Monday, June 4, 2018

ഒരു പെരുമഴക്കാലം

മുനിഞ്ഞു കത്തുന്ന മുടുക വിളക്കിന്റെ നേരിയ വെളിച്ചത്തിൽ അവൾ തനിച്ച്  മുറ്റത്തേക്ക് കണ്ണും നട്ടിരുന്നു. അവിടവിടെ മിന്നി തെളിഞ്ഞ മിന്നാമിനുങ്ങുകൾ അവൾക്കു കൂട്ടായി.  ഇന്നിനി ഏതായാലും കറന്റ്‌ വരില്ല. ഈ നാട്ടിന്പുറത്തു അങ്ങനെ ആണലോ. ദൂരെ നിന്നെങ്ങാനും ചൂട്ടിന്റെ വെളിച്ചം കാണാനുണ്ടോ?  കുഞ്ഞുണ്ണിടെ ഷാപ്പിൽ നിന്ന് ഇറങ്ങി വരുന്നവരുടെ ഒച്ചയും പാട്ടും ഇടക്കിടക്ക് കേൾക്കാം. നേരം ഇരുട്ടി. കലത്തിലെ കഞ്ഞി ചൂടാറുലോ കാവിലമ്മേ. എപ്പളാ ഇനി കുട്ടേട്ടൻ വരാ  ആവോ. ഉമ്മറത്തിരുന്നാൽ പാടം കഴിഞ്ഞ റോഡിൽ കൂടി ബസ്‌ പോണത് കാണാം. എട്ടരടെ മയിൽവാഹനം വരാറായി. മഞ്ചേരിന്നു  കുട്ടേട്ടൻ പീടിക പൂട്ടി ഇറങ്ങുമ്പോളെക്കും നേരം കൊറേ ആവും. പിന്നെ ഈ മയിൽവാഹനം മാത്രേ ഉള്ളു രക്ഷ. അതിൽ വന്നൂച്ചാൽ നന്നായി. ഇല്ലാച്ചാൽ വല്ല ലോറി കാരടേം സഹായം വേണം. എത്ര കാലായി ഇങ്ങനെ കഷ്ട പ്പെടുന്നു.

 അച്ഛനുമമ്മക്കും ഒറ്റകുട്ടിയാണ് കുട്ടേട്ടൻ. പത്താംതരം വരെ കഷ്ടപ്പെട്ടാണ് അച്ഛൻ പഠിപ്പിച്ചത്. മകൻ ഒന്നാം ക്ലാസ്സിൽ ജയിക്കും എന്നുറപ്പായിരുന്നു. ടൈപ്പ് കൂടി പഠിച്ചാൽ ഒരു സർക്കാർ ഉദ്യോഗം കിട്ടും. പിന്നെ ഒന്ന് സമാധാനായി ശ്വാസം വിടാലോ എന്ന് കുട്ടേട്ടന്റെ അമ്മ അവരുടെ അടുത്ത സ്നേഹിത ആയിരുന്ന എന്റെ അമ്മോട് എപ്പളും പറയുർന്നു.
ആ സ്നേഹിതകൾ തമ്മിൽ പറഞ്ഞുറപ്പിച്ചതാണല്ലോ ഞങ്ങൾടെ കല്യാണവും.

എന്തിനേറെ കുട്ടേട്ടൻ പത്താംതരം ഒന്നാംക്ലാസ്സിൽ തന്നേ ജയിച്ചു. കൂട്ടുകാരൊത്തു കറങ്ങി മലപ്പുറത്തൊക്കെ പോയി  വൈകുന്നേരായി വീട്ടിൽ എത്താൻ.  ഇടീം മഴേം വരും എന്നപേടിയിൽ ഇരുട്ടാവുന്നതിനു മുന്നേ വീട്ടിലേക്ക് പൊന്നു.  ഞങ്ങൾടെ ഗ്രാമത്തിൽ അപ്പോഴേക്കും ഇടിയും മിന്നലും  തകർക്കാൻ തുടങ്ങിയിരുന്നു. നാൽക്കാലികളെ തൊഴുത്തിലാക്കാനും കോഴികളെ കൂട്ടിലടക്കാനും എല്ലാരും തിരക്കിട്ടു ഓടി നടക്കാൻ തുടങ്ങി. പെട്ടെന്നതാ ഒരു തകർപ്പൻ ഇടി മിന്നൽ ഊക്കിൽ വന്നു കുട്ടേട്ടന്റെ അച്ഛനേം അമ്മയേം ഒറ്റ അടി.  ഒരു നിമിഷത്തിൽ എല്ലാം കഴിഞ്ഞു.... ഒപ്പം കുട്ടേട്ടൻ അമ്മേ എന്നും വിളിച്ചു പടി  കടന്നു വന്നു. അടുത്ത ക്ഷണം ഇടി വെട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചു. അച്ഛാ  അമ്മേ എന്ന്. നോക്കി നിന്ന ഞങ്ങൾ ആകേ തരിച്ചു പോയി. എന്തു ചെയ്യണം എന്നറിയാതെ.. ഒരു ഇടീം മിന്നലും അങ്ങനെ കുട്ടേട്ടനെ അനാഥനാക്കി. ആ അലർച്ചയോടു കൂടി വീണ കുട്ടേട്ടൻ പിറ്റേന്ന് രാവിലെ ആണ് കണ്ണു തുറന്നത്. അവിടെ ഉള്ളവരെല്ലാം കോരിച്ചൊരിയുന്ന മഴയിൽ ആകേ വിഷമിച്ചു നേരം പുലർത്തി.   കുട്ടേട്ടന്റെ അച്ഛനേം അമ്മയെയും ആരെല്ലാമോ എടുത്തു അകത്തു കിടത്തി. അന്ന് ഞങ്ങളാരും ഒന്നും കഴിച്ചില്ല ഉറങ്ങിയില്ല. പുലർച്ചെ മഴ തോർന്നപ്പോളാണ് എന്തു വേണം ഇനി എന്ന് എല്ലാരും അന്യോന്യം ചോദിക്കാൻ തുടങ്ങീത്.
ആ മഴക്കാലം എല്ലാവരുടെയും മനസ്സിലും വീടുകളിലും സങ്കടത്തിന്റെ ഇരുട്ട് മൂടിയിരുന്നു.
    ഭൂമി അതിന്റെ അച്ചുതണ്ടിൽ അങ്ങനെ കറങ്ങി കൊണ്ടിരുന്നു. എല്ലാരും കൂടി സ്നേഹിച്ചും നിർബന്ധിച്ചും   കുട്ടേട്ടൻ ഒരു വിധം ശരി ആയി തുടങ്ങി. ടൈപ്പു പഠിച്ചു, പക്ഷെ സർക്കാർ ഉദ്യോഗം ഒന്നും തരായീല. ഞങ്ങൾടെ കല്യാണം കഴിഞ്ഞ്. ഞാൻ അങ്ങേ വീട്ടിൽ  നിന്ന് ഇങ്ങേ  വീട്ടിലേക്കു പൊന്നു. കുട്ടേട്ടന്റെ മാഷ്മാര് ഉത്സാഹിച്ചാണ് മഞ്ചേരിയിൽ  ജോലി ശരി ആയത്.

കാത്തിരുന്നു മുഷിഞ്ഞു അല്ലേ എന്ന് കുട്ടേട്ടന്റെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ ഞെട്ടി  പഴയ കാലത്തു നിന്ന് തിരിച്ചു പോന്നത്.
"ഇന്നെന്തേ മയിൽ വാഹനം വന്നില്ലേ??" "ഇല്ല്യാ ലോറി ക്കാര് കൊ ണ്ടു വന്നാക്കി. വിശന്നിട്ട് വയ്യ. വേഗം മേൽക്കഴുകി വരാം "എന്ന് പറഞ്ഞു പോയി.
സമ്മന്തീം കൊണ്ടാട്ടം വറത്തതും കൂട്ടി കുശാലായി കഞ്ഞി  കുടിച്ചു മൂപ്പരൊറങ്ങി. ഞാനങ്ങനെ കെടന്നു ഓരോന്ന് ഓർത്തുകൊണ്ട്. അപ്പൊ അതാ അടിവയറ്റിൽ നിന്ന് ഒരു ഇളക്കം. ആഹാ ചവിട്ടാൻ തൊടങ്ങിയോ 
ഇത്ര വേഗം???  ആറു മാസം കഴിഞ്ഞുലോ അല്ലേ.. ഈ കുട്ടേട്ടൻ എന്തേ ഇത്ര നേരത്തെ ഒറങ്ങീത്. ഒന്നു കാണിച്ചു കൊടുക്കായിരുന്നു  ഈ ഇളക്കം.  ഇനി ഇപ്പൊ രാവിലെ ആവണ്ടേ.. പാവം വല്ലാണ്ടെ ക്ഷീണിച്ചോറങ്ങീതാ. മണിക്ക് 11 കഴിഞ്ഞു. ഇനി  ഉറങ്ങാം. കുട്ടേട്ടന് നാളെ പോണ്ടതല്ലേ. രാവിലെ പണീണ്ടല്ലോ....

രാവിലെ കുട്ടേട്ടന്റെ ഒരു സന്തോഷം !! ഒരു നൂറു കൂട്ടം നിബന്ധനകളും കോണ്ടു വന്നു. നീ നിന്റെ വീട്ടിൽ പൊയ്ക്കോ. ഒറ്റക്ക് ഇതിങ്ങനെ ഇവടെ നിക്കണ്ടേ ഞാനച്ചാൽ ചെലപ്പോ രാത്രി ആവും വരാൻ. കുട്ടി ഇളകാനും ചവിട്ടാനും തു ടങ്ങി. ഇനി സൂക്ഷിക്കണ്ടേ. ഒരു പത്തു പെണ്ണുങ്ങളെ പ്രസവിപ്പിച്ച വയറ്റാട്ടിടെ പോലെ തുടങ്ങി ഓരോന്ന് പറയാൻ.  എനിക്ക് ചിരി വന്നിട്ടും വയ്യ. "കുട്ടേട്ടാ  ഏതായാലും  എട്ട് പിറന്നാൽ ഞാൻ  അമ്മടെ അടുത്തു പൂവ്വില്ലേ അത് വരെ ഞാൻ ഇവടെ ഒരു കൊഴപ്പോം ഇല്ലാതെ നിന്നോളം." എന്ന് ഞാൻ വാശി പിടിച്ചപ്പോൾ "എന്നാൽ വൈകുന്നേരം ആയാൽ  ആരെങ്കിലും ഇവിടെ വന്നിരിക്കാൻ ഏർപ്പാടാക്കം. അല്ലെങ്കിലേ   മഴക്കാലം വരാറായാൽ എന്റെ മനസ്സിൽ ഒരു  വല്ലാത്ത പരിഭ്രമാണ്  എന്ന് നിനക്കറിയാലോ.
ഒരു മഴക്കാലം തന്ന നഷ്ടത്തിൽ നിന്ന് കൊറച്ചെങ്കിലും കരകയറീത് നീ വന്നേ പിന്നെ ആണ്."

ശരി ആണ് അന്നത്തെ മഴേം കോളും കുട്ടേട്ടനെ അത്ര അധികം ബാധിച്ചിരുന്നു
ഞങ്ങൾടെ കല്യാണം കഴിഞ്ഞിട്ടാണ്  ആദ്യായി മഴ പെയ്യുമ്പോൾ ഉമ്മറത്തിരുന്നത്. അല്ലെങ്കിൽ മഴക്കാലത്തു എവടേം പോവാതെ അധികം സമയവും തട്ടിന്പുറത്തെ വായനമുറിയിൽ കെയറി ഇരിക്കലായിരുന്നു.  നീ കൂടെ ഇണ്ടെങ്കിൽ എനിക്കൊരു ധൈര്യം ആണെന്ന് പറയും.  വെറുതെ  "എന്തിനാ വേവലാതി പ്പെടണത് ആവോ. ഒരു പ്രാവശ്യം അപകടം  പറ്റീന്ന് വെച്ചിട്ട് മഴ അപകടത്തിന്റെ കാലാണ് എന്നങ്ട് മനസ്സിൽ ഒറപ്പിച്ചിരിക്യാ. ഒന്നും  സംഭവിക്കില്ല.  നോക്കിക്കോളൂ കുട്ടേട്ടന്റെ മനസ്സീന്ന് ഈ പേടി ഒക്കെ തന്നത്താൻ മാറും." എന്നൊക്കെ  പറഞ്ഞു  സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
 ഉച്ചയായപ്പോൾ ആകാശം ആകെ ഇരുണ്ടു വന്നു. പെട്ടെന്ന് പ്രതീക്ഷിക്കാതെ മഴടെ വരവ് എന്തോ അറിയില്ല മനസ്സിനെ ആകെ പേടിപ്പിച്ചു. മഴയെ  കുറിച്ചു ഇന്ന് രാവിലെ കുട്ടേട്ടൻ പരിഭ്രമം പറഞ്ഞെ ഉള്ളു..  ഈശ്വര കുട്ടേട്ടൻ എത്താൻ ഇനീം കുറെ  കഴിയണം. മഴ പെയ്യാൻ തുടങ്ങിയാൽ നിക്കില്ല.മനസ്സിൽ വേണ്ടാത്ത വിചാരങ്ങൾ തുടങ്ങി. ഇടി മുരളാൻ തുടങ്ങുമ്പോൾ എന്റെ വയറ്റിൽ  മുരളിച്ച തുടങ്ങി. എന്താ ഈ കുട്ടേട്ടൻ വരാത്തത്.....

ജലജേ മോളെ എന്നും പറഞ്ഞു ജലജേടെ അമമ  വന്നപ്പോൾ അവളെ ഉമ്മറത്തൊന്നും  കണ്ടില്ല. ഈ പെണ്ണെവിടെ പോയി.. മോളെന്നു ഉറക്കെ വിളിച്ചു.  ഈ മഴയത്തു ഈ കുട്ടി എവടെ പോയി എന്റീശ്വരാ.. അമ്മ ആകെ വിറക്കാൻ തുടങ്ങി. എല്ലാടത്തും തിരഞ്ഞു.ജലജേന്നുള്ള ഉറക്കെ വിളി കേട്ട് അടുത്തുള്ള വേറേം ആൾക്കാർ വന്നു .  എല്ലാരും തിരയാൻ തുടങ്ങി. അപ്പോഴേക്കും കുട്ടൻ എത്തി.   മഴ ആയതൊണ്ടു  വേഗം പൊന്നു എന്നും പറഞ്ഞ്. ജലജേ കാണാതായപ്പോ അവനും പേടിച്ചു. എല്ലാരും കൂടി അന്വേഷിച്ചപ്പോ അവൾ കോഴിക്കൂടിന്റെ അടുത്തു ചുരുണ്ടു കൂടി ഇരിക്കുന്നു. മഴേം  ഇടീം കണ്ടപ്പോ ഞാൻ ഇവടെ അച്ഛനും അമ്മേം അവസാനം നിന്ന സ്ഥലത്തു വന്നു. എന്റെ വയറു വേദനിക്കാൻ തുടങ്ങി പേടിച്ചിട്ടു. അച്ഛാ അമ്മേ ഒന്നും സംഭവിക്കാൻ നിങ്ങൾ സമ്മതിക്കരുതേ എന്റെ കുട്ടേട്ടന്റെ മനസ്സിലെ പേടി മാറ്റാൻ എന്ന് പറഞ്ഞുകൊണ്ടിരുന്നു.  എന്ന് ജലജ പിറുപിറുത്തു അവളുടെ സാരിയിൽ ഒരു തുള്ളി രക്തം കണ്ടു .  എല്ലാരും പേടിച്ചു .  ഉടനെ അവളെ ഡോക്ടറിന്റെ അടുത്തെത്തിച്ചു.. ഡോക്ടർ നോക്കി പരിശോധിച്ച്. അവൾക്കൊരു ഇൻജെക്ഷൻ കൊടുത്തു .അവളുടെ അമ്മയോടും അവളോടും നിർദേശങ്ങൾ കൊടുത്തു വീട്ടിലേക്കയച്ചു.

 ഇതിനിടയിൽ  കുട്ടൻ ആകെ തളർന്നു .  ന്റെ കുട്ടി പോയി എന്നും പറഞ്ഞ്  കരയാൻതുടങ്ങി   ഈ മഴ എന്നെ എന്തിനാ ഇങ്ങനെ..... ഓരോന്ന് പറഞ്ഞവൻ കരയുമ്പോൾ. ജലജ തിരിച്ചെത്തി. കൂടെ ബാക്കി ഉള്ളവരും.   കുട്ടേട്ടൻ എന്തിനാ ഇങ്ങനെ പേടിക്കണത് ഒന്നും വരില്ല ഒക്കെ ശര്യാവും   മഴ അനുഗ്രഹാണ് കുട്ടേട്ടാ  മഴ ഇല്ലെങ്കിൽ  നമുക്ക് ജീവിക്കാൻ പറ്റുമോ. വെള്ളം കിട്ടാതെ വരണ്ടു പോവില്ലേ എല്ലാം. ഇതിപ്പോ പെട്ടെന്നൊരു പരിഭ്രമം കാരണം ഉണ്ടായതാണ് ഡോക്ടർ പറഞ്ഞു .  ഒന്നും ഇല്ല്യാ. നമ്മുടെ കുട്ടിക്കൊരു കൊഴപ്പോം  ഇല്ല്യാ  എനിക്കും ഒരു പ്രശ്നോം ല്ല്യ  കൊറച്ച് ദിവസം പൂർണ വിശ്രമം മതീന്ന് ഡോക്ടർ പറഞ്ഞു.  കുട്ടേട്ടന്റെ അച്ഛനും അമ്മേം മോളിൽ ഇരുന്നു നമ്മളെ അനുഗ്രഹിക്കയുന്നുണ്ട്. ഞാൻ വല്ലാതെ ഒന്നു പരിഭ്രമിചൂന്നു  ശരിയാ . പക്ഷെ ആ കോഴികൂടിന്റെ അടുത്ത്  എത്തിയപ്പോൾ എന്റെ പരിഭ്രമം പോയി. എന്തോ ഒരു പ്രത്യേക ആശ്വാസം  അമ്മേം നിങ്ങളൊക്കേം വന്നത്  ഞാൻ അറിഞ്ഞേ ഇല്ല്യാ  കുറച്ചു തുള്ളി രക്തം പോയത് ആ പെട്ടെന്നുള്ള പരിഭ്രമം കൊണ്ടാണ് കുട്ടേട്ടാ . ഇതിനു ത്രേട്ടൻഡ് അബോർഷൻ (ഗർഭഛിദ്ര ഭീഷണി ) എന്നാണതെ ഡോക്ടർമാർ പറയാ .  വിശ്രമിച്ചാൽ മാറാനേ  ഉള്ളു.
എല്ലാം കേട്ടപ്പോൾ ൽ കുട്ടൻ ഒരു ജാള്യതകലർന്ന ചിരിയോടെ   അവളുടെ കൈയിൽ പിടിച്ചു നീയാണെന്റെ ധൈര്യം  ഇനി എനിക്ക് മഴയെ പേടി ഇല്ല.   നീ  പറഞ്ഞത് പോലെ മഴ  അനുഗ്രഹം ആണ് . ഇനി ഞാനും നിന്നോടൊപ്പം മഴയെ സ്നേഹിക്കേ ഉള്ളു......... അത് കേട്ടിട്ടോ എന്തോ മഴ പെട്ടെന്ന് ശാന്തമായി പെയ്യാൻ തുടങ്ങി.. ഒരു തണുത്ത കാറ്റ്‌ വീശി.. ആ കാറ്റിന് അമ്മടെ മനം ഉണ്ടെന്നു തോന്നി അയാൾക്ക്‌...

No comments: