ആത്മശാന്തിക്കായി അടിയന്തിരം കെങ്കേമമാക്കി.
ആ ചിതയിൽ കൂടെ കിടന്നെരിയാനുള്ള ഭാഗ്യം പോലും വര്ഷങ്ങളായി സന്തത സഹചാരി ആയ എനിക്ക് കിട്ടിയില്ല. എന്നെയും കൂടെ കൊണ്ടു  പോയാൽ ഗതി കിട്ടും എന്ന് മോഹിച്ച പാവം മുത്തശ്ശി. എന്തായോ എന്തോ അവരുടെ ഗതി !!! അമ്മയെ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും സന്തോഷിപ്പിക്കാൻ ശ്രമിക്കാത്ത ആ മക്കളുടെ ഗതി എന്താകുമോ  എന്തോ !!!

Tuesday, March 20, 2018

നിന്റെ നിക്കാഹിനവർ ഒരുങ്ങവേ
എന്റെ  മയ്യത്തിവിടെ ഒരുങ്ങുന്നു പെണ്ണെ
അവർ നിന്നെ പൂവണിയിച്ചപ്പോൾ
എൻ ദേഹത്തവർ പുഷ്പം വിതറി... ഒരുങ്ങീ നാമിരുവരും വീട് വിട്ടകലാനായ്
നീ സ്വയം ഒരുങ്ങി നീങ്ങിയപ്പോൾ
എന്നെയോ  ഒരുക്കി കിടത്തിയവർ
നിനക്കു ചുറ്റും തോഴർ അരങ്ങു തകർക്കവേ 
എനിക്ക് ചൂറ്റും  പൊട്ടിക്കരയുന്നവർ
ഖാസി നിനക്കായി  നിക്കാഹ് വായിച്ചപ്പോൾ
മൗലവി എൻ ചാരെ നിന്നു വിടചൊല്ലി
നിന്നെ  ഒരു കൂട്ടർ സ്വന്തമാക്കിയപ്പോൾ
 ഞാനോ അല്ലാഹുവിനു സ്വന്തമായി
നിന്റെ നിക്കാഹും എന്റെ മയ്യത്തും
കേവലം ഇത്രമേൽ  വ്യത്യസ്ഥം പെണ്ണെ

(ഒരു ഉർദ്ദു കവിത വായിച്ചപ്പോൾ അതിനെ മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തണം എന്ന് തോന്നി. സാഹസമാണെങ്കിൽ ക്ഷമിക്കണേ. സ്വീകാര്യമെങ്കിൽ അനുഗ്രഹിക്കണം )

Wednesday, March 14, 2018

സമയമാം രഥത്തിൽ ഞാൻ.........

പലപ്പോഴും ആഗ്രഹിച്ചതാണ് മലയാളത്തിൽ എന്തെങ്കിലും വ്യത്യസ്തമായി എഴുതണം എന്ന്. കുഞ്ഞു കുഞ്ഞു കവിതകൾ എഴുതി നോക്കി. എന്നാൽ മനസ്സിന്റെ അടിത്തട്ടിൽ ഒരു ചാരിതാർഥ്യം തോന്നിയില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ഗദ്യശില്പമായാലോ എന്ന് തോന്നിയത്. അയ്യോ.. കേവലം എട്ടാം ക്ലാസ്സുവരെ ദില്ലിയിലെ സ്കൂളിൽ മലയാളം പഠിച്ച എനിക്ക് അതിനുള്ള ത്രാണിയൊന്നും ഇല്ലല്ലോ എന്ന് സ്വയം തിരുത്തുകയും ചെയ്തു. 

 അനുഭവത്തിന്റെ  വെളിച്ചത്തിൽ മനസ്സിൽ തോന്നുന്നതെല്ലാം കുത്തിക്കുറിക്കുന്ന ശീലം പഠിക്കുന്ന കാലത്തെ ഉള്ളതാണ്. എന്നാൽ അനുഭവത്തിന്റെയും ചിന്താഗതിയുടെയും തീക്ഷ്ണത കുറയുമ്പോൾ എല്ലാം ചവറ്റുകൊട്ടയിൽ പോകുമായിരുന്നു. ഡയറി വേറൊരു മാധ്യമമായിരുന്നു ചിന്തകളെയും അനുഭവങ്ങളെയും എഴുതി നിറക്കാൻ. എപ്പോളാണെന്നറിയില്ല ആ പതിവും നിന്നു.

അതിനിടയിൽ വെറുതെ ഒരു ദിവസം വളരെ കുറച്ചു വാസ്തവാനുഭവവും വളരെയേറെ സാങ്കല്പികതയും കൂട്ടിച്ചേർത്തു ഒരു ഗദ്യരൂപം എഴുതി  സുഹൃത്തുക്കളിൽ  ചിലരായി പങ്കുവെച്ചു. അവരെല്ലാം ആ ഗദ്യരൂപത്തിൽ ഒരു നീണ്ട കഥയുടെ ചുരുൾ അഴിയുന്നു പോലെ എന്ന് പറഞ്ഞു തുടർന്നെഴുതുവാൻ നിർബന്ധിച്ചു. അങ്ങിനെ പോയകാലങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ഒരുപാടൊരുപാട് സങ്കല്പങ്ങളും കുറച്ചു ചരിത്രവും കൂട്ടി ഇണക്കി ഒരു ഗദ്യരൂപം മെനഞ്ഞെടുത്തു. ഇതിനെ എന്ത് വിളിക്കണം എന്നറിയില്ല. കഥ എന്നോ യാത്രവിവരണം എന്നോ ജീവിതാനുഭവം എന്നോ വായനക്കാരുടെ ഔചിത്യം  പോലെ  പേര് നൽകാം. എന്റെ  വിചാരധാരയും  മനസ്സിന്റെ ഓളങ്ങളും ഒഴുകുന്നതിനനുസരിച്ചു ഞാൻ തൂലിക ചലിപ്പിച്ചു. അതിൽ നിന്നൂർന്നു വീണ വരികൾ  ഗുരുപാദങ്ങളിൽ  അർപ്പിച്ചുകൊണ്ട് വായിക്കാൻ ഇഷ്ടവും സന്നദ്ധതയും ഉള്ളവരുടെ സമക്ഷം വെക്കുന്നു. അനുഗ്രഹവും വിലയിരുത്തലും കാംക്ഷിക്കുന്നു
വിനയപൂർവം,
ചന്ദ്രിക 
ശുഭമായവസാനിക്കുന്നതെന്തും ശുഭം തന്നെ.....

 എയർപോർട്ടിൽ ദുബായ്ക്കുള്ള പ്ലേനും കാത്തിരിക്കുന്ന ഞാൻ ഒരു പുഞ്ചിരിയോടെ ഓരോന്ന് ഓർക്കുമ്പോൾ ആണ് ഭർത്താവ് ചോദിച്ചത് "എന്താ തങ്കം ആലോചിച്ചു ചിരിക്കണത് "
നാട്ടിൽ പൊയി വന്നതു മുതൽ മോൾ എന്നും പരാതി ആയിരുന്നു അമ്മക്ക് നാട്ടിൽ പൊയി എല്ലാവരേം കാണാൻ സമയം ഉണ്ട്. എന്റെ കൂടെ കുറച്ചു ദിവസം വരാൻ മാത്രമേ വയ്യ അല്ലേ. ഞാൻ വിസ അയക്കാൻ തീർച്ചയാക്കി അമ്മേം അച്ഛനും ദുബൈക്ക് വരാൻ ഒരുങ്ങിക്കോളൂ. എന്നാൽ ശരി എന്ന് തീർച്ചയാക്കി. എന്നാൽ പിന്നെ വല്യമ്മയോടു പറഞ്ഞ്  പേച്ചിടെ അഡ്രസ്സും സംഘടിപ്പിക്കാം എന്ന് വച്ചു .  പഞ്ചമി ശിവൻ എന്നാണവളുടെ പേരത്രെ. അപ്പോഴേക്കും അതാ ശാലുന്റെ ഫോൺ.... ഏടത്തിയമ്മേ എന്റെ മൈഥിലിയെ സഹായിച്ചേ പറ്റൂ   അവൾക്കു നിയമപരമായി അവളുടെ മകനെ കിട്ടി   അമ്മയും ഒക്കെ ആയി അവൾ രഞ്ജിപ്പിലായി. ഇനി  അവൾക്കു മസൂരി പൊയി അവളുടെ മകനെ കൊണ്ടു വരാൻ ഏട്ടനും ഏടത്തിയമ്മയും കൂടെ പോണം. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി കാർത്തികി ന്റെ ബോർഡിങ് സ്കൂളിൽ പൊയി അവനെ കൊണ്ടു വന്നു.   മൈഥിലിക്ക് അവനെ ഡൽഹിയിൽ പഠിപ്പിക്കണമത്രേ. സ്കൂളിൽ വിദ്യാസഭ്യാസം കഴിഞ്ഞു .  പന്ത്രണ്ടാം ക്ലാസ്സിലെ മാർക്ക്‌ നല്ലതെങ്കിൽ നല്ല കോളേജിൽ ചേരാം. അപ്പോഴാണ് ഞങ്ങൾ ദുബൈക്ക് പോകുന്ന കാര്യം പറഞ്ഞത്. അവന് BITS  പിലാനി  ദുബായ് ശാഖയിൽ ചേരണമെന്നൊരു  മോഹം. എന്നാൽ ഞങ്ങൾടെ കൂടെ അവരെയും കൂട്ടി.  ദുബായ് കറങ്ങലും  ആവാം  കോളേജിനെ പറ്റി  അന്വേഷിക്കലും ആവാം. എല്ലാരും കൂടി ദുബൈക്ക് പുറപ്പെട്ടു. വിമാനം കയറാൻ കാത്തിരിക്കയാണ്. അപ്പൊ അതാ മോൾടെ വാട്സ്ആപ്പ് മെസ്സേജ്.. "അമ്മേ പഞ്ചമി ആന്റിയെ കണ്ട്‌ പിടിച്ചു. നിങ്ങൾ ദുബൈയിൽ വന്നിറങ്ങുമ്പോൾ ഞങ്ങൾക്കൊപ്പം  പഞ്ചമി ആന്റിയും ഉണ്ടാവും ട്ടോ .  സന്തോഷായിലെ അമ്മക്ക് ??????"
അങ്ങനെ പല പല സൗഹൃദങ്ങളുടെ സന്തോഷത്തിനിടയിൽ കൊച്ചു ദുഃഖങ്ങൾ എന്ന് ഇപ്പോൾ തോന്നുന്ന വലിയ ദുഃഖങ്ങൾ എല്ലാരും മറന്നു. എല്ലാം ശുഭമായി അവസാനിച്ചു എന്ന സന്തോഷത്തിൽ വിമാനത്തിലേക്കുള്ള പടികൾ ഞങ്ങൾ കയറി........
മനസ്സിലെന്നും  ആശിച്ച   വാത്സല്യവും തേടി

രാവിലെ എണീറ്റപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷവും ഉത്സാഹവും തോന്നി. പെട്ടെന്ന് കുളിച്ചൊരുങ്ങി അമ്മായിടെ അടുത്തേക്ക് പോയപ്പോൾ അമ്മായി ചൂട്  പ്രാതൽ വിളമ്പി തുടങ്ങിയിരുന്നു. നാളുകൾക്കു ശേഷം കണ്ടപ്പോൾ മാമൻ കുശലാന്വേഷണം നടത്തി. കാപ്പി കുടിക്കാൻ  കൂടെ ഇരുത്തി. അമ്മ അപ്പ കൂടെ ഇരിക്കുന്നത് പോലെ പെട്ടെന്ന് തോന്നിയപ്പോൾ കണ്ണ് നിറഞ്ഞു. അമ്മായിക്ക് കാര്യം മനസ്സിലായി. എല്ലാം ശരിയാവും. ഞായറാഴ്ച അല്ലേ അമ്മയേം ശാലുനേം ഒക്കെക്കണ്ട് വരൂ.    ദേവി തുണക്കട്ടെ. എന്നും പറഞ്ഞ്  ഇഡലി വിളമ്പി. എത്രയും വേഗം  പ്രിയപെട്ടവരുടെ അടുത്തെത്തണം എന്നു  തോന്നി. വേഗം കഴിച്ച്  അമ്മായിയോട് യാത്ര പറഞ്ഞു ഇറങ്ങി.
രണ്ടു മണിക്കൂറോളം ബസ്സിൽ ഇരിക്ക്യണം. വഴിനീളെ ശാലുവിനെയും വീട്ടുകാരെയും കുറിച്ചായിരുന്നു ആലോചിച്ചത്.
അമ്മയെയും അപ്പാവെയും ഞാൻ ഒരു പാട് വേദനിപ്പിച്ചു .  കഴിഞ്ഞ എത്രയോ വര്ഷങ്ങളായി എന്നും മനസ്സിൽ കൊണ്ടു നടന്നിരുന്ന അവരെയും ശാലുവിനെയും ഞാൻ കാണാനോ ബന്ധപ്പെടാനോ  ശ്രമിച്ചില്ല. കുറ്റബോധവും നിഷ്കളങ്കരായ അവരെ വിഷമിപ്പിക്കരുത് എന്ന  ചിന്തയും ആയിരുന്നു കാരണം. എന്നാലും അതൊന്നും എന്റെ ചെയ്തികളെ നീതീകരിക്കുന്നില്ല. വക്കീൽ സഹായം എന്നെ ഏറെ ആശാകുലയാക്കുന്നു. എങ്ങിനെ എങ്കിലും കാർത്തികനേ എന്റെ കൂടെ കിട്ടിയാൽ പാതി യുദ്ധം ഞാൻ ജയിച്ചു   പിന്നെ അമ്മയും വെള്ളിനേഴിയിലെ പ്രിയമുള്ളവരും എനിക്കൊപ്പമായാൽ  ഞാൻ ജയിക്കും.. അടുത്ത ആറു മാസം കഴിഞ്ഞാൽ കാർത്തികിന് 18  വയസ്സാവും. അപ്പോൾ അവന്റെ ഇഷ്ടപ്രകാരം  പപ്പക്ക് ഒപ്പമോ അമ്മയ്‌ക്കൊപ്പമോ അവനു വരാം .  അതിനിടയിൽ നിയമപരമായ എല്ലാ നീക്കങ്ങളും കഴിയണം. എന്റെ മോൻ തീർച്ചയായും എനിക്കൊപ്പം വരും   വല്ലപ്പോഴും S T D  ബൂത്തുകളിൽ നിന്നു ഞാൻ വിളിക്കാറുള്ള  ഫോൺ കാളുകൾ മാത്രമാണ് ഞങ്ങൾ തമ്മിൽ ഉള്ള സമ്പർക്കം. എല്ലാം നേർവഴിക്കു പോയാൽ  അവനെ കാണാൻ മസ്സൂറി യിൽ ഉള്ള ബോർഡിങ് സ്കൂളിൽ പോണം. എന്നിട്ട് വേണം അവനെയും കൂട്ടി അമ്മയേം അപ്പാവെയും  കാണിക്കാൻ കൊണ്ടുപോകാൻ. പിന്നെ മനോജായി പൂർണമായും നിയമപരമായും വേർപെട്ട്  സമാധാനമായി കഴിയണം. അതോർക്കുമ്പോൾ ഇപ്പോഴും മനസ്സിലെവിടെയോ ഒരു നീറ്റൽ. സ്നേഹിച്ചതാണ്,  എല്ലാറ്റിലും ഉപരി സ്നേഹിച്ചതാണ്. എന്നിട്ടും എന്തെ ഇങ്ങനെ ആയി ???????
ഓരോന്ന്  ആലോചിച്ചിരുന്നപ്പോൾ ഇറങ്ങാനുള്ള സ്ഥലം എത്തിയതറിഞ്ഞില്ല കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ ഞെട്ടി എണീറ്റ്‌ വേഗം ഇറങ്ങി. എന്തോ മുൻപുണ്ടായിരുന്ന പരിഭ്രമം ഇല്ലായിരുന്നു. അന്ന് ശാലുനെ കാണാൻ ബാങ്കിൽ  പോയപ്പോൾ ആട്ടിയോടിച്ചത് മറന്നിട്ടില്ല. ഒന്നാമത് ഇന്ന് ഞായറാഴ്ച ബാങ്കിലേക്കല്ല വീട്ടിലേക്കാണ് പോകുന്നത്. എന്തോ ഉറച്ച കാൽ വപ്പോടു കൂടി നടന്നു. ശാലുവിന്റെ വീട്ടു മുറ്റത്തെത്തി. പരിചയമുള്ളവർ ആരും ഇല്ലായിരുന്നു വഴിയിൽ. മുറ്റത്തു  നെല്ലുണക്കാൻ ഇട്ടിരിക്കുന്നു. ആരുമില്ല പുറത്ത്.  ചെറിയ നെഞ്ചിടിപ്പോടെ വാതിൽ തട്ടി. ശാലുവിന്റെ അമ്മ പുറത്ത് വന്നു.  ആരാ എവിടുന്നാ ആരെ കാണാനാ എന്ന്  നിർത്താതെ ചോദിച്ചു. എന്നെ മനസ്സിലായിട്ടില്ല. മുടിയൊക്കെ പൊയി നരച്ചു മുഖവും ആകെ ക്ഷീണിച്ചു .  എങ്ങനെ മനസ്സിലാവാനാ. തൊണ്ട ഇടറി വിറയലോടെ പറഞ്ഞു  അമ്മേ മൈഥിലി. ഇത്രയും പറഞ്ഞതും  പിടിച്ചു നിൽക്കാനാവാതെ പൊട്ടി കരഞ്ഞു. അമ്മ ഇത് കണ്ട്‌  അന്ധാളിച്ചു. എന്ത് മൈഥിലിയോ. വരൂ അകത്തേക്കിരിക്ക്. ശാലു അടുത്തു തന്നെ വേറെ വീട് വച്ചിരിക്കുന്നു. ഇവടെ ഞാൻ മാത്രേ ഉള്ളു .  ഇരിക്ക്. ഇപ്പൊ വിളിപ്പിക്കാം. എന്നെ അകത്തേക്ക് കൊണ്ടു പോയി. ഇരുത്തി.  ശാന്തേ  പൊയി ശാലുനെ വിളിച്ച് കൊണ്ടു വാ എന്ന് പറഞ്ഞു. അമ്മ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോളേക്കും ശാലു വന്നു. രണ്ടാളും കണ്ടതും അടക്കാനാവാതെ കൊറേ കരഞ്ഞു.
പിന്നെ മുറിക്കകത്തു കയറി അവളോട്‌ ബോംബെ മുതൽ അമേരിക്ക  വരെയും പിന്നെ തിരിച്ചു  പോന്നതും മനോജിൽ വന്ന ക്രൂരമായ മാറ്റങ്ങളും കാർത്തികിനെ  പറ്റിയും ഞാൻ നിയമം സഹായം തേടുന്നതും  വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു. ഒരു പെരുമഴ പെയ്തു തോർന്ന പോലെ ആയിരുന്നു. കരച്ചിലും തേങ്ങലുകൾക്കും ദേഷ്യത്തിലും ഇടക്ക് എല്ലാം പറഞ്ഞു തീർത്തപ്പോൾ.  അവൾ അമ്മ അപ്പയെ പറഞ്ഞു സമ്മതിപ്പിക്കാം  എന്ന് ഉറപ്പു തന്നു. നിയമസംബന്ധമായ യുദ്ധം കഴിയാൻ ആറു മാസം പിടിക്കും. അതിനിടയിൽ അവൾ എല്ലാ ശരിയാക്കാം എന്നേറ്റു. അതിനിടയിൽ അവളുടെ വീട്ടുകാരെല്ലാ വന്നു. എല്ലാവരും സഹായിക്കാമെന്ന് ഉറപ്പു തന്നു. അവളുടെ ഏടത്തിയമ്മ ഡൽഹിയിൽ ഉണ്ട് അവരോടും ഏട്ടനോടും പറഞ്ഞ്  കാർത്തികിന്റെ അടുത്തു പോകാൻ  വേണ്ടുന്ന സഹായം ചെയ്യാം എന്നും ഉറപ്പു തന്നു. നമുക്ക് ആദ്യം ഏടത്തിയമ്മ ടെ  അടുത്തു പോകാം. സ്കൂളിൽ പ്രിൻസിപ്പൽ ആണല്ലോ അവർ   ഏട്ടനും ഏതോ  നല്ല പദവിയിൽ ആണ് ജോലിയിൽ നിന്ന് വിരമിച്ചത്. അവർക്കു രണ്ടു പേർക്കും നല്ല പിടിപാടുണ്ട്. നമുക്കെല്ലാം ശരിയാക്കാം എന്നവൾ   ഉറപ്പു തന്നു. 

അമ്മയെ കാണാൻ അസഹ്യമായ മോഹം. കാണാതെ തിരിച്ചു പോകാൻ മനസ്സനുവദിച്ചില്ല. അവസാനം ശാലുവും അനിയനും എന്നെയും കൂട്ടി മഠത്തിലേക്ക്  പോകാൻ നിശ്ചയിച്ചു. പൊട്ടലും ചീറ്റലും കൊടുങ്കാറ്റ് തന്നെയും പ്രതീക്ഷിച്ചോളാൻ മുന്നറിയിപ്പ് തന്നു.

അവർ കൂടെയുണ്ടെങ്കിലും മുട്ടുകൾ രണ്ടും  കൂട്ടി അടിച്ചുകൊണ്ടാണ് നീങ്ങിയത്. ശാലു ധൈര്യം തന്നു കൊണ്ടിരുന്നു എന്റെ തോളിൽ കയ്യിട്ടു കൊണ്ടാണവൾ നടന്നത്. എത്രയായിട്ടും ഒരു തരം വിറയലോ തളർച്ചയോ ഒക്കെ ആയിരുന്നു മഠത്തിലെത്തിയപ്പോൾ.

ഞാൻ ഗേറ്റിനു പുറത്തു നിന്നു. ശാലുവും മുരളിയും ഉള്ളിലേക്ക് പൊയി വാതിൽ തട്ടി. അതാ അപ്പ പുറത്ത് വന്നു. വയസ്സായിരിക്കുന്നു. തീരെ ശേഷി ഇല്ലാത്ത പോലെ. പിന്നാലെ അമ്മയും എത്തി. അമ്മയ്ക്കും വയ്യ. ശാലു എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പറ്റിയില്ല. അവളും മുരളിയും ഉമ്മറത്തേക്ക് കയറി. കാത്തു നിൽക്കാൻ ഒരു തരിപോലും ശേഷിയില്ല എന്ത് വന്നാലും വേണ്ടില്ല തല്ലുന്നെങ്കിൽ തല്ലട്ടെ. പുന്നാരിച്ചു വളർത്തിയ മകൾ അവരോട്  അത്ര വലിയ കുറ്റമല്ലേ  ചെയ്തത് എന്ത് ശിക്ഷയും ഏറ്റു  വാങ്ങാൻ തയ്യാറായിട്ടു തന്നെ ഗേറ്റു തുറന്നു ഞാൻ ഉമ്മറത്തേക്ക് ഓടി   അമ്മാ !!! അപ്പാ !! എന്നുറക്കെ വിളിച്ചു ആ കാലുകളിൽ വീണു......
സ്നേഹം വിടർത്തിയ പൂക്കൾ കരിഞ്ഞപ്പോൾ
******************************************
വക്കീലിന്റെ വീട്ടിൽ എത്തിയപ്പോൾ അവരെന്നെ കാത്തിരിക്കയായിരുന്നു. സ്നേഹത്തോടെ അകത്തേക്ക് വിളിച്ചു. കക്ഷികളാരും ഇല്ലാത്ത സമയമായിരുന്നു.  അതുകൊണ്ട് സംസാരിക്കാൻ  പറ്റിയ അവസരം. എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് അറിയാതെ ഇരിക്കുമ്പോൾ " സരിത എന്നോട് മൈഥിലിയെ കുറിച്ച് കുറെയൊക്കെ പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്നേഹിച്ചു പക്ഷെ അതിലധികം ദുഖിച്ചു അല്ലേ. വിഷമിക്കണ്ട. നമുക്ക് ശ്രമിക്കാം. മകനെ അധികം താമസിയാതെ മൈഥിലിയുടെ അടുത്തേക്കെത്തിക്കാൻ നോക്കാം " എന്നിങ്ങനെ അവർ പറഞ്ഞപ്പോൾ ഞാൻ പകച്ചു പൊയി. സരിത എന്ന കൂട്ടുകാരിയെ മനസ്സിൽ സ്നേഹപ്പൂർവം ഓർത്തു. ആവൂ എന്തൊരു  സമാധാനം. വക്കീലാണെങ്കിലും അവരുടെ മുന്നിൽ തല്ക്കാലം  എന്റെ ദുഖത്തിന്റെ കഥ ചുരുളഴിക്കണ്ടല്ലോ. കേസ് ഊർജിത പെട്ടാൽ എല്ലാം പറയേണ്ടി വരും. എന്നാലും തല്ക്കാലം സമാധാനം. അവർ എനിക്കൊരു ഫോം തന്നു. അതിൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം എഴുതി ഒപ്പിട്ടു. അമ്മിണി അമ്മായിടെ വീട്ടഡ്രസ്സും കൊടുത്തു. തിരിച്ചു പോരാൻ ഒരുങ്ങിയപ്പോൾ നിർബന്ധിച്ചു ഊണ് കഴിപ്പിച്ചാണ് വിട്ടത്. സരിതയുടെ കൂട്ടുകാരിയെ അങ്ങിനെ വിടാൻ  പാടില്ല എന്നും പറഞ്ഞ് .

തിരിച്ചു വീണ്ടും റെയിൽവേ സ്റ്റേഷൻ എത്തി. വണ്ടി പെട്ടെന്ന് വന്നതും കൊണ്ട് വേഗം കയറി ജനാലക്കരികിൽ സീറ്റ്‌ പിടിച്ചു. കുറച്ചൊരു ആശ്വാസത്തോടെ ആണ് മടക്കം. എന്നാലും മനോജിനെ മനസ്സിൽ നിന്നും മാറ്റാനായില്ല. ആദ്യവര്ഷങ്ങള് എന്നിൽ ചൊരിഞ്ഞ സ്നേഹം വെറും കണ്ണുകെട്ടായിരുന്നോ ? അമേരിക്കയിൽ എത്തിയപ്പോൾ മനോജ്‌ പൂർണമായും വേറെ ഒരാളായി.  പിന്നീടാണറിഞ്ഞത് ബോംബെ നഗരത്തിലെ അധോലോകവുമായി മനോജ്‌ ബന്ധപ്പെട്ടിരുന്നു എന്നും മൽഹോത്രയും  മേഹന്തതീരതയും പിന്റോയും ഗോൺസാൽവെസും  അഖബറും എല്ലാം അത് വഴി ഉണ്ടായ കൂട്ടുകാരായിരുന്നു എന്നും. ഭാഭി ഭാഭി എന്ന് വിളിച്ച്  അവരെല്ലാം തന്നോട് ചങ്ങാത്തം പിടിച്ചപ്പോൾ താനെത്ര  തവണ അവർക്കെല്ലാം ഊണ് വിളമ്പിയതാണ്.  അവരുടെ ഒക്കെ തനിനിറം..... എന്തിനേറെ മനോജിന്റെ മാറിയ നിറം തന്നെ ഞാൻ അമേരിക്കയിലെത്തിയപ്പോൾ അറിഞ്ഞു. കഷ്ടം സ്നേഹത്തിനും ആത്മാർപ്പണത്തിനും എനിക്ക് കിട്ടിയത് അധഃപതനത്തിലേക്ക് നയിക്കാൻ തുനിഞ്ഞ  പ്രിയതമൻ ! അവരുടെ ഏർപ്പാടുകൾ ഞാൻ അറിയുന്നു എന്നറിഞ്ഞപ്പോൾ എന്നെ ദേഹോപദ്രവവും തടങ്ങലുമായി എതിരേറ്റു. ഒരു പ്രത്ത്യേക സാഹചര്യത്തിൽ എനിക്ക് എന്തോ സംശയം തോന്നി ഞാനെന്റെ ആഭരണങ്ങളും  പാസ്പോർടും  കുറെ പൈസയും ഒരു തുണിസഞ്ചിയിൽ ഒളിപ്പിച്ചു. അതെനിക്ക് ഉപകരിച്ചു. കാരണം സ്വന്തം കാര്യസാധ്യത്തിനായി സ്വന്തം ഭാര്യയെ അമേരിക്കക്കാരനും കാഴ്ച വെക്കാൻ തക്കവണ്ണം  മനോജ്‌ തരം താണപ്പോൾ എനിക്ക് പിടിച്ചു നിക്കാനായില്ല. ആരും അറിയാതെ ഒരു ഇന്ത്യ ക്കാരൻ ടാക്സി ഡ്രൈവറിന്റെ സഹായത്തോടെ ഞാൻ രക്ഷപെട്ടു എയർപോർട്ടിൽ നിന്ന് ബോംബയ്ക്ക് വിമാനം കയറി. നേരെ എത്തിയത് സരിതയുടെ അടുത്തേക്ക്. മനോജിനെതിരെ എനിക്ക് തെളിവുകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തല്ക്കാലം കുറച്ചു ദിവസം ബോംബയിൽ താമസിച്ചതിനു ശേഷം നാട്ടിലേക്ക് പൊന്നു. എങ്ങിനെ എങ്കിലും അമ്മ അപ്പ രണ്ടു പേരെയും പറഞ്ഞു  സമാധാനിപ്പിക്കണം എന്നിട്ട് പോയ  കാലം വീണ്ടെടുക്കണം എന്നാണ് കരുതിയത്. പലതവണ ശ്രമിച്ചു.  എന്നാൽ അതിനു പറ്റിയില്ല  വീട്ടിൽ നിന്ന് ദൂരെ വാടകക്ക്  വീടെടുത്തു താമസിച്ചതും അതാണ്‌ .  മൂന്നു വർഷമായി ശാലുവിനെയോ അമ്മയെയോ കാണാൻ ശ്രമിക്കുന്നു. ഞാൻ ഇവിടെ ഉണ്ടെന്നും മനോജിൽ  നിന്നും അകന്നാണെന്നും ഞാൻ ഒരിക്കൽ ശാലുവിന് എഴുതിയിരുന്നു. ഈ പ്രശ്നങ്ങളൊന്നും  അവൾക്കു മുഴുവനും  അറിയില്ല  എങ്ങിനെ എങ്കിലും അവളെ ഇതൊക്കെ അറിയിക്കണം.  അമ്മ അപ്പ സുഖമാണോ എന്നോട്  വെറുപ്പ്‌ കുറഞ്ഞോ എന്തോ. മനോജിന്റെ വക്രബുദ്ധി കാരണം മൂന്നു  വർഷമായി എന്റെ മോനെയും കണ്ടിട്ട്. അതിനു വക്കീൽ  സഹായം വേണം. ഏതായാലും  ഇന്നൊരു സമാധാനം. ഒരു മൊബൈൽ ഫോൺ സംഘടിപ്പിക്കണം അതിനു ശേഷം. ഇപ്പോൾ ഞാൻ മനോജിൽ നിന്ന് തീർത്തും അകന്നു മാറിയേ പറ്റൂ. എന്നെ ഞാൻ തന്നെ സുരക്ഷിത ആക്കണം .  മനോജ്‌ എന്നെ പല വഴിയിലും സ്വാധീനിക്കാനും എന്നെ ഉപദ്രവിക്കാനും നോക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. ഏതായാലും മോന്റെ കാര്യമാണ്  ഇപ്പോൾ  മുഖ്യം. വണ്ടി പാലക്കാട്ടെത്തി.   ഇറങ്ങട്ടെ.

അമ്മിണി അമ്മായി എന്നത്തേയും പോലെ  കാത്തിരുന്ന് മുഷിഞ്ഞു കാണും. അതെ വാതിൽക്കൽ  തന്നെ അതാ നിൽക്കുന്നു.  പാവം ബോറടിക്കുന്നുണ്ടാവും.  എന്നത്തേക്കാൾ വൈകി  അല്ലേ  അമ്മായി എന്നും ചോദിച്ചു ഞാൻ അകത്തേക്ക് കൂട്ടി.. ഇനി ഒന്ന് കുളിച്ചു വല്ലതും കഴിച്ചു സ്വസ്ഥമായി  ഉറങ്ങണം. നാളെ വെള്ളിനേഴി പോണം.  ശാലുവിന്റെ വീട്ടിലേക്ക് നേരെ. വയ്യ ഈ ശ്വാസം മുട്ടൽ സഹിക്കാൻ.. ശാലു എന്തെങ്കിലും വഴി കാണും .  അവളെ ഇതിലൊന്നും വലിച്ചിടേണ്ട എന്നും തോന്നും പലപ്പോഴും. ഈ ലോകത്തിൽ  അവളാനെനിക്ക് ഏറ്റവും പ്രിയമുള്ളവൾ.  അവളെ കണ്ടിട്ട് ബാക്കി കാര്യം..
മനോജിനോടൊപ്പം ഒരു വസന്തം..... ഓർമ്മകൾ !!

രാവിലെ എഴുന്നേറ്റിട്ടും കിടക്കയിൽ നിന്നെണീക്കാൻ തോന്നിയില്ല. എന്തിനു വേണ്ടി ആർക്കു വേണ്ടി ധൃതി പിടിക്കണം !?  വർഷങ്ങൾക്കു മുൻപ് ഇങ്ങിനെയൊന്നും അല്ലായിരുന്നു. എന്നും വെളുപ്പിനെ എണീക്കാനും വേഗം ജോലിചെയ്ത്  ബാങ്കിലേക്ക് പോകാനും ഉത്സാഹമായിരുന്നു. മനോജിന്റെ ഓഫീസിനടുത്തായിരുന്നല്ലോ ബാങ്ക്. അത് കൊണ്ട് രാവിലെതന്നെ തമ്മിൽ  കാണാനും ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒരുമിച്ചു കുറച്ചു സമയം കിട്ടുമായിരുന്നു. ഓരോ നിമിഷവും അന്നൊക്കെ വിലപ്പെട്ടതായിരുന്നു.
വീട്ടിൽ കല്യാണാലോചനയുടെ  പിരിമുറുക്കം ഏറിയപ്പോൾ മനോജ്‌ പ്രശ്നം വീട്ടിൽ അവതരിപ്പിച്ചിരുന്നു. അന്യ  ജാതിയിൽ നിന്നൊരു പെണ്ണെന്ന്  അവർക്ക് ആലോചിക്കാനും പറ്റില്ല എന്നവർ തീർത്തു പറഞ്ഞു.   ആ വഴിയും  അടഞ്ഞു. അപ്പോഴാണ് മനോജിന് വേറെ ഒരു കമ്പനിയിൽ ജോലി കിട്ടിയതും ബോംബേക്കു പോയതും. ഞങ്ങളുടെ കണക്കു കൂട്ടലുകൾ മുറക്ക് നടന്നു. ബാങ്കിലെ  സഹ  പ്രവർത്തകരോടൊപ്പം ഉല്ലാസ യാത്രക്ക് പോയപ്പോൾ ബാഗിൽ എല്ലാ സര്ടിഫിക്കറ്റുകളും പാസ്‌പോർട്ടും എല്ലാം കരുതി വച്ചത് അമ്മ അറിഞ്ഞില്ല. ഭാഗ്യം !!

ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ഭോഷത്തമായിരുന്നു അതെന്നു മനസ്സിലാക്കാൻ രണ്ടു പതിറ്റാണ്ടുകൾക്ക് മേലെ വേണ്ടി വന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാണിച്ചു കൂട്ടുന്ന ഓരോ   വിഡ്ഢിത്തങ്ങൾ !!!!

ഏതായാലും  വന്നതും വന്നു ഇനി അടുത്ത് പടി മോനെയും കൊണ്ട് പുതിയൊരു ജീവിതം. പറ്റുമെങ്കിൽ  അമ്മ അപ്പ കൂടെ കാലുപിടിചെങ്കിലും ഒരു ജീവിതം..... എന്റെ ദേവി എനിക്കങ്ങനെ ഒരു തിരിച്ചു വരവുണ്ടാകുമോ ???

എണീറ്റു കുളിയും വിളക്ക് കൊളുത്തലും കഴിഞ്ഞു ഓട്സ് ഉണ്ടാക്കി കഴിച്ചു. വാതിൽ അടച്ചു കൊളുത്തിട്ട് താഴേക്കു പൊയി.  അമ്മായിയോട് വൈകുന്നേരം കാണാം എന്നും പറഞ്ഞ് ഇറങ്ങി.
എറണാകുളത്തൊരു നല്ല വക്കീലുണ്ടത്രെ. ഒരു കൂട്ടുകാരിയുടെ പരിചയത്തിൽ ഉള്ളത്. ബോംബെയിൽ നിന്നവൾ ഒരു കത്തും അയച്ചു തന്നിരുന്നു. പൊയി കണ്ട്‌ നോക്കട്ടെ.

വണ്ടി വരാൻ ഇനിയും ഒരു മണിക്കൂർ ഉണ്ടത്രേ.  സാരമില്ല വെയ്റ്റിംഗ്  റൂമിൽ ഇരിക്കാം.
ചിന്തകൾ ഇന്നെന്തോ പതിവിനു വിപരീതമായി മനോജിലേക്ക്  വല്ലാതെ തിരിയുന്നു.
അന്നു വിനോദയാത്ര കഴിഞ്ഞു  പോരുന്ന  വഴി ഒരിടത്തിറങ്ങി കാത്തു നിന്നിരുന്നു.  മനോജിനോടൊപ്പം ബോംബേക്കു തിരിച്ചതും  ഇങ്ങനെ ഒരു റെയിൽവേ സ്റ്റേഷനിൽ  നിന്നായിരുന്ന .
ബോംബയിൽ എത്തി ഒരു സുന്ദരമായ കൊച്ചു വീട്ടിൽ തങ്ങിയത് മുതൽ ഒരു രാജ്ഞി കണക്കെ ആണല്ലോ താൻ ജീവിച്ചത്. കമ്പനി കാര്യങ്ങളിൽ മനോജ്‌ വളരെ കാര്യമായി തന്നെ പണിതിരുന്നു. ഉന്നത നിലയിലുള്ള ആളുകളുമായി കൂട്ടുകെട്ടും ഉണ്ടായിരുന്നു. പൈസയുടെ കാര്യത്തിലോ ജീവിത സൗകര്യങ്ങളുടെ കാര്യത്തിലോ ഒരു കുറവും ഞാൻ അന്നൊന്നും അറിഞ്ഞില്ല. മോൻ വന്നപ്പോളും അവനൊരു രാജകുമാരനായിരുന്നു. അവന്റെ ഓരോ ചെറിയ ആവശ്യങ്ങളും സാധിച്ചു കൊടുക്കാൻ  ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മോൻ ഏറ്റവും നല്ല  ബോർഡിംഗ്  സ്കൂളിൽ ആയിരുന്നു പഠിച്ചത്. അവൻ വലുതാവുന്നതിനൊപ്പം അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വലുതായി. അപ്പോഴും അവധിക്കാലത്തു  വരുമ്പോൾ അവൻ അമ്മയുടെ പൊന്നോമന ആയിരുന്നു. എല്ലാത്തിനും അവന്  അമ്മ വേണം. അച്ഛൻ എന്നല്ല പപ്പാ  എന്ന് വിളിക്കാൻ അവനെ മനോജ്‌ പഠിപ്പിച്ചു.
എപ്പോഴാണ് കാര്യങ്ങൾ മാറി തുടങ്ങിയത് എന്നറിയില്ല.. ഒരു ദിവസം നമുക്ക് അടുത്താഴ്ച അമേരിക്കയിലേക്ക് പോകണം. വിസ ഒക്കെ മൽഹോത്ര എന്ന കൂട്ടുകാരൻ ശരിയാകും തല്ക്കാലം മോൻ ബോര്ഡിങ്ങിൽ തുടരട്ടെ എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി എങ്കിലും. എനിക്ക് തന്നെ  മനസ്സിലാകാതിരുന്ന ഒരു സംഭ്രമം തോന്നി. അന്ന് മനസ്സിലായില്ല എന്താണെന്ന്. എന്നാൽ അത് പ്രകൃതിയുടെ ഒരു മുന്നറിയിപ്പായിരുന്നു എന്ന് പിന്നെ മനസ്സിലായി.

എറണാകുളം ഫാസ്റ്റ്  വന്നു എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. പെട്ടെന്ന് വണ്ടിയിലേക്ക് നടന്നു. ജനാലക്കടുത്തുള്ള സീറ്റ്‌  ആയിരുന്നു. എന്തൊക്കെയോ ആലോചിച്ചു എന്നാൽ ഒന്നും തന്നെ മനസ്സിൽ തങ്ങാതെ പൊയി.  അങ്ങനെ ആ യാത്ര നീങ്ങി. വക്കീൽ  എങ്ങിനെ ഉള്ള ആളാകുമോ എന്തോ. എങ്ങിനെ ആണ് ഞാൻ എന്റെ പ്രശ്നം അവതരിപ്പിക്കുക. എന്തായിരിക്കും എനിക്കായി ഈശ്വരൻ കരുതി വച്ചിരിക്കുന്നത്..... തീവണ്ടിക്കൊപ്പം എന്റെ വിചാരധാരയും  നീങ്ങി..... നീങ്ങട്ടെ. നോക്കാം എങ്ങോട്ടാണെന്ന്...
പെട്ടെന്നാണ് ആരോ ആരോ  തോളിൽ തട്ടിയത്...."മൈഥിലി മൈഥിലി  അല്ലേ ? താൻ താൻ  അമേരിക്കയിലായിരുന്നിലെ ഇവിടെ എങ്ങിനെ ? എങ്ങോട്ടാ യാത്ര ???? എന്താടോ പകച്ചിരിക്കുന്നത് ? മനസ്സിലായീലെ ഞാൻ ശുഭ . നമ്മൾ കോളേജിൽ ഒരുമിച്ചായിരുന്നു. ഓർക്കുന്നില്ലേ ?????" ഓ ശുഭ. സമാധാനം വെറും പരിചയം മാത്രമേ മാത്രമേ  ഉണ്ടായിരുന്നുള്ളു. അടുത്ത കൂട്ടുകാരി ഒന്നുമല്ല. എന്നീകുറിച്ചധികമൊന്നും അറിയില്ല. രക്ഷപെട്ടു. ' ആഹാ ശുഭ... ഞാൻ എറണാകുളത്തൊരു പരിചയക്കാരിയെ കാണാൻ പോകുന്നു.. ഹോ വണ്ടി എറണാകുളം എത്തിയല്ലോ . ഇറങ്ങട്ടെ സ്വല്പം ധൃതിയിലാണ് എന്നും പറഞ്ഞു  രക്ഷപെട്ടു............
************മൈഥിലി *************
മുപ്പതു കൊല്ലങ്ങളായി അമ്മ അപ്പാ ആരെയും പാക്കവേ ഇല്ലിയെ. ഇന്നേക്ക് എന്നോടെ ശാലുവിനെ മട്ടും  ഒന്ന് കാണാൻ ആശിച്ചു താൻ ബാങ്കിൽ പോയത്. അത് നടന്നില. എന്നോടെ മനസ്സേ ഞാൻ എപ്പിടി തുറന്നു കാണിപ്പെൻ. മനോജ്‌ കൂടെ ഇറങ്ങി പോണതിൽ പിന്നെ തമിഴിൽ പെശരദ്‌ കഷ്ടം. അധികം മലയാളം മാത്രം എനിക്ക് വരുന്നത്. കാർത്തിക് പിന്നെ തമിഴ് പഠിച്ചതേ  ഇല്ല. പാവം എന്റെ കാർത്തിക് അവനെ എത്ര കാലായി ഒന്ന് കണ്ടിട്ട് . മനസ്സൊരു തരത്തിലും ശാന്തമാവാത്തതെന്താ. ഞാൻ എത്ര കാലം  ഇനിയും ഇങ്ങനെ കഴിയണം ???
   ഓരോന്ന് ഓർത്തോർത്തു റോഡിന്റെ നടുവിൽ ആണെന്ന് തുരു തുരെ ഹോണടി കേട്ടപ്പോഴാണ് മനസ്സിലായത്  "എന്താ സഹോദരി ചുറ്റും നോക്കാതെ നടക്കുന്നത് ഏതു ലോകത്തിലാ  നിങ്ങൾ " അല്പം ദേഷ്യവും അല്പം സഹതാപവും കലർന്ന ശബ്ദത്തിൽ ആരോ പറയുന്നു. അവർക്കെന്തറിയാം എന്റെ സ്ഥിതി !!

   കോളേജിൽ ഒരുമിച്ചായിരുന്നു ഞാനും മനോജും. പഠിക്കാനും സ്പോർട്സിലും നാടകം അഭിനയിക്കാനും കവിത ചൊല്ലാനും എല്ലാം മിടുക്കനായിരുന്നു. അല്പസ്വല്പം സംഗീതം കൈക്കലാക്കിയ ഞാനും  ഒരു ചെറിയ കലാകാരി ആണെന്ന് സ്വയം അഭിമാനിച്ചിരുന്ന കാലം
എപ്പോഴാണ് ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം തുടങ്ങിയതെന്നും ആ സൗഹൃദം എപ്പോൾ തമ്മിൽ പിരിയാനാവാത്ത പ്രണയമായതെന്നും ഒന്നും ഓർമയില്ല. ശാലുവിനോട് മാത്രം എല്ലാം പറഞ്ഞു. പഠിച്ചു  നല്ലനിലയിൽ ഒരു ബാങ്ക് ജോലിയും സമ്പാദിച്ചു. അതിനിടയിൽ മനോജിന്  ഒരു നല്ല കമ്പനിയിൽ സാമാന്യം നല്ല ഒരു ജോലിയും ആയി.
മനോജ്‌ മറ്റു കൂട്ടുകാരോടൊപ്പം വീട്ടിൽ വരുമായിരുന്നു   അമ്മ അപ്പ  കൂടെ നല്ല പോലെ സംസാരിക്കുമായിരുന്നു. എന്നാലും ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ലായിരുന്നു.
മൂന്നാല് വർഷം ജോലി ചെയ്ത്  കുറച്ചു പൈസ സമ്പാദിച്ചു കഴിഞ്ഞപ്പോൾ അമ്മ കല്യാണാലോചനകൾ തുടങ്ങി.  മനസ്സിൽ ഒരു സംഭ്രമം തുടങ്ങാൻ  എന്ത് വേണം ??
" നീ എല്ലാം മാമിയോട് തുറന്ന് പറയ്. അല്ലാതെ എത്ര കാലം ഇങ്ങനെ ഒളിച്ചും പതുങ്ങിയും..... ഞാൻ പറയണോ ?" ശാലു എന്നോട് ചോദിച്ചതാ. " വേണ്ട വേണ്ട . അവർക്ക് നിന്നെ കുറിച്ച് മതിപ്പാണ്. അതില്ലാതെ ആക്കണ്ട. ഞാൻ തന്നെ വല്ല വഴിയും നോക്കാം " അതും പറഞ്ഞു ഞാൻ തല്ക്കാലം ഒഴിഞ്ഞു. എന്റെയും മനോജിന്റെയും മനസ്സിൽ ചില കണക്കു കൂട്ടലുകൾ ഒക്കെ ഉണ്ടായിരുന്നു. അതവളോട്  പോലും പറഞ്ഞില്ല ഞാൻ. ഒരു നാട്ടുമ്പുറത്തുകാരിയുടെ ശുദ്ധതയും നിഷ്കളങ്കതയും ഉള്ള അവളുടെ മനസ്സ്  ഒരു തരി പോലും കലക്കാൻ എനിക്കിഷ്ടമുണ്ടായിരുന്നില്ല
   കഴിഞ്ഞ കാലത്തെ മധുരമുള്ള ഓർമകൾക്ക് കടിഞ്ഞാണിട്ടത് പോലെ ആയിരുന്നു ഞാൻ വാടക വീടിന്റെ മുറ്റത്തെത്തിയത്. "എന്താ മോളെ വൈകീത് ? ഞാൻ എന്താ പറ്റിയത് എന്ന് വിചാരിച്ചിങ്ങനെ നിക്കായ്രുന്നു. എന്താ മുഖം വല്ലതിരിക്കുന്നത്. വരു  സംഭാരം കലക്കിത്തരാം " സ്നേഹമുള്ള വീട്ടുടമസ്ഥ അമ്മിണി അമ്മായി പറഞ്ഞപ്പോ വാസ്തവത്തിൽ ആശ്വാസമായിരുന്നു. ഈ സങ്കടങ്ങളുടെ ഇടയിലും ദൈവം നല്ലവാക്കു പറഞ്ഞെന്നെ സമാധാനിപ്പിക്കാൻ ആരെയെങ്കിലും തന്നല്ലോ.
  സംഭാരം കുടിച്ച്,  ഞാൻ ഒന്ന് കുളിക്കട്ടെ അമ്മായി എന്നും പറഞ്ഞു ഞാനെന്റെ മുറിയിലേക്ക് പൊയി. സന്ധ്യ  ആയി തുടങ്ങി. കുളിച്ചു നാമം ചൊല്ലിയാലെങ്കിലും ഈ ഇളകിമറിയുന്ന  മനസ്സിനുള്ളിൽ ഒരിത്തിരി ശാന്തത വരുമല്ലോ.

എന്തെല്ലാം പരീക്ഷണങ്ങൾ ആണ് ഈ ജീവിതത്തിൽ  അനുഭവിക്കുന്നത്... എന്തിനു വേണ്ടി    ആർക്കു വേണ്ടി..... ഒരെത്തും  പിടിയും കിട്ടാതെ മനസ്സ് ഉഴറുകയാണ്..... എല്ലാത്തിനും ഒരറുതി ഇല്ലേ ആവോ.. ആരോടെങ്കിലും മനസ്സ്  തുറന്നൊന്നു സംസാരിക്കാനും ഇല്ലല്ലോ.....

കുളിച്ചു നാമം ജപിച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ ആശ്വാസം.. പെട്ടെന്ന് വല്ലാതെ വിശക്കുന്നു.. ഹോ.. ഇന്ന് മുഴുവനും ഒന്നും കഴിച്ചതല്ലല്ലോ രാവിലെ അമ്മയി തന്ന രണ്ടു ഇഡലിയും പിന്നെ ഇപ്പൊ കുടിച്ച സംഭാരവും... ഏതായാലും മുകളിലത്തെ തന്റെ മുറിയിൽ നിന്ന് താഴെ ഇറങ്ങി. പുറത്തു പോയി വല്ലതും നോക്കട്ടെ.  പഴോ  റൊട്ടിയോ വല്ലതും. താഴെ എത്തി അമ്മായിയോട് പറയാൻ അവരുടെ മുറിയിലേക്കു ചെന്നപ്പോൾ അമ്മായി ഊൺമേശക്കരികിൽ കാപീം പലഹാരങ്ങളും നിരത്തി വച്ച് താടിക്കും  കൈ കൊടുത്തിരിക്കുന്നു.  "ഹാവു വന്നുലോ മിഥി.  വരൂ   കാപ്പി കുടിച്ചോളൂ. ഇന്നിവിടെ എന്റെ ഭർത്താവിന്റെ വീട്ടിലെ ഏതോ ബന്ധുക്കൾ വന്നു. അവർ കൊണ്ടു വന്നതാ ഇതൊക്കെ. ഞങ്ങൾ രണ്ടു പേർ മാത്രം അല്ലേ ഉള്ളു. കൊറേ ഉണ്ടുതാനും. മോൾ കഴിക്കു "പാവം അവർക്കു മക്കളില്ല.    അമ്മായിയും വയസ്സായി. ഭർത്താവാണെങ്കിൽ  ദേഹസുഖം  ഇല്ലാതെ എങ്ങും പോകാതെ വീട്ടിൽ തന്നെ. എന്തെങ്കിലും സംസാരിക്കാൻ കഴിഞ്ഞ മൂന്നാല് വര്ഷങ്ങളായി ഞാൻ മാത്രം. ഞാനും പല ജോലികൾക്കും സ്വന്തം ആവശ്യത്തിനും പൊറത്തു പോകുന്നത് കൊണ്ട്  അധികമൊന്നും അവരോടൊപ്പം ഇരിക്കാറില്ല. അല്ലെങ്കിലും  കഴിവതും എന്റെ ദുഃഖം ആരോടും ഇനി പങ്കു വെക്കാൻ തോന്നുന്നില്ല.
അമ്മായിടെ ഒപ്പം കാപ്പി കുടിച്ച് കുറെ നാട്ടു വർത്തമാനങ്ങളും അമ്മായിടെ സന്ധി വേദനകളെ കുറിച്ചും അങ്ങനെ സംസാരിച്ചിരുന്നു. എന്തൊക്കെയോ അറിയാനുള്ള വ്യഗ്രത അമ്മായിടെ നോട്ടത്തിലും വാക്കുകളിലും ഉണ്ടായത് ഞാൻ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു.
ഇന്നിനി അത്താഴം വേണ്ട .  മണി ഒൻപതായി. അമ്മായി ഞാനിന്നു നേരത്തെ കിടക്കട്ടെ. നാളെ ഒരിടം വരെ പോണം എന്നും പറഞ്ഞു ഞാൻ എണീറ്റു. അമ്മായിയും കിടക്കാൻ പൊയി. നാളെ എന്ത് എന്നറിയാതെ ഞാനും എന്റെ മുറിയിൽ  കയറി വാതിലടച്ചു...... നാളെ നോക്കാം എന്താണ് ഉണ്ടാവാൻ പോകുന്നത്  എന്ന് !!!!!!!!!!
മറ്റൊരമ്മയുടെ സ്നേഹത്തണലിന്റെ കുളിര്
*****************************************-
"വല്യമ്മേ, പോയിട്ട് വേഗം വരാം ട്ടോ. വെറുതെ ഓരോന്ന് ആലോചിച്ചു മനസ്സ് പുണ്ണാക്കരുത്  ട്ടോ" കൂടുതലൊന്നും പറയാതെ ഞാൻ അഷ്‌റഫിന്റെ കയ്യിൽ ചെറിയ പെട്ടി വണ്ടിയിൽ വെക്കാൻ കൊടുത്തു. എല്ലാരോടും പറഞ്ഞ്  വണ്ടിയിൽ കയറി. അധികം താമസിച്ചാൽ വല്യമ്മ കരഞ്ഞാലോ എന്നൊരു ഭയം ഉണ്ടായിരുന്നു  മനസ്സിൽ.

വഴിയിൽ കാര്യമായി വാഹനങ്ങൾ ഒന്നും ഇല്ലായിരുന്ന സമയം ആയതു കൊണ്ട്  തൂതപ്പുഴയും കടന്നു ഞങ്ങൾ പെട്ടെന്ന് എത്തി വെള്ളിനേഴി. പ്രകൃതിരമണീയമായ കാഴ്ച ആസ്വദിച്ചിരുന്ന ഞാൻ വീട്ടിലേക്കുള്ള തിരിവെത്തിയത് അറിഞ്ഞില്ല. അഷ്റഫിന് വഴി അറിയാവുന്നത് കൊണ്ട് വണ്ടി വീട്ട്മുറ്റത്  എത്തി.
"വല്യമ്പറാട്ടി, ഇതാ ആരാ വന്നിരിക്കണത് ന്ന് നോക്കിൻ " എന്നും പറഞ്ഞ് ശാന്ത  ഓടി വന്നു വണ്ടിന്ന് എന്റെ പെട്ടി എടുത്തപ്പോളെക്കും അതാ ചിരിച്ചുകൊണ്ട് അമ്മ ഇറങ്ങി വന്നു. ഓടി ചെന്ന് അമ്മയെ കെട്ടി പിടിച്ചു. അമ്മ കവിളത്തു മുത്തം തന്നിട്ട് " എത്ര കാലായി തങ്കം ഇങ്ങട് വന്നിട്ട്. കാണാൻ ധൃതി ആയിരുന്നു. ഇവരൊക്കെ ജോലിക്ക് പോയാൽ മിണ്ടിപ്പറഞ്ഞിരിക്കാൻ ആളില്ല. ഇന്ന് ഇപ്പൊ ഞായറാഴ്ച ആയോണ്ട് പിന്നെ ആളും മനുഷ്യനും ണ്ട്..... " അങ്ങനെ ഓരോന്ന് പറഞ്ഞു അമ്മ എന്നെ അകത്തെക്ക്‌  കൂട്ടി കൊണ്ട് പൊയി. അവടെ ശാലിനീം രാധികെം തകർത്തു പണിയാണ് അടുക്കളയിൽ. കയ്യാളായി ശാന്തയും. എല്ലാരേം വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ എന്റെ നാവെറങ്ങി പോയിന്നു തോന്നി. എന്താ ഏടത്തിയമ്മേ  തലേല് മാത്രം വല്ലാണ്ടെ പ്രായം ആയ പോലെ ഇണ്ടല്ലോ. കൊറച്ച് തടിച്ച മാതിരി തോന്നുന്നു എന്ന് ശാലിനി അടുത്ത് വന്നു അടിമുടി നോക്കി നിന്നു. രാധിക അല്ലെങ്കിലും എന്നെ അധികം അറിയില്ല. കല്യാണത്തിനൊന്നും എനിക്ക് വരാൻ പറ്റിയില്ല. അത് കൊണ്ട് ദൂരെ നിന്ന് ഭംഗിയായി ചിരിച്ചതെ ഉള്ളു. അങ്ങനെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഞാൻ പണ്ടത്തെ ആളായി. എന്തൊക്കെ അമ്മേ വർത്തമാനം ? കാലുവേദന കുറവുണ്ടോ ? ഞാനൊരു നല്ല മരുന്ന് കൊണ്ടന്നിട്ടുണ്ട്. പിന്നെ ശാലു നീ വലിയ വീട്ടമ്മ ആയി അല്ലേ. തടിച്ചു വീർത്തു പെണ്ണ്. എന്തൊക്കെ ചോദിക്കാനും പറയാനും ഉണ്ട് നമുക്ക് അല്ലേ ? രാധി  നമുക്കൊന്ന് പരിചയപ്പെടണ്ടേ ? എവടെ കുട്ടികളൊക്കെ ? ശാന്ത എന്താ മിണ്ടാതെ നിൽക്കണത്. മറന്നോ എന്നെ ?" അങ്ങനെ കുശലാന്വേഷണം തുടങ്ങി. അതിനിടയിൽ രാധി ചായേം പലഹാരോം കൊണ്ടു വന്നു. ഞാൻ എല്ലാവർക്കും വേണ്ടി കൊണ്ടു വന്ന  സമ്മാനങ്ങളൊക്കെ അവർക്ക് ഏല്പിച്ചു.  അമ്മക്ക് പ്രത്യേകിച്ച് മകൻ കൊടുത്തയച്ച പാക്കറ്റ്  കൊടുത്തപ്പോ ആ മുഖത്തെ ഒരു സന്തോഷം  കാണണ്ടതായിരുന്നു. ചായകുടി  ഒക്കെ കഴിഞ്ഞു സാരി  മാറ്റാൻ പോയപ്പോൾ അതാ വരുന്നു അമ്മ.. കയ്യിൽ മൂന്നാല് മുണ്ട് വേഷ്ടികളും കൊണ്ട്. തങ്കത്തിന് ഏറ്റവും ഇഷ്ടം ഈ വേഷല്ലേ. എന്റെ പെട്ടി നിറച്ചും ഉണ്ട്.  ഇഷ്ടള്ളത് ഉടുത്തോളൂ  ട്ടോ. ഇപ്പൊ ഇതാ ഇതേതെങ്കിലും ഉടുത്താൽ മതി എന്നും പറഞ്ഞ്. എന്തായാലും ഞാൻ കൊറച്ചുദിവസം കൂടെ ഉണ്ടാവും എന്ന് തന്നെ അമ്മക്ക് വല്ലാത്തൊരു സന്തോഷായിരുന്നു. ശാലു ബാങ്കിലേക്കും രാധി സ്കൂളിലേക്കും പോവും. പിന്നെ അമ്മക്ക് തുണ ശാന്ത മാത്രം ആണല്ലോ. ഇനി കൊറച്ച് ദിവസം എന്റൊപ്പം തങ്കം ഇണ്ടാവൂലോ അമ്മ ഒരു ജേതാവിന്റെ ഗമയിലാ.ഒരാഴ്ചയേ ഉള്ളു എന്ന് ഞാൻ പറഞ്ഞില്ല. ഇപ്പൊ നല്ല സന്തോഷത്തിലാ വെറുതെ പാവം വെഷമിക്കണ്ടല്ലോ. ഊണ് കഴിഞ്ഞു നാട്ടു വർത്തമാനം പറഞ്ഞിരിക്കുമ്പോ കേട്ടറിഞ്ഞു അടുത്തള്ളവരൊക്കെ വന്നു. അമ്മ എന്റെ മരുമകൾ കൊണ്ടന്നതാ എന്നും പറഞ്ഞ് എല്ലാർക്കും മിട്ടായീം ദില്ലി പലഹാരങ്ങളും വീതിച്ചു കൊടുത്തു. " എന്താ ഇന്ന് വല്യമ്മടെ ഉഷാറ്. എന്നവർ പറയുന്നും ഉണ്ടായിരുന്നു. നാളെ എല്ലാവർക്കും ജോലിക്ക് പോണം. അതുകൊണ്ട് ഇന്ന് വൈന്നേരം സിനിമക്ക്  പോവാം എന്ന് എല്ലാരും കൂടി തീർച്ചയാക്കി. "ശാന്തേ ഇയ്യും പൊന്നോ. വേഗം അന്റെ വീട്ടിൽ പൊയി പറഞ്ഞ് വാ. ഇന്നിവിടെ കൂടാം രാത്രി ട്ടോ. വൈന്നേരത്തേക്ക് എന്താ കഴിക്കാൻ ഇണ്ടാക്ക  മക്കളെ. എന്താച്ചാൽ ഒക്കെ വേഗം ആയ്ക്കോളിന്... അമ്മ എല്ലാരേം ഓരോന്ന് പറഞ്ഞു ധൃതി കൂട്ടാൻ തൊടങ്ങി. അപ്പഴാണ്. മുരളി ശാലുന്റെ ഭർത്താവ് മോഹനന്റെ ഒപ്പം ഉമ്മറത്ത് നിന്ന് അകത്തേക്ക് വന്നത്.  " ഇന്നൊന്നും ഉണ്ടാക്കണ്ട. എടത്തിയമ്മ വന്ന സന്തോഷത്തിൽ നമുക്ക് സിനിമ കഴിഞ്ഞ്  ഹോട്ടലിൽ കയറാം. ഇവടെ അങ്ങാടീൽ നല്ലൊരു ഹോട്ടൽ തൊടങ്ങീട്ടുണ്ട്. അവടെ ആവാം ഇന്ന് രാത്രി ഭക്ഷണം " മോഹനൻ പ്രഖ്യാപിച്ചു. ആവൂ ഓരോരുത്തരുടെ മുഖത്തെ സന്തോഷം കാണേണ്ട തായിരുന്നു. അങ്ങനെ നല്ലൊരു ഞായറാഴ്ച ഞങ്ങൾ അടിച്ചു പൊളിച്ചു.
   രാത്രി വീട്ടിൽ എത്തിയതും കുട്ടികൾ  ഒരു ഡിമാൻഡ്.. നാളെ അമ്മായിടെ വക മതി സ്കൂളിൽ കൊണ്ടുപോകാൻ എന്തെങ്കിലും സ്പെഷ്യൽ .. എന്തിനാ പാവം അമ്മായിയെ ബുദ്ധിമുട്ടിക്കണത് കുട്ടികളെ എന്നൊക്കെ അമ്മമാർ പറഞ്ഞ് നോക്കി. അവർ ഇനി അമ്മായി പോണത് വരെ അവരവരുടെ വീട്ടിൽ നിന്നല്ലത്രേ സ്കൂൾ ഭക്ഷണം കൊണ്ടുപോകാ.സന്തോഷായി എനിക്ക്. അല്ലെങ്കിലും കൊറച്ചു ദിവസായി അടുക്കളയിൽ പ്രവേശിച്ചിട്ട്. ശാലുനേം രാധിയെയും പിരി കയറ്റാൻ അമ്മടെ വക .ആവൂ വായക്ക് രുചി ആയി വല്ലതും കഴിക്കാലോ കൊറച്ച് ദിവസം... പോരെ പൂരം ??. അമ്മേ ഏടത്തിയമ്മ  കൊറച്ച് ദിവസം കഴിഞ്ഞാൽ പോവും ട്ടോ. രാധിടെ പറച്ചിൽ കേട്ട് . എല്ലാരും കൂടി ചിരിയും ബഹളോം  ആയി. അവരവരുടെ വീടുകളിലേക്കു അവരൊക്കെ പൊയി. കാര്യസ്ഥൻ നാരായണൻനായർ ടോർച്ചും തെളിച്ചു കൊണ്ട് വന്നു. കാവലിന് അയാൾ എന്നും വരുമത്രെ. ഉമ്മറവാതിൽ അടച്ചു ഞാനും അമ്മേം ശാന്തയും കിടക്കാൻ പൊയി. ഒറക്കം വരുന്നത് വരെ ഞാനും അമ്മയും നൂറു കൂട്ടം കാര്യങ്ങൾ പറഞ്ഞു ..എപ്പളാ ഒറങ്ങീത് ആവോ.
   രാവിലെ  എപ്പോളോ ശാന്ത എണീറ്റു പൊയി അടുക്കള വൃത്തി ആക്കി മുറ്റമടിക്കാൻ പോയിരുന്നു. ഞാനും വേഗം എണീറ്റു. കുളി കഴിഞ്ഞു ചായ ഉണ്ടാക്കി   അമ്മ അപ്പളേക്കും കുളിക്കാൻ കയറി. വന്നപ്പോൾ ഞങ്ങൾ രണ്ടാളും ചായേം  കുടിച്ച് ഓരോന്നും സംസാരിച്ചിരുന്നു .  കുട്ടികൾക്ക്‌  സ്പെഷ്യൽ  ദില്ലി യിലെ പൊറോട്ടയും കറിയും തയ്യാറാക്കി പാത്രത്തിലാക്കി.  എല്ലാരും സ്കൂൾ ഓഫീസ് ഒക്കെ പൊയി   അപ്പളാണ് അമ്മ തൊടിയിലേക്ക് ഇറങ്ങി ശാന്തയെ കൊണ്ട് അസ്സലൊരു മൂത്ത ചക്ക ഇടീച്ചത്. തങ്കത്തിന് വല്ല്യ ഇഷ്ടല്ലേ എന്ന് പറഞ്ഞ് അത് നേരെ ആക്കാനും തുടങ്ങി. അങ്ങനെ ദിവസേന അമ്മ ഒന്നല്ലെങ്കിൽ ഒന്ന് തേടി പിടിച്ചു കൊണ്ടു വരും...   ചക്ക,   മാങ്ങ,   കിഴങ്ങുകൾ കൂൺ... അങ്ങനെ എനിക്കിഷ്ടമുള്ള ഓരോന്നും.  ഇതിനിടയിൽ വാ തോരാതെ നാട്ടു വിശേഷം പറയുന്നും ഉണ്ടായിരുന്നു.  താഴത്തേതിലെ രുക്മണി ദുബായ് പോയതും  നെല്ലിക്കത്തടത്തിലെ പാർവതി ഭർത്താവിനെ ഉപേക്ഷിച്ചു വന്നതും ,  വാഴക്കാട്ടിലെ മാളു  പ്രാന്തായതും... അങ്ങനെ നാട്ടിലെ എല്ലാ വിശേഷങ്ങൾ  അമ്മ  നിരത്തികൊണ്ടിരുന്നു. എപ്പളോ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശാലു  കയറി വന്നു. എന്തെ നീയിന്നു നേരത്തെ  പോന്നത്,  ഏടത്തിയമ്മ ഇവടെ ഉള്ളതോണ്ടാ ? അമ്മ കളിയാക്കി. ഒരൊറ്റ പൊട്ടി കരച്ചിലായിരുന്നു മറുപടി. കാര്യം പറയു കുട്ടി എന്താ പറ്റിയത് എന്ന് മാറി മാറി  ചോദിച്ചിട്ടും തേങ്ങൽ അടക്കാതെ കരച്ചിൽ. അവസാനം.. അമ്മേ മൈഥിലി ബാങ്കിൽ വന്നിരുന്നു. അവളെ എന്നോടെന്നല്ല ആരോടും മിണ്ടാൻ ആ കോന്തൻ മാനേജർ സമ്മതിച്ചില്ല   ആട്ടി പായിച്ചു. അവൾക്കെന്നോട് കൊറേ പറയാനുണ്ടാവും. എല്ലാത്തിന്റെയും സത്യാവസ്ഥ അറിയാമായിരുന്നു. പാവം. എല്ലാരും കൂടി പാവത്തിനെ വല്ലാതെ മനസ്സ്  മുട്ടിച്ചു.   ആകെ ഒറ്റപെട്ടു പാവം. മകനെങ്കിലും കൂടെ ഇണ്ടായാൽ മതിയായിരുന്നു....

   മൈഥിലി അവളുടെ സ്കൂൾ മുതൽ ഉള്ള ഏറ്റവും അടുത്ത കൂട്ടുകാരി  ആണെന്നറിയാം. അവർ പട്ടന്മാരായത് കൊണ്ട് തമിഴ് ശൈലി മലയാളം ആണ് പറഞ്ഞിരുന്നത്. അത് പറഞ്ഞാൽ കൂടി ശാലു പിണങ്ങുമായിരുന്നു. അത്രക്ക് അടുത്ത സ്നേഹിതകളാണവർ എന്ന് എനിക്കറിയാം. അതല്ലാതെ അവളുടെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല. എന്തായാലും ശാലു കരഞ്ഞു പറഞ്ഞതിൽ ഒന്ന് മനസ്സിലായി. ബ്രാഹ്മണ കുട്ടിയായ അവൾ പുലയ ജാതിയിൽ  ഒരു പയ്യനുമായി വീട്ടിൽ നിന്നു ഓടി പൊയി  കല്യാണം കഴിച്ചു,  അവരെ വീട്ടിൽ നിന്നു പൂർണമായും പുറത്താക്കി. അവളും  ഭർത്താവും  അമേരിക്കയിലേക്ക് പൊയി.   അതിനു ശേഷം എന്തൊക്കെയോ സംഭവിച്ചു   അവൾ തനിച്ചു നാട്ടിലേക്ക് വന്നു .  വീട്ടുകാരും നാട്ടുകാരും അവളെ പൂർണമായും ബഹിഷ്കരിച്ചു. ശാലുവിനും അതിൽ കൂടുതൽ ഒന്നും അറിയില്ല . അവൾ ദൂരെ എവിടെയോ എന്തോ ജോലി ആയി ഒറ്റക്ക് അവിടെ തന്നെ ആണ് താമസം എന്ന് കേട്ടിരുന്നു. ഒരു തരത്തിലും മൈഥിലിയെ അവളുടെ ജന്മനാട്ടിലേക്ക്  വരാൻ സമ്മതിക്കുന്നില്ലത്രേ. ശാലുവിനെ ഒരു വിധത്തിൽ പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നെ ആരും മൈഥിലിയെ കുറിച്ചൊന്നും പറഞ്ഞില്ല. ഞാൻ ഒരാഴ്ച രസിച്ചു താമസിച് അമ്മയുടെ സ്നേഹം പൂർണമായും ഏറ്റുവാങ്ങി അങ്ങനെ കഴിഞ്ഞു.  പലപ്രാവശ്യം ശാലു  എന്നോട് ചോദിച്ചു എടത്തിയമ്മേ  ആരും മൈഥിലിയുടെ ഭാഗത്തു നിന്നെന്താ ചിന്തിക്കാത്തത്. അവൾക്കും ഉണ്ടാവില്ലേ ഒരു പാട് പറയാൻ.. ഞാനൊന്നിനും അഭിപ്രായം പറഞ്ഞില്ല. എന്നാലും എന്നെയും ഉള്ളിന്റെ ഉളിൽ അലട്ടി കൊണ്ടിരുന്നു മൈഥിലി എന്ന ആ പെൺകുട്ടി. അവൾക്കും കാണും എന്തെങ്കിലും എല്ലാവരെയും അറിയിക്കാൻ....

അമ്മയെയും വീട്ടിലെല്ലാവരെയും വിട്ടു പിരിയാൻ  വിഷമം നല്ലോണം ഉണ്ടായിരുന്നു. എന്നാലും തിരിച്ചു പൊന്നല്ലേ പറ്റൂ. തറവാട്ടിലേക്ക് തിരിച്ചു പൊന്നു. മൂന്നാലുദിവസങ്ങൾ  കഴിഞ്ഞപ്പോൾ അവിടെനിന്നും തിരിച്ചു ദില്ലിക്ക് പൊന്നു.  കരച്ചിലും വെഷമോം ഒക്കെ ആയിരുന്നു പോരുമ്പോൾ. എല്ലാവരെയും കണ്ടതിലും നല്ല കുറെ ഓർമ്മകൾ സംഭരിക്കാൻ പറ്റിയതിലും സന്തോഷമായിരുന്നു എനിക്ക്. പക്ഷെ തിരിച്ചു വന്നിട്ടും എന്നെ ഉള്ളിന്റെ ഉള്ളിൽ അലട്ടിയിരുന്നു ഒരാൾ .... മൈഥിലി !!

പാവം മൈഥിലി........അതെ മൈഥിലിക്കുമുണ്ടാവില്ലേ പറയാൻ ഒരുപാട് ?????????

Sunday, March 11, 2018

യൗവ്വന തിളക്കത്തിന്റെ പ്രകാശം തേടി....
******************----**-************************

"അല്ല കുട്ട്യേ നീ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിലെ. വെള്ളിനേഴിൽ എപ്പളാ നീ പോണത് ? അവടെ അമ്മ  നിന്നെ കാത്തിരിക്കില്ലേ " വല്യമ്മ ഇന്ന് രാവിലെ കാര്യായി എന്റെ മുടിയൊക്കെ വേറിടുത്തു തരുമ്പോൾ ചോദിച്ചു. തറവാട്ടിലെത്തി വല്യമ്മടെ കുട്ടി ആയി അങ്ങനെ വിലസുമ്പോ മറ്റു ചുമതലകളൊക്ക ഞാൻ  മറന്നു എന്ന വേവലാതി തോന്നിയോ വല്യമ്മക്ക് ???
 "പോണം വല്യമ്മേ. ഞാൻ പോരനേക്കാൾ മുൻപേ സംസാരിച്ചിരുന്നു അവരൊക്കെ ശാലിനിടെ ഭർത്താവിന്റെ വീട്ടിൽ ഒരു കല്യാണത്തിന് പോയിരിക്യാ കോയമ്പത്തൂർക്ക്.  ഇന്ന് മടങ്ങേള്ളു. നാളെ അഷ്റഫിനോട് വരാൻ പറയണം . വണ്ടിൽ എന്നെ അവടെ കൊണ്ടുപോയാക്കാൻ  പറയണം. കൊറച്ചു കഴിയട്ടെ പെട്ടി ഒക്കെ ഒതുക്കി വെക്കാം. ഒരാഴ്ച കഴിഞ്ഞേ ഞാൻ വരേണ്ടാവുള്ളു ട്ടോ. " ഞാനിത്രേം പറഞ്ഞതും വല്യമ്മടെ മുഖം ആകെ മാറി. അപ്പൊ കുട്ടി ഇനി ഒരാഴ്ച കഴിഞ്ഞേ വരുള്ളൂ ? അത്  കഴിഞ്ഞാൽ മടങ്ങാറും ആവും. എന്താ കഥ. എത്ര കൊല്ലങ്ങള് കഴിഞ്ഞിട്ടല്ലേ ഒന്ന് കണ്ടത് ഇനി എത്ര കാത്തിരിക്യണം ഒന്ന് കാണാൻ . ഇപ്പൊ തോന്നുണ്‌ കുട്ടി വരണ്ടേർന്നില്ല  എന്ന് .... അങ്ങനെ ഓരോന്ന് പിറുപിറുത്തും മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തൊടച്ചും  വല്യമ്മ പടിഞ്ഞാറെ തൊടിയിലേക്ക് നടന്നു.
         
       എന്തായാലും  ഒരാഴ്ചത്തേക്ക് വെള്ളിനേഴി പോയെ പറ്റുള്ളൂ. വർഷങ്ങൾക്കു മുൻപേ യൗവ്വനത്തിന്റെ തുടക്കത്തിൽ  എത്തിയ നാടും വീടും.. അതാണ് വെള്ളിനേഴി. ഓർത്തു പോകയാണ് ഞാൻ ആ പുതുമയും പരിഭ്രമവും ചേർന്ന ആ യാത്ര.
      അന്നാദ്യമായി ഭർതൃ ഗൃഹത്തിലേക്ക് പോകയായിരുന്നു. കല്യാണം ദില്ലിയിൽ വെച്ചായിരുന്നത് കൊണ്ട്  ആരെയും നേർക്കുനേർ കണ്ടിട്ടില്ലായിരുന്നു. ആദ്യമായി ഒരു പുതിയ വീട്ടിൽ പുതിയ ആൾക്കാരുടെ മുന്നിൽ, അതും കുറച്ചു മാസങ്ങൾ മാത്രം പരിചയമുള്ള ആളുടെ കൂടെ ചെന്ന് കയറുമ്പോൾ ആകെ ഒരു സംഭ്രമം... മനസ്സിനൊരു വിറയൽ...
   നിലവിളക്കും അഷ്ടമംഗല്യവും പിടിച്ചു അമ്മയും സഹോദരിയും എതിരേറ്റപ്പോളും തുറന്ന ചിരിയുമായി അച്ഛൻ നിന്നപ്പോളും ഒക്കെ ഞാനൊരു യന്ത്രപ്പാവയായിരുന്നു. അകത്തു കയറി, കുറേശ്ശേ ആയി സുഖാന്വേഷണങ്ങളും ചെറിയ വാക്യങ്ങളിൽ ഞാൻ മറുപടി പറയുമ്പോളും ഞാനറിയാതെ ഒരു സ്നേഹവലയം രൂപപ്പെടുകയായിരുന്നു.

ഞാൻ വാസ്തവത്തിൽ പൂർണമായും വീണത് അമ്മയുടെ കളങ്കമില്ലാത്ത ചിരിയിലും അനിയന്റെ കുസൃതികളിലും അച്ഛന്റെ സ്നേഹവായ്പ്പിലും അനിയത്തീടെ ഏടത്തിയമ്മ എന്ന വിളിയിലും ആയിരുന്നു. പട്ടണത്തിൽ വളർന്ന ആളായത്  കൊണ്ട് കുഗ്രാമത്തിലെ ഊടുവഴികളും വൈദ്യുതി ഇല്ലാത്ത രാവുകളും കുളത്തിലും കിണറ്റിന്കരയിലും കുളിക്കുന്നതും വിറകടുപ്പ് കത്തിച്ചു പാചകം ചെയ്യുന്നതും എല്ലാം എനിക്ക് വല്ലാത്തൊരു പുതുമയായിരുന്നു.
   അമ്മയ്ക്കും മറ്റും, ദില്ലിക്കാരി പെണ്ണ് പത്രാസ് കാരിയാകുമോ മലയാളം പറയുമോ എന്നൊക്കെ ആയിരുന്നത്രേ ശങ്കയും ഭയവും.
   ഏതായാലും വൈകുന്നേരം ആയപ്പൊളേക്കും രണ്ടു ഭാഗത്തും ഉള്ള ശങ്കയും സംഭ്രമവും എല്ലാം എങ്ങോ പൊയി. സ്നേഹം കവിഞ്ഞൊഴുകുന്ന ഒട്ടും കൃത്രിമമല്ലാത്ത പെരുമാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. കുറച്ചു ദിവസം കൊണ്ടു ഞാനൊരു തനി ഗ്രാമീണ വധു ആയി. ആഭരണങ്ങൾ  അണിയാൻ  തീരെ ഇഷ്ടമില്ലാതിരുന്ന ഞാൻ അമ്മയുടെ ആഗ്രഹപ്രകാരം എന്നും രാവിലെ കുളിച്ചു ഒരുങ്ങി സർവ്വാഭരണ ഭൂഷിതയായി അയൽക്കാരും  ബന്ധുക്കളും 'മാഷ്ടെ മകന്റെ മണവാട്ടി ' യെ കാണാൻ വരുമ്പോൾ അവരോടൊപ്പം ഇരിക്കുമായിരുന്നു. കല്യാണം കഴിഞ്ഞു മാസങ്ങളായെങ്കിലും ആ ഗ്രാമത്തിൽ ഞാൻ അപ്പോഴും മണവാട്ടിയായി തന്നെ വിലസി. ബന്ധു വീടുകളിൽ വിരുന്നു പോകാനും, കുടുംബക്ഷേത്രത്തിലും അടുത്തുള്ള അമ്പലങ്ങളിലും തൊഴാൻ പോകാനും അമ്മക്കും വീട്ടിലെല്ലാവർക്കും എന്തൊരു ഉത്സാഹമായിരുന്നു !!! അനിയത്തി ശാലിനി ഏകദേശം എന്റെ സമപ്രായക്കാരി ആയതു കൊണ്ട് ഞങ്ങൾ പെട്ടെന്ന് അടുത്തു,  നാട്ടിലെ ആൾക്കാരെ പറ്റിയും  നാട്ടുനടപ്പിനെ കുറിച്ചും ഒക്കെ അവളാണെനിക്ക് വിസ്തരിച്ചു പറഞ്ഞു കൊണ്ടിരുന്നത്. അവളുടെ അടുത്ത കൂട്ടുകാരികളെയും സഹപാഠികളെയും എനിക്ക് പരിചയപ്പെടുത്തി. അനിയനാണെങ്കിൽ ഏടത്തിയമ്മയെ കളിയാക്കിയും തമാശ പറഞ്ഞും കുസൃതിത്തരങ്ങൾ കാണിച്ചും  നടക്കുമായിരുന്നു. ഹോ സ്നേഹം കൊണ്ട് എന്നെ പൊതിഞ്ഞു എന്റെ ഭർതൃ കുടുംബം. ഒരു മാസം കൊണ്ടു ഞാൻ ആ വീട്ടിലെ അംഗമായി പൂർണമായും.
 വർഷങ്ങൾക്കു മുൻപേ ഒരു പുതുപെണ്ണായി കയറിയ ആ വീട്ടിലേക്ക് പോകാനാണ് ഞാൻ ഒരുക്കം കൂട്ടുന്നത്. എന്റെ അമ്മ പോയതിനു ശേഷവും ഞാൻ അമ്മേ എന്ന് വിളിക്കുന്ന ഒരാൾ അവിടെ ഉണ്ട്. ശാലിനീം അനിയൻ മുരളിയും ഒക്കെ കുടുംബസ്ഥരായി. എല്ലാരും അടുത്തടുത്ത് തന്നെ വീട് വച്ചു താമസിക്കുന്നു എന്നത് വലിയ ഒരു സമാധാനമാണ് അമ്മക്ക്.  കോയമ്പത്തൂരിൽ നിന്ന് തിരിച്ചെത്തുന്നതിന്റെ പിറ്റേന്ന് തന്നെ ഞാനവിടെ എത്തും എന്ന് പറഞ്ഞിരുന്നു അമ്മയോട്. ഇനി ഒരുങ്ങട്ടെ എന്റെ യൗവനത്തിലെ  തിളക്കമുള്ള നാളുകൾ അയവിറക്കാനും സ്നേഹമുള്ള മറ്റൊരു കുടുംബത്തിലെ ഊഷ്മളത അനുഭവിക്കാനും.... ഇനി അവിടെ എത്തിയതിനു ശേഷം........
അമ്മയുടെ ചെറുപ്പത്തിലേക്കൊരു തീർത്ഥയാത്ര
****************************************
ആവൂ!! എന്തായിരുന്നു ഒരു തിരക്കും ബഹളോം രാവിലെ മുതൽ. ഒരു സുഖാനുഭൂതി ആയിരുന്നു ആ കുട്ടികളെല്ലാം കൂടി കളിച്ചും  ചിരിച്ചും പിണങ്ങിയും ഇണങ്ങിയും വീടാകെ ഓടി നടന്നപ്പോൾ. മുതിർന്ന കുട്ടികൾക്ക് അവരുടേതായ ലോകം. സിനിമ പാട്ടും ടീവി യിൽ കാണുന്ന ഓരോ തമാശകളും അഭിനയങ്ങളും ആയി ഒരു ഭാഗത്ത്‌  അവർ. പിന്നെ ഞങ്ങൾ കുറച്ചു പേർ കുശലാന്വേഷണവും ഭംഗി വാക്കുകളും ഇടക്കൊരു പഴംകഥയുടെ തുമ്പും പിടിച്ച് വല്യമ്മടെ ചുറ്റും ഇരിക്കേം. അങ്ങനെ ദിവസം ഉത്സവ തിമിർപ്പോടെ അവസാനിച്ചു. പൂരം കഴിഞ്ഞ പറമ്പ് പോലെ ആണ് ഇപ്പൊ വീടും പരിസരവും

ആ ശ്രീകുട്ടീം അമ്മിണികുട്ടീം മിടുക്കത്തി കുട്യോളാ  അല്ലേ വല്യമ്മേ. അവരെ രണ്ടാളേം കണ്ടപ്പോ എനിക്ക് ഞാനും  സുധയും  കുട്ടികളായിരുന്നപ്പോളത്തെ പോലെ തോന്നി.  ഞാനതു പറഞ്ഞപ്പോ വല്യമ്മ കുലുങ്ങി ചിരിക്കാൻ തുടങ്ങി. "അതന്നെ രണ്ടിന്റേം സ്വഭാവം. അമ്മിണി അമ്മേം  കെങ്ക അമ്മ്യാരും തന്നെ "  ഓ  ശര്യാ ഞങ്ങളെ നിങ്ങളൊക്കെ അങ്ങനെ അല്ലേ വിളിച്ചീരുന്നത് എന്ന ഞാൻ ഓർത്തു. സുധ  എന്റെ അമ്മാവന്റെ മകളായിരുന്നെങ്കിലും ഏറ്റവും അടുത്ത കൂട്ടുകാരികളായിരുന്നു ഞങ്ങൾ. പട്ടണത്തിലെ പരിമിതികളും സാമ്പത്തിക ബുദ്ധിമുട്ടുകളും വാടക  വീട്ടിലെ താമസവും അധികം ബന്ധുക്കളോ മലയാളികളോ അടുത്തൊന്നും ഇല്ലാത്തതിന്റെ കുറവും അങ്ങനെ പലതും നല്ലപോലെ മനസ്സിലാക്കി,  സ്കൂളും വീടും മാത്രം ലോകമായിരുന്നു ഞങ്ങൾക്ക്, മനസ്സുകൾ പങ്കു വെക്കാൻ ഞങ്ങൾ മാത്രമായിരുന്നു. എന്നാൽ ചിലസമയം ശത്രുക്കളെ പോലെ വഴക്കിട്ട് അന്യോന്യം മിണ്ടാതിരിക്കുമായിരുന്നു. കഷ്ടിച്ച് ഒരു മണിക്കൂർ നീണ്ടു നിന്നിരുന്നതായിരുന്നു  പിണക്കങ്ങൾ എല്ലാം. തമ്മിൽ തല്ലാനും പെട്ടെന്ന് ഇണങ്ങാനും കഴിയുമായിരുന്ന ലോല ഹൃദയം എങ്കിലും ഉറച്ച സ്നേഹവും കൂട്ടുകെട്ടും ആയിരുന്നു.. കുറെ കാലം ഞങ്ങൾ ഒരുമിച്ചു ഡൽഹിയിൽ കഴിഞ്ഞെങ്കിലും എപ്പളോ അമ്മാവൻ ജോലി സംബന്ധമായി മറ്റ് സ്ഥലങ്ങളിലേക്ക് പൊയി.  അങ്ങനെ ആയിരുന്നു ആ സൗഹൃദം ദൂരെ നിന്നു മാത്രമുള്ള സൗഹൃദമായത്.  എന്നാലും ഇന്നും ഞങ്ങൾ കത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും ബന്ധപെട്ടിരിക്കുന്നു. ചെറുപ്പത്തിലേ കുറച്ചു നല്ല ഡൽഹി ഓർമ്മകളിൽ എപ്പോഴും തങ്ങി നിൽക്കുന്നത് സുധയാണിന്നും... ഒരു ചെറിയ കാര്യം മതി എന്റെ ചിന്തകളും ഓർമ്മകളും കാട് കയറാൻ. ഹോ ഞാൻ എന്നെ കൊണ്ട് തന്നെ തോറ്റു ......
വല്യമ്മേ ആ അമ്മുണ്ണി അമ്മേം ആ അമ്മ്യാരും ഇപ്പളും ഉണ്ടോ ? അവരെ ഒന്ന് പൊയി കാണാൻ പറ്റുമോ  എന്ന എന്റെ ചോദ്യം കേട്ട്  വല്യമ്മ പോലും അന്ധാളിച്ചു.  "ഈ കുട്ടിക്കെന്താ  അവരെ ഒക്കെ എവടെ പൊയി നോക്കാനാ ഇപ്പൊ ?? അങ്ങാടിപുറത് പട്ടമ്മാരടെ ഒരു അഗ്രഹാരം ഉണ്ട്. അവടെ ചെന്നാൽ അമ്മ്യാരേ. കാണാം അമ്മിണി അമ്മ ഇപ്പോ ഇണ്ടോ ആവോ".വല്യമ്മടെ മകൻ ജയന് ഇതൊക്കെ കേട്ടപ്പോൾ കൗതുകമായി. "അമ്മേ ഓപ്പോളിലെ ഹിസ്റ്ററി ക്കാരി ഉണരുന്നു. ചികയൽ വേറെ ഒരു ഭാഗത്തേക്കാവുന്നു. ഒരു കാര്യം ചെയ്യൂ. അഷ്‌റഫിനെ വിളിച്ച് വണ്ടിയിൽ നിങ്ങൾ അങ്ങാടിപ്പുറത്തേക്ക് പൊയ്ക്കോളൂ. അമ്മടേം ഒക്കെ കുട്ടിക്കാലത്തേക്കൊരു യാത്ര ,  കൂട്ടത്തിൽ തിരുമാന്ധാം കുന്ന് അമ്പലത്തിൽ തൊഴേം  ചെയ്യാം. അമ്മയ്ക്കും ആവാം പഴയ കൂട്ടുകാരികളെ കാണൽ."   അത് ശരി!  വല്യമ്മടേം എന്റെ അമ്മടേം ഒക്കെ കുട്ടിക്കാലം അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും ഒക്കെ ആയിരുന്നല്ലോ. എന്നാൽ അവരടെ ചെറുപ്പത്തിലേക്കാവാം ഇനി ഒരു എത്തി നോട്ടം.
    അങ്ങനെ ഞങ്ങൾ എത്തി അങ്ങാടിപുറത്. നേരം കൊറച്ച് ഉച്ചയാവാറായിരുന്നു. അതുകൊണ്ട് ആദ്യം അമ്പലത്തേക്ക് വച്ചു പിടിച്ചു. എന്റെ അമ്മ കുട്ടിയാവുമ്പോ എന്നും തൊഴുതിരുന്ന ആ പുണ്യഭൂവിൽ ഞാനെത്തി. എന്നോ പണ്ടൊ  അമ്മടെ കൂടെ ഒരു വേനലവധിക്ക് ഇവടെ വന്നതാ തൊഴാൻ. വീണ്ടും അവടെ എത്തിയപ്പോൾ തിരുമാന്ധാം കുന്നിലമ്മയെ ആണോ എന്റെ അമ്മയെ ആണോ ഞാൻ ഓർത്തതും വണങ്ങിയതും എന്നറിയില്ല . ഒരു കാര്യം സത്യം അവടെ എത്തിയപ്പോൾ അമ്മയുടെ സാമിപ്യം ഞാൻ അനുഭവിച്ചു. എന്റെ മനസ്സറിഞ്ഞോ എന്തോ ദേവി എനിക്ക് നല്ല ദർശനം തന്നു. മനസ്സ് തുറന്ന്  തൊഴുതു എന്റെ അമ്മയെ മനസ്സിൽ ധ്യാനിച്ചു . തൊഴുതു തിരിഞ്ഞപ്പോൾ അതാ അമ്മയുടെ അടുത്ത സുഹൃത്  സൗദാമിനി അമ്മായി. എന്നെ മനസ്സിലായീല എങ്കിലും വല്യമ്മയുടെ കൂടെ ശ്രീകോവിലിൽ നിന്നു പുറത്തു വന്നു ലോഹ്യം പറയാൻ തുടങ്ങി. ഇടക്കിടക്ക് എന്നെ നോക്കുന്നും ഉണ്ടായിരുന്നു. എനിക്ക് പിടിച്ചു നിക്കാൻ ആയീലാ. അമ്മായീ ഇത് തങ്കാണ്. അമ്മായിക്കെന്നെ മനസിലായില്ല. " അയ്യോ നിക്ക് സംശയം തോന്നി മാളൂന്റെ മകളാവും എന്ന്. നീയ്യിപ്പോ എങ്ങന്യാ ഇവടെ എന്നും അപ്പൊ തന്നെ തോന്നി " വല്ലാതെ സന്തോഷം തോന്നി അമ്മയുടെ ഒരു കൂട്ടുകാരിയെ എങ്കിലും കണ്ടതിൽ. "ഇവൾക്ക് ആ കെങ്ക അമ്മ്യാരേം  അമ്മിണി അമ്മേം കാണണം  ത്രേ സൗദാമിനി. അതിനാ  ഇപ്പൊ ഇറങ്ങി പൊറപ്പെട്ടത"് എന്ന് വല്യമ്മ പറഞ്ഞപ്പോ "അമ്മായി കൊണ്ടോവാലോ ന്റെ കുട്ട്യേ അഗ്രഹാരത്തിലേക്ക് "എന്നും പറഞ്ഞു അവർ. ഏതായാലും അമ്മയുടെ ചെറുപ്പകാലത്തു നടന്ന സ്ഥലവും ഇടപഴകിയ ആളുകളും കൂട്ടുകാരും ഒക്കെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. അമ്മായിടെ വീട്ടിൽ കുറച്ചു സമയം ചിലവഴിച്ചു. തിരുമാന്ധാം കുന്നിലെ പ്രസാദവും അനുഗ്രഹവും അതിനെല്ലാം പുറമെ  അമ്മയുടെ സാമീപ്യവും അനുഭവിച്ചു കൃതാർത്ഥ  യായി ഞാൻ. എന്റെ അമ്മേ ശരണം എന്ന് മനസ്സിൽ ജപിച്ചുകൊണ്ട് ഞാൻ പടികളിറങ്ങി. നേരെ അഗ്രഹാരത്തിൽ എത്തി. അമ്മ പണ്ട് ഉച്ചക്കുണ്ണാൻ പോയിരുന്ന വീട്ടിലും അമ്മടെ കൂടെ പഠിച്ചിരുന്ന ചിലരുടെ അടുത്തും  പൊയി മനസ്സ്  കുളിർതാണ്  ഞാനന്ന് മടങ്ങിയത്..... അങ്ങനെ ഒരു നല്ല തീർത്ഥയാത്ര എന്ന് മനസ്സിൽ കുറിച്ചു..
ഒരു കൂട്ടുകുടുംബത്തിലെ മധുരിക്കും ഓർമ്മകൾ
******************************************

"തങ്കുട്ടാ നാളെ നിന്നെ കാണാൻ ഇവിടത്തെ എല്ലാ പേരകുട്യോളും അവരുടെ ഭർത്താക്കന്മാരും മക്കളും ഒക്കപ്പാടെ വരണൂത്രെ. നല്ല മേളാവും  ഇവടെ". വല്യമ്മ രാവിലെ തന്നെ അറിയിച്ചു. ഹോ നാളെ  ശനിയാഴ്ച ആണല്ലോ. എല്ലാർക്കും ഒഴിവല്ലേ. നന്നായി.  എല്ലാരേം കാണാലോ.
വല്യമ്മടെ പേരക്കുട്ടികളും  അവരുടെ മക്കളും എന്ന് പറയുമ്പോൾ. ചെറിയകുട്ടികളാവും. പണ്ട് ഞാനും സഹോദരങ്ങളും വേനലവധിക്ക് വന്നിരുന്ന പ്രായത്തിലുള്ളവർ !!! അവരും ഞങ്ങളെ പോലെ അന്യോന്യം കൂട്ടിപിടുത്തം ഉള്ളവരാവുമോ.. അങ്ങനെ ഒക്കെ ചിന്തിച്ചപ്പോ മനസ്സിൽ അങ്ങനെ ഒരു രസികൻ മധ്യവേനൽ  അവധി ഒഴുകി വന്നു.             

ഷൊർണുരിൽ ഇറങ്ങി ഒരു കാറും പിടിച്ച് ഞങ്ങൾ എല്ലാവരും എത്തിയപ്പോഴേ  ചെറിയമ്മാവനും വലിയച്ഛനും ഒക്കെ ഞങ്ങളേം കാത്തു റോഡിൽ നിന്നിരുന്നു  റോഡിൽ നിന്ന് വീട്ടിലേക്ക് വരാൻ നീണ്ട പാടം കടക്കണമായിരുന്നു  സന്ധ്യ ആയിരുന്നു. വീതിയില്ലാത്ത വരമ്പിൽ കൂടി ഞാനും അനിയന്മാരും ബാലൻസ് കിട്ടാതെ ഉഴറുകയായിരുന്നു. വീടിനടുത്തുള്ള പാടം  കടക്കുമ്പോൾ ദേ  കെടക്കുന്നു ഞാൻ ഉഴുതിട്ട പാടത്തേക്ക്. സങ്കടവും ജാള്യതയും പിന്നെ  വീട്ടിലെത്തിയാൽ  അപ്പേട്ടനും ബേബിയേടതീം കളിയാക്കുലോ എന്ന ബേജാറായിരുന്നു.

അന്നൊക്കെ ഞങ്ങൾ അവധിക്കു വരുമ്പോൾ ചെർപ്പുളശ്ശേരീന്ന് അമ്മായീം കുട്ടികളും തച്ചമ്പാറയിൽ നിന്ന് ചെറിയമ്മയും അപ്പേട്ടനും  കാറൽമണ്ണയിൽ നിന്ന്  ചെറിയ വല്യമ്മയും ബേബിയേടതീം ആദ്യം തന്നെ തറവാട്ടിലെത്തും. ബോംബേന്ന് ചെറിയമ്മാവനും അമ്മായീം ചെലപ്പോ വരും.

അങ്ങനെ അമ്മമ്മ ആകാംക്ഷയോടെ  കാത്തിരിക്കാറുള്ളതായിരുന്നു അന്നൊക്കെ ഞങ്ങൾടെ വരവ്. പത്തായപ്പുര ആകെ അടിച്ചു വൃത്തി ആക്കി വെക്കും. ഞങ്ങൾ കുട്ടികൾ അവടെ ആയിരുന്നു പകൽ സമയത്തു കളിച്ചിരുന്നത്. വലിയ  കുട്ടികൾ പുസ്തകം വായന ചെസ്സ് കളി,  എന്റെ പ്രായക്കാർ കൊത്തംകല്ലാടലും ഉഞ്ഞാലാട്ടവും പാവക്കുട്ടികളെ കൊണ്ടു കളിക്കലും ആയിരുന്നു പതിവ്.  എന്നാലും ഇടക്കിടക്ക് അമ്മമ്മ  അടുക്കളയിൽ നിന്ന് കുഞ്ചിയമ്മടെ കയ്യിൽ ചക്കച്ചുളയും മാങ്ങാ പൂളും  വലിയ പാത്രങ്ങളിൽ കൊടുത്തയച്ചിരുന്ന പതിവായിരുന്നു ഏറ്റവും വലിയ ആകർഷണം. കളിച്ചു മടുത്താൽ ഞങ്ങൾ തൊടിയിലേക്ക് ഒരു ജാഥ  ആയിരുന്നു. പറങ്കി മാങ്ങ, കൈത ചക്ക  സപ്പോട്ട മുതലായവ തേടി. ഉച്ചക്ക് ഉണ്ണാറാവുമ്പോ എല്ലാരുടെയും വയറു  നല്ലോണം വീർത്തിരിക്കും   എന്നാലും അമ്മമ്മ വിടില്ല . "ഇതൊന്നും ഇന്റെ കുട്യോൾക്ക് അവടെ കിട്ടില്ല " എന്നും പറഞ്ഞ് നിർബന്ധിച്ചു കഴിപ്പിക്കും. വേനലവധി കഴിഞ്ഞു മടങ്ങുമ്പോ ഞങ്ങൾ തനി പീപ്പക്കുറ്റി പോലെ ആവുമായിരുന്നു.
അതൊക്കെ ആയിരുന്നു അവധികാലം. ഇപ്പൊ എന്താ അവധി എന്ന് പറഞ്ഞാൽ തണുപ്പ് സ്ഥലങ്ങളിൽ പോവുക അല്ലെങ്കിൽ റിസോർട്ടുകളിൽ പൊയി മൂന്നാല് ദിവസം താമസിക്കുക ഹൌസ് ബോട്ട് അന്വേഷിച്ചു പോകുക.തറവാട്ടിലെ എല്ലാവരും കൂടി എപ്പളാ ഒത്തുകൂടൽ ???  കുടുംബത്തിൽ അടുത്ത ബന്ധുവിന്റെ കല്യാണത്തിനോ മറ്റോ ഗുരുവായൂർ പൊയി ഒരു ദിവസം നിന്നാൽ നിന്നു. അത് തന്നെ.
' എന്താ കുട്ട്യേ നീ ആലോചിച്ചു കൂട്ടണത് ?" വല്യമ്മ വന്നു തോളത്തു തട്ടിയപ്പോളാണ് ഞാൻ തിരിച്ചു പോന്നത് ആ പഴയ അവധി കാലത്തു നിന്ന്. "അല്ല വല്യമ്മേ പണ്ടൊക്കെ വേനൽ കാലത്തു നമ്മൾ എല്ലാരും  കൂടി ഇവടെ കൂടിയിരുന്നത് ഓർക്കായിരുന്നു. എന്ത് രസായിരുന്നു അല്ലേ ? അമ്മമ്മേം  അമ്മച്ചനും നമ്മളെല്ലാരും ഒരു ആഘോഷായിരുന്നു അല്ലേ " എന്റെ ഗൃഹാതുരത്വം അറിയാതെ വാക്കുകളിൽ പുറത്തു വന്നു. വല്യമ്മക്ക് സങ്കടായി. "അതിനെന്താ നീ പോണേക്കാളും മുന്നേ നമുക്ക് ആവുന്നേടത്തോളം നമ്മടെ തറവാട്ടിലെ ആൾക്കാരെ ഒക്കെ  കൂട്ടി ഒന്ന് രസായി കഴിയാം ട്ടോ. നാളെ ഏതായാലും കുട്യോളൊക്കെ വരൂലോ അപ്പൊ രസാവും" എന്ന് വല്യമ്മ എന്നെ സന്തോഷിപ്പിക്കാൻ തുടങ്ങി. പാവം ഇന്റെ വല്യമ്മ
   അതും പറഞ്ഞ് കൊണ്ടിരിക്കുമ്പോ അതാ വന്നു വല്യച്ഛന്റെ മരുമക്കൾ .. അപ്പുവേട്ടൻ പപ്പിയേടത്തി, മാനു ഏട്ടൻ എല്ലാരും കൂടി കുടുംബ സമേതം. വല്ലാത്തൊരു സന്തോഷം  ചേർന്ന  അതിശയം ആയി അത്.  "തങ്കം  വന്നു എന്ന് അമ്മായി വിളിച്ചു പറഞ്ഞപ്പോൾ  ഞങ്ങൾ എല്ലാരും കൂടി അങ്ങട് ഇറങ്ങി പൊറപ്പെട്ടു. പണ്ടൊക്കെ അമ്മായിടെ വീട്ടിൽതെ കുട്ടികളൊക്കെ വരുമ്പോൾ ഞങ്ങളും  വന്നീരുന്നിലെ ? അതുപോലെ ഒന്ന് കൂടാം എന്ന് കരുതി " അവരിലാരോ അങ്ങനെ പറഞ്ഞപ്പോൾ സത്യായിട്ടും എനിക്ക് തോന്നി ദൈവം അനുഗ്രഹിച്ചു എന്ന്. പണ്ടത്തെ പോലെ ആടാനും പാടാനും  പടിപ്പുരയിൽ ഇരുന്നു കളിക്കാനും ഒന്നും പറ്റില്ലെങ്കിലും പണ്ടത്തെ ചങ്ങാതികളെ കണ്ടപ്പോൾ എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. വൈകുന്നേരം വരെ പണ്ടത്തെ കാര്യങ്ങൾ പറഞ്ഞും അന്യോന്യം കളിയാക്കിയും പാട്ടു പാടിയും കുട്ടികളെ കളിപ്പിച്ചും ഞങ്ങൾ ആ നല്ല നാളുകൾ അയവിറക്കി. ഞാൻ കരുതീല ട്ടോ കൊറച്ചെങ്കിലും ആ നല്ല നാളുകൾ വീണ്ടും അനുഭവിച്ചു സന്തോഷിക്കാൻ  പറ്റും  എന്ന്.

നാളെ എന്നെ കാണാൻ വരുന്ന കുട്ടികൾക്കും പറഞ്ഞ് കൊടുക്കണം ഇങ്ങനെ ഒരു കുടുംബ കൂട്ടായ്മടെ ഭംഗിയും സുഖവും. ഒരു കൂട്ടു കുടുംബത്തിന്റെ മനോഹാരിത  അനുഭവിച്ചവർക്കേ മനസ്സിലാവൂ അതിന്റെ സുഖം...... ഇനി ഇങ്ങനെ ഒരു കൂട്ടായ്മയും കൂട്ടി പിടുത്തവും ഈ തലമുറയ്ക്ക് കിട്ടുമോ ? ഒരു തരം നിരാശ തോന്നി അതോർത്തപ്പോൾ. എന്നാലും വീണ്ടും തറവാട്ടിൽ വന്ന് പലരെയും കണ്ടും കൂടെ താമസിച്ചും സന്തോഷിക്കാൻ  സാധിച്ചുവല്ലോ. ദൈവ കൃപ തന്നെ....