Monday, June 11, 2018

ഉമിത്തീയിൽ കുരുത്തപ്പോൾ

ഇന്ന് ഞാൻ കൃതാര്ഥ.. എനിക്കൊരു വാശി ആയിരുന്നു ആ സ്കൂൾ പൊങ്ങി വരണം എന്ന്.

വർഷങ്ങൾക്കു മുന്നേ വീട്ടുകാരെ പിണക്കി ആയിരുന്നു ഞാൻ ആ കൈ  പിടിച്ചിറങ്ങിയത്. അന്ന് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ സർവ്വം മറന്നു ഞങ്ങൾ ആർത്തുല്ലസിച്ചു. ഏട്ടന്റെ സർക്കാർ ഉദ്യോഗത്തിന്റെ ബലത്തിലായിരുന്നു ഷൊർണൂരിൽ നിന്ന് കൽക്കട്ടക്ക് വണ്ടി  കയറിയത്
BA  LT  സർട്ടിഫക്കറ്റിന്റെ ഹുങ്കും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ.

ഏട്ടന്റെ ചില കൂട്ടുകാരുടെ പിൻബലത്തിലായിരുന്നു ഞങ്ങൾ എത്തിയത്. സർക്കാർ ജോലി ആയതു കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പായിരുന്നു. എന്നാലും താമസം സൗകര്യം അന്വേഷിക്കലും മറ്റും അന്നൊരു വേവലാതി ആയിരുന്നു. ഏട്ടന്റെ  സഹപ്രവർത്തകനായ മജൂംദാർ കാര്യമായി സഹായിച്ചു.
വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തീരെ വൃത്തിയില്ലാത്ത തെരുവുകളും കലപില കൂട്ടുന്ന ചില്ലറ വ്യാപാരികളും മനം മടുപ്പിക്കുന്ന ഗന്ധങ്ങളും വല്ലാത്തൊരു അനുഭവമായിരുന്നു. ഒരു വാക്കുപോലും ബംഗാളി അറിയാത്ത ഞാൻ ആകെ പകച്ചു കൊണ്ടാണ് ഏട്ടന്റെ അരികു  ചേർന്നു നടന്നത്. ഒരു പോർട്ടർ വന്നു "കൊത്ഥയ്" എന്ന് തുടങ്ങി എന്തോ ചോദിച്ചു. ഏട്ടൻ ബാലിഗഞ്ജ്  എന്ന് പറഞ്ഞു. ചോദ്യവും ഉത്തരവും എനിക്കൊന്നും മനസ്സിലായീല. ഈശ്വരാ  ഭാഷ അറിയാതെ ഞാൻ വല്ലാണ്ടെ കഷ്ടപ്പെടുലോ എന്ന് മനസ്സിൽ തോന്നി. മലയാളവും മുറി ഇംഗ്ലീഷും അല്ലാതെ ഒന്നും അറിയാത്ത എന്റെ സ്ഥിതി ഊഹിക്കാലോ അല്ലേ? 

ഏതായാലും സാധനങ്ങൾ ഒക്കെ തലയിലേറ്റി ആയാൾ ഒരു റിക്ഷയിൽ കൊണ്ടെത്തിച്ചു. ഏട്ടൻ എട്ടണ  അയാൾക്ക്‌  കൊടുത്തപ്പോൾ സന്തോഷായി. നീട്ടി തൊഴുത് വേറെ ആൾക്കാരെ അന്വേഷിച് പോയി.

മജൂംദാർ കുടുംബം വളരെ സ്നേഹമുള്ള ആൾക്കാരായിരുന്നു. അവരുടെ പിന്തുണ എന്നും  ഉണ്ടായിരുന്നു. അവരുമായി നല്ലൊരു സൗഹൃദം മെനഞ്ഞെടുത്തു. അങ്ങിനെ ബംഗാളിയും ഇംഗ്ലീഷും ഒരു വിധം നന്നായി പഠിച്ചു.  സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഒരു  കോൺവെന്റ് സ്കൂളിൽ ജോലിയും കിട്ടി

ഇന്നും ഓർക്കുന്നു മജൂംദാറിന്റെ ഭാര്യ പഠിപ്പിച്ചു തന്ന ബംഗാളി വിഭവങ്ങളും പലഹാരങ്ങളും.
ദുര്ഗാപൂജക്ക് ഒരു ഹരമായിരുന്ന ആഘോഷത്തിന്റെ. പൂർണമായും അവരോടെല്ലാം ചേർന്ന് അടിച്ചു പൊളിച്ചു ജീവിച്ചത് ഓർത്തപ്പോൾ ചിരി വന്നു. 'ബൗദീ ബോശെ  ബോശെ ഹാൻശച്ചോ കേനോ " എന്ന് ദീപാലിടെ  ചോദ്യം കേട്ടപ്പോൾ ഞെട്ടി കണ്ണു വാതിൽക്കലേക്ക് തിരിച്ചു. ദീപാലി  കുട്ടി ആവുമ്പോൾ മുതൽ എന്റെ കൂടെ ആണ്. ബാല്യവിവാഹം കഴിഞ്ഞു ന്യൂ ഫാറക്ക എന്ന ഗ്രാമത്തിൽ നിന്ന് റെയിൽവേ പോർട്ടർ ആയ ഭർത്താവിന്റെ കൂടെ വന്ന മുതൽ അവളാണെനിക് എല്ലാത്തിനും സഹായി. ഏടത്തിയമ്മ എന്നർത്ഥമുള്ള ബൗദി എന്നാണവൾ എന്നെ അന്ന് മുതൽ വിളിച്ചത് ഞാൻ വെറുതെ ഇരുന്നു ചിരിക്കുന്നതെന്തിനാണ് അവൾക്കറിയണം.
പഴയ കാര്യങ്ങൾ ഓർത്തതാണ് എന്നും പറഞ്ഞു ഞാൻ അവിടെ നിന്നെണീറ്റു.

പാറു  ഡാൻസ് ക്ലാസ്സിൽ നിന്ന് വരാറായി. അവൾക്ക് പാല് തിളപ്പിക്കണം എന്തെങ്കിലും കഴിക്കാനുണ്ടാക്കണം. ദീപാലിയേം  കൂട്ടി അടുക്കളയിലേക്കു പോയി.
പാറു എന്റെ മകളാണ്. കല്യാണം കഴിഞ്ഞു പന്ത്രണ്ടു വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്തത്  തന്നിഷ്ടം കാണിച്ചു തണ്ടാന്റെ കൂടെ ഓടി കല്യാണം കഴിച്ചിട്ടാണെന്നു തറവാട്ടിലുള്ളവരൊക്കെ പറയുന്നു എന്ന് അനുജത്തി ശാരദ എല്ലാ കത്തിലും എഴുതുമായിരുന്നു  അവളും  അമ്മ ൻ മരിക്കുന്നതു വരെ അമ്മയും മാത്രമായിരുന്നല്ലൊ തറവാട് മായിട്ടു എനിക്കുള്ള ഒരേയൊരു സമ്പർക്കം. പടിഞ്ഞാറെ മഠത്തിൽ മാധവമേനോൻ എന്ന  അച്ഛൻ എന്നേ ബന്ധം മുറിച്ചതാണല്ലോ. ഇപ്പൊ പിന്നെ ആരായിട്ടും ഒരു കൂട്ടുകെട്ടും ഇല്ല. നാട്ടിലേക്കു പോയത് തന്നേ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം.
പാറു എന്ന പാർവതി അവളാനെന്റെ എല്ലാം. അവളെ ദത്തെടുത്തതാണെന്നു അധികമാർക്കും അറിയില്ലല്ലോ. കുട്ടികൾ ണ്ടാവില്ല എന്നുറപ്പായപ്പോൾ ഒറീസ്സയിലെ അനാഥമന്ദിരത്തിൽ ഒരു  ഗുജറാത്തി ബ്രാഹ്മണ കുമാരി ഉപേക്ഷിച്ചു പോയ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങിയത് ഇന്നലെ എന്ന പോലെ ഓർക്കുന്നു.  ഏട്ടന്റെയും എന്റെയും സ്വത്തായി ഓമനയായി അവൾ  വളർന്നു. പാട്ടും ഡാൻസും വീണവായനയും എല്ലാം അവൾ മിടുക്കിയായി അരങ്ങേറി. പഠിക്കാനും മിടുക്കി..............

അന്നവൾ അഞ്ചാം ക്ലാസ്സിൽ ആയിരുന്നു. സ്കൂൾ അടച്ച സമയം. എന്റെ ഒരു കൂട്ടം അധ്യാപക  സുഹൃത്തുക്കൾ വീട്ടിൽ വന്നിരുന്നു. ഏട്ടൻ പാചകം ഏറ്റെടുത്തു. ബിരിയാണിയും പായസവും ഒക്കെ ഏട്ടൻ അസ്സലായി ഉണ്ടാക്കി. എല്ലാവരും ശീട്ടുകളിയു  പാട്ടും ഒക്കെ ആയി രസിച്ചു കുറച്ചു മണിക്കൂറുകൾ.
അവരെ യാത്ര ആക്കാൻ ഞാൻ പോകുമ്പോൾ ഏട്ടൻ പറഞ്ഞു മോളെയും കൂട്ടിക്കോളൂ വരുമ്പോൾ ചാറ്റര്ജിടെ വീട്ടിലും ഒന്നു കയറിക്കോളൂ മിസ്സസ്  ചാറ്റർജി മീനൂനെ അന്വേഷിച്ചിരുന്നു  മിനിയാന്ന് ഞാനവിടെ പോയപ്പോൾ. ചാറ്റർജി ഏട്ടന്റെ സഹപ്രവർത്തകനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും  ആയിരുന്നല്ലോ. എന്നേക്കാൾ ഏട്ടനിഷ്ടം  അയാളെ ആണെന്ന്  ഞാൻ ചിലപ്പോൾ പരിഭവിക്കാറുണ്ടായിരുന്നു
ഏതായാലും കറങ്ങാൻ ഇഷ്ടമുള്ള ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.
വൈകുന്നേരം ആറു മണി കഴിഞ്ഞു അവിടെ നിന്നിറങ്ങുമ്പോൾ. "സുകു കൈമോൻ ആച്ചേ  കോനോ കിച്ചു ഓഫീസേർ കൊധാ  ബോൽച്ചിലെ?"  എന്ന് ചാറ്റർജി ചോദിച്ചപ്പോൾ ഓഫിസ് കാര്യം ഒന്നും എന്നോട് നിങ്ങളുടെ കൂട്ടു കാരൻ  പറയാറില്ലല്ലോ എന്ന് ഞാൻ തമാശയായി പറഞ്ഞു  ഏതായാലും 7 മണിക്ക് വീട്ടിലെത്തി വാതിൽ  മുട്ടിയപ്പോൾ. വാതിൽ അകത്തു നിന്ന് കുറ്റി  ഇട്ടിട്ടില്ല. അകത്തു കയറി ഒരു അഞ്ചു മിനിറ്റ്  ഫാനിന്റെ ചുവട്ടിൽ ഇരുന്നു. ചാറ്റർജി എന്താപ്പോ  അങ്ങനെ ചോദിച്ചത് എന്നറിയാൻ ഏട്ടാ എന്നും വിളിച്ചുകൊണ്ടു  ബെഡ്റൂമിലേക്ക് ചെന്നു. അപ്പൊ എന്റെ ഏട്ടൻ അതാ മേശയിൽ കമിഴ്ന്നു കിടക്കുന്നു. ണീക്കു  ഏട്ടാ കട്ടിലിലേക്ക് കെടന്നോളു എന്ന് പറഞ്ഞു തോളത്തു തട്ടിയപ്പോൾ ഏട്ടൻ കുഴഞ്ഞു വീണു.  വായിൽ നിന്ന് നുരയും  പതയും. ഏട്ടാ എന്നലറി ഞാൻ. പിന്നെ ഒന്നും ഓർമയില്ല. മോൾ അച്ഛനും അമ്മേം വീണു എന്നും പറഞ്ഞു അടുത്ത വീട്ടിലെ മിസ്സസ്സ് ബോസിനെ വിളിച്ചുത്രേ . ഞാൻ കണ്ണു മിഴിച്ചപ്പോൾ വീട്ടിൽ നിറച്ചും ആൾക്കാർ.ഞാൻ  മിസ്സിസ് ചാറ്റര്ജിടെ മടിയിൽ തല വച്ചു  കിടന്നിരുന്നു....

എന്റെ ലോകം കീഴ്മേൽ മറിഞ്ഞു. എല്ലാം ഉപേക്ഷിച്ചു വീട്ടിൽനിന്നും മീനാക്ഷി മേനോൻ ഇറങ്ങി മീനാക്ഷി സുകുമാരൻ ആയപ്പോൾ മുതൽ ഞാനെന്ന മീനാക്ഷിയുടെ ലോകം ഏട്ടൻ മാത്രമായിരുന്നു. ആ ഏട്ടനാണ് ഈ മീനുവിനെ വഞ്ചിച്ചു കടന്നു കളഞ്ഞത്. ഉച്ചക്ക് കളിച്ചു രസിച്ചു ജീവിതം സുഖസമ്പൂര്ണം എന്ന് കരുതി പുറത്തു പോയ മീനു തിരിച്ചു വന്നത് ആ ജീവിതം തന്നേ താറുമാറായി എന്ന് മനസ്സിലാക്കാൻ. ഓഫീസിലെ പ്രശ്നങ്ങൾ കാരണം ആണത്രേ ഏട്ടൻ ആ കടുംകൈ ചെയ്തത്.. എന്നാൽ ഒരു സൂചന  ഒരു ചർച്ച ആ പ്രശ്നതേ കുറിച്ച് ഒന്നും മീനുവായി പങ്കു വച്ചില്ല. മീനു ശരിക്കും ജീവിതപങ്കാളി ആയിരുന്നില്ലേ. ചാറ്റർജി പറഞ്ഞാണ് ഓഫിസിലെ പ്രശ്‌നങ്ങൾ ഞാൻ  അറിഞ്ഞത്. അപ്പോഴേക്കും  എന്റെ ജീവിതം..എന്റെ ലോകം  തകർന്നിരുന്നു.
സർവ്വം എന്ന് കരുതിയ ആൾ  തന്നേ സ്വന്തമാക്കിയില്ല. ആകെ തകർന്നു തരിപ്പണമായി. പോകാനിടമില്ല. നാട്ടിലേക്ക് പോകില്ല എന്ന് തീർച്ച ആക്കി.
ഉമിത്തീയിൽ ആയിരുന്നു ദിവസങ്ങൾ. പക്ഷെ എനിക്ക് ഞാൻ മാത്രം. എന്റെ പാറൂനും വേറെ ആരും ഇല്ല്യാ എന്നൊരു ബോധോദയം ഒരു നാൾ ഉറങ്ങാതെ കിടന്നപ്പോൾ......
പിന്നെ ഉമിത്തീയിൽ നിന്നൊരു ഉയിർത്തെഴുനേൽപായിരുന്നു. കഴിഞ്ഞ
എത്ര വർഷങ്ങൾ മീനാക്ഷി സുകുമാരൻ നല്ല കുറെ  സുഹൃത്തുക്കളുടെ പിൻബലത്തിൽ പാറുവിനെയും നെഞ്ചോട്‌ ചേർത്ത് ജീവിച്ചു എന്നറിയോ?  ജീവിതത്തോട് പൊരുതി. ഇന്ന് ഞാൻ കൃതാര്ഥ. ഞാൻ സ്കൂളിൽ നിന്ന് വിരമിച്ചു. ഈ അറുപതാം വയസ്സിൽ ഞാൻ എന്റെ പാറൂന്  വേണ്ടി ഒരു ഡാൻസ് സ്കൂൾ ആരംഭിക്കാനുള്ള എല്ലാ കാര്യങ്ങളും ചിട്ടപ്പെടുത്തി. നാളെ ഞായറാഴ്ച. അതിന്റെ ഉത്ഘാടനവും അതോടു കൂടി ക്‌ളാസും തുടങ്ങും. അവൾ ദത്തുപുത്രി ആണെന്നവൾ അറിഞ്ഞത് അച്ഛൻ മരിച്ച അന്നാണ്. ന്യൂസ്‌  പേപ്പർ റീപോർട്ടിൽ നിന്ന്. അന്നവൾ കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ ഇതുവരെ അതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ല. ഡാൻസ് സ്കൂളിന്റെ എല്ലാ ഫോര്മാലിറ്റീസും കഴിഞ്ഞപ്പോൾ. പറഞ്ഞു... അമ്മേ ആഴ്ചയിൽ ഒരു ദിവസം ഫ്രീ ക്ലാസ്സ്‌. അത് അനാഥ മന്ദിരത്തിലെ കുട്ടികൾക്ക്. എല്ലാ അനാഥരും എന്നെപോലെ ഭാഗ്യം ചെയ്തവരല്ലല്ലോ.. എന്നിട്ടെന്നെ മുറുക്കെ കേട്ടിപിടിച്ചു നിന്നു കുറെ സമയം...

Sunday, June 10, 2018

വളർത്തുപുത്രി

15 നീണ്ട വര്ഷങ്ങളായി   നാടും വീടും വിട്ടിട്ട്. താനിന്നൊരു സന്തുഷ്ടയായ കുടുംബിനിയാണ്. ഭർത്താവ് മാരുതി കമ്പനിയിൽ ജോലി. മകൾ ദില്ലിയിലെ പേരുകേട്ട സ്കൂളിൽ പഠിക്കുന്നു.. ഒരു സ്നേഹമയിയായ അമ്മയുടെ പ്രിയപ്പെട്ട വളർത്തുമകൾ ആയതു മുതൽ തന്റെ  ജീവിതം സ്നേഹവും സന്തോഷവും നിറഞ്ഞതായി. തിരിഞ്ഞു നോക്കുമ്പോൾ തനിക്കു ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നറിഞ്ഞു അവൾ.  ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ താൻ ഒരിക്കൽ വിട്ടു പോന്ന വീട്ടിലേക്ക് പോകാറുണ്ട്. ഭർതൃഗൃഹത്തിലും പിറന്ന വീട്ടിലും കുറച്ചു നാളുകൾ ചിലവഴിക്കാറുണ്ട്. എന്നാലും സ്വന്തമെന്നു തീർത്തും പറയാവുന്നത് അമ്മ അച്ഛൻ എന്ന് താൻ വിളിക്കുന്ന  തന്റെ വളർത്തമ്മയും വളർത്തച്ഛനുമാണ്. 12 വയസ്സ് മുതൽ സ്നേഹവും സംരക്ഷണവും നൽകി തന്നേ ഇന്നത്തെ നല്ല നിലയിൽ എത്തിച്ചത് അവരാണ്. എന്നിരുന്നാലും അവരുടെ ജീവിതത്തിലേക്ക് തന്നേ കൊണ്ടെത്തിച്ച സാഹചര്യങ്ങൾ മനസ്സിലേക്ക് വന്നു കൊണ്ടിരിക്കുന്നു
 
സർഗുജയിൽ എട്ടു മക്കളിൽ ഒരാളായി ആണ്  താൻ ജനിച്ചത്. കാടിന്റെ മക്കളായ ആ ഗ്രാമവാസികൾ കാട്ടിലെ മരങ്ങളെയും അതിനരികിലൂടെ ഒഴുകുന്ന മണ്ട് എന്ന മഹാനദിയുടെ പോഷക നദിയെയും സ്വന്തമായി സ്നേഹിച്ചു വരുന്നു കാലങ്ങളായി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സർഗുജയുടെ വാസികൾ ഉപജീവനം മാർഗം തേടി അലയുന്നു ഇന്നും

കാട്ടിലെ മരങ്ങളും പുഴയിലെ വെള്ളവും എല്ലാവർക്കും തുല്യാവകാശം. ആരും അവകാശങ്ങൾക്കോ  അതിർ വരമ്പുകൾക്കോ കലഹിക്കാറില്ല..

തന്റേതു പോലെ അടുത്തടുത്തു പല മണ്  വീടുകളിലും ആയി ആയിരത്തിലേറെ കുടുംബങ്ങൾ ആ സർഗുജ എന്ന പ്രദേശത്തുണ്ട്. എല്ലാ വീട്ടിലും അഞ്ചിൽ കൂടുതൽ മക്കൾ. ആർക്കും ലാളനയും തലോടലും നൽകാൻ ജീവിതത്തിന്റെ തത്രപ്പാടിനിടയിൽ അമ്മയ്ക്കും അച്ഛനും സമയം കിട്ടാറില്ല. കാട്ടിലെ സമ്പത്തു മാത്രം പോരല്ലോ ആഹാരത്തിനും ജീവിക്കാനും.
ഇഷ്ടികച്ചൂളകളിൽ മണിക്കൂറുകളോളം കുനിഞ്ഞു നിന്ന് പണിയെടുക്കുന്ന അമ്മമാരും കള്ളവാറ്റു നടത്തുന്ന അച്ഛന്മാരും  പെടാപാട് പെട്ടാണ് ആഹാരം തേടിയിരുന്നത്. അതിനിടയിൽ മൃദുലവികാരങ്ങൾക്കെന്ത് സ്ഥാനം??
അതിനിടയിലാണ് ദൂരെ ദില്ലിയിലും ബോംബെയിലും ഗോവയിലും പല യുവാക്കളും ജോലി തേടി പോകാൻ തുടങ്ങിയത്. പോയവരാരും തിരിച്ചു വന്നില്ല, ഒന്നോ രണ്ടോ പേര് ഇടയിൽ വന്നാലും ആ സ്ഥലങ്ങളിലെ ഗുണഗാനങ്ങളിലൂടെ മറ്റു ചെറുപ്പക്കാരെയും മോഹിപ്പിച്ചു.
ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടിയും
അക്കരപ്പച്ചയിൽ മോഹിച്ചു താനും മൂന്നു കൂട്ടുകാരികളും ഒരു നാൾ വീട്ടിൽ നിന്നോടി റായ്‌ഗഡ് എന്ന സ്ഥലത്തു നിന്നും കള്ള വണ്ടി കയറി. അപ്പോഴത്തെ ധൈര്യത്തിന് പെട്ടെന്നെടുത്ത തീരുമാനം ആദ്യമായി തീവണ്ടിയും പുതിയ  സ്ഥലങ്ങളും  കണ്ട്‌ ആകെ പരിഭ്രമിച്ചും എന്നാൽ  പുതിയതായി കിട്ടിയ സ്വാതന്ത്ര്യത്തിൽ കുറച്ചൊന്നു സന്തോഷിച്ചും ഞങ്ങൾ നീങ്ങി. രാത്രി ആയപ്പോൾ പേടി തോന്നി. പുലർച്ചെ വണ്ടിയിൽ കയറിയതാണ്. എങ്ങിനെയോ അതുവരെ ttr ന്റെ പിടിയിൽ പെടാതെ  ഇരുന്ന താൻ  അറിയാതെ ഉറങ്ങിപ്പോയി.

ആരോ ചുമലിൽ തട്ടി വിളിച്ചപ്പോളാണ് കണ്ണു മിഴിച്ചത്. വണ്ടി ഇളകുന്നില്ല. ബോഗിയിൽ ബോഗിയിൽ താൻ ഒറ്റക്ക്. ഒരു പ്രായമേറിയ പോർട്ടർ ആയിരുന്നു തട്ടി വിളിച്ചത്. കൂടെ ഉണ്ടായിരുന്നവർ  എവിടെ പോയോ എന്തോ. ചുറ്റും പകച്ചു നോക്കിയപ്പോൾ ആ പോർട്ടർ ചോദിച്ചു "റായ്‌ഗഡ് സെ ഭാഗ് കാർ ആയീ??  സാഥീ ചോട് ഗയെ? " റായ്‌ഗഡിൽ നിന്നാണോ വന്നത്?  കൂട്ടുകാർ വിട്ടു പോയോ എന്ന്. ഒന്നും പറയാനാവാതെ താൻ  മിഴിച്ചിരുന്നു.
ഇതെന്നും ഈ ട്രെയിനിൽ നടക്കുന്നതാണ്. വേറെ ആരും നിന്നെ കാണാത്തത് ഭാഗ്യം. നീ വരൂ എന്റെ കൂടെ എന്നും പറഞ്ഞ് അയാൾ എന്നെ  തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ അയാളുടെ ഭാര്യയും ഉണ്ടായിരുന്നു. കുളിക്കാൻ പറഞ്ഞു  അവർ. എന്നിട്ട് വയറു നിറച്ചും ആഹാരംതന്നു.  ആശ്വാസമായി...ഒന്നും അറിയാതെ അവിടെ കിടന്നുറങ്ങി.

ഉച്ചക്കാണ് കണ്ണു മിഴിച്ചത്. ആ അമ്മാവന്റെ സഹായത്താൽ ഒരു നല്ല ഏജൻസിയിൽ  എത്തി. വീട്ട് വേലക്കും ആതുര ശുശ്രൂഷക്കും വേണ്ടി സമ്പന്നകുടുംബങ്ങൾ ബന്ധപ്പെടുന്ന ഏജൻസി ആയിരുന്നു അത്. അവരവിടെ എത്തി രണ്ട് മണിക്കൂർ ആയിക്കാണും ഒരു മധ്യവയസ്കയും മകനെന്ന് തോന്നിക്കുന്ന  യുവാവും അവിടെ എത്തി. എന്തോ അറിയില്ല പെട്ടെന്ന് അവരെ തനിക്കിഷ്ടമായി. അവർക്കും ബോധിച്ചു. അങ്ങിനെ തുണിസ്സഞ്ചിയിൽ കരുതിയ ഒരു ജോഡി ഡ്രെസ്സും ഒരു ഫോട്ടോയും കുറച്ചു നിലക്കടലയും എടുത് അവരോടൊപ്പം  ഇറങ്ങി.

കുറച്ചു ദൂരം കാറിൽ (ജീവിതത്തിൽ ആദ്യമായി ) സഞ്ചരിച്ചതിനു ശേഷം ഒരു വലിയ വീടിന്റെ മുന്നിൽ ഇറങ്ങി. അവിടെ ആ സ്ത്രീയുടെ ഭർത്താവും ഗർഭിണി ആയ മകളും ഉണ്ടായിരുന്നു. ആരും ഒന്നും ചോദിച്ചില്ല. തനിക്കു കിടക്കാനൊരു ചെറിയ മുറിയും അതിലൊരു മടക്കു കട്ടിലും കോസറിയും ഉണ്ടായിരുന്നു. രാത്രി ആ അമ്മ ചോറ്‌ വിളമ്പി തന്നു. തലയിൽ തലോടി സുഖമായി ഉറങ്ങിക്കൊള്ളാൻ പറഞ്ഞു. ജീവിതത്തിലാദ്യമായി ഒരു സ്നേഹത്തിലോടലും സുരക്ഷിത ബോധവും എന്നെ എല്ലാം മറന്ന സുഷുപ്തിയിലേക്ക് കൊണ്ടു പോയി.
പുതിയ ആൾക്കാർ,  തനിക്കൊട്ടും മനസ്സിലാവാത്ത  ഭാഷ,  തന്റെ ഛത്തീസ്ഗഡ് ഭാഷയിൽ നിന്നും വ്യത്യസ്തമായ ഒരു ഹിന്ദി  എല്ലാം ഒരു പരിഭ്രമത്തോടും
അത്ഭുതത്തോടും താൻ  നോക്കി കണ്ടു.
കുറച്ചു നാളുകൾ കഴിഞ്ഞ് മെല്ലെ മെല്ലെ താൻ ആ വീട്ടിലെ അംഗത്തെ പോലെ ആയി. ആ ചേച്ചിയുമായി വളരെ  അടുത്തു. കുറേശ്ശേ വീട്ടു വേലകളിൽ സഹായിക്കാനും പുതിയ വേലകൾ പഠിക്കാനും ഹിന്ദി നന്നായി സംസാരിക്കാനും  പഠിച്ചു. എന്നാൽ തന്നേ  പാടെ മാറ്റിയത് ആ ചേച്ചി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചപ്പോൾ ആണ്. പെട്ടെന്ന് ആ കുഞ്ഞിന്റെ ഉത്തരവാദിത്തം താൻ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. ചേച്ചിയെ എല്ലാ സമയവും ചുറ്റി പറ്റി നിന്ന് താൻ വളരെ ഏറെ പഠിച്ചു. ആ കുഞ്ഞുമായി  എന്തെന്നില്ലാത്ത ഒരാത്മബന്ധം മനസ്സ്  അറിയാതെ മെനഞ്ഞെടുത്തു. അങ്ങിനെ  മനസ്സും ആത്മാവും ആ കുഞ്ഞുമായി പൂർണമായും ബന്ധപെട്ടു. അതുപോലെ ആ കുഞ്ഞിനും ജയന്തി ദീദി പ്രാണപ്രിയയായി. ആ വീട്ടിലെ ഒരംഗമായി തീരുകയായിരുന്നു ക്രമേണ താൻ 

ആ കുട്ടിയോടുള്ള അഭേദ്യ ആത്മബന്ധമാകാം ഇന്ന് തന്റെ  മകളും അറിയാതെ ആ കുഞ്ഞിനെപ്പോലെ വളരുന്നു. ആ വീട് ഇന്ന് തനിക്കു സ്വന്തം. അവിടത്തെ പ്രിയപ്പെട്ട വളർത്തുമകൾ താനിന്ന്. ഇന്ന് താനൊരു സന്തുഷ്ടയായ ഭാര്യയും അമ്മയും ആണെങ്കിൽ ഇന്നു  താൻ സ്വാശ്രിത  ആണെങ്കിൽ അതിനെല്ലാം കാരണം തന്റെ വളർത്തമ്മയും ആ കുടുംബവും. ഇന്ന് താൻ സ്വന്തമെന്നു കരുതുന്ന അവരാണ് തന്റെ ഈ കൊച്ചു കുടുംബത്തിലെ ഏറ്റവും വലിയ അഭ്യുദയാകാംക്ഷികൾ,  തന്റെ ഈ  മൂന്നംഗകുടുംബത്തിന്റെ തായ്‌വേര്....

Saturday, June 9, 2018

മലയാള സാഹിത്യലോകം കൂട്ടായ്മയിൽ പോസ്റ്റീതാണ്. അവിടെ അംഗത്വമില്ലാത്ത എന്റെ മറ്റു  friends ന് വേണ്ടി ഇവിടെയും പതിക്കുന്നു 

            തെരുവിലെ അമ്മ

എന്നും ആ വഴി പോകുമ്പോൾ ഒരു നറുചിരിയോടെ ഏവരെയും ശ്രദ്ധിക്കുന്ന ആ മുഖം മനസ്സിൽ നിന്നു മായുന്നില്ല. എല്ലാ  മുഖങ്ങളെയും ഉറ്റു നോക്കും പിന്നെ മുഖം തിരിച്ചു മാറിനിൽക്കും. കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങൾ അവരെ കാര്യമായി ശ്രദ്ധിച്ചു.
നല്ല കുലീനത്വം തുളുമ്പുന്ന ഏകദേശം 75-80 വയസ്സ് പ്രായം തോന്നും. അയഞ്ഞ സൽവാർ കമീസ്  ആണ് വേഷം. ഒരു കറുത്ത ദുപ്പട്ട യും  ഉണ്ട്.

ഇന്നലെ വൈകുന്നേരം ഓഫിസിൽ നിന്ന് തിരിച്ചു വരുമ്പോൾ അവരെ കണ്ടില്ല. മനസ്സിലൊരു ആശങ്ക തോന്നി. എവിടെ പോയി ആ അമ്മ എന്ന്

ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി. സമാധാനം അവിടെ ഉണ്ട്. ഓടി അടുത്തെത്തി ചോദിച്ചു " മാജി കൽ ശാം  ആപ് ദിഖേ നഹി. കഹാൻ ചലേ ഗയെ  ത്തെ " (അമ്മേ ഇന്നലെ വൈകുന്നേരം താങ്കളെ കണ്ടില്ലല്ലോ . എവിടെ പോയിരുന്നു? ). ആദ്യമായാണ് ഒരാൾ അവരോട് കുശലം ചോദിക്കുന്നതെന്നു തോന്നി സന്തോഷം കലർന്ന ആശ്ചര്യമുള്ള ആ നോട്ടം കണ്ടപ്പോൾ.
എന്നെ ബേട്ടീ എന്നും പറഞ്ഞു കൈപിടിച്ച് കൊണ്ടു പോയി. എവിടേക്കെന്നോ?  ആ വഴിൽ നിന്നെ മാറി ഒരു വലിയ ആൽമരത്തിന്റെ തണലിലേക്ക്. സൂക്ഷിച്ച് നോക്കിയപ്പോൾ ആ വലിയ മരത്തിന് മുൻസിപ്പാലിറ്റി നിർമിച്ച ഒരു സിമന്റ്‌ തറ. പടർന്നു പന്തലിച്ച ആ മരച്ചുവട്ടിൽ നല്ല  തണലുണ്ടായിരുന്നു
മരത്തോടു തൊട്ടൊരു മൺ കലം അടച്ചു വച്ചിരുന്നു അതിനു മുകളിൽ ഒരു ഗ്ലാസും. ഒരു കോണിൽ ഒരു മണ്ണെണ്ണ സ്റ്റവും അതിനു മീതെഒരു തവയും  (റൊട്ടി ചുടുന്ന ചട്ടി )ഒരു അലുമിനിയം ചീനച്ചട്ടിയും. കുറച്ചു മാറി ഒരു തകരപെട്ടിയും. മരത്തിന്റെ രണ്ട് കൊമ്പുകൾ തമ്മിൽ ഒരു കയറുകൊണ്ട് അയ കെട്ടി അതിന്മേലൊരു പഴകിയ സൽവാർ കമീസും  തോർത്തെന്നു തോന്നിക്കുന്ന ഒരു ചുമന്ന കള്ളി യുള്ള തുണിയും. നല്ല വൃത്തിയുള്ള ആ സ്ഥലം അവരുടെ വാസസ്ഥലമെന്ന് ഊഹിച്ചു. എല്ലാം ഞാൻ  ഉറ്റു നോക്കുമ്പോളും അവരെന്റെ കൈ വിട്ടില്ലായിരുന്നു. ഒന്നും ചോദിക്കാനും പറയാനും ആവാതെ ഞാൻ അങ്ങിനെ നിന്നു. എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ആ നറുചിരി മായാതെ അവർ എന്നെ  അവിടെ പിടിച്ചിരുത്തി.
മേരി ബേട്ടി ഹോതി ത്തോ തുംഹാരി ജിത്‌നി ഹോതി എന്ന് പറഞ്ഞു. അവരുടെ മോൾ ഉണ്ടായിരുന്നെങ്കിൽ എന്റെ മാതിരി  ആയിരുന്നേനെ എന്ന്. . മോളെവിടെ എന്ന് ചോദിച്ചപ്പോൾ. ഭഗവാൻ കൊ പ്യാരി ഹോ ഗയി എന്ന് പറഞ്ഞു . ഭഗവാന്  പ്രിയപെട്ടവളായി.. മരിച്ചു പോയി എന്ന്. കൂടുതൽ ഒന്നും ചികഞ്ഞു ചോദിക്കണ്ട എന്ന് തോന്നി എങ്കിലും അറിയാനുള്ള ആകാംക്ഷ കാരണം എന്തിനാ ഇവിടെ താമസിക്കുന്നത് എന്നും എവിടെ വീടെന്നും ചോദിച്ചു. അപ്പോഴാണവർ എല്ലാം പറഞ്ഞതും പൊട്ടി കരഞ്ഞതും. ഭർത്താവ് മരിച്ച അവർ മീററ്റിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് താമസിച്ചത്. കല്യാണം കഴിഞ്ഞ മകൾ തൂങ്ങി മരിച്ചതും അവർ   ആകെ തളർന്നു. മകനും കുടുംബവും അവരെ കൊണ്ടു മടുത്തിരിക്കാം. ഹരിദ്വാറിലേക്ക് പോകാമെന്നും പറഞ്ഞു കൂടെ കൊണ്ടു വന്നു. ബസിൽ ഇരുന്ന്  ഉറങ്ങിപ്പോയി . പുലർച്ചെ ആരോ തട്ടി ഉണർത്തിയപ്പോൾ ഉണർന്നു.
ബസിൽ ആരും ഉണ്ടായിരുന്നില്ല. നടന്നു നടന്നു ഈ ആലിന്ചുവട്ടിൽ എത്തി. അവിടെ തളർന്നു കിടന്നു. കുറെ കഴിഞ്ഞ് എണീറ്റപ്പോൾ  മൂന്നാല് സ്ത്രീകൾ ഉണ്ടായിരുന്നു ചുറ്റും. അവർ വെള്ളവും ഭക്ഷണവും തന്നു. ചുറ്റും ഉള്ള വീടുകളിലെ ആളുകൾ നല്ലവരാണ്. അധികവും പട്ടാളക്കാൾ. എന്നും രാവിലെ എണീറ്റു വഴിയോരത്തു പോയി തിരയും മോൻ അമ്മയെ തിരക്കി വരുന്നുണ്ടോ എന്ന്. ആരെങ്കിലും വല്ലതും ഒക്കെ തരും. ആരോടും ഒന്നും ആവശ്യപ്പെടാറില്ല. ചുറ്റുമുള്ള ആളുകൾ സഹായിക്കും വല്ലപ്പോഴും  റൊട്ടിയോ പഴങ്ങളോ  ചായയോ ഒക്കെ തരും..
അഭിമാനിയും ഈശ്വരവിശ്വാസിയും ആയ ആ തെരുവിലെ അമ്മ മകനെയും പ്രതീക്ഷിച്ചു അങ്ങിനെ കഴിയുന്നു. ഞാൻ ഉച്ചക്ക് കഴിക്കാൻ എടുത്ത ഭക്ഷണവും കയ്യിൽ ഉണ്ടായിരുന്ന ആയിരം രൂപയും അവർക്കും നിർബന്ധിച്ചു കൊടുത്തു. പിന്നെ വരാം എന്നും പറഞ്ഞ്  മെട്രോ സ്റ്റേഷൻ ലാക്കാക്കി നടന്നു. മനസ്സ് വല്ലാതെ തളർന്ന പോലെ.
ഇടക്കൊക്കെ വൈകുന്നേരങ്ങളിൽ അവരെ കാണാൻ പോകുന്നത് ഇപ്പോളൊരു  പതിവാണ്.....
അഭയം തരൂ അമ്മേ

എന്തേ നീ വന്നില്ല എന്തിനീ നീരസം ദേവീ
എന്തേ നീ കണ്ടില്ല അഭയം തേടുമീ മാനസം
എന്തിനെൻ  കാത്തിരിപ്പെന്നറിയാതെപ്പോഴും
സന്തതം കേഴുന്നു മന്മനമറിവതില്ലേ അമ്മേ

ചന്തമേറും നിൻ പൂവുടൽ കാണ്മാനും ദേവീ
ഹന്ത ചാരുതയേറും തവ  തൃക്കണ്ണടിയനെ
സന്തതം പാർത്തിട്ടാശിസ്സേകാനും അമ്മേ
ഭ്രാന്തമെൻ ചിത്തത്തിനാഗ്രഹമുണ്ടേറെയിന്ന്

വെന്തുരുകുമീ മാനസത്തിനഭയം നീ മാത്രം
എന്തേ ഭഗവതീ നീ അറിയുന്നതില്ല തെല്ലും
എന്തു ഞാൻ ചൊല്ലേണ്ടു എന്തിനിചെയ്യേണ്ടു നിന്തിരുവടിയെനിക്കഭയം നല്കാനായ ദേവി

Monday, June 4, 2018

ഒരു പെരുമഴക്കാലം

മുനിഞ്ഞു കത്തുന്ന മുടുക വിളക്കിന്റെ നേരിയ വെളിച്ചത്തിൽ അവൾ തനിച്ച്  മുറ്റത്തേക്ക് കണ്ണും നട്ടിരുന്നു. അവിടവിടെ മിന്നി തെളിഞ്ഞ മിന്നാമിനുങ്ങുകൾ അവൾക്കു കൂട്ടായി.  ഇന്നിനി ഏതായാലും കറന്റ്‌ വരില്ല. ഈ നാട്ടിന്പുറത്തു അങ്ങനെ ആണലോ. ദൂരെ നിന്നെങ്ങാനും ചൂട്ടിന്റെ വെളിച്ചം കാണാനുണ്ടോ?  കുഞ്ഞുണ്ണിടെ ഷാപ്പിൽ നിന്ന് ഇറങ്ങി വരുന്നവരുടെ ഒച്ചയും പാട്ടും ഇടക്കിടക്ക് കേൾക്കാം. നേരം ഇരുട്ടി. കലത്തിലെ കഞ്ഞി ചൂടാറുലോ കാവിലമ്മേ. എപ്പളാ ഇനി കുട്ടേട്ടൻ വരാ  ആവോ. ഉമ്മറത്തിരുന്നാൽ പാടം കഴിഞ്ഞ റോഡിൽ കൂടി ബസ്‌ പോണത് കാണാം. എട്ടരടെ മയിൽവാഹനം വരാറായി. മഞ്ചേരിന്നു  കുട്ടേട്ടൻ പീടിക പൂട്ടി ഇറങ്ങുമ്പോളെക്കും നേരം കൊറേ ആവും. പിന്നെ ഈ മയിൽവാഹനം മാത്രേ ഉള്ളു രക്ഷ. അതിൽ വന്നൂച്ചാൽ നന്നായി. ഇല്ലാച്ചാൽ വല്ല ലോറി കാരടേം സഹായം വേണം. എത്ര കാലായി ഇങ്ങനെ കഷ്ട പ്പെടുന്നു.

 അച്ഛനുമമ്മക്കും ഒറ്റകുട്ടിയാണ് കുട്ടേട്ടൻ. പത്താംതരം വരെ കഷ്ടപ്പെട്ടാണ് അച്ഛൻ പഠിപ്പിച്ചത്. മകൻ ഒന്നാം ക്ലാസ്സിൽ ജയിക്കും എന്നുറപ്പായിരുന്നു. ടൈപ്പ് കൂടി പഠിച്ചാൽ ഒരു സർക്കാർ ഉദ്യോഗം കിട്ടും. പിന്നെ ഒന്ന് സമാധാനായി ശ്വാസം വിടാലോ എന്ന് കുട്ടേട്ടന്റെ അമ്മ അവരുടെ അടുത്ത സ്നേഹിത ആയിരുന്ന എന്റെ അമ്മോട് എപ്പളും പറയുർന്നു.
ആ സ്നേഹിതകൾ തമ്മിൽ പറഞ്ഞുറപ്പിച്ചതാണല്ലോ ഞങ്ങൾടെ കല്യാണവും.

എന്തിനേറെ കുട്ടേട്ടൻ പത്താംതരം ഒന്നാംക്ലാസ്സിൽ തന്നേ ജയിച്ചു. കൂട്ടുകാരൊത്തു കറങ്ങി മലപ്പുറത്തൊക്കെ പോയി  വൈകുന്നേരായി വീട്ടിൽ എത്താൻ.  ഇടീം മഴേം വരും എന്നപേടിയിൽ ഇരുട്ടാവുന്നതിനു മുന്നേ വീട്ടിലേക്ക് പൊന്നു.  ഞങ്ങൾടെ ഗ്രാമത്തിൽ അപ്പോഴേക്കും ഇടിയും മിന്നലും  തകർക്കാൻ തുടങ്ങിയിരുന്നു. നാൽക്കാലികളെ തൊഴുത്തിലാക്കാനും കോഴികളെ കൂട്ടിലടക്കാനും എല്ലാരും തിരക്കിട്ടു ഓടി നടക്കാൻ തുടങ്ങി. പെട്ടെന്നതാ ഒരു തകർപ്പൻ ഇടി മിന്നൽ ഊക്കിൽ വന്നു കുട്ടേട്ടന്റെ അച്ഛനേം അമ്മയേം ഒറ്റ അടി.  ഒരു നിമിഷത്തിൽ എല്ലാം കഴിഞ്ഞു.... ഒപ്പം കുട്ടേട്ടൻ അമ്മേ എന്നും വിളിച്ചു പടി  കടന്നു വന്നു. അടുത്ത ക്ഷണം ഇടി വെട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചു. അച്ഛാ  അമ്മേ എന്ന്. നോക്കി നിന്ന ഞങ്ങൾ ആകേ തരിച്ചു പോയി. എന്തു ചെയ്യണം എന്നറിയാതെ.. ഒരു ഇടീം മിന്നലും അങ്ങനെ കുട്ടേട്ടനെ അനാഥനാക്കി. ആ അലർച്ചയോടു കൂടി വീണ കുട്ടേട്ടൻ പിറ്റേന്ന് രാവിലെ ആണ് കണ്ണു തുറന്നത്. അവിടെ ഉള്ളവരെല്ലാം കോരിച്ചൊരിയുന്ന മഴയിൽ ആകേ വിഷമിച്ചു നേരം പുലർത്തി.   കുട്ടേട്ടന്റെ അച്ഛനേം അമ്മയെയും ആരെല്ലാമോ എടുത്തു അകത്തു കിടത്തി. അന്ന് ഞങ്ങളാരും ഒന്നും കഴിച്ചില്ല ഉറങ്ങിയില്ല. പുലർച്ചെ മഴ തോർന്നപ്പോളാണ് എന്തു വേണം ഇനി എന്ന് എല്ലാരും അന്യോന്യം ചോദിക്കാൻ തുടങ്ങീത്.
ആ മഴക്കാലം എല്ലാവരുടെയും മനസ്സിലും വീടുകളിലും സങ്കടത്തിന്റെ ഇരുട്ട് മൂടിയിരുന്നു.
    ഭൂമി അതിന്റെ അച്ചുതണ്ടിൽ അങ്ങനെ കറങ്ങി കൊണ്ടിരുന്നു. എല്ലാരും കൂടി സ്നേഹിച്ചും നിർബന്ധിച്ചും   കുട്ടേട്ടൻ ഒരു വിധം ശരി ആയി തുടങ്ങി. ടൈപ്പു പഠിച്ചു, പക്ഷെ സർക്കാർ ഉദ്യോഗം ഒന്നും തരായീല. ഞങ്ങൾടെ കല്യാണം കഴിഞ്ഞ്. ഞാൻ അങ്ങേ വീട്ടിൽ  നിന്ന് ഇങ്ങേ  വീട്ടിലേക്കു പൊന്നു. കുട്ടേട്ടന്റെ മാഷ്മാര് ഉത്സാഹിച്ചാണ് മഞ്ചേരിയിൽ  ജോലി ശരി ആയത്.

കാത്തിരുന്നു മുഷിഞ്ഞു അല്ലേ എന്ന് കുട്ടേട്ടന്റെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ ഞെട്ടി  പഴയ കാലത്തു നിന്ന് തിരിച്ചു പോന്നത്.
"ഇന്നെന്തേ മയിൽ വാഹനം വന്നില്ലേ??" "ഇല്ല്യാ ലോറി ക്കാര് കൊ ണ്ടു വന്നാക്കി. വിശന്നിട്ട് വയ്യ. വേഗം മേൽക്കഴുകി വരാം "എന്ന് പറഞ്ഞു പോയി.
സമ്മന്തീം കൊണ്ടാട്ടം വറത്തതും കൂട്ടി കുശാലായി കഞ്ഞി  കുടിച്ചു മൂപ്പരൊറങ്ങി. ഞാനങ്ങനെ കെടന്നു ഓരോന്ന് ഓർത്തുകൊണ്ട്. അപ്പൊ അതാ അടിവയറ്റിൽ നിന്ന് ഒരു ഇളക്കം. ആഹാ ചവിട്ടാൻ തൊടങ്ങിയോ 
ഇത്ര വേഗം???  ആറു മാസം കഴിഞ്ഞുലോ അല്ലേ.. ഈ കുട്ടേട്ടൻ എന്തേ ഇത്ര നേരത്തെ ഒറങ്ങീത്. ഒന്നു കാണിച്ചു കൊടുക്കായിരുന്നു  ഈ ഇളക്കം.  ഇനി ഇപ്പൊ രാവിലെ ആവണ്ടേ.. പാവം വല്ലാണ്ടെ ക്ഷീണിച്ചോറങ്ങീതാ. മണിക്ക് 11 കഴിഞ്ഞു. ഇനി  ഉറങ്ങാം. കുട്ടേട്ടന് നാളെ പോണ്ടതല്ലേ. രാവിലെ പണീണ്ടല്ലോ....

രാവിലെ കുട്ടേട്ടന്റെ ഒരു സന്തോഷം !! ഒരു നൂറു കൂട്ടം നിബന്ധനകളും കോണ്ടു വന്നു. നീ നിന്റെ വീട്ടിൽ പൊയ്ക്കോ. ഒറ്റക്ക് ഇതിങ്ങനെ ഇവടെ നിക്കണ്ടേ ഞാനച്ചാൽ ചെലപ്പോ രാത്രി ആവും വരാൻ. കുട്ടി ഇളകാനും ചവിട്ടാനും തു ടങ്ങി. ഇനി സൂക്ഷിക്കണ്ടേ. ഒരു പത്തു പെണ്ണുങ്ങളെ പ്രസവിപ്പിച്ച വയറ്റാട്ടിടെ പോലെ തുടങ്ങി ഓരോന്ന് പറയാൻ.  എനിക്ക് ചിരി വന്നിട്ടും വയ്യ. "കുട്ടേട്ടാ  ഏതായാലും  എട്ട് പിറന്നാൽ ഞാൻ  അമ്മടെ അടുത്തു പൂവ്വില്ലേ അത് വരെ ഞാൻ ഇവടെ ഒരു കൊഴപ്പോം ഇല്ലാതെ നിന്നോളം." എന്ന് ഞാൻ വാശി പിടിച്ചപ്പോൾ "എന്നാൽ വൈകുന്നേരം ആയാൽ  ആരെങ്കിലും ഇവിടെ വന്നിരിക്കാൻ ഏർപ്പാടാക്കം. അല്ലെങ്കിലേ   മഴക്കാലം വരാറായാൽ എന്റെ മനസ്സിൽ ഒരു  വല്ലാത്ത പരിഭ്രമാണ്  എന്ന് നിനക്കറിയാലോ.
ഒരു മഴക്കാലം തന്ന നഷ്ടത്തിൽ നിന്ന് കൊറച്ചെങ്കിലും കരകയറീത് നീ വന്നേ പിന്നെ ആണ്."

ശരി ആണ് അന്നത്തെ മഴേം കോളും കുട്ടേട്ടനെ അത്ര അധികം ബാധിച്ചിരുന്നു
ഞങ്ങൾടെ കല്യാണം കഴിഞ്ഞിട്ടാണ്  ആദ്യായി മഴ പെയ്യുമ്പോൾ ഉമ്മറത്തിരുന്നത്. അല്ലെങ്കിൽ മഴക്കാലത്തു എവടേം പോവാതെ അധികം സമയവും തട്ടിന്പുറത്തെ വായനമുറിയിൽ കെയറി ഇരിക്കലായിരുന്നു.  നീ കൂടെ ഇണ്ടെങ്കിൽ എനിക്കൊരു ധൈര്യം ആണെന്ന് പറയും.  വെറുതെ  "എന്തിനാ വേവലാതി പ്പെടണത് ആവോ. ഒരു പ്രാവശ്യം അപകടം  പറ്റീന്ന് വെച്ചിട്ട് മഴ അപകടത്തിന്റെ കാലാണ് എന്നങ്ട് മനസ്സിൽ ഒറപ്പിച്ചിരിക്യാ. ഒന്നും  സംഭവിക്കില്ല.  നോക്കിക്കോളൂ കുട്ടേട്ടന്റെ മനസ്സീന്ന് ഈ പേടി ഒക്കെ തന്നത്താൻ മാറും." എന്നൊക്കെ  പറഞ്ഞു  സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
 ഉച്ചയായപ്പോൾ ആകാശം ആകെ ഇരുണ്ടു വന്നു. പെട്ടെന്ന് പ്രതീക്ഷിക്കാതെ മഴടെ വരവ് എന്തോ അറിയില്ല മനസ്സിനെ ആകെ പേടിപ്പിച്ചു. മഴയെ  കുറിച്ചു ഇന്ന് രാവിലെ കുട്ടേട്ടൻ പരിഭ്രമം പറഞ്ഞെ ഉള്ളു..  ഈശ്വര കുട്ടേട്ടൻ എത്താൻ ഇനീം കുറെ  കഴിയണം. മഴ പെയ്യാൻ തുടങ്ങിയാൽ നിക്കില്ല.മനസ്സിൽ വേണ്ടാത്ത വിചാരങ്ങൾ തുടങ്ങി. ഇടി മുരളാൻ തുടങ്ങുമ്പോൾ എന്റെ വയറ്റിൽ  മുരളിച്ച തുടങ്ങി. എന്താ ഈ കുട്ടേട്ടൻ വരാത്തത്.....

ജലജേ മോളെ എന്നും പറഞ്ഞു ജലജേടെ അമമ  വന്നപ്പോൾ അവളെ ഉമ്മറത്തൊന്നും  കണ്ടില്ല. ഈ പെണ്ണെവിടെ പോയി.. മോളെന്നു ഉറക്കെ വിളിച്ചു.  ഈ മഴയത്തു ഈ കുട്ടി എവടെ പോയി എന്റീശ്വരാ.. അമ്മ ആകെ വിറക്കാൻ തുടങ്ങി. എല്ലാടത്തും തിരഞ്ഞു.ജലജേന്നുള്ള ഉറക്കെ വിളി കേട്ട് അടുത്തുള്ള വേറേം ആൾക്കാർ വന്നു .  എല്ലാരും തിരയാൻ തുടങ്ങി. അപ്പോഴേക്കും കുട്ടൻ എത്തി.   മഴ ആയതൊണ്ടു  വേഗം പൊന്നു എന്നും പറഞ്ഞ്. ജലജേ കാണാതായപ്പോ അവനും പേടിച്ചു. എല്ലാരും കൂടി അന്വേഷിച്ചപ്പോ അവൾ കോഴിക്കൂടിന്റെ അടുത്തു ചുരുണ്ടു കൂടി ഇരിക്കുന്നു. മഴേം  ഇടീം കണ്ടപ്പോ ഞാൻ ഇവടെ അച്ഛനും അമ്മേം അവസാനം നിന്ന സ്ഥലത്തു വന്നു. എന്റെ വയറു വേദനിക്കാൻ തുടങ്ങി പേടിച്ചിട്ടു. അച്ഛാ അമ്മേ ഒന്നും സംഭവിക്കാൻ നിങ്ങൾ സമ്മതിക്കരുതേ എന്റെ കുട്ടേട്ടന്റെ മനസ്സിലെ പേടി മാറ്റാൻ എന്ന് പറഞ്ഞുകൊണ്ടിരുന്നു.  എന്ന് ജലജ പിറുപിറുത്തു അവളുടെ സാരിയിൽ ഒരു തുള്ളി രക്തം കണ്ടു .  എല്ലാരും പേടിച്ചു .  ഉടനെ അവളെ ഡോക്ടറിന്റെ അടുത്തെത്തിച്ചു.. ഡോക്ടർ നോക്കി പരിശോധിച്ച്. അവൾക്കൊരു ഇൻജെക്ഷൻ കൊടുത്തു .അവളുടെ അമ്മയോടും അവളോടും നിർദേശങ്ങൾ കൊടുത്തു വീട്ടിലേക്കയച്ചു.

 ഇതിനിടയിൽ  കുട്ടൻ ആകെ തളർന്നു .  ന്റെ കുട്ടി പോയി എന്നും പറഞ്ഞ്  കരയാൻതുടങ്ങി   ഈ മഴ എന്നെ എന്തിനാ ഇങ്ങനെ..... ഓരോന്ന് പറഞ്ഞവൻ കരയുമ്പോൾ. ജലജ തിരിച്ചെത്തി. കൂടെ ബാക്കി ഉള്ളവരും.   കുട്ടേട്ടൻ എന്തിനാ ഇങ്ങനെ പേടിക്കണത് ഒന്നും വരില്ല ഒക്കെ ശര്യാവും   മഴ അനുഗ്രഹാണ് കുട്ടേട്ടാ  മഴ ഇല്ലെങ്കിൽ  നമുക്ക് ജീവിക്കാൻ പറ്റുമോ. വെള്ളം കിട്ടാതെ വരണ്ടു പോവില്ലേ എല്ലാം. ഇതിപ്പോ പെട്ടെന്നൊരു പരിഭ്രമം കാരണം ഉണ്ടായതാണ് ഡോക്ടർ പറഞ്ഞു .  ഒന്നും ഇല്ല്യാ. നമ്മുടെ കുട്ടിക്കൊരു കൊഴപ്പോം  ഇല്ല്യാ  എനിക്കും ഒരു പ്രശ്നോം ല്ല്യ  കൊറച്ച് ദിവസം പൂർണ വിശ്രമം മതീന്ന് ഡോക്ടർ പറഞ്ഞു.  കുട്ടേട്ടന്റെ അച്ഛനും അമ്മേം മോളിൽ ഇരുന്നു നമ്മളെ അനുഗ്രഹിക്കയുന്നുണ്ട്. ഞാൻ വല്ലാതെ ഒന്നു പരിഭ്രമിചൂന്നു  ശരിയാ . പക്ഷെ ആ കോഴികൂടിന്റെ അടുത്ത്  എത്തിയപ്പോൾ എന്റെ പരിഭ്രമം പോയി. എന്തോ ഒരു പ്രത്യേക ആശ്വാസം  അമ്മേം നിങ്ങളൊക്കേം വന്നത്  ഞാൻ അറിഞ്ഞേ ഇല്ല്യാ  കുറച്ചു തുള്ളി രക്തം പോയത് ആ പെട്ടെന്നുള്ള പരിഭ്രമം കൊണ്ടാണ് കുട്ടേട്ടാ . ഇതിനു ത്രേട്ടൻഡ് അബോർഷൻ (ഗർഭഛിദ്ര ഭീഷണി ) എന്നാണതെ ഡോക്ടർമാർ പറയാ .  വിശ്രമിച്ചാൽ മാറാനേ  ഉള്ളു.
എല്ലാം കേട്ടപ്പോൾ ൽ കുട്ടൻ ഒരു ജാള്യതകലർന്ന ചിരിയോടെ   അവളുടെ കൈയിൽ പിടിച്ചു നീയാണെന്റെ ധൈര്യം  ഇനി എനിക്ക് മഴയെ പേടി ഇല്ല.   നീ  പറഞ്ഞത് പോലെ മഴ  അനുഗ്രഹം ആണ് . ഇനി ഞാനും നിന്നോടൊപ്പം മഴയെ സ്നേഹിക്കേ ഉള്ളു......... അത് കേട്ടിട്ടോ എന്തോ മഴ പെട്ടെന്ന് ശാന്തമായി പെയ്യാൻ തുടങ്ങി.. ഒരു തണുത്ത കാറ്റ്‌ വീശി.. ആ കാറ്റിന് അമ്മടെ മനം ഉണ്ടെന്നു തോന്നി അയാൾക്ക്‌...
എന്റെ സ്വപ്നങ്ങളെല്ലാം ഞാനൊന്നൊന്നായി സംഭരിച്ചെൻ  കീശയിൽ വച്ചു
ഒരിത്തിരി സമയം കിട്ടുമ്പോളവയെ  എടുത്തൊന്നു പുന്നാരിക്കാമല്ലോ

കീശയിലെ നൂലിഴകൾ ദ്രവിച്ചിടുന്നു ; എൻ സ്വപ്നങ്ങളുമിന്ന്  മങ്ങിടുന്നു
ആവതില്ലെനിക്കിനി കീശ തുന്നികെട്ടാനും
വേറെ സ്വപ്‌നങ്ങൾ നെയ്യാനുമെന്നോർത്തു ഞാൻ 

പണ്ട് ഞാൻ കൂട്ടി വെച്ചൊരാ സ്വപ്നങ്ങളെടുത്തു
താലോലിക്കാമേന്നാശിച്ചു ഞാൻ
അയ്യോ കാണ്മതില്ലയൊരൊറ്റ സ്വപ്നം പോലും.
എങ്ങുപോയവ എന്ന് ഞാൻ കേഴവേ.....

 മാറ്റി നിർത്തിയോരെൻ ഉള്ളിലെ എന്നെ യൊന്നുകാണാൻ വെമ്പി ഞാനെങ്കിലും..
 അറിവതില്ല ഞാൻ കണ്ണാടിയിൽ കാണുമീ
നരച്ചമുടിയിഴകളും വരണ്ടൊരു രൂപവും....

 ഞാനുമെൻ സ്വപ്നങ്ങളും എങ്ങോ പോയി മറഞ്ഞെന്നറിവൂ ഇന്നു ഞാൻ ഖേദത്തോടെ...





Monday, May 21, 2018

ഒൻപതു കോണുകളുള്ള തടാകം.. നൗകുച്ചിയതാൾ

Dejavu..   അതേ എവിടെയോ കണ്ട്‌ മറന്നത്.. അതായിരുന്നു ആ സുന്ദരമായ, ഹിമവൽ സാനുക്കളിൽ ഒളിച്ചിരിക്കുന്ന  തടാകതീരത്തുള്ള കൊച്ചു ഗ്രാമത്തിൽ എത്തിയപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു പോയത്...

അന്നൊരു അസഹ്യമായ ഉഷ്ണത്തിന്റെ വറവിൽ,  ഭ്രാന്ത് പിടിച്ചു പോകുന്ന വെയിലിന്റെ അരോചകമായ ചൂടിൽ ഞാൻ  വലയുമ്പോൾ... "വല്ല  ഹരിദ്വാറിലോ ഋഷികേശത്തോ പോയി കുറച്ചു ദിവസം ഭജന ഇരിക്ക്യായിരുന്നു . വയ്യ എനിക്കീ ചൂട് സഹിക്കാൻ" എന്ന് ഞാൻ എന്റെ അസഹ്യതയും വേവലും പുഴുങ്ങലും  എല്ലാം കൂടി ചേർത്തു പിറുപിറുത്തു.. കേട്ടു കൊണ്ടു വന്ന മോൻ.... "അമ്മ ഭജന ഇരിക്ക്യോന്നും വേണ്ട. കുറച്ചു ദിവസം അച്ഛനും അമ്മേം കൂടെ  ഒന്ന്  ഈ ചൂടിൽ നിന്ന് രക്ഷപെട്ട് ഒന്ന് സുഖിക്കു. ഞാനൊന്നു നോക്കട്ടെ നമുക്കെന്താ ചെയ്യാൻ പറ്റാ എന്ന് "
ഞാൻ ആ ചൂടിൽ പറഞ്ഞു .  അത് മറക്കേം ചെയ്തു.
മൂന്നാല് ദിവസം കഴിഞ്ഞപ്പോ മോൻ അതാ ശതാബ്ദി ട്രെയിനിൽ  കാഠഗൊധം  എന്ന സ്ഥലത്തേക്ക്  രണ്ട് ടിക്കറ്റും ഒരു 'ഹോം സ്റ്റേ ' ക്കുള്ള ബുക്കിങ്ങും കോണ്ട്  വന്നു.
യാദൃശ്ചികമായി വർഷങ്ങൾക്കു മുൻപേ ഞാൻ ഹോം  സ്റ്റേ  എന്നതിനെ പറ്റി പ്രകീർത്തിക്കുന്നത് അവൻ ഓർത്തു വച്ചിരുന്നു
ഏതായാലും ഉടനെ തുടങ്ങി ഒരുക്കങ്ങൾ. "കാഠഗൊധം എന്ന സ്റ്റേഷനിൽ ഇറങ്ങിയാൽ അവിടെ കാറും  കൊണ്ട് ആൾ വരും നിങ്ങളെ നൗകുച്ചിയ താൾ വരെ എത്തിക്കും.   അവിടെ ഹോം സ്റ്റേ  ക്കാർ നിങ്ങളുടെ താമസ സൗകര്യങ്ങളും  മറ്റും നോക്കിക്കോളും " മോൻ തന്ന നിർദ്ദേശങ്ങൾ  കേട്ട് ഞങ്ങൾ പുറപ്പെട്ടു

പ്രകൃതി രമണീയമായ ആ സ്ഥലത്തെത്തിയപ്പോഴാണ്  ഞാൻ അറിയാതെ Deja  Vu  എന്ന് പറഞ്ഞത്... കാരണം ആ രമണീയതക്കിടയിൽ ഒരു കൊച്ചു ഹോം സ്റ്റേ യുടെ പേരും അത് തന്നേ.  Dejavu....
നൗകുച്ചിയതാൾ  അല്ലെങ്കിൽ ഒൻപതു കോണുകളുള്ള തടാകം മഞ്ഞുമലകളും പർവതീയ സസ്യങ്ങളും  പൂക്കളും സ്വച്ഛമായ വായുവും  എല്ലാ  മുള്ള ഒരു കോച്ച സ്ഥലമാണ്
മലമ്പ്രദേശങ്ങൾ പലതും ഞങ്ങൾ സഞ്ചരിച്ചുട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ഭിന്നമായ രമണീയത മാത്രമല്ല നേരത്തെ പറഞ്ഞതുപോലെ ഒരു ദേജാവു അനുഭവം......ഒരു സുപരിചിതത്വം . അതാദ്യമായായിരുന്നു.

കോട്ടക്കൽ എന്റെ അച്ഛൻവീട്ടിൽ ഒരു വലിയ കുളവും അതിനു ചുറ്റും പല മരങ്ങളും  ചുമന്ന ചരൽ കലർന്ന മണ്ണിൽ അനേകം പൂക്കളുള്ള നല്ലൊരു പൂന്തോട്ടവും  ഉണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ അവിടെ  വൈദ്യുതി ഇല്ലാത്തതു കൊണ്ട് ഒരു ഇരുണ്ട സന്ധ്യയും മിന്നാമിനുങ്ങുകളും തവളകളുടെ  ശബ്ദവും ഒക്കെ ഉണ്ടായിരുന്നു. ഈ നൗകുച്ചിയ താൾ എത്തി ആ ഹോം സ്റ്റേ പരിസരത്തെത്തിയപ്പോൾ എനിക്ക് ഒരു സുപരിചിതത്വം തോന്നിയത് എന്റെ കുട്ടിക്കാലത്തെ ആ വീടും പരിസരവും ഓർമ്മയിൽ ഉള്ളത് കൊണ്ടാവാം.

ആ വീടും പരിസരവും ചുറ്റുമുള്ള കാഴ്ചയും ശുദ്ധ വായുവും കുളിരും  എന്നെ മദോന്മത്തയാക്കി.  ഞങ്ങൾ പുറത്തിരുന്നു നല്ല ചൂട് ചായ കുടിക്കുമ്പോൾ അതിഥികളായി ഒരു  വാനര കുടുംബം അടുത്തു കൂടി. ഒരു തരത്തിലും ഉപദ്രവിക്കാതെ എന്നാൽ നല്ല പരിചയമുള്ളതു പോലെ അടങ്ങി ഇതുങ്ങി അവർ  മുതിർന്നവരും കുഞ്ഞുങ്ങളും ഞങ്ങൾ കൊടുത്ത ബിസ്കറ്റും മറ്റും വാങ്ങി കഴിച്ച്. അടുത്തുള്ള മരത്തിൽ തൂങ്ങി സർക്കസ്സ് കാണിച്ചു ഞങ്ങളെ ആനന്ദിപ്പിച്ചു.

ഈ നയനാഭിരാമമായ കാഴ്ചകളും  ചേതോഹരമായ അനുഭവങ്ങളും ഞങ്ങളെ ആ പ്രദേശത്തിന്റെ പ്രണയിതാക്കളാക്കി.
അതിലെല്ലാം ഉപരി അവിടത്തെ കെയർ  ടേക്കർ ഒരു ഗോവിന്ദ്ജിയും ഭാര്യ ഋതു വും ഞങ്ങളെ വളരെയേറെ ആകർഷിച്ചു. അതിഥികളുടെ ഇഷ്ടങ്ങൾ ആരാഞ്ഞും അറിഞ്ഞും അവർ ശുഷ്കാന്തിയോടെ ഓരോന്നും ചെയതു  പൊന്നു. ആ വീടും പരിസരവും വിട്ട്  എങ്ങോട്ടും പോകണമെന്ന് തോന്നിയില്ല ഞങ്ങൾക്ക്. ശരിയായ സുഖവാസം  ആയിരുന്നു അത്. എന്നാൽ അവരുടെ നിർബന്ധം കാരണം അവിടെ ഉള്ള ഒരു കൊച്ചു മിടുക്കന്റെ മാർഗ്ഗദര്ശനത്തിൽ ഞങ്ങൾ വൈകുന്നേരങ്ങളിൽ കറങ്ങാൻ പോകുമായിരുന്നു.   അടുത്തുള്ള ബോട്ടു ജെട്ടിയും ആമ്പൽ കുളങ്ങളും തടാകത്തിന് ചുറ്റുമുള്ള പർവതം നിരകളും  പച്ചപ്പുകളും  പല പല ദിവസങ്ങളായി ഞങ്ങൾ പോയിക്കണ്ടു നിർവൃതി ആണ്ടു.
അതിനിടയിൽ ആ കൊച്ചു ഗ്രാമത്തിലെ ആഘോഷങ്ങളിലും ഞങ്ങളെ അവർ പങ്കാളികളാക്കി.
കൊടും ചൂടിൽ നിന്നൊരു മോചനം മാത്രമേ കാംക്ഷിച്ചുള്ളു ഞങ്ങൾ. എന്നാൽ ശരീരവും മനസ്സും കുളിരണിഞ്ഞ  ദിനങ്ങളായിരുന്നു ആ ദേജാവു  താമസം. ഒരു പുതു ജീവനും പുത്തൻ ഉണർവും നൽകി മനോഹരമായ ആ ദിവസങ്ങൾ.

ഇത്രയും സന്തോഷകരമായ ആ ദിവസങ്ങളെ കുറിച്ചെഴുതുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം ഒരു മുള്ളുകൊണ്ട വേദന.... ഞങ്ങളേ  വളരെ അധികം സ്നേഹത്തോടെ ശുശ്രൂഷിച്ച ഋതു  വൈകി അറിഞ്ഞ ഒരു അർബുദത്തിന് ഇരയായി. സ്നേഹമയിയായ അവർ ഒരു പുഞ്ചിരി സമ്മാനിച്ചു യാത്രയായി എന്ന് അവരുടെ മകൾ കുറച്ചു നാളുകൾക്ക് മുൻപേ അറിയിച്ചു. ഈ വിവരണം ആ സ്നേഹസമ്പന്നക്ക് ആദരാഞ്ജലികളായി അർപ്പിക്കട്ടെ
ഒരു പിടി ഓർമ്മകളും ഒരു കുട്ട  മധുരമുള്ള അനുഭവങ്ങളും ഞങ്ങൾക്ക് നൽകിയ നൗകുച്ചിയ താൾ.... അവിടത്തെ ദേജാവു.... ഗോവിന്ദ്ജി ഋതു... എല്ലാവരെയും എന്നും ഞങ്ങൾ ഓർക്കും.... ഈ ഓർമ്മകൾക്കൊപ്പം വാക്കുകൾക്ക് പകരാൻ പറ്റാതിരുന്ന എന്തൊക്കെയോ ചിലത്  ഫോട്ടോകളിലൂടെ പങ്കിടുന്നു  ഞാൻ.....