Sunday, March 11, 2018

അമ്മയുടെ ചെറുപ്പത്തിലേക്കൊരു തീർത്ഥയാത്ര
****************************************
ആവൂ!! എന്തായിരുന്നു ഒരു തിരക്കും ബഹളോം രാവിലെ മുതൽ. ഒരു സുഖാനുഭൂതി ആയിരുന്നു ആ കുട്ടികളെല്ലാം കൂടി കളിച്ചും  ചിരിച്ചും പിണങ്ങിയും ഇണങ്ങിയും വീടാകെ ഓടി നടന്നപ്പോൾ. മുതിർന്ന കുട്ടികൾക്ക് അവരുടേതായ ലോകം. സിനിമ പാട്ടും ടീവി യിൽ കാണുന്ന ഓരോ തമാശകളും അഭിനയങ്ങളും ആയി ഒരു ഭാഗത്ത്‌  അവർ. പിന്നെ ഞങ്ങൾ കുറച്ചു പേർ കുശലാന്വേഷണവും ഭംഗി വാക്കുകളും ഇടക്കൊരു പഴംകഥയുടെ തുമ്പും പിടിച്ച് വല്യമ്മടെ ചുറ്റും ഇരിക്കേം. അങ്ങനെ ദിവസം ഉത്സവ തിമിർപ്പോടെ അവസാനിച്ചു. പൂരം കഴിഞ്ഞ പറമ്പ് പോലെ ആണ് ഇപ്പൊ വീടും പരിസരവും

ആ ശ്രീകുട്ടീം അമ്മിണികുട്ടീം മിടുക്കത്തി കുട്യോളാ  അല്ലേ വല്യമ്മേ. അവരെ രണ്ടാളേം കണ്ടപ്പോ എനിക്ക് ഞാനും  സുധയും  കുട്ടികളായിരുന്നപ്പോളത്തെ പോലെ തോന്നി.  ഞാനതു പറഞ്ഞപ്പോ വല്യമ്മ കുലുങ്ങി ചിരിക്കാൻ തുടങ്ങി. "അതന്നെ രണ്ടിന്റേം സ്വഭാവം. അമ്മിണി അമ്മേം  കെങ്ക അമ്മ്യാരും തന്നെ "  ഓ  ശര്യാ ഞങ്ങളെ നിങ്ങളൊക്കെ അങ്ങനെ അല്ലേ വിളിച്ചീരുന്നത് എന്ന ഞാൻ ഓർത്തു. സുധ  എന്റെ അമ്മാവന്റെ മകളായിരുന്നെങ്കിലും ഏറ്റവും അടുത്ത കൂട്ടുകാരികളായിരുന്നു ഞങ്ങൾ. പട്ടണത്തിലെ പരിമിതികളും സാമ്പത്തിക ബുദ്ധിമുട്ടുകളും വാടക  വീട്ടിലെ താമസവും അധികം ബന്ധുക്കളോ മലയാളികളോ അടുത്തൊന്നും ഇല്ലാത്തതിന്റെ കുറവും അങ്ങനെ പലതും നല്ലപോലെ മനസ്സിലാക്കി,  സ്കൂളും വീടും മാത്രം ലോകമായിരുന്നു ഞങ്ങൾക്ക്, മനസ്സുകൾ പങ്കു വെക്കാൻ ഞങ്ങൾ മാത്രമായിരുന്നു. എന്നാൽ ചിലസമയം ശത്രുക്കളെ പോലെ വഴക്കിട്ട് അന്യോന്യം മിണ്ടാതിരിക്കുമായിരുന്നു. കഷ്ടിച്ച് ഒരു മണിക്കൂർ നീണ്ടു നിന്നിരുന്നതായിരുന്നു  പിണക്കങ്ങൾ എല്ലാം. തമ്മിൽ തല്ലാനും പെട്ടെന്ന് ഇണങ്ങാനും കഴിയുമായിരുന്ന ലോല ഹൃദയം എങ്കിലും ഉറച്ച സ്നേഹവും കൂട്ടുകെട്ടും ആയിരുന്നു.. കുറെ കാലം ഞങ്ങൾ ഒരുമിച്ചു ഡൽഹിയിൽ കഴിഞ്ഞെങ്കിലും എപ്പളോ അമ്മാവൻ ജോലി സംബന്ധമായി മറ്റ് സ്ഥലങ്ങളിലേക്ക് പൊയി.  അങ്ങനെ ആയിരുന്നു ആ സൗഹൃദം ദൂരെ നിന്നു മാത്രമുള്ള സൗഹൃദമായത്.  എന്നാലും ഇന്നും ഞങ്ങൾ കത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും ബന്ധപെട്ടിരിക്കുന്നു. ചെറുപ്പത്തിലേ കുറച്ചു നല്ല ഡൽഹി ഓർമ്മകളിൽ എപ്പോഴും തങ്ങി നിൽക്കുന്നത് സുധയാണിന്നും... ഒരു ചെറിയ കാര്യം മതി എന്റെ ചിന്തകളും ഓർമ്മകളും കാട് കയറാൻ. ഹോ ഞാൻ എന്നെ കൊണ്ട് തന്നെ തോറ്റു ......
വല്യമ്മേ ആ അമ്മുണ്ണി അമ്മേം ആ അമ്മ്യാരും ഇപ്പളും ഉണ്ടോ ? അവരെ ഒന്ന് പൊയി കാണാൻ പറ്റുമോ  എന്ന എന്റെ ചോദ്യം കേട്ട്  വല്യമ്മ പോലും അന്ധാളിച്ചു.  "ഈ കുട്ടിക്കെന്താ  അവരെ ഒക്കെ എവടെ പൊയി നോക്കാനാ ഇപ്പൊ ?? അങ്ങാടിപുറത് പട്ടമ്മാരടെ ഒരു അഗ്രഹാരം ഉണ്ട്. അവടെ ചെന്നാൽ അമ്മ്യാരേ. കാണാം അമ്മിണി അമ്മ ഇപ്പോ ഇണ്ടോ ആവോ".വല്യമ്മടെ മകൻ ജയന് ഇതൊക്കെ കേട്ടപ്പോൾ കൗതുകമായി. "അമ്മേ ഓപ്പോളിലെ ഹിസ്റ്ററി ക്കാരി ഉണരുന്നു. ചികയൽ വേറെ ഒരു ഭാഗത്തേക്കാവുന്നു. ഒരു കാര്യം ചെയ്യൂ. അഷ്‌റഫിനെ വിളിച്ച് വണ്ടിയിൽ നിങ്ങൾ അങ്ങാടിപ്പുറത്തേക്ക് പൊയ്ക്കോളൂ. അമ്മടേം ഒക്കെ കുട്ടിക്കാലത്തേക്കൊരു യാത്ര ,  കൂട്ടത്തിൽ തിരുമാന്ധാം കുന്ന് അമ്പലത്തിൽ തൊഴേം  ചെയ്യാം. അമ്മയ്ക്കും ആവാം പഴയ കൂട്ടുകാരികളെ കാണൽ."   അത് ശരി!  വല്യമ്മടേം എന്റെ അമ്മടേം ഒക്കെ കുട്ടിക്കാലം അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും ഒക്കെ ആയിരുന്നല്ലോ. എന്നാൽ അവരടെ ചെറുപ്പത്തിലേക്കാവാം ഇനി ഒരു എത്തി നോട്ടം.
    അങ്ങനെ ഞങ്ങൾ എത്തി അങ്ങാടിപുറത്. നേരം കൊറച്ച് ഉച്ചയാവാറായിരുന്നു. അതുകൊണ്ട് ആദ്യം അമ്പലത്തേക്ക് വച്ചു പിടിച്ചു. എന്റെ അമ്മ കുട്ടിയാവുമ്പോ എന്നും തൊഴുതിരുന്ന ആ പുണ്യഭൂവിൽ ഞാനെത്തി. എന്നോ പണ്ടൊ  അമ്മടെ കൂടെ ഒരു വേനലവധിക്ക് ഇവടെ വന്നതാ തൊഴാൻ. വീണ്ടും അവടെ എത്തിയപ്പോൾ തിരുമാന്ധാം കുന്നിലമ്മയെ ആണോ എന്റെ അമ്മയെ ആണോ ഞാൻ ഓർത്തതും വണങ്ങിയതും എന്നറിയില്ല . ഒരു കാര്യം സത്യം അവടെ എത്തിയപ്പോൾ അമ്മയുടെ സാമിപ്യം ഞാൻ അനുഭവിച്ചു. എന്റെ മനസ്സറിഞ്ഞോ എന്തോ ദേവി എനിക്ക് നല്ല ദർശനം തന്നു. മനസ്സ് തുറന്ന്  തൊഴുതു എന്റെ അമ്മയെ മനസ്സിൽ ധ്യാനിച്ചു . തൊഴുതു തിരിഞ്ഞപ്പോൾ അതാ അമ്മയുടെ അടുത്ത സുഹൃത്  സൗദാമിനി അമ്മായി. എന്നെ മനസ്സിലായീല എങ്കിലും വല്യമ്മയുടെ കൂടെ ശ്രീകോവിലിൽ നിന്നു പുറത്തു വന്നു ലോഹ്യം പറയാൻ തുടങ്ങി. ഇടക്കിടക്ക് എന്നെ നോക്കുന്നും ഉണ്ടായിരുന്നു. എനിക്ക് പിടിച്ചു നിക്കാൻ ആയീലാ. അമ്മായീ ഇത് തങ്കാണ്. അമ്മായിക്കെന്നെ മനസിലായില്ല. " അയ്യോ നിക്ക് സംശയം തോന്നി മാളൂന്റെ മകളാവും എന്ന്. നീയ്യിപ്പോ എങ്ങന്യാ ഇവടെ എന്നും അപ്പൊ തന്നെ തോന്നി " വല്ലാതെ സന്തോഷം തോന്നി അമ്മയുടെ ഒരു കൂട്ടുകാരിയെ എങ്കിലും കണ്ടതിൽ. "ഇവൾക്ക് ആ കെങ്ക അമ്മ്യാരേം  അമ്മിണി അമ്മേം കാണണം  ത്രേ സൗദാമിനി. അതിനാ  ഇപ്പൊ ഇറങ്ങി പൊറപ്പെട്ടത"് എന്ന് വല്യമ്മ പറഞ്ഞപ്പോ "അമ്മായി കൊണ്ടോവാലോ ന്റെ കുട്ട്യേ അഗ്രഹാരത്തിലേക്ക് "എന്നും പറഞ്ഞു അവർ. ഏതായാലും അമ്മയുടെ ചെറുപ്പകാലത്തു നടന്ന സ്ഥലവും ഇടപഴകിയ ആളുകളും കൂട്ടുകാരും ഒക്കെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. അമ്മായിടെ വീട്ടിൽ കുറച്ചു സമയം ചിലവഴിച്ചു. തിരുമാന്ധാം കുന്നിലെ പ്രസാദവും അനുഗ്രഹവും അതിനെല്ലാം പുറമെ  അമ്മയുടെ സാമീപ്യവും അനുഭവിച്ചു കൃതാർത്ഥ  യായി ഞാൻ. എന്റെ അമ്മേ ശരണം എന്ന് മനസ്സിൽ ജപിച്ചുകൊണ്ട് ഞാൻ പടികളിറങ്ങി. നേരെ അഗ്രഹാരത്തിൽ എത്തി. അമ്മ പണ്ട് ഉച്ചക്കുണ്ണാൻ പോയിരുന്ന വീട്ടിലും അമ്മടെ കൂടെ പഠിച്ചിരുന്ന ചിലരുടെ അടുത്തും  പൊയി മനസ്സ്  കുളിർതാണ്  ഞാനന്ന് മടങ്ങിയത്..... അങ്ങനെ ഒരു നല്ല തീർത്ഥയാത്ര എന്ന് മനസ്സിൽ കുറിച്ചു..

No comments: