Wednesday, March 14, 2018

സ്നേഹം വിടർത്തിയ പൂക്കൾ കരിഞ്ഞപ്പോൾ
******************************************
വക്കീലിന്റെ വീട്ടിൽ എത്തിയപ്പോൾ അവരെന്നെ കാത്തിരിക്കയായിരുന്നു. സ്നേഹത്തോടെ അകത്തേക്ക് വിളിച്ചു. കക്ഷികളാരും ഇല്ലാത്ത സമയമായിരുന്നു.  അതുകൊണ്ട് സംസാരിക്കാൻ  പറ്റിയ അവസരം. എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് അറിയാതെ ഇരിക്കുമ്പോൾ " സരിത എന്നോട് മൈഥിലിയെ കുറിച്ച് കുറെയൊക്കെ പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്നേഹിച്ചു പക്ഷെ അതിലധികം ദുഖിച്ചു അല്ലേ. വിഷമിക്കണ്ട. നമുക്ക് ശ്രമിക്കാം. മകനെ അധികം താമസിയാതെ മൈഥിലിയുടെ അടുത്തേക്കെത്തിക്കാൻ നോക്കാം " എന്നിങ്ങനെ അവർ പറഞ്ഞപ്പോൾ ഞാൻ പകച്ചു പൊയി. സരിത എന്ന കൂട്ടുകാരിയെ മനസ്സിൽ സ്നേഹപ്പൂർവം ഓർത്തു. ആവൂ എന്തൊരു  സമാധാനം. വക്കീലാണെങ്കിലും അവരുടെ മുന്നിൽ തല്ക്കാലം  എന്റെ ദുഖത്തിന്റെ കഥ ചുരുളഴിക്കണ്ടല്ലോ. കേസ് ഊർജിത പെട്ടാൽ എല്ലാം പറയേണ്ടി വരും. എന്നാലും തല്ക്കാലം സമാധാനം. അവർ എനിക്കൊരു ഫോം തന്നു. അതിൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം എഴുതി ഒപ്പിട്ടു. അമ്മിണി അമ്മായിടെ വീട്ടഡ്രസ്സും കൊടുത്തു. തിരിച്ചു പോരാൻ ഒരുങ്ങിയപ്പോൾ നിർബന്ധിച്ചു ഊണ് കഴിപ്പിച്ചാണ് വിട്ടത്. സരിതയുടെ കൂട്ടുകാരിയെ അങ്ങിനെ വിടാൻ  പാടില്ല എന്നും പറഞ്ഞ് .

തിരിച്ചു വീണ്ടും റെയിൽവേ സ്റ്റേഷൻ എത്തി. വണ്ടി പെട്ടെന്ന് വന്നതും കൊണ്ട് വേഗം കയറി ജനാലക്കരികിൽ സീറ്റ്‌ പിടിച്ചു. കുറച്ചൊരു ആശ്വാസത്തോടെ ആണ് മടക്കം. എന്നാലും മനോജിനെ മനസ്സിൽ നിന്നും മാറ്റാനായില്ല. ആദ്യവര്ഷങ്ങള് എന്നിൽ ചൊരിഞ്ഞ സ്നേഹം വെറും കണ്ണുകെട്ടായിരുന്നോ ? അമേരിക്കയിൽ എത്തിയപ്പോൾ മനോജ്‌ പൂർണമായും വേറെ ഒരാളായി.  പിന്നീടാണറിഞ്ഞത് ബോംബെ നഗരത്തിലെ അധോലോകവുമായി മനോജ്‌ ബന്ധപ്പെട്ടിരുന്നു എന്നും മൽഹോത്രയും  മേഹന്തതീരതയും പിന്റോയും ഗോൺസാൽവെസും  അഖബറും എല്ലാം അത് വഴി ഉണ്ടായ കൂട്ടുകാരായിരുന്നു എന്നും. ഭാഭി ഭാഭി എന്ന് വിളിച്ച്  അവരെല്ലാം തന്നോട് ചങ്ങാത്തം പിടിച്ചപ്പോൾ താനെത്ര  തവണ അവർക്കെല്ലാം ഊണ് വിളമ്പിയതാണ്.  അവരുടെ ഒക്കെ തനിനിറം..... എന്തിനേറെ മനോജിന്റെ മാറിയ നിറം തന്നെ ഞാൻ അമേരിക്കയിലെത്തിയപ്പോൾ അറിഞ്ഞു. കഷ്ടം സ്നേഹത്തിനും ആത്മാർപ്പണത്തിനും എനിക്ക് കിട്ടിയത് അധഃപതനത്തിലേക്ക് നയിക്കാൻ തുനിഞ്ഞ  പ്രിയതമൻ ! അവരുടെ ഏർപ്പാടുകൾ ഞാൻ അറിയുന്നു എന്നറിഞ്ഞപ്പോൾ എന്നെ ദേഹോപദ്രവവും തടങ്ങലുമായി എതിരേറ്റു. ഒരു പ്രത്ത്യേക സാഹചര്യത്തിൽ എനിക്ക് എന്തോ സംശയം തോന്നി ഞാനെന്റെ ആഭരണങ്ങളും  പാസ്പോർടും  കുറെ പൈസയും ഒരു തുണിസഞ്ചിയിൽ ഒളിപ്പിച്ചു. അതെനിക്ക് ഉപകരിച്ചു. കാരണം സ്വന്തം കാര്യസാധ്യത്തിനായി സ്വന്തം ഭാര്യയെ അമേരിക്കക്കാരനും കാഴ്ച വെക്കാൻ തക്കവണ്ണം  മനോജ്‌ തരം താണപ്പോൾ എനിക്ക് പിടിച്ചു നിക്കാനായില്ല. ആരും അറിയാതെ ഒരു ഇന്ത്യ ക്കാരൻ ടാക്സി ഡ്രൈവറിന്റെ സഹായത്തോടെ ഞാൻ രക്ഷപെട്ടു എയർപോർട്ടിൽ നിന്ന് ബോംബയ്ക്ക് വിമാനം കയറി. നേരെ എത്തിയത് സരിതയുടെ അടുത്തേക്ക്. മനോജിനെതിരെ എനിക്ക് തെളിവുകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തല്ക്കാലം കുറച്ചു ദിവസം ബോംബയിൽ താമസിച്ചതിനു ശേഷം നാട്ടിലേക്ക് പൊന്നു. എങ്ങിനെ എങ്കിലും അമ്മ അപ്പ രണ്ടു പേരെയും പറഞ്ഞു  സമാധാനിപ്പിക്കണം എന്നിട്ട് പോയ  കാലം വീണ്ടെടുക്കണം എന്നാണ് കരുതിയത്. പലതവണ ശ്രമിച്ചു.  എന്നാൽ അതിനു പറ്റിയില്ല  വീട്ടിൽ നിന്ന് ദൂരെ വാടകക്ക്  വീടെടുത്തു താമസിച്ചതും അതാണ്‌ .  മൂന്നു വർഷമായി ശാലുവിനെയോ അമ്മയെയോ കാണാൻ ശ്രമിക്കുന്നു. ഞാൻ ഇവിടെ ഉണ്ടെന്നും മനോജിൽ  നിന്നും അകന്നാണെന്നും ഞാൻ ഒരിക്കൽ ശാലുവിന് എഴുതിയിരുന്നു. ഈ പ്രശ്നങ്ങളൊന്നും  അവൾക്കു മുഴുവനും  അറിയില്ല  എങ്ങിനെ എങ്കിലും അവളെ ഇതൊക്കെ അറിയിക്കണം.  അമ്മ അപ്പ സുഖമാണോ എന്നോട്  വെറുപ്പ്‌ കുറഞ്ഞോ എന്തോ. മനോജിന്റെ വക്രബുദ്ധി കാരണം മൂന്നു  വർഷമായി എന്റെ മോനെയും കണ്ടിട്ട്. അതിനു വക്കീൽ  സഹായം വേണം. ഏതായാലും  ഇന്നൊരു സമാധാനം. ഒരു മൊബൈൽ ഫോൺ സംഘടിപ്പിക്കണം അതിനു ശേഷം. ഇപ്പോൾ ഞാൻ മനോജിൽ നിന്ന് തീർത്തും അകന്നു മാറിയേ പറ്റൂ. എന്നെ ഞാൻ തന്നെ സുരക്ഷിത ആക്കണം .  മനോജ്‌ എന്നെ പല വഴിയിലും സ്വാധീനിക്കാനും എന്നെ ഉപദ്രവിക്കാനും നോക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. ഏതായാലും മോന്റെ കാര്യമാണ്  ഇപ്പോൾ  മുഖ്യം. വണ്ടി പാലക്കാട്ടെത്തി.   ഇറങ്ങട്ടെ.

അമ്മിണി അമ്മായി എന്നത്തേയും പോലെ  കാത്തിരുന്ന് മുഷിഞ്ഞു കാണും. അതെ വാതിൽക്കൽ  തന്നെ അതാ നിൽക്കുന്നു.  പാവം ബോറടിക്കുന്നുണ്ടാവും.  എന്നത്തേക്കാൾ വൈകി  അല്ലേ  അമ്മായി എന്നും ചോദിച്ചു ഞാൻ അകത്തേക്ക് കൂട്ടി.. ഇനി ഒന്ന് കുളിച്ചു വല്ലതും കഴിച്ചു സ്വസ്ഥമായി  ഉറങ്ങണം. നാളെ വെള്ളിനേഴി പോണം.  ശാലുവിന്റെ വീട്ടിലേക്ക് നേരെ. വയ്യ ഈ ശ്വാസം മുട്ടൽ സഹിക്കാൻ.. ശാലു എന്തെങ്കിലും വഴി കാണും .  അവളെ ഇതിലൊന്നും വലിച്ചിടേണ്ട എന്നും തോന്നും പലപ്പോഴും. ഈ ലോകത്തിൽ  അവളാനെനിക്ക് ഏറ്റവും പ്രിയമുള്ളവൾ.  അവളെ കണ്ടിട്ട് ബാക്കി കാര്യം..

No comments: