Thursday, April 26, 2018


എന്റെ ദില്ലി... ഓർമ്മകൾ..... 
                   നാല് 

അമ്മക്കിളി തന്റെ ചിറകിനടിയിൽ സൂക്ഷിച്ചു വലുതാക്കിയ കിളിക്കുഞ്ഞുങ്ങൾ പറക്കമുറ്റി കൂടു വിട്ടു പറന്നു. "മക്കളേ പുറംലോകം നിങ്ങളറിയാതെ പലതും അടങ്ങിയതാവും. സ്വയം സുരക്ഷ ആവശ്യമാകും  എന്നാലും ഏതെങ്കിലും സന്ദിഗ്ദ്ധമായ അവസ്ഥ  വന്നാൽ ഞങ്ങൾ ഇവിടെ ഉണ്ടെന്നോർക്കണം. എപ്പോൾ  വേണമെങ്കിലും വരാം ഞങ്ങളോടൊപ്പം സമയം ചിലവഴിക്കാം....." 
എന്ന സ്നേഹവാക്കുകളും ഉപദേശങ്ങളുമായി ഞങ്ങളെ ഗുരുക്കന്മാർ യാത്രയാക്കി.  

ദില്ലി അന്ന് സ്നേഹമുള്ളവരുടെ നാടായിരുന്നു. പുറം ലോകത്തെ കുറിച്ചറിയാത്ത കൗമാര പ്രായത്തിലെത്തിയ ഞങ്ങളെ സ്നേഹവും സുരക്ഷയും കലർത്തി ദില്ലിയിലെ  കോളേജുകൾ നയിച്ചു. നല്ല ജീവിതാനുഭവങ്ങൾ നേകി സന്തുഷ്ടരാക്കി... പ്രാപ്തരാക്കി 

ദൂരെ ഒറ്റക്ക് ബസിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടായാലോ എന്ന് ഭയന്നു RK  puram,  ലോധി റോഡ് മോത്തി ബാഗ്  മുതലായ അടുത്ത പ്രദേശത്തുള്ള കോളേജുകളായിരുന്നു അഛനും  അമ്മയും തിരഞ്ഞെടുത്തത്. അങ്ങിനെ ഞാൻ വീട്ടിനടുത്തുള്ള മൈത്രേയി കോളേജിൽ ചേർന്നു. ഒരു സയൻസ് വിദ്യാർത്ഥി ആയിരുന്നു ഞാൻ സാഹിത്യവും ചരിത്രവും  ആയിരുന്നു ഐച്ഛികമാക്കിയത്.  

ഇന്നത്തെ പോലെ അച്ഛനമ്മമാർ തമ്മിൽ മത്സരങ്ങൾ ഉള്ള കാലമായിരുന്നില്ല. എന്തു പഠിക്കണമോ അത് മനസ്സിരുത്തി പഠിക്കണം  എന്ന് മാത്രമേ അവരൊക്കെ പറഞ്ഞിരുന്നുള്ളു. അത് കൊണ്ടു തന്നെ ആയിരിക്കണം പഠിക്കുക എന്നതും ഇഷ്ടമുള്ള വിഷയങ്ങളിൽ കൂടുതൽ മാർക്കും  നൈപുണ്യവും നേടുക എന്നതുമായിരുന്നു ലക്ഷ്യം . പുസ്‌തകം വായിച്ചും ലെക്ച്ചറർ മാരുമായി അടുത്തിടപഴകിയും ഞങ്ങൾ അറിവിന്റെ പാതയിലൂടെ സഞ്ചരിച്ചു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതെ ആണ് ചരിത്രം എന്ന  വിഷയത്തോട് എനിക്ക് ഉൾക്കടമായ ഇഷ്ടം തോന്നി തുടങ്ങിയത്. തീർത്തും ചെറിയ ഒരു സ്കൂളിൽ നിന്നും വന്ന എനിക്ക് നാനാ  ഭാഷക്കാരായ നാനൂറിൽ പരം  വിദ്യാര്ഥിനികളോട് ഇടപഴകേണ്ടിയും ഇംഗ്ലീഷിനേക്കാൾ അധികം ഹിന്ദി സംസാരിക്കേണ്ടി വരികയും ചെയ്തപ്പോൾ ആദ്യമൊക്കെ പരിഭ്രമവും പതർച്ചയും ആയിരുന്നു. എന്നാൽ അതെല്ലാം തരണം ചെയ്ത്. മുന്നേറാനും History Association,  English  literary  club  മുതലായവയിൽ  നിറസാന്നിധ്യമാവാനും എന്റെ കഴിവ് തെളിയിക്കാനും സാധിച്ചു. തമിഴ് ബംഗാളി പഞ്ചാബി ഭാഷക്കാരായി ധാരാളം സുഹൃത്തുക്കളും ഉണ്ടായി. ആ ഭാഷകൾ സംസാരിക്കാനും കുറെയൊക്കെ വായിക്കാനും എന്റെ കൂട്ടുകാർ  സഹായിച്ചു. സർവോപരി എനിക്ക് ചരിത്രം ഏറെ പ്രിയമുള്ള  വിഷയമായി.  അതിനു കാരണമായ അന്നെന്നെ പഠിപ്പിച്ച ശ്രീമതി  ലക്ഷ്മി ധസ്മാണ  എന്ന എന്റെ ഗുരുവിനെ എനിക്കൊരിക്കലും മറക്കാനാവില്ല. അന്ന് മുതൽ ഇന്നു വരെ ആ സ്നേഹവും വാത്സല്യവും എന്നോടൊപ്പം ഉണ്ട്. ഭാഷക്കും സംസ്കാരത്തിനും ജീവിത രീതികൾക്കും  അതീതമായ ഒരു ഗഹന സ്നേഹ ബന്ധമാണ് ഞാൻ അവരുമായി  മിനഞ്ഞെടുത്തത്. അത് കൊണ്ടു തന്നെ ബിരുദാനന്തര ബിരുദവും മറ്റു ചില ഉയർന്ന ബിരുദങ്ങളും  ഈ വിഷയത്തിൽ തന്നെ  നേടാൻ എനിക്ക് സാധിച്ചു. അത്യന്തം അഭിമാനജനകമായ  ഒരു വലിയ വഴിത്തിരിവായിരുന്നു മൈത്രേയി കോളേജ് എനിക്ക് തന്നത് 

നേരത്തെ  പറഞ്ഞല്ലോ ദില്ലി അന്ന്  സ്നേഹപൂർവം സംരക്ഷിച്ചു ചെറുപ്പം പെൺകുട്ടികളെയും വിദ്യാർത്ഥികളേയും എന്ന്. അതേ ബസ്‌  യാത്രയെ പേടിച്ചിരുന്നു എനിക്ക് രാവിലെ ആറു മണിക്ക് ദില്ലി യൂണിവേഴ്സിറ്റി വരെ  പോകാനോ  ലൈബ്രറി സാഹിത്യ കലാ സംഗമങ്ങളിൽ പങ്കുചേർന്ന് സന്ധ്യക്ക്‌ 7 മണിക്കൂ ബസിൽ യാത്ര ചെയ്ത് വീട്ടിൽ എത്താനോ  ഒരു ഭയവും ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലെ അല്ല.  പെൺകുട്ടികൾ ബസിലും കോളേജിലും ലൈബ്രറികളിലും  എല്ലാം തീര്ത്തും സുരക്ഷിതരായിരുന്നു.  അച്ഛനമ്മമാർ ആകുലരാകേണ്ടി ഇരുന്നില്ല.  മുതിർന്നവർ ഞങ്ങളെ എവിടെ ആയാലും നേർവഴിക്കു നയിച്ചു . സദാചാര ബോധത്തോടും സുരക്ഷിതർ എന്ന വിശ്വാസത്തിലും ഞങ്ങൾ വളർന്നു.. 

അത് പറഞ്ഞപ്പോൾ ഓർമ്മ വന്നു ഒരു കാര്യം. നേരത്തെ ഒരുപാട് ക്വാർട്ടേഴ്‌സ് കൂട്ടായ്മകളിൽ താമസിച്ചിരുന്ന കാര്യം പറഞ്ഞിരുന്നല്ലോ. 1975 വരെയും അങ്ങിനെ ഞങ്ങൾ വാടക വീടുകളിൽ സർക്കാർ ക്വാർട്ടേഴ്സിൽ ആണ് താമസിച്ചത്. സന്ധ്യ ആയാൽ താഴത്തെ വീട്ടിലുള്ളവർ  പുറത്ത് മുറ്റത്തു കട്ടിലു കൾ വിരിക്കുമായിരുന്നു.  മുകളിലെ വീട്ടുകാർ ടെറസിന്റെ മുകളിലും. ഉറക്കം വരുന്നത് വരെ എല്ലാവരും കൂട്ടം കൂട്ടമായി സ്കൂൾ കോളേജ് ഓഫീസ് വീട്ടിൽ ഉള്ള വിശേഷങ്ങളും ബസ്  യാത്രയെ കുറിച്ചും എല്ലാം സംസാരിക്കുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവർക്കും എല്ലാവരെയും പറ്റി അറിയാമായിരുന്നു. അനാവശ്യമായ ഒരു ഇടപെടലും ഇല്ലായിരുന്നു  ചെറുപ്രായക്കാരായ ഞങ്ങൾക്ക് അച്ഛൻ അമ്മ മാത്രമല്ല ആ സ്‌ക്വയറിലെ എല്ലാ മുതിർന്നവരും തണലും  രക്ഷയുമായിരുന്നു. വിശ്വാസം സുരക്ഷ സ്നേഹം ആയിരുന്നു ഞങ്ങളുടെ നേട്ടങ്ങൾ.... 

1975 നു അപ്പുറം എന്റെ ദില്ലിയിൽ വളരെ സാവധാനത്തിലെങ്കിലും ക്രമേണ മാറ്റങ്ങൾ വന്നു തുടങ്ങി.  ഏകദേശം ഇരുപതു വർഷത്തോളം ആ മാറ്റങ്ങൾ ഭാഗിക മായിരുന്നു മെല്ലെ മെല്ലെ ആയിരുന്നു... എന്നാൽ എപ്പോഴാണെന്നറിയില്ല എല്ലായിടത്തും മാറ്റങ്ങൾ കണ്ട്‌ തുടങ്ങി.  സ്നേഹവും പരസ്പരം വിശ്വാസവും സുരക്ഷയും ഒക്കെ എവിടെ പോയി മറഞ്ഞു???? എന്റെ പ്രിയപ്പെട്ട ദില്ലി നീ എങ്ങു പോയി??  ആതുരയായി ഞാൻ എങ്ങും തിരയുകയാണ് ആ നല്ല നാളുകൾ. ഇനി വരുമോ ആ മേന്മയേറിയ ദിനങ്ങൾ... വരുമോ എന്റെ ദില്ലി നീ തിരിച്ചു.... കൊടുക്കുമോ വരും തലമുറകൾക്ക് ഇതേ  ആനന്ദവും സ്നേഹോഷ്മളതയും നിന്നെ  കുറിച്ചുള്ള  ഓർമ്മകളിൽ???

Wednesday, April 25, 2018

സുശാന്തമെൻ ദില്ലി... ഓർമ്മകൾ

                                മൂന്ന്   

കേരളാസ്കൂളിൽ ചേർന്നതും മലയാളം പഠിച്ചതും ഒരു  വഴി തിരിവായിരുന്നെന്ന് പറഞ്ഞല്ലോ.
മലയാള ഭാഷയും മലയാളത്തനിമയുള്ള പല കലാ പരിപാടികളും കാണാനും ഭാഗമാവാനും കഴിഞ്ഞ ഒരു കൗമാരമാണ് ഞങ്ങളിൽ പലർക്കും അവിടെ ലഭിച്ചത്. ഗുരുഗോപിനാഥ്, ഗുരു കേശവൻ നമ്പുതിരി മുതലായ നൃത്താധ്യാപകരും ശ്രീമതി ലീല ഓംചേരിയെ പോലെ ഉള്ള സംഗീതജ്ഞരും ശ്രീ ഓംചേരി എൻ എൻ പിള്ളയെ പോലുള്ള നാടക/ സാഹിത്യ വിചക്ഷണരും അന്നൊക്കെ ഞങ്ങൾക്ക് അടുത്തറിയാനും കൊച്ചു കൊച്ചു പാഠങ്ങൾ അവരിൽ നിന്നെല്ലാം നേടാനും  ഞങ്ങൾക്ക്  ഭാഗ്യമുണ്ടായി. അന്നൊക്കെ പഠിത്തം, കലാകായിക പരിശീലനം, സാഹിത്യം, എല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു.
പെട്ടെന്ന് ഓർമ്മ വന്നു ആദ്യം സ്റ്റേജിൽ കയറിയ ആ അവസരം. അന്ന് ഞാൻ  ആറിലോ ഏഴിലോ ആണ്. ആ വർഷം ആദ്യമായി ഒരു അധ്യാപകൻ സ്കൂളിൽ ചേർന്നു.   അന്ന് വരെ  അധ്യാപികമാരെ മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്ക്  ആ വരവത്ര  പിടിച്ചില്ല. പേടിയായിരുന്നു വാസ്തവത്തിൽ. എന്നാൽ അദ്ദേഹം വന്ന് പഠിപ്പിക്കാൻ തുടങ്ങിയപ്പോളല്ലേ ആ വാത്സല്യം അറിഞ്ഞത് !! മാത്രമല്ല അദ്ദേഹം ഒരു നല്ല മലയാള ഭാഷ സാഹിത്യകാരനും കാലാഭിരുചി ഉള്ള ആളുമാണെന്ന് മനസ്സിലായി. അങ്ങനെ ഒരു വാര്ഷികാഘോഷത്തിനു ഞങ്ങൾ കുറച്ചു  പേരെ അദ്ദേഹം നാടൻ പാട്ടുകൾക്കായി എടുത്തു .  പാട്ടു പോയിട്ട് അതിന്റെ അയൽവക്കത്തുപോലും പോകാത്ത കുറച്ചു പേര്. വേഷം എല്ലാവരും തനി  നാടൻ  കള്ളിമുണ്ടും കള്ളി ഉടുപ്പും വേണം എന്നും പറഞ്ഞു.  ദില്ലിയിലുണ്ടോ അത് വല്ലതും  കിട്ടുന്നു അന്ന്?  വീട്ടിലെത്തിയപ്പോൾ അച്ഛൻ ചീത്ത പറഞ്ഞു. "വേണ്ടാത്ത ഓരോ കാര്യത്തിനെന്തിനാ  പോയി ചേർന്നത് ഇപ്പൊ ഞാനെവിടുന്നാ  ഇതൊക്കെ ഇണ്ടാക്ക." എന്തായാലും സാമാന്യം തരക്കേടില്ലാത്ത ഒരു പാവാടേം ജാക്കറ്റും മേടിച്ചു തന്നു. സ്കൂളിൽ എത്തിയപ്പോ മാഷ്ക്ക് മുൻപേ അറിഞ്ഞിരുന്ന പോലെ മാഷ്  മൂന്നാല് കള്ളിമുണ്ടുകൾ എവിടെ നിന്നോ സംഘടിപ്പിച്ചിരുന്നു. പിന്നെ എന്താ പ്രശ്നം പാവാടക്ക് മീതെ അതുടുത്തു ധൈര്യമായി ഞാനും എന്നെപ്പോലെ പലരും സ്റ്റെജിൽ കെയറി. " മേക്കു മേക്കാ മാനത്തെ പോക്ക് വെയിലിനു കല്യാണം. മയവില്ലാലൊരു താലിമേണം  മയച്ചെറുക്കന് പെമ്പണം.... "" എന്ന് തുടങ്ങുന്ന പാട്ടും മറ്റു പലതും ഞങ്ങൾ പാടി തകർത്തു.  ഒരിക്കലും മറക്കാനാവില്ലല്ലോ ആ വരികളും ആ പരിപാടിയും ആ മാഷിന്റെ വാത്സല്യംവും.  കൗമാരത്തിന്റെ തുടക്കത്തിൽ അങ്ങിനെ കലാ സാഹിത്യ യാത്രയും തുടങ്ങി.  നാടകാഭിനയം സ്ഥിരമായി എല്ലാ സ്കൂൾ പരിപാടികളിലും.
എട്ടാം ക്ലാസ്സിൽ പുതിയ മലയാളം അദ്ധ്യാപിക വന്നപ്പോൾ മലയാള ഭാഷ പെറ്റമ്മയെപ്പോലെ  ഹൃദ്യ  ആയി.  ആ ടീച്ചർ  എനിക്ക് മറ്റമ്മയും  ആയി.  അങ്ങിനെ എന്റെ രണ്ട് നേട്ടങ്ങൾ എന്റെ കേരളാ സ്കൂളിലെ രണ്ടു അധ്യാപകർ കാരണം.ഉണ്ടായി. കൂട്ടത്തിൽ ഇംഗ്ലീഷ്  ഹിന്ദി രണ്ട് ഭാഷ കളിലും അഗാധ സ്നേഹവും താല്പര്യവും ഉണ്ടാവാൻ അതാതു അധ്യാപകർ കാരണഭൂതരായി.
    അന്നൊക്കെ ദില്ലിയിൽ അധികം മലയാളികൾ ഇല്ലാത്തതു കൊണ്ട് സ്കൂളിൽ കുട്ടികളും കുറവായിരുന്നു.  സ്കൂളിൽ എന്നതിലുപരി ഒരേ കുടുംബത്തിലെ അംഗങ്ങൾ ആയാണ് ഞങ്ങളും അധ്യാപകരും അന്നൊക്കെ കഴിഞ്ഞത്.  ഓരോ കുട്ടിയെ പറ്റിയും അവർക്കറിയാമായിരുന്നു. ഞങ്ങളുടെ രക്ഷിതാക്കളും ആ   അ ധ്യാപകരും തമ്മിലും അന്ന് നല്ല സൗഹൃദമായിരുന്നു

അന്നത്തെ ദില്ലിയിലെ മുഖ്യ വാഹനം കുതിര വണ്ടി ആയിരുന്നു. അല്ലെങ്കിൽ ഫട്ഫ്ടി എന്നു പറയുന്ന ഒരു വലിയ വണ്ടി. സ്കൂളിലേക്ക്‌ കുട്ടികളെ  ടാക്സിയിലാണ് കൊണ്ടു പോയിരുന്നത്. ഓരോ ടാക്സിയിലും ഉള്ളവർ തമ്മിൽ ഉറ്റ  മിത്രങ്ങളായിരുന്നു. .  ഇന്നത്തെ പോലെ  പോരിനും ഈർഷ്യക്കും ഒരു സ്ഥാനവും ഇല്ലാതിരുന്ന  മാതൃക പരമായ വിദ്യാഭ്യാസ രീതി ആയിരുന്നു

പ്രഗത്ഭരായ സാരഥികളായിരുന്നു  സ്കൂളിന്റെ  നടത്തിപ്പും പദ്ധതികളും നോക്കിയിരുന്നത്.
ശ്രീ K RK Menon,  Dr  K N  S നായർ  മുതലായ വരുടെ ആശ്രാന്ത പരിശ്രമം ആയിരുന്നു എന്റെ സ്കൂളിന്റെ വളർച്ചക്ക് കാരണം. താമസിയാതെ സ്കൂളിന് സ്വന്തം സ്ഥലവും മിലിറ്ററി ബാരക്‌സ് ആണെങ്കിലും അടച്ചുറപ്പുള്ള ക്ലാസ്സുകളും  ആയി.  1968 ൽ   ഞങ്ങൾ ആ കൂട്ടു  കുടുംബത്തോട്  യാത്ര  പറയുന്നത് വരെ ഒരു പാട് നേട്ടങ്ങൾ ഞങ്ങൾക്കുണ്ടായി. ഞങ്ങളെന്ന പറക്കമുറ്റാത്ത പറവകൾക്ക് അറിവിന്റെയും  അനുഭവങ്ങളുടെയും ചിറകുകൾ സമ്മാനിച്ച അ വിദ്യാലയം ഓർമ്മകളിൽ എന്നും മാധുര്യം ചാർത്തും. എന്റെ ദില്ലിയിലെ എന്റെ കേരള സ്കൂൾ എന്റെ ജീവിതത്തിൽ മറക്കാനാവാത്ത സൗഹൃദങ്ങളും,  കൂട്ടായ്മകളും,  എന്നെന്നും ഭക്തിയോടെയും  സ്നേഹത്തോടും മാത്രം ഓർക്കുന്ന ഗുരുപരമ്പരയും എല്ലാം  സമ്മാനിച്ചു.   എന്റെ കൗമാരത്തിൽനിന്നെന്നെ  വേറൊരു വഴിത്തിരിവിലേക്ക് യാത്ര ആക്കുമ്പോളും  എന്റെ അന്നത്തെ ദില്ലി എനിക്ക് സുരക്ഷയും തണലും നൽകി കൊണ്ടേ ഇരുന്നു   ഇനി അങ്ങോട്ട്‌ വേറെയും സുന്ദരമായ ഓർമ്മകൾ സ്വരുക്കൂട്ടി വച്ചിരിക്കുന്നു. സാവകാശം  പങ്കിടാം ആ നല്ല ഓർമ്മകളെല്ലാം.......

Tuesday, April 24, 2018

എന്റെ ദില്ലി.... ഓർമ്മകൾ..

                                   രണ്ട്

ദില്ലി നഗരത്തിലേക്ക് എന്റെ അച്ഛനുമമ്മയും ചേക്കേറാൻ ഉണ്ടായ സാഹചര്യം അറിയണ്ടേ ??
പട്ടാളത്തിലായിരുന്ന  അച്ഛൻ രണ്ടാം  ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ പിരിഞ്ഞു പൊന്നു. പിന്നെ ചെറൂപ്പ, കൊയിലാണ്ടി പന്തലൂർ മുതലായ സ്ഥലങ്ങളിൽ അല്ലറചില്ലറ പണികൾ എടുത്തു അടിച്ചു പൊളിച്ചു നടന്നു. കല്യാണം കഴിഞ്ഞപ്പോൾ ഉത്തരവാദിത്തം  കൂടി. അങ്ങനെ അമ്മയുടെ ജ്യേഷ്ഠന്മാർ ദില്ലിയിൽ ഉള്ളത് കൊണ്ടും ഇന്ത്യൻ എയർലൈൻസിൽ ജോലിസാധ്യത ധാരാളം ഉണ്ടായിരുന്നത് കൊണ്ടും അച്ഛനിങ്ങോട്ട് പൊന്നു. കുറച്ചൊന്നു സ്ഥിരത വന്നപ്പോൾ  ഞങ്ങളും പൊന്നു.
അതിനു ശേഷമാണ് നേരത്തെ പറഞ്ഞ വാടകവീടുകളിലെ താമസവും മറ്റും.
ഉത്തരേന്ത്യൻ അയൽക്കാരിൽ പഞ്ചാബികളായിരുന്നു  അധികം എങ്കിലും കുറെയൊക്കെ ബംഗാളി കളും  ഉണ്ടായിരുന്നു. അങ്ങിനെ ഒരു ബംഗാളി  കുടുംബാവുമായി ഞങ്ങൾ വളരെ അധികം അടുത്തു.   അമ്മമാരുടെ മൈത്രി ആയിരുന്നു അവിടെയും അധികം ശക്തം. അതുകൊണ്ടാവാം  ഞങ്ങൾ മക്കൾ അമ്മയുടെ ബംഗാളി സുഹൃത്തിനെ മാസി  എന്നാണ് വിളിച്ചത് ( ഹിന്ദി / ബംഗാളി  ഭാഷകളിൽ അമ്മയുടെ സഹോദരിയെ വിളിക്കുന്നതാണ്  മാസി എന്ന് ). ആ സ്നേഹബന്ധം കാരണം ഞാൻ ബംഗാളി ഭാഷ സ്വായത്തമാക്കി. അവരുടെയും നമ്മുടെയും ഭക്ഷണരീതിയും മറ്റു ദൈനം ദിനം രീതികളും വളരെ സാമ്യമുള്ളതു കൊണ്ട് ഒരു ഗഹനമായ ആത്മബന്ധം ഇരു  വീട്ടുകാരും തമ്മിൽ  ഉണ്ടായിരുന്നു. ഇന്നും തുടർന്നു പോകുന്നു എന്നിലെ ബംഗാളി ഭാഷ സ്നേഹവും ബംഗാളി മട്ടിലുള്ള രീതികളും മറ്റും.
വിനയനഗർ എന്ന് നേരത്തെ പ്രതിപാദിച്ചിരുന്നല്ലോ.
അത് മെയിൻ  വിനയനഗർ ആയിരുന്നു. ( ഇപ്പോഴത്തെ സരോജിനി nagar). അതിന്റെ മൂന്നു ഭാഗത്തും ഉള്ള സ്ഥലങ്ങളിൽ സൗത്ത് വിനയ നഗർ ( ഇന്നത്തെ നൗറോജി നഗർ ), വെസ്റ്റ് വിനയ നഗർ ( ഇന്നത്തെ നേതാജി  നഗർ ) ഈസ്റ്റ്  വിനയ നഗർ (ഇന്നത്തെ  ലക്ഷ്മി ബായ് നഗർ ) എന്നിടങ്ങളിലെല്ലാം  ഞങ്ങൾ വാടകക്ക് താമസിച്ചു പൊന്നു . ഓരോ സ്ഥലത്തും പല പല സുഹൃത്തുക്കളും  ആജീവനാന്ത മൈത്രികളും ഞങ്ങൾ നേടി.

അതിനിടയിൽ എന്റെ വിദ്യാഭ്യാസത്തെ കുറിച്ചും അച്ഛനും അമ്മയും ആകുലരായി.  വലിയ ഉയർന്ന സ്കൂളുകളിൽ ചേരണമെങ്കിൽ ചിലവ് ഏറും  അച്ഛനെക്കൊണ്ട് അത് ഉൾക്കൊള്ളാൻ ആവില്ല .  അങ്ങനെ വേറെയും മലയാളി കുടുംബങ്ങൾ വിഷമിച്ചിരിക്കയായിരുന്നു  മദർസ്‌ ഇന്റർനാഷണൽ, സർദാർ പട്ടേൽ മുതലായ സ്കൂളുകളിലേക്ക് മെല്ലെ  അന്വേഷണം  തുടങ്ങി.  അതിനിടയിൽ ആണ് ദില്ലി  മലയാളി അസോസിയേഷൻ കേരള സർക്കാരിന്റെ സഹായത്തോടു കൂടി മലയാളി കുട്ടികൾക്കായി ഒരു സ്കൂൾ അന്നത്തെ കൊച്ചിൻ ഹൌസിൽ 1957ലെ വിജയദശമി നാളിൽതുടങ്ങിയത്.    എന്റെയും മറ്റു പലരുടെയും ജീവിതത്തിന്റെ നല്ലൊരു വഴി തിരിവായിരുന്നു അത്.
"മലയാലം അരിയാത്ത " ഒരു കൂട്ടം അല്ലാതെ മലയാളത്തെ സ്നേഹിക്കുന്ന മലയാളം  അറിയുന്ന ഒരു കൂട്ടം അങ്ങിനെ സൃഷ്ടിക്കപ്പെട്ടു. എന്റെ ദില്ലിയിലെ ആ സ്കൂൾ  എന്നിലെ മലയാളിയെ വളർത്തി എടുത്തു. ഇന്ന് എനിക്കും എന്നെ പോലെ  പലർക്കും ഓർക്കാൻ 1957 ഒക്ടോബർ 2. സ്വർണലിപികളിൽ ദില്ലി മലയാളിയുടെ ചരിത്രത്തിൽ എഴുതപ്പെട്ടു.
സ്കൂളിൽ ചേർന്നെങ്കിലും താമസസ്ഥലം തേടിയുള്ള ഞങ്ങളുടെ പ്രയാണം തുടർന്നു കൊണ്ടിരുന്നു.   ബാല്യം അങ്ങിനെ ഒരു വഴിത്തിരിവിലേക്ക് പോയി.  കൗമാരം മറ്റു പലതരത്തിലും ദില്ലിയെ എന്റെ മനസ്സിലും ജീവിതത്തിലും ഇഴുക്കി ചേർത്തു... അതൊരു വേറെ തിരിവ്.....
ഞാൻ വളർന്ന  എന്റെ സുശാന്തലോകം.. ദില്ലി

                          ഒന്ന്                       

ഇന്ന് നമ്മൾ കാണുന്ന, കേൾക്കുന്ന ആഡംബര നഗരമല്ല 1950കളിലെ  ദില്ലി. ഒരു കൈ ക്കുഞ്ഞായിരിക്കുമ്പോൾ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നതായിരുന്ന അമ്മ . അച്ഛൻ ആദ്യമേ ഇവിടെ ഉദ്യോഗസ്ഥനായിരുന്നു. അന്ന് മുതൽ ദില്ലി എന്നെയും ഞാൻ ദില്ലിയെയും സ്വന്തമാക്കി. എന്റെ ഓർമകളിലെ,  ഞാനും എന്റെ സഹോദരരും  സന്തോഷത്തോടെ, സുരക്ഷിതത്വത്തോടെ വളർന്ന ആ ദില്ലിയാണ് എന്റെ ദില്ലി.
അന്നിവിടെ മലയാളികൾ വളരെ കുറവായിരുന്നു. മദ്രാസി  എന്ന ഓമനപ്പേരിലാണ് തെന്നിന്ത്യക്കാരെ മുഴുവനും അന്ന് വിളിച്ചിരുന്നത്. കളങ്കമില്ലാത്ത സത്യസന്ധരായ മദ്രാസികൾക്ക് വീട് വാടകക്ക് കൊടുക്കാനോ  മാസചിലവിനുള്ള പലവ്യഞ്ജനങ്ങൾ കടമായി കൊടുക്കാനോ  ഈ നാട്ടുകാർക്ക് ഒട്ടും മടിയോ സംശയമോ ഇല്ലായിരുന്നു.
അന്ന് ഞങ്ങൾ ആദ്യമായി ഒരു ഗഡ്‌വാളി കുടുംബത്തിന്റെയും കൂടെ ഒരുമുറിയിൽ ആണ് താമസിച്ചത് . Mr  ഭട്ട്  എന്നൊരാൾടെ സർക്കാർ ക്വർട്ടേഴ്സിൽ അദ്ദേഹത്തിന്റെ കൊച്ചു കുടുംബത്തോടൊപ്പം. പാചകവും ഊണും ഉറക്കവും എല്ലാം ഒരു മുറിയിൽ.  അടുക്കള വീട്ടുടമസ്ഥർ ഉപയോഗിക്കുമായിരുന്നു. വളർന്നത് ഞാൻ അവരുടെ മകൾ ലീലയോടൊപ്പം. എന്റെ അമ്മ ഉണ്ടാക്കുന്ന ചോറും സാമ്പാറും അവൾക്കേറെ പ്രിയമായിരുന്നു. അവർ ഉണ്ടാക്കുന്ന ചപ്പാത്തിയും കൂട്ടാനും എനിക്കും ഇഷ്ടം . അങ്ങനെ ഏകദേശം മൂന്നു  വർഷത്തോളം ഞങ്ങൾ അവിടെ താമസിച്ചു. അമ്മ കുറേശ്ശേ ഹിന്ദിയും പഠിച്ചു. കൂട്ടത്തിൽ ഞാനും ഹിന്ദിയും  മലയാളവും കൂട്ടി കലർത്തി സംസാരിക്കാൻ തുടങ്ങി. 
അന്ന്  വിനയനഗർ ആയിരുന്നു മുഖ്യമായും മലയാളി കുടുംബങ്ങൾ താമസിച്ചിരുന്നത്. അതിൽ വളരെ കുറച്ചു പേര് മാത്രം  സ്വന്തം ക്വാർട്ടേഴ്സിൽ. ബാക്കി എല്ലാം വാടകക്ക്. ഉയർന്ന ശമ്പളക്കാർ  രണ്ടു മുറികൾ ഉള്ള മുഴുവൻ വീടും വാടകയ്ക്കു താമസിച്ചിരുന്നു. അവരൊക്കെ ഞങ്ങളെക്കാൾ എത്രയോ മുൻപ് കേരളത്തിൽ നിന്നും ചേക്കേറിയവർ. അച്ഛന്റെ കൂടെ  ഇന്ത്യൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന ചുരുക്കം ചില  മലയാളികൾ  ഉണ്ടായിരുന്നു. വല്ലപ്പോഴും അവർ ഞങ്ങളുടെ വീട്ടിലേക്കോ ഞങ്ങൾ  അങ്ങോട്ടോ  പോകുമ്പോൾ മാത്രമായിരുന്നു അന്നൊക്കെ ഒരു  മലയാളി പരിവേഷം കണ്ടിരുന്നത്
ഭട്ട് കുടുംബത്തിനു ശേഷം ഞങ്ങൾ രണ്ടു പഞ്ചാബി കുടുംബങ്ങളുടെ കൂടെയും വാടകക്ക് താമസിച്ചിരുന്നു. ഈ മൂന്നു കുടുംബങ്ങളും മറ്റു അയൽവാസികളായ ഉത്തരേന്ത്യൻ കുടുംബങ്ങളും എന്റെ അമ്മയെ വളരെ ഏറെ സ്നേഹത്തോടും സ്വത്വത്തോടും ആണ് കരുതിയിരുന്നത്. അത് വഴി ഞങ്ങൾക്ക്  ഒരുപാട് സൗഹൃദങ്ങൾ അന്ന് നേടാൻ കഴിഞ്ഞു. ഏകദേശം 36ക്വാർട്ടേഴ്‌സ് ( രണ്ടു നിലകളിലായി )ഒരു പച്ചപ്പുൽ മൈതാനത്തിന് ചുറ്റുമായി പണിതതായിരുന്നു. സ്‌ക്വയർ എന്നാണ് അതിനെ പറഞ്ഞിരുന്നത്. ഓരോ സ്‌ക്വയറിലെ താമസിക്കുന്നവരും  ഒരു വലിയ തറവാട് പോലെ സുഖവും ദുഖവും പങ്കിട്ടു.  കുട്ടികൾ ഭേദമെന്യേ എല്ലാ അമ്മമാരുടെയും  ലാളനയിലും ശാസനയിലും ആയിരുന്നു വളർന്നത്    എല്ലാ ആഘോഷങ്ങളും ജാതിമത ഭാഷ കൾക്കതീതമായി കൊണ്ടാടിയിരുന്നു .  അന്ന് മിനഞ്ഞെടുത്ത സൗഹൃദങ്ങൾ  ആത്മ ബന്ധങ്ങളായി വളർന്നു. ഇന്നും ഞങ്ങൾ പലരും ( അന്നത്തെ കുട്ടികൾ )  ആ ബന്ധവും സ്നേഹവും തുടരുന്നു. എന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത,  സ്നേഹവും ഒത്തൊരുമയും  പരസ്പര വിശ്വാസവും നിറഞ്ഞ സുവർണ്ണ കാലം.. ആ കാലത്തെ മധുരസ്‌മൃതികൾ   അന്നത്തെ ദില്ലിയെ കുറിച്ചുള്ള തേനൂറും  ഓർമ്മകൾ ഇനിയുമുണ്ട് ഏറെ. കുറേശ്ശേ ആയി പങ്കിടാം ഞാൻ ....

Sunday, April 22, 2018

അഭിനവ സൗഹൃദം

നവ നവ മാധ്യമകൾ പൊട്ടിമുളച്ചിടുന്നു
പല പല പേരുകൾ ഭാവങ്ങളിലവ വളരുന്നു
അഭിനവ സൗഹൃദത്തിൻ പൊരുളായ്‌ വരുന്നവ.
മർത്യർക്കു തമ്മിൽ സൗഹൃദമിന്നിത്രയെളുപ്പമോ??

സൗഹ്രദമെന്നതും പ്രണയമെന്നതും പാവന
ബന്ധമായി നിനക്കയും പഠിക്കയും ചെയ്തവരീ
മുഖപുസ്തക നവമാധ്യമ സ്നേഹത്തെയിനിയും
മുഖവിലക്കെടുക്കുവാൻ സന്നദ്ധരല്ലല്ലോ !!!

അന്നൊരു നാളൊരു കോളേജുകുമാരനഹോ
നെറ്റിലൂടെയെൻസൗഹ്രദം വേണമെന്ന് ചൊല്ലവേ
ഒന്നല്ല നൂറല്ല ആയിരം ശിഷ്യരെനിക്കെന്നും തോഴ
രെന്നു ഞാൻ ചൊന്നപ്പോളവനേറെ ക്ഷോഭിച്ചു.

ചൊന്നാനവൻ  അതുവേണ്ട എന്നെ ഒരു ഫ്രണ്ടാക്കി
യെന്നുമെന്റെ മാത്രമാകണം നിങ്ങൾ എന്റെ മാത്രം
എന്തു ഞാൻ ചൊല്ലേണ്ടു ക്ഷിപ്രമീ സൗഹൃദത്തെ
 നവമാധ്യമ സൗഹൃദമോ  മുഖപുസ്തക പ്രേമമോ

Thursday, April 5, 2018

ഒരു മിന്നൽ പിണറായി വന്നവൾ
ദീപ്‌തമാക്കിയെൻ മനവും  ഗേഹവും

ഊര്ജിതമായെൻ ദേഹവും ദേഹിയും
കേവലമൊരു  മാസാർദ്ധമെങ്കിലും

 ഘോരതാപത്താൽ  ഉണങ്ങി വരണ്ട മണ്ണിൽ
പുതുവര്ഷത്താലുളവാകും നവജീവൻ പോൽ

പൂത്തുലഞ്ഞു അച്ഛനുമമ്മയും ഒരുപോലെ
അത്രമേൽ ആത്മജയവൾ ഏകി മനസ്സുഖം

ഇന്നവൾ തിരിച്ചു സ്വഗേഹം പൂകാനായി
ഭർതൃ സമീപം ചെന്നെത്താൻ യാത്രയായി

അച്ഛനുമമ്മയുമിനി കാത്തിരിപ്പൂ വീണ്ടുമൊരു
സ്നേഹാർദ്രമാം ആലിംഗനത്തിനായ്  വേഗം
സ്വപ്‌നങ്ങൾ തളിർത്തപ്പോൾ...

സ്വപ്നങ്ങളെൻ  ഹൃത്തിൻ സ്പന്ദനമായിരുന്നു
സ്വപ്നങ്ങൾ കാണാൻ അർഹനല്ലെന്നറിഞ്ഞിട്ടും

എന്റെ ആഗ്രഹങ്ങൾ വെറും സ്വപ്നങ്ങളായി
എന്നുള്ളിൽ തകർന്നു വീണ നാളുകളിലും

ഒരുമാത്രയെന് നിലനിൽപിന് വേരായെങ്കിലവ
ഒരുനിമിഷമെൻ  അന്ത്യമെന്ന്  ഭയന്നു ഞാൻ 

വേദനകളുടെ നീറ്റലിനപ്പുറം ഇല്ലൊരു ലോക--
മതിൽ ഞാനേകനായി കേണിരുന്ന നാളുകളിലും 

സ്വപ്നങ്ങളെൻ പിരിയാത്ത തോഴരായിരുന്നു
സ്വപ്നത്തിലുമെൻ  സ്വപ്‌നങ്ങൾ പിൻവാങ്ങിയില്ല

 സ്വപ്‌നങ്ങൾ പ്രതീക്ഷ തൻ കിരണങ്ങളേകി
പെട്ടെന്നൊരു നാൾ എന്നിൽ പ്രഭ വീശിയപ്പോൾ

സ്വപ്നങ്ങളെ താലോലിച്ചൊരെൻ ഹൃദയത്തിൽ
ആനന്ദ ദുന്ദുഭി  ഈണമിട്ടു, ഞാൻ നൃത്തമാടി

Wednesday, April 4, 2018

"വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ" ബാലാമണിയമ്മയുടെ വരികൾ എന്റെ മനസ്സിലെ കിളി പാടുമ്പോൾ... ഞാനും  കൊതിപ്പൂ ഈ  ഭുവിനു മേലെ മേലെ സ്വച്ഛന്ദം പറന്നകലാൻ..... അങ്ങ് വിദൂരത്തൊരേകാന്തതയിൽ എന്നമ്മതൻ മാറിലെ ചൂടറിയാൻ.. എല്ലാം മറന്നൊന്ന് കണ്ണടക്കാൻ....
ഇന്ന്  ഉയിർത്തെഴുന്നേൽപ്പിന്റെ ദിനം...നമ്മുടെ നാളെകൾ പ്രത്യാശയുടേതെന്ന് വിശ്വസിക്കാം......

ദുഃഖം നിന്നെയെത്ര അലട്ടുവതെങ്കിലും സോദരാ
ഖിന്നനാകൊല്ല, നിരാശ കൈവെടിഞ്ഞീടുക  നീ

കാർമുകിൽ മാനത്തെ ആവ്രതമാക്കിയാലും
സൂര്യകിരണങ്ങളവയെ വിച്ഛേദിക്കും  നൂനം

ഇരുളിനു സ്വന്തമായൊരസ്ഥിത്വമില്ലെന്നറിയൂ നീ
ഒരു ദീപനാളത്തിൻ  പ്രകാശമതിനെ വെല്ലുമല്ലോ

എന്തിനു വൃഥാ നിന്നുള്ളം വിങ്ങുന്നു തോഴാ
ഒരു രാവിന്നൊരു പകലെന്നല്ലേ പ്രകൃതി നിയമം