Sunday, March 11, 2018

യൗവ്വന തിളക്കത്തിന്റെ പ്രകാശം തേടി....
******************----**-************************

"അല്ല കുട്ട്യേ നീ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിലെ. വെള്ളിനേഴിൽ എപ്പളാ നീ പോണത് ? അവടെ അമ്മ  നിന്നെ കാത്തിരിക്കില്ലേ " വല്യമ്മ ഇന്ന് രാവിലെ കാര്യായി എന്റെ മുടിയൊക്കെ വേറിടുത്തു തരുമ്പോൾ ചോദിച്ചു. തറവാട്ടിലെത്തി വല്യമ്മടെ കുട്ടി ആയി അങ്ങനെ വിലസുമ്പോ മറ്റു ചുമതലകളൊക്ക ഞാൻ  മറന്നു എന്ന വേവലാതി തോന്നിയോ വല്യമ്മക്ക് ???
 "പോണം വല്യമ്മേ. ഞാൻ പോരനേക്കാൾ മുൻപേ സംസാരിച്ചിരുന്നു അവരൊക്കെ ശാലിനിടെ ഭർത്താവിന്റെ വീട്ടിൽ ഒരു കല്യാണത്തിന് പോയിരിക്യാ കോയമ്പത്തൂർക്ക്.  ഇന്ന് മടങ്ങേള്ളു. നാളെ അഷ്റഫിനോട് വരാൻ പറയണം . വണ്ടിൽ എന്നെ അവടെ കൊണ്ടുപോയാക്കാൻ  പറയണം. കൊറച്ചു കഴിയട്ടെ പെട്ടി ഒക്കെ ഒതുക്കി വെക്കാം. ഒരാഴ്ച കഴിഞ്ഞേ ഞാൻ വരേണ്ടാവുള്ളു ട്ടോ. " ഞാനിത്രേം പറഞ്ഞതും വല്യമ്മടെ മുഖം ആകെ മാറി. അപ്പൊ കുട്ടി ഇനി ഒരാഴ്ച കഴിഞ്ഞേ വരുള്ളൂ ? അത്  കഴിഞ്ഞാൽ മടങ്ങാറും ആവും. എന്താ കഥ. എത്ര കൊല്ലങ്ങള് കഴിഞ്ഞിട്ടല്ലേ ഒന്ന് കണ്ടത് ഇനി എത്ര കാത്തിരിക്യണം ഒന്ന് കാണാൻ . ഇപ്പൊ തോന്നുണ്‌ കുട്ടി വരണ്ടേർന്നില്ല  എന്ന് .... അങ്ങനെ ഓരോന്ന് പിറുപിറുത്തും മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തൊടച്ചും  വല്യമ്മ പടിഞ്ഞാറെ തൊടിയിലേക്ക് നടന്നു.
         
       എന്തായാലും  ഒരാഴ്ചത്തേക്ക് വെള്ളിനേഴി പോയെ പറ്റുള്ളൂ. വർഷങ്ങൾക്കു മുൻപേ യൗവ്വനത്തിന്റെ തുടക്കത്തിൽ  എത്തിയ നാടും വീടും.. അതാണ് വെള്ളിനേഴി. ഓർത്തു പോകയാണ് ഞാൻ ആ പുതുമയും പരിഭ്രമവും ചേർന്ന ആ യാത്ര.
      അന്നാദ്യമായി ഭർതൃ ഗൃഹത്തിലേക്ക് പോകയായിരുന്നു. കല്യാണം ദില്ലിയിൽ വെച്ചായിരുന്നത് കൊണ്ട്  ആരെയും നേർക്കുനേർ കണ്ടിട്ടില്ലായിരുന്നു. ആദ്യമായി ഒരു പുതിയ വീട്ടിൽ പുതിയ ആൾക്കാരുടെ മുന്നിൽ, അതും കുറച്ചു മാസങ്ങൾ മാത്രം പരിചയമുള്ള ആളുടെ കൂടെ ചെന്ന് കയറുമ്പോൾ ആകെ ഒരു സംഭ്രമം... മനസ്സിനൊരു വിറയൽ...
   നിലവിളക്കും അഷ്ടമംഗല്യവും പിടിച്ചു അമ്മയും സഹോദരിയും എതിരേറ്റപ്പോളും തുറന്ന ചിരിയുമായി അച്ഛൻ നിന്നപ്പോളും ഒക്കെ ഞാനൊരു യന്ത്രപ്പാവയായിരുന്നു. അകത്തു കയറി, കുറേശ്ശേ ആയി സുഖാന്വേഷണങ്ങളും ചെറിയ വാക്യങ്ങളിൽ ഞാൻ മറുപടി പറയുമ്പോളും ഞാനറിയാതെ ഒരു സ്നേഹവലയം രൂപപ്പെടുകയായിരുന്നു.

ഞാൻ വാസ്തവത്തിൽ പൂർണമായും വീണത് അമ്മയുടെ കളങ്കമില്ലാത്ത ചിരിയിലും അനിയന്റെ കുസൃതികളിലും അച്ഛന്റെ സ്നേഹവായ്പ്പിലും അനിയത്തീടെ ഏടത്തിയമ്മ എന്ന വിളിയിലും ആയിരുന്നു. പട്ടണത്തിൽ വളർന്ന ആളായത്  കൊണ്ട് കുഗ്രാമത്തിലെ ഊടുവഴികളും വൈദ്യുതി ഇല്ലാത്ത രാവുകളും കുളത്തിലും കിണറ്റിന്കരയിലും കുളിക്കുന്നതും വിറകടുപ്പ് കത്തിച്ചു പാചകം ചെയ്യുന്നതും എല്ലാം എനിക്ക് വല്ലാത്തൊരു പുതുമയായിരുന്നു.
   അമ്മയ്ക്കും മറ്റും, ദില്ലിക്കാരി പെണ്ണ് പത്രാസ് കാരിയാകുമോ മലയാളം പറയുമോ എന്നൊക്കെ ആയിരുന്നത്രേ ശങ്കയും ഭയവും.
   ഏതായാലും വൈകുന്നേരം ആയപ്പൊളേക്കും രണ്ടു ഭാഗത്തും ഉള്ള ശങ്കയും സംഭ്രമവും എല്ലാം എങ്ങോ പൊയി. സ്നേഹം കവിഞ്ഞൊഴുകുന്ന ഒട്ടും കൃത്രിമമല്ലാത്ത പെരുമാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. കുറച്ചു ദിവസം കൊണ്ടു ഞാനൊരു തനി ഗ്രാമീണ വധു ആയി. ആഭരണങ്ങൾ  അണിയാൻ  തീരെ ഇഷ്ടമില്ലാതിരുന്ന ഞാൻ അമ്മയുടെ ആഗ്രഹപ്രകാരം എന്നും രാവിലെ കുളിച്ചു ഒരുങ്ങി സർവ്വാഭരണ ഭൂഷിതയായി അയൽക്കാരും  ബന്ധുക്കളും 'മാഷ്ടെ മകന്റെ മണവാട്ടി ' യെ കാണാൻ വരുമ്പോൾ അവരോടൊപ്പം ഇരിക്കുമായിരുന്നു. കല്യാണം കഴിഞ്ഞു മാസങ്ങളായെങ്കിലും ആ ഗ്രാമത്തിൽ ഞാൻ അപ്പോഴും മണവാട്ടിയായി തന്നെ വിലസി. ബന്ധു വീടുകളിൽ വിരുന്നു പോകാനും, കുടുംബക്ഷേത്രത്തിലും അടുത്തുള്ള അമ്പലങ്ങളിലും തൊഴാൻ പോകാനും അമ്മക്കും വീട്ടിലെല്ലാവർക്കും എന്തൊരു ഉത്സാഹമായിരുന്നു !!! അനിയത്തി ശാലിനി ഏകദേശം എന്റെ സമപ്രായക്കാരി ആയതു കൊണ്ട് ഞങ്ങൾ പെട്ടെന്ന് അടുത്തു,  നാട്ടിലെ ആൾക്കാരെ പറ്റിയും  നാട്ടുനടപ്പിനെ കുറിച്ചും ഒക്കെ അവളാണെനിക്ക് വിസ്തരിച്ചു പറഞ്ഞു കൊണ്ടിരുന്നത്. അവളുടെ അടുത്ത കൂട്ടുകാരികളെയും സഹപാഠികളെയും എനിക്ക് പരിചയപ്പെടുത്തി. അനിയനാണെങ്കിൽ ഏടത്തിയമ്മയെ കളിയാക്കിയും തമാശ പറഞ്ഞും കുസൃതിത്തരങ്ങൾ കാണിച്ചും  നടക്കുമായിരുന്നു. ഹോ സ്നേഹം കൊണ്ട് എന്നെ പൊതിഞ്ഞു എന്റെ ഭർതൃ കുടുംബം. ഒരു മാസം കൊണ്ടു ഞാൻ ആ വീട്ടിലെ അംഗമായി പൂർണമായും.
 വർഷങ്ങൾക്കു മുൻപേ ഒരു പുതുപെണ്ണായി കയറിയ ആ വീട്ടിലേക്ക് പോകാനാണ് ഞാൻ ഒരുക്കം കൂട്ടുന്നത്. എന്റെ അമ്മ പോയതിനു ശേഷവും ഞാൻ അമ്മേ എന്ന് വിളിക്കുന്ന ഒരാൾ അവിടെ ഉണ്ട്. ശാലിനീം അനിയൻ മുരളിയും ഒക്കെ കുടുംബസ്ഥരായി. എല്ലാരും അടുത്തടുത്ത് തന്നെ വീട് വച്ചു താമസിക്കുന്നു എന്നത് വലിയ ഒരു സമാധാനമാണ് അമ്മക്ക്.  കോയമ്പത്തൂരിൽ നിന്ന് തിരിച്ചെത്തുന്നതിന്റെ പിറ്റേന്ന് തന്നെ ഞാനവിടെ എത്തും എന്ന് പറഞ്ഞിരുന്നു അമ്മയോട്. ഇനി ഒരുങ്ങട്ടെ എന്റെ യൗവനത്തിലെ  തിളക്കമുള്ള നാളുകൾ അയവിറക്കാനും സ്നേഹമുള്ള മറ്റൊരു കുടുംബത്തിലെ ഊഷ്മളത അനുഭവിക്കാനും.... ഇനി അവിടെ എത്തിയതിനു ശേഷം........

No comments: