Sunday, March 11, 2018

ഒരു കൂട്ടുകുടുംബത്തിലെ മധുരിക്കും ഓർമ്മകൾ
******************************************

"തങ്കുട്ടാ നാളെ നിന്നെ കാണാൻ ഇവിടത്തെ എല്ലാ പേരകുട്യോളും അവരുടെ ഭർത്താക്കന്മാരും മക്കളും ഒക്കപ്പാടെ വരണൂത്രെ. നല്ല മേളാവും  ഇവടെ". വല്യമ്മ രാവിലെ തന്നെ അറിയിച്ചു. ഹോ നാളെ  ശനിയാഴ്ച ആണല്ലോ. എല്ലാർക്കും ഒഴിവല്ലേ. നന്നായി.  എല്ലാരേം കാണാലോ.
വല്യമ്മടെ പേരക്കുട്ടികളും  അവരുടെ മക്കളും എന്ന് പറയുമ്പോൾ. ചെറിയകുട്ടികളാവും. പണ്ട് ഞാനും സഹോദരങ്ങളും വേനലവധിക്ക് വന്നിരുന്ന പ്രായത്തിലുള്ളവർ !!! അവരും ഞങ്ങളെ പോലെ അന്യോന്യം കൂട്ടിപിടുത്തം ഉള്ളവരാവുമോ.. അങ്ങനെ ഒക്കെ ചിന്തിച്ചപ്പോ മനസ്സിൽ അങ്ങനെ ഒരു രസികൻ മധ്യവേനൽ  അവധി ഒഴുകി വന്നു.             

ഷൊർണുരിൽ ഇറങ്ങി ഒരു കാറും പിടിച്ച് ഞങ്ങൾ എല്ലാവരും എത്തിയപ്പോഴേ  ചെറിയമ്മാവനും വലിയച്ഛനും ഒക്കെ ഞങ്ങളേം കാത്തു റോഡിൽ നിന്നിരുന്നു  റോഡിൽ നിന്ന് വീട്ടിലേക്ക് വരാൻ നീണ്ട പാടം കടക്കണമായിരുന്നു  സന്ധ്യ ആയിരുന്നു. വീതിയില്ലാത്ത വരമ്പിൽ കൂടി ഞാനും അനിയന്മാരും ബാലൻസ് കിട്ടാതെ ഉഴറുകയായിരുന്നു. വീടിനടുത്തുള്ള പാടം  കടക്കുമ്പോൾ ദേ  കെടക്കുന്നു ഞാൻ ഉഴുതിട്ട പാടത്തേക്ക്. സങ്കടവും ജാള്യതയും പിന്നെ  വീട്ടിലെത്തിയാൽ  അപ്പേട്ടനും ബേബിയേടതീം കളിയാക്കുലോ എന്ന ബേജാറായിരുന്നു.

അന്നൊക്കെ ഞങ്ങൾ അവധിക്കു വരുമ്പോൾ ചെർപ്പുളശ്ശേരീന്ന് അമ്മായീം കുട്ടികളും തച്ചമ്പാറയിൽ നിന്ന് ചെറിയമ്മയും അപ്പേട്ടനും  കാറൽമണ്ണയിൽ നിന്ന്  ചെറിയ വല്യമ്മയും ബേബിയേടതീം ആദ്യം തന്നെ തറവാട്ടിലെത്തും. ബോംബേന്ന് ചെറിയമ്മാവനും അമ്മായീം ചെലപ്പോ വരും.

അങ്ങനെ അമ്മമ്മ ആകാംക്ഷയോടെ  കാത്തിരിക്കാറുള്ളതായിരുന്നു അന്നൊക്കെ ഞങ്ങൾടെ വരവ്. പത്തായപ്പുര ആകെ അടിച്ചു വൃത്തി ആക്കി വെക്കും. ഞങ്ങൾ കുട്ടികൾ അവടെ ആയിരുന്നു പകൽ സമയത്തു കളിച്ചിരുന്നത്. വലിയ  കുട്ടികൾ പുസ്തകം വായന ചെസ്സ് കളി,  എന്റെ പ്രായക്കാർ കൊത്തംകല്ലാടലും ഉഞ്ഞാലാട്ടവും പാവക്കുട്ടികളെ കൊണ്ടു കളിക്കലും ആയിരുന്നു പതിവ്.  എന്നാലും ഇടക്കിടക്ക് അമ്മമ്മ  അടുക്കളയിൽ നിന്ന് കുഞ്ചിയമ്മടെ കയ്യിൽ ചക്കച്ചുളയും മാങ്ങാ പൂളും  വലിയ പാത്രങ്ങളിൽ കൊടുത്തയച്ചിരുന്ന പതിവായിരുന്നു ഏറ്റവും വലിയ ആകർഷണം. കളിച്ചു മടുത്താൽ ഞങ്ങൾ തൊടിയിലേക്ക് ഒരു ജാഥ  ആയിരുന്നു. പറങ്കി മാങ്ങ, കൈത ചക്ക  സപ്പോട്ട മുതലായവ തേടി. ഉച്ചക്ക് ഉണ്ണാറാവുമ്പോ എല്ലാരുടെയും വയറു  നല്ലോണം വീർത്തിരിക്കും   എന്നാലും അമ്മമ്മ വിടില്ല . "ഇതൊന്നും ഇന്റെ കുട്യോൾക്ക് അവടെ കിട്ടില്ല " എന്നും പറഞ്ഞ് നിർബന്ധിച്ചു കഴിപ്പിക്കും. വേനലവധി കഴിഞ്ഞു മടങ്ങുമ്പോ ഞങ്ങൾ തനി പീപ്പക്കുറ്റി പോലെ ആവുമായിരുന്നു.
അതൊക്കെ ആയിരുന്നു അവധികാലം. ഇപ്പൊ എന്താ അവധി എന്ന് പറഞ്ഞാൽ തണുപ്പ് സ്ഥലങ്ങളിൽ പോവുക അല്ലെങ്കിൽ റിസോർട്ടുകളിൽ പൊയി മൂന്നാല് ദിവസം താമസിക്കുക ഹൌസ് ബോട്ട് അന്വേഷിച്ചു പോകുക.തറവാട്ടിലെ എല്ലാവരും കൂടി എപ്പളാ ഒത്തുകൂടൽ ???  കുടുംബത്തിൽ അടുത്ത ബന്ധുവിന്റെ കല്യാണത്തിനോ മറ്റോ ഗുരുവായൂർ പൊയി ഒരു ദിവസം നിന്നാൽ നിന്നു. അത് തന്നെ.
' എന്താ കുട്ട്യേ നീ ആലോചിച്ചു കൂട്ടണത് ?" വല്യമ്മ വന്നു തോളത്തു തട്ടിയപ്പോളാണ് ഞാൻ തിരിച്ചു പോന്നത് ആ പഴയ അവധി കാലത്തു നിന്ന്. "അല്ല വല്യമ്മേ പണ്ടൊക്കെ വേനൽ കാലത്തു നമ്മൾ എല്ലാരും  കൂടി ഇവടെ കൂടിയിരുന്നത് ഓർക്കായിരുന്നു. എന്ത് രസായിരുന്നു അല്ലേ ? അമ്മമ്മേം  അമ്മച്ചനും നമ്മളെല്ലാരും ഒരു ആഘോഷായിരുന്നു അല്ലേ " എന്റെ ഗൃഹാതുരത്വം അറിയാതെ വാക്കുകളിൽ പുറത്തു വന്നു. വല്യമ്മക്ക് സങ്കടായി. "അതിനെന്താ നീ പോണേക്കാളും മുന്നേ നമുക്ക് ആവുന്നേടത്തോളം നമ്മടെ തറവാട്ടിലെ ആൾക്കാരെ ഒക്കെ  കൂട്ടി ഒന്ന് രസായി കഴിയാം ട്ടോ. നാളെ ഏതായാലും കുട്യോളൊക്കെ വരൂലോ അപ്പൊ രസാവും" എന്ന് വല്യമ്മ എന്നെ സന്തോഷിപ്പിക്കാൻ തുടങ്ങി. പാവം ഇന്റെ വല്യമ്മ
   അതും പറഞ്ഞ് കൊണ്ടിരിക്കുമ്പോ അതാ വന്നു വല്യച്ഛന്റെ മരുമക്കൾ .. അപ്പുവേട്ടൻ പപ്പിയേടത്തി, മാനു ഏട്ടൻ എല്ലാരും കൂടി കുടുംബ സമേതം. വല്ലാത്തൊരു സന്തോഷം  ചേർന്ന  അതിശയം ആയി അത്.  "തങ്കം  വന്നു എന്ന് അമ്മായി വിളിച്ചു പറഞ്ഞപ്പോൾ  ഞങ്ങൾ എല്ലാരും കൂടി അങ്ങട് ഇറങ്ങി പൊറപ്പെട്ടു. പണ്ടൊക്കെ അമ്മായിടെ വീട്ടിൽതെ കുട്ടികളൊക്കെ വരുമ്പോൾ ഞങ്ങളും  വന്നീരുന്നിലെ ? അതുപോലെ ഒന്ന് കൂടാം എന്ന് കരുതി " അവരിലാരോ അങ്ങനെ പറഞ്ഞപ്പോൾ സത്യായിട്ടും എനിക്ക് തോന്നി ദൈവം അനുഗ്രഹിച്ചു എന്ന്. പണ്ടത്തെ പോലെ ആടാനും പാടാനും  പടിപ്പുരയിൽ ഇരുന്നു കളിക്കാനും ഒന്നും പറ്റില്ലെങ്കിലും പണ്ടത്തെ ചങ്ങാതികളെ കണ്ടപ്പോൾ എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. വൈകുന്നേരം വരെ പണ്ടത്തെ കാര്യങ്ങൾ പറഞ്ഞും അന്യോന്യം കളിയാക്കിയും പാട്ടു പാടിയും കുട്ടികളെ കളിപ്പിച്ചും ഞങ്ങൾ ആ നല്ല നാളുകൾ അയവിറക്കി. ഞാൻ കരുതീല ട്ടോ കൊറച്ചെങ്കിലും ആ നല്ല നാളുകൾ വീണ്ടും അനുഭവിച്ചു സന്തോഷിക്കാൻ  പറ്റും  എന്ന്.

നാളെ എന്നെ കാണാൻ വരുന്ന കുട്ടികൾക്കും പറഞ്ഞ് കൊടുക്കണം ഇങ്ങനെ ഒരു കുടുംബ കൂട്ടായ്മടെ ഭംഗിയും സുഖവും. ഒരു കൂട്ടു കുടുംബത്തിന്റെ മനോഹാരിത  അനുഭവിച്ചവർക്കേ മനസ്സിലാവൂ അതിന്റെ സുഖം...... ഇനി ഇങ്ങനെ ഒരു കൂട്ടായ്മയും കൂട്ടി പിടുത്തവും ഈ തലമുറയ്ക്ക് കിട്ടുമോ ? ഒരു തരം നിരാശ തോന്നി അതോർത്തപ്പോൾ. എന്നാലും വീണ്ടും തറവാട്ടിൽ വന്ന് പലരെയും കണ്ടും കൂടെ താമസിച്ചും സന്തോഷിക്കാൻ  സാധിച്ചുവല്ലോ. ദൈവ കൃപ തന്നെ....

No comments: