Thursday, March 22, 2018

ഒരു തുണിക്കിഴിയുടെ ആത്മഗതം

ഞാനൊരു കൊച്ചു കിഴി. ആ മുത്തശ്ശി എന്നെ തനിച്ചാക്കി പൊയി. എത്ര കാലായി രാവും പകലും കൂടെ കൊണ്ടു നടന്നതാ. പോവുമ്പോൾ എന്നേം കൊണ്ടു പോവും എന്ന് അയലത്തെ വാസന്തി ചേച്ചിയോട് പറയണത് ഞാൻ കേട്ടതാ.
ഒരു ദിവസം മുത്തശ്ശി എന്നെ മടിക്കുത്തിൽ നിന്നെടുത്തു താലോലിക്കുമ്പോളാണ് ആ ചേച്ചി വന്നത്. മുത്തശ്ശി ഒറ്റക്കായിരുന്നു. സഹായത്തിനു വല്ലപ്പോഴും ആ ചേച്ചിയോ അല്ലെങ്കിൽ  അങ്ങേലെ വേലായുധനോ വരും. മുത്തശ്ശിടെ മക്കളു  രണ്ടാളും വല്ല്യ പണക്കാരാ. ദൂരെ  എവിടെയോ ആണ്. രണ്ടു മൂന്നു കൊല്ലം  കൂടുമ്പോൾ വന്നാൽ തന്നെ അധികം ദിവസം വീട്ടിൽ നിക്കില്ലായിരുന്നു. മുത്തശ്ശിക്ക് അവരെ  പറ്റി പറയാൻ ആയിരം നാവാ. എന്റെ രാമു എന്റെ അമ്മു എന്ന് പറയാൻ തുടങ്ങിയാൽ നിർത്തില്ല.
  ഒരു ദിവസം വാസന്തിച്ചേച്ചി  ചോദിച്ചു എന്താ മുത്തശ്ശി ഈ കിഴീല് എന്ന്.  അപ്പോ  ഓരോന്നായി പൊറത്തെടുത്തു... " ഇതെന്റെ അച്ഛൻ അവസാനം തന്ന വിഷു കൈനീട്ടം,  ഇത് ഗുരുവായൂർ പോയപ്പോൾ കിട്ടിയ കണ്ണന്റെ പട്ടുകോണകം  ഇത് കൃഷ്ണ തുളസി , രാമതുളസി, രാമച്ചം ഒക്കെ അന്ന് ഒരിക്കൽ അമ്മു കൊണ്ടു തന്നതാ,  ഇത് രാമു കുട്ട്യാവുമ്പോ കുന്നിക്കുരു വാരിയ പ്പോ അവന്റെ കീശയിൽ ഇണ്ടായിരുന്ന ഒരു മണി,  ഇത് അവരുടെ രണ്ടാൾടേം ആദ്യം പോയ പല്ല്,  ഇതെനിക്ക് അവസാനം അവരുടെ അച്ഛൻ കൊണ്ടുവന്നു തന്ന ചന്ദന തൈലത്തിന്റെ കുപ്പി, ഇത് പൊന്നാനി കടപ്പുറത്തു പോയപ്പോൾ കിട്ടിയ ശംഖ്...." അങ്ങനെ എന്തൊക്കെ ആണെന്നോ എന്റെ ഉള്ളിൽ നിന്ന് മുത്തശ്ശി പുറത്തെടുത്തത്
" ഇതൊക്കെ എന്തിനാ മുത്തശ്ശി ഇങ്ങനെ സ്വരുക്കൂട്ടി വെച്ചിരിക്കണത് " എന്ന് ആ ചേച്ചി ചോദിച്ചപ്പോ  " എന്നെ തെക്കോട്ടേക്ക് എടുക്കുമ്പോൾ ആ വലിയ മാവ് മുറിക്കില്ലേ എന്റെ ചിത കൂട്ടാൻ?  അപ്പൊ എന്റെ ചിതയിൽ ഇടാൻ പറയണം കുട്ടികളോട്. എനിക്ക് കൂടെ കൊണ്ടു പോണം എന്നാലേ  എനിക്ക് ഗതി കിട്ടുള്ളു. അടുത്ത തവണ അവരു വരുമ്പോൾ അവരോടു പറയണം ",

ഇന്നലെ കേമായിട്ട് അടിയന്തിര സദ്യ ഒക്കെ കഴിഞ്ഞു മുത്തശ്ശിടെ  മുറി വൃത്തി ആക്കുമ്പോൾ എന്നെ എടുത്ത് അവരുടെ മരുമോൾ ജനാല വഴി ഒരൊറ്റ ഏറു കൊടുത്തു.
   മുത്തശ്ശി ഒറക്കത്തിലാ മരിച്ചത്. മക്കളും മരുമക്കളും വന്നു.  സ്വത്തു തർക്കത്തിനിടയിൽ വലിയ വില കിട്ടാവുന്ന ആ  മാവ് മുറിക്കാൻ ആർക്കും സമ്മതം അല്ലായിരുന്നു. ചിതയൊന്നും വേണ്ട എന്നവർ നിശ്ചയിച്ചു.   വളപ്പിൽ തന്നെ തരിശായി കിടന്നിരുന്ന ഒരിടത് മുത്തശ്ശിയെ കുഴിച്ചു മൂടി. ആരെയും കാര്യമായി വിളിക്കേം പറയേം ചെയ്തില്ല. പതിനഞ്ചാം  പക്കം വീടും പറമ്പും വിറ്റ്  പണം വീതിച്ചെടുത്തു അവർ. പ്രഗത്ഭരായ മിത്രങ്ങളെ വിളിച്ചു വിസ്തരിച് പതിനാറടിയന്തിരം കഴിച്ചു  "സ്നേഹമുള്ള മക്കൾ"  അമ്മയുടെ ആത്മശാന്തിക്കായി !!! ജീവിച്ചിരുന്നപ്പോൾ സ്നേഹത്തോടെ കുറച്ചു ദിവസം അമ്മയുടെ കൂടെ നിൽക്കാനോ,  അമ്മയുടെ ആഗ്രഹങ്ങൾ ആരായാനോ ശ്രമിക്കാത്ത അവർ ആത്മശാന്തിക്കായി അടിയന്തിരം കെങ്കേമമാക്കി.
ആ ചിതയിൽ കൂടെ കിടന്നെരിയാനുള്ള ഭാഗ്യം പോലും വര്ഷങ്ങളായി സന്തത സഹചാരി ആയ എനിക്ക് കിട്ടിയില്ല. എന്നെയും കൂടെ കൊണ്ടു  പോയാൽ ഗതി കിട്ടും എന്ന് മോഹിച്ച പാവം മുത്തശ്ശി. എന്തായോ എന്തോ അവരുടെ ഗതി !!! അമ്മയെ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും സന്തോഷിപ്പിക്കാൻ ശ്രമിക്കാത്ത ആ മക്കളുടെ ഗതി എന്താകുമോ  എന്തോ !!!

No comments: