Wednesday, March 14, 2018

സമയമാം രഥത്തിൽ ഞാൻ.........

പലപ്പോഴും ആഗ്രഹിച്ചതാണ് മലയാളത്തിൽ എന്തെങ്കിലും വ്യത്യസ്തമായി എഴുതണം എന്ന്. കുഞ്ഞു കുഞ്ഞു കവിതകൾ എഴുതി നോക്കി. എന്നാൽ മനസ്സിന്റെ അടിത്തട്ടിൽ ഒരു ചാരിതാർഥ്യം തോന്നിയില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ഗദ്യശില്പമായാലോ എന്ന് തോന്നിയത്. അയ്യോ.. കേവലം എട്ടാം ക്ലാസ്സുവരെ ദില്ലിയിലെ സ്കൂളിൽ മലയാളം പഠിച്ച എനിക്ക് അതിനുള്ള ത്രാണിയൊന്നും ഇല്ലല്ലോ എന്ന് സ്വയം തിരുത്തുകയും ചെയ്തു. 

 അനുഭവത്തിന്റെ  വെളിച്ചത്തിൽ മനസ്സിൽ തോന്നുന്നതെല്ലാം കുത്തിക്കുറിക്കുന്ന ശീലം പഠിക്കുന്ന കാലത്തെ ഉള്ളതാണ്. എന്നാൽ അനുഭവത്തിന്റെയും ചിന്താഗതിയുടെയും തീക്ഷ്ണത കുറയുമ്പോൾ എല്ലാം ചവറ്റുകൊട്ടയിൽ പോകുമായിരുന്നു. ഡയറി വേറൊരു മാധ്യമമായിരുന്നു ചിന്തകളെയും അനുഭവങ്ങളെയും എഴുതി നിറക്കാൻ. എപ്പോളാണെന്നറിയില്ല ആ പതിവും നിന്നു.

അതിനിടയിൽ വെറുതെ ഒരു ദിവസം വളരെ കുറച്ചു വാസ്തവാനുഭവവും വളരെയേറെ സാങ്കല്പികതയും കൂട്ടിച്ചേർത്തു ഒരു ഗദ്യരൂപം എഴുതി  സുഹൃത്തുക്കളിൽ  ചിലരായി പങ്കുവെച്ചു. അവരെല്ലാം ആ ഗദ്യരൂപത്തിൽ ഒരു നീണ്ട കഥയുടെ ചുരുൾ അഴിയുന്നു പോലെ എന്ന് പറഞ്ഞു തുടർന്നെഴുതുവാൻ നിർബന്ധിച്ചു. അങ്ങിനെ പോയകാലങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ഒരുപാടൊരുപാട് സങ്കല്പങ്ങളും കുറച്ചു ചരിത്രവും കൂട്ടി ഇണക്കി ഒരു ഗദ്യരൂപം മെനഞ്ഞെടുത്തു. ഇതിനെ എന്ത് വിളിക്കണം എന്നറിയില്ല. കഥ എന്നോ യാത്രവിവരണം എന്നോ ജീവിതാനുഭവം എന്നോ വായനക്കാരുടെ ഔചിത്യം  പോലെ  പേര് നൽകാം. എന്റെ  വിചാരധാരയും  മനസ്സിന്റെ ഓളങ്ങളും ഒഴുകുന്നതിനനുസരിച്ചു ഞാൻ തൂലിക ചലിപ്പിച്ചു. അതിൽ നിന്നൂർന്നു വീണ വരികൾ  ഗുരുപാദങ്ങളിൽ  അർപ്പിച്ചുകൊണ്ട് വായിക്കാൻ ഇഷ്ടവും സന്നദ്ധതയും ഉള്ളവരുടെ സമക്ഷം വെക്കുന്നു. അനുഗ്രഹവും വിലയിരുത്തലും കാംക്ഷിക്കുന്നു
വിനയപൂർവം,
ചന്ദ്രിക 

No comments: