Wednesday, March 14, 2018

മനസ്സിലെന്നും  ആശിച്ച   വാത്സല്യവും തേടി

രാവിലെ എണീറ്റപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷവും ഉത്സാഹവും തോന്നി. പെട്ടെന്ന് കുളിച്ചൊരുങ്ങി അമ്മായിടെ അടുത്തേക്ക് പോയപ്പോൾ അമ്മായി ചൂട്  പ്രാതൽ വിളമ്പി തുടങ്ങിയിരുന്നു. നാളുകൾക്കു ശേഷം കണ്ടപ്പോൾ മാമൻ കുശലാന്വേഷണം നടത്തി. കാപ്പി കുടിക്കാൻ  കൂടെ ഇരുത്തി. അമ്മ അപ്പ കൂടെ ഇരിക്കുന്നത് പോലെ പെട്ടെന്ന് തോന്നിയപ്പോൾ കണ്ണ് നിറഞ്ഞു. അമ്മായിക്ക് കാര്യം മനസ്സിലായി. എല്ലാം ശരിയാവും. ഞായറാഴ്ച അല്ലേ അമ്മയേം ശാലുനേം ഒക്കെക്കണ്ട് വരൂ.    ദേവി തുണക്കട്ടെ. എന്നും പറഞ്ഞ്  ഇഡലി വിളമ്പി. എത്രയും വേഗം  പ്രിയപെട്ടവരുടെ അടുത്തെത്തണം എന്നു  തോന്നി. വേഗം കഴിച്ച്  അമ്മായിയോട് യാത്ര പറഞ്ഞു ഇറങ്ങി.
രണ്ടു മണിക്കൂറോളം ബസ്സിൽ ഇരിക്ക്യണം. വഴിനീളെ ശാലുവിനെയും വീട്ടുകാരെയും കുറിച്ചായിരുന്നു ആലോചിച്ചത്.
അമ്മയെയും അപ്പാവെയും ഞാൻ ഒരു പാട് വേദനിപ്പിച്ചു .  കഴിഞ്ഞ എത്രയോ വര്ഷങ്ങളായി എന്നും മനസ്സിൽ കൊണ്ടു നടന്നിരുന്ന അവരെയും ശാലുവിനെയും ഞാൻ കാണാനോ ബന്ധപ്പെടാനോ  ശ്രമിച്ചില്ല. കുറ്റബോധവും നിഷ്കളങ്കരായ അവരെ വിഷമിപ്പിക്കരുത് എന്ന  ചിന്തയും ആയിരുന്നു കാരണം. എന്നാലും അതൊന്നും എന്റെ ചെയ്തികളെ നീതീകരിക്കുന്നില്ല. വക്കീൽ സഹായം എന്നെ ഏറെ ആശാകുലയാക്കുന്നു. എങ്ങിനെ എങ്കിലും കാർത്തികനേ എന്റെ കൂടെ കിട്ടിയാൽ പാതി യുദ്ധം ഞാൻ ജയിച്ചു   പിന്നെ അമ്മയും വെള്ളിനേഴിയിലെ പ്രിയമുള്ളവരും എനിക്കൊപ്പമായാൽ  ഞാൻ ജയിക്കും.. അടുത്ത ആറു മാസം കഴിഞ്ഞാൽ കാർത്തികിന് 18  വയസ്സാവും. അപ്പോൾ അവന്റെ ഇഷ്ടപ്രകാരം  പപ്പക്ക് ഒപ്പമോ അമ്മയ്‌ക്കൊപ്പമോ അവനു വരാം .  അതിനിടയിൽ നിയമപരമായ എല്ലാ നീക്കങ്ങളും കഴിയണം. എന്റെ മോൻ തീർച്ചയായും എനിക്കൊപ്പം വരും   വല്ലപ്പോഴും S T D  ബൂത്തുകളിൽ നിന്നു ഞാൻ വിളിക്കാറുള്ള  ഫോൺ കാളുകൾ മാത്രമാണ് ഞങ്ങൾ തമ്മിൽ ഉള്ള സമ്പർക്കം. എല്ലാം നേർവഴിക്കു പോയാൽ  അവനെ കാണാൻ മസ്സൂറി യിൽ ഉള്ള ബോർഡിങ് സ്കൂളിൽ പോണം. എന്നിട്ട് വേണം അവനെയും കൂട്ടി അമ്മയേം അപ്പാവെയും  കാണിക്കാൻ കൊണ്ടുപോകാൻ. പിന്നെ മനോജായി പൂർണമായും നിയമപരമായും വേർപെട്ട്  സമാധാനമായി കഴിയണം. അതോർക്കുമ്പോൾ ഇപ്പോഴും മനസ്സിലെവിടെയോ ഒരു നീറ്റൽ. സ്നേഹിച്ചതാണ്,  എല്ലാറ്റിലും ഉപരി സ്നേഹിച്ചതാണ്. എന്നിട്ടും എന്തെ ഇങ്ങനെ ആയി ???????
ഓരോന്ന്  ആലോചിച്ചിരുന്നപ്പോൾ ഇറങ്ങാനുള്ള സ്ഥലം എത്തിയതറിഞ്ഞില്ല കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ ഞെട്ടി എണീറ്റ്‌ വേഗം ഇറങ്ങി. എന്തോ മുൻപുണ്ടായിരുന്ന പരിഭ്രമം ഇല്ലായിരുന്നു. അന്ന് ശാലുനെ കാണാൻ ബാങ്കിൽ  പോയപ്പോൾ ആട്ടിയോടിച്ചത് മറന്നിട്ടില്ല. ഒന്നാമത് ഇന്ന് ഞായറാഴ്ച ബാങ്കിലേക്കല്ല വീട്ടിലേക്കാണ് പോകുന്നത്. എന്തോ ഉറച്ച കാൽ വപ്പോടു കൂടി നടന്നു. ശാലുവിന്റെ വീട്ടു മുറ്റത്തെത്തി. പരിചയമുള്ളവർ ആരും ഇല്ലായിരുന്നു വഴിയിൽ. മുറ്റത്തു  നെല്ലുണക്കാൻ ഇട്ടിരിക്കുന്നു. ആരുമില്ല പുറത്ത്.  ചെറിയ നെഞ്ചിടിപ്പോടെ വാതിൽ തട്ടി. ശാലുവിന്റെ അമ്മ പുറത്ത് വന്നു.  ആരാ എവിടുന്നാ ആരെ കാണാനാ എന്ന്  നിർത്താതെ ചോദിച്ചു. എന്നെ മനസ്സിലായിട്ടില്ല. മുടിയൊക്കെ പൊയി നരച്ചു മുഖവും ആകെ ക്ഷീണിച്ചു .  എങ്ങനെ മനസ്സിലാവാനാ. തൊണ്ട ഇടറി വിറയലോടെ പറഞ്ഞു  അമ്മേ മൈഥിലി. ഇത്രയും പറഞ്ഞതും  പിടിച്ചു നിൽക്കാനാവാതെ പൊട്ടി കരഞ്ഞു. അമ്മ ഇത് കണ്ട്‌  അന്ധാളിച്ചു. എന്ത് മൈഥിലിയോ. വരൂ അകത്തേക്കിരിക്ക്. ശാലു അടുത്തു തന്നെ വേറെ വീട് വച്ചിരിക്കുന്നു. ഇവടെ ഞാൻ മാത്രേ ഉള്ളു .  ഇരിക്ക്. ഇപ്പൊ വിളിപ്പിക്കാം. എന്നെ അകത്തേക്ക് കൊണ്ടു പോയി. ഇരുത്തി.  ശാന്തേ  പൊയി ശാലുനെ വിളിച്ച് കൊണ്ടു വാ എന്ന് പറഞ്ഞു. അമ്മ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോളേക്കും ശാലു വന്നു. രണ്ടാളും കണ്ടതും അടക്കാനാവാതെ കൊറേ കരഞ്ഞു.
പിന്നെ മുറിക്കകത്തു കയറി അവളോട്‌ ബോംബെ മുതൽ അമേരിക്ക  വരെയും പിന്നെ തിരിച്ചു  പോന്നതും മനോജിൽ വന്ന ക്രൂരമായ മാറ്റങ്ങളും കാർത്തികിനെ  പറ്റിയും ഞാൻ നിയമം സഹായം തേടുന്നതും  വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു. ഒരു പെരുമഴ പെയ്തു തോർന്ന പോലെ ആയിരുന്നു. കരച്ചിലും തേങ്ങലുകൾക്കും ദേഷ്യത്തിലും ഇടക്ക് എല്ലാം പറഞ്ഞു തീർത്തപ്പോൾ.  അവൾ അമ്മ അപ്പയെ പറഞ്ഞു സമ്മതിപ്പിക്കാം  എന്ന് ഉറപ്പു തന്നു. നിയമസംബന്ധമായ യുദ്ധം കഴിയാൻ ആറു മാസം പിടിക്കും. അതിനിടയിൽ അവൾ എല്ലാ ശരിയാക്കാം എന്നേറ്റു. അതിനിടയിൽ അവളുടെ വീട്ടുകാരെല്ലാ വന്നു. എല്ലാവരും സഹായിക്കാമെന്ന് ഉറപ്പു തന്നു. അവളുടെ ഏടത്തിയമ്മ ഡൽഹിയിൽ ഉണ്ട് അവരോടും ഏട്ടനോടും പറഞ്ഞ്  കാർത്തികിന്റെ അടുത്തു പോകാൻ  വേണ്ടുന്ന സഹായം ചെയ്യാം എന്നും ഉറപ്പു തന്നു. നമുക്ക് ആദ്യം ഏടത്തിയമ്മ ടെ  അടുത്തു പോകാം. സ്കൂളിൽ പ്രിൻസിപ്പൽ ആണല്ലോ അവർ   ഏട്ടനും ഏതോ  നല്ല പദവിയിൽ ആണ് ജോലിയിൽ നിന്ന് വിരമിച്ചത്. അവർക്കു രണ്ടു പേർക്കും നല്ല പിടിപാടുണ്ട്. നമുക്കെല്ലാം ശരിയാക്കാം എന്നവൾ   ഉറപ്പു തന്നു. 

അമ്മയെ കാണാൻ അസഹ്യമായ മോഹം. കാണാതെ തിരിച്ചു പോകാൻ മനസ്സനുവദിച്ചില്ല. അവസാനം ശാലുവും അനിയനും എന്നെയും കൂട്ടി മഠത്തിലേക്ക്  പോകാൻ നിശ്ചയിച്ചു. പൊട്ടലും ചീറ്റലും കൊടുങ്കാറ്റ് തന്നെയും പ്രതീക്ഷിച്ചോളാൻ മുന്നറിയിപ്പ് തന്നു.

അവർ കൂടെയുണ്ടെങ്കിലും മുട്ടുകൾ രണ്ടും  കൂട്ടി അടിച്ചുകൊണ്ടാണ് നീങ്ങിയത്. ശാലു ധൈര്യം തന്നു കൊണ്ടിരുന്നു എന്റെ തോളിൽ കയ്യിട്ടു കൊണ്ടാണവൾ നടന്നത്. എത്രയായിട്ടും ഒരു തരം വിറയലോ തളർച്ചയോ ഒക്കെ ആയിരുന്നു മഠത്തിലെത്തിയപ്പോൾ.

ഞാൻ ഗേറ്റിനു പുറത്തു നിന്നു. ശാലുവും മുരളിയും ഉള്ളിലേക്ക് പൊയി വാതിൽ തട്ടി. അതാ അപ്പ പുറത്ത് വന്നു. വയസ്സായിരിക്കുന്നു. തീരെ ശേഷി ഇല്ലാത്ത പോലെ. പിന്നാലെ അമ്മയും എത്തി. അമ്മയ്ക്കും വയ്യ. ശാലു എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പറ്റിയില്ല. അവളും മുരളിയും ഉമ്മറത്തേക്ക് കയറി. കാത്തു നിൽക്കാൻ ഒരു തരിപോലും ശേഷിയില്ല എന്ത് വന്നാലും വേണ്ടില്ല തല്ലുന്നെങ്കിൽ തല്ലട്ടെ. പുന്നാരിച്ചു വളർത്തിയ മകൾ അവരോട്  അത്ര വലിയ കുറ്റമല്ലേ  ചെയ്തത് എന്ത് ശിക്ഷയും ഏറ്റു  വാങ്ങാൻ തയ്യാറായിട്ടു തന്നെ ഗേറ്റു തുറന്നു ഞാൻ ഉമ്മറത്തേക്ക് ഓടി   അമ്മാ !!! അപ്പാ !! എന്നുറക്കെ വിളിച്ചു ആ കാലുകളിൽ വീണു......

No comments: