Saturday, June 9, 2018

മലയാള സാഹിത്യലോകം കൂട്ടായ്മയിൽ പോസ്റ്റീതാണ്. അവിടെ അംഗത്വമില്ലാത്ത എന്റെ മറ്റു  friends ന് വേണ്ടി ഇവിടെയും പതിക്കുന്നു 

            തെരുവിലെ അമ്മ

എന്നും ആ വഴി പോകുമ്പോൾ ഒരു നറുചിരിയോടെ ഏവരെയും ശ്രദ്ധിക്കുന്ന ആ മുഖം മനസ്സിൽ നിന്നു മായുന്നില്ല. എല്ലാ  മുഖങ്ങളെയും ഉറ്റു നോക്കും പിന്നെ മുഖം തിരിച്ചു മാറിനിൽക്കും. കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങൾ അവരെ കാര്യമായി ശ്രദ്ധിച്ചു.
നല്ല കുലീനത്വം തുളുമ്പുന്ന ഏകദേശം 75-80 വയസ്സ് പ്രായം തോന്നും. അയഞ്ഞ സൽവാർ കമീസ്  ആണ് വേഷം. ഒരു കറുത്ത ദുപ്പട്ട യും  ഉണ്ട്.

ഇന്നലെ വൈകുന്നേരം ഓഫിസിൽ നിന്ന് തിരിച്ചു വരുമ്പോൾ അവരെ കണ്ടില്ല. മനസ്സിലൊരു ആശങ്ക തോന്നി. എവിടെ പോയി ആ അമ്മ എന്ന്

ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി. സമാധാനം അവിടെ ഉണ്ട്. ഓടി അടുത്തെത്തി ചോദിച്ചു " മാജി കൽ ശാം  ആപ് ദിഖേ നഹി. കഹാൻ ചലേ ഗയെ  ത്തെ " (അമ്മേ ഇന്നലെ വൈകുന്നേരം താങ്കളെ കണ്ടില്ലല്ലോ . എവിടെ പോയിരുന്നു? ). ആദ്യമായാണ് ഒരാൾ അവരോട് കുശലം ചോദിക്കുന്നതെന്നു തോന്നി സന്തോഷം കലർന്ന ആശ്ചര്യമുള്ള ആ നോട്ടം കണ്ടപ്പോൾ.
എന്നെ ബേട്ടീ എന്നും പറഞ്ഞു കൈപിടിച്ച് കൊണ്ടു പോയി. എവിടേക്കെന്നോ?  ആ വഴിൽ നിന്നെ മാറി ഒരു വലിയ ആൽമരത്തിന്റെ തണലിലേക്ക്. സൂക്ഷിച്ച് നോക്കിയപ്പോൾ ആ വലിയ മരത്തിന് മുൻസിപ്പാലിറ്റി നിർമിച്ച ഒരു സിമന്റ്‌ തറ. പടർന്നു പന്തലിച്ച ആ മരച്ചുവട്ടിൽ നല്ല  തണലുണ്ടായിരുന്നു
മരത്തോടു തൊട്ടൊരു മൺ കലം അടച്ചു വച്ചിരുന്നു അതിനു മുകളിൽ ഒരു ഗ്ലാസും. ഒരു കോണിൽ ഒരു മണ്ണെണ്ണ സ്റ്റവും അതിനു മീതെഒരു തവയും  (റൊട്ടി ചുടുന്ന ചട്ടി )ഒരു അലുമിനിയം ചീനച്ചട്ടിയും. കുറച്ചു മാറി ഒരു തകരപെട്ടിയും. മരത്തിന്റെ രണ്ട് കൊമ്പുകൾ തമ്മിൽ ഒരു കയറുകൊണ്ട് അയ കെട്ടി അതിന്മേലൊരു പഴകിയ സൽവാർ കമീസും  തോർത്തെന്നു തോന്നിക്കുന്ന ഒരു ചുമന്ന കള്ളി യുള്ള തുണിയും. നല്ല വൃത്തിയുള്ള ആ സ്ഥലം അവരുടെ വാസസ്ഥലമെന്ന് ഊഹിച്ചു. എല്ലാം ഞാൻ  ഉറ്റു നോക്കുമ്പോളും അവരെന്റെ കൈ വിട്ടില്ലായിരുന്നു. ഒന്നും ചോദിക്കാനും പറയാനും ആവാതെ ഞാൻ അങ്ങിനെ നിന്നു. എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ആ നറുചിരി മായാതെ അവർ എന്നെ  അവിടെ പിടിച്ചിരുത്തി.
മേരി ബേട്ടി ഹോതി ത്തോ തുംഹാരി ജിത്‌നി ഹോതി എന്ന് പറഞ്ഞു. അവരുടെ മോൾ ഉണ്ടായിരുന്നെങ്കിൽ എന്റെ മാതിരി  ആയിരുന്നേനെ എന്ന്. . മോളെവിടെ എന്ന് ചോദിച്ചപ്പോൾ. ഭഗവാൻ കൊ പ്യാരി ഹോ ഗയി എന്ന് പറഞ്ഞു . ഭഗവാന്  പ്രിയപെട്ടവളായി.. മരിച്ചു പോയി എന്ന്. കൂടുതൽ ഒന്നും ചികഞ്ഞു ചോദിക്കണ്ട എന്ന് തോന്നി എങ്കിലും അറിയാനുള്ള ആകാംക്ഷ കാരണം എന്തിനാ ഇവിടെ താമസിക്കുന്നത് എന്നും എവിടെ വീടെന്നും ചോദിച്ചു. അപ്പോഴാണവർ എല്ലാം പറഞ്ഞതും പൊട്ടി കരഞ്ഞതും. ഭർത്താവ് മരിച്ച അവർ മീററ്റിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് താമസിച്ചത്. കല്യാണം കഴിഞ്ഞ മകൾ തൂങ്ങി മരിച്ചതും അവർ   ആകെ തളർന്നു. മകനും കുടുംബവും അവരെ കൊണ്ടു മടുത്തിരിക്കാം. ഹരിദ്വാറിലേക്ക് പോകാമെന്നും പറഞ്ഞു കൂടെ കൊണ്ടു വന്നു. ബസിൽ ഇരുന്ന്  ഉറങ്ങിപ്പോയി . പുലർച്ചെ ആരോ തട്ടി ഉണർത്തിയപ്പോൾ ഉണർന്നു.
ബസിൽ ആരും ഉണ്ടായിരുന്നില്ല. നടന്നു നടന്നു ഈ ആലിന്ചുവട്ടിൽ എത്തി. അവിടെ തളർന്നു കിടന്നു. കുറെ കഴിഞ്ഞ് എണീറ്റപ്പോൾ  മൂന്നാല് സ്ത്രീകൾ ഉണ്ടായിരുന്നു ചുറ്റും. അവർ വെള്ളവും ഭക്ഷണവും തന്നു. ചുറ്റും ഉള്ള വീടുകളിലെ ആളുകൾ നല്ലവരാണ്. അധികവും പട്ടാളക്കാൾ. എന്നും രാവിലെ എണീറ്റു വഴിയോരത്തു പോയി തിരയും മോൻ അമ്മയെ തിരക്കി വരുന്നുണ്ടോ എന്ന്. ആരെങ്കിലും വല്ലതും ഒക്കെ തരും. ആരോടും ഒന്നും ആവശ്യപ്പെടാറില്ല. ചുറ്റുമുള്ള ആളുകൾ സഹായിക്കും വല്ലപ്പോഴും  റൊട്ടിയോ പഴങ്ങളോ  ചായയോ ഒക്കെ തരും..
അഭിമാനിയും ഈശ്വരവിശ്വാസിയും ആയ ആ തെരുവിലെ അമ്മ മകനെയും പ്രതീക്ഷിച്ചു അങ്ങിനെ കഴിയുന്നു. ഞാൻ ഉച്ചക്ക് കഴിക്കാൻ എടുത്ത ഭക്ഷണവും കയ്യിൽ ഉണ്ടായിരുന്ന ആയിരം രൂപയും അവർക്കും നിർബന്ധിച്ചു കൊടുത്തു. പിന്നെ വരാം എന്നും പറഞ്ഞ്  മെട്രോ സ്റ്റേഷൻ ലാക്കാക്കി നടന്നു. മനസ്സ് വല്ലാതെ തളർന്ന പോലെ.
ഇടക്കൊക്കെ വൈകുന്നേരങ്ങളിൽ അവരെ കാണാൻ പോകുന്നത് ഇപ്പോളൊരു  പതിവാണ്.....

1 comment:

soulsearchingdays said...

karanju poyi ithu vayichittu...so heart wrenching...