Wednesday, March 14, 2018

മറ്റൊരമ്മയുടെ സ്നേഹത്തണലിന്റെ കുളിര്
*****************************************-
"വല്യമ്മേ, പോയിട്ട് വേഗം വരാം ട്ടോ. വെറുതെ ഓരോന്ന് ആലോചിച്ചു മനസ്സ് പുണ്ണാക്കരുത്  ട്ടോ" കൂടുതലൊന്നും പറയാതെ ഞാൻ അഷ്‌റഫിന്റെ കയ്യിൽ ചെറിയ പെട്ടി വണ്ടിയിൽ വെക്കാൻ കൊടുത്തു. എല്ലാരോടും പറഞ്ഞ്  വണ്ടിയിൽ കയറി. അധികം താമസിച്ചാൽ വല്യമ്മ കരഞ്ഞാലോ എന്നൊരു ഭയം ഉണ്ടായിരുന്നു  മനസ്സിൽ.

വഴിയിൽ കാര്യമായി വാഹനങ്ങൾ ഒന്നും ഇല്ലായിരുന്ന സമയം ആയതു കൊണ്ട്  തൂതപ്പുഴയും കടന്നു ഞങ്ങൾ പെട്ടെന്ന് എത്തി വെള്ളിനേഴി. പ്രകൃതിരമണീയമായ കാഴ്ച ആസ്വദിച്ചിരുന്ന ഞാൻ വീട്ടിലേക്കുള്ള തിരിവെത്തിയത് അറിഞ്ഞില്ല. അഷ്റഫിന് വഴി അറിയാവുന്നത് കൊണ്ട് വണ്ടി വീട്ട്മുറ്റത്  എത്തി.
"വല്യമ്പറാട്ടി, ഇതാ ആരാ വന്നിരിക്കണത് ന്ന് നോക്കിൻ " എന്നും പറഞ്ഞ് ശാന്ത  ഓടി വന്നു വണ്ടിന്ന് എന്റെ പെട്ടി എടുത്തപ്പോളെക്കും അതാ ചിരിച്ചുകൊണ്ട് അമ്മ ഇറങ്ങി വന്നു. ഓടി ചെന്ന് അമ്മയെ കെട്ടി പിടിച്ചു. അമ്മ കവിളത്തു മുത്തം തന്നിട്ട് " എത്ര കാലായി തങ്കം ഇങ്ങട് വന്നിട്ട്. കാണാൻ ധൃതി ആയിരുന്നു. ഇവരൊക്കെ ജോലിക്ക് പോയാൽ മിണ്ടിപ്പറഞ്ഞിരിക്കാൻ ആളില്ല. ഇന്ന് ഇപ്പൊ ഞായറാഴ്ച ആയോണ്ട് പിന്നെ ആളും മനുഷ്യനും ണ്ട്..... " അങ്ങനെ ഓരോന്ന് പറഞ്ഞു അമ്മ എന്നെ അകത്തെക്ക്‌  കൂട്ടി കൊണ്ട് പൊയി. അവടെ ശാലിനീം രാധികെം തകർത്തു പണിയാണ് അടുക്കളയിൽ. കയ്യാളായി ശാന്തയും. എല്ലാരേം വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ എന്റെ നാവെറങ്ങി പോയിന്നു തോന്നി. എന്താ ഏടത്തിയമ്മേ  തലേല് മാത്രം വല്ലാണ്ടെ പ്രായം ആയ പോലെ ഇണ്ടല്ലോ. കൊറച്ച് തടിച്ച മാതിരി തോന്നുന്നു എന്ന് ശാലിനി അടുത്ത് വന്നു അടിമുടി നോക്കി നിന്നു. രാധിക അല്ലെങ്കിലും എന്നെ അധികം അറിയില്ല. കല്യാണത്തിനൊന്നും എനിക്ക് വരാൻ പറ്റിയില്ല. അത് കൊണ്ട് ദൂരെ നിന്ന് ഭംഗിയായി ചിരിച്ചതെ ഉള്ളു. അങ്ങനെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഞാൻ പണ്ടത്തെ ആളായി. എന്തൊക്കെ അമ്മേ വർത്തമാനം ? കാലുവേദന കുറവുണ്ടോ ? ഞാനൊരു നല്ല മരുന്ന് കൊണ്ടന്നിട്ടുണ്ട്. പിന്നെ ശാലു നീ വലിയ വീട്ടമ്മ ആയി അല്ലേ. തടിച്ചു വീർത്തു പെണ്ണ്. എന്തൊക്കെ ചോദിക്കാനും പറയാനും ഉണ്ട് നമുക്ക് അല്ലേ ? രാധി  നമുക്കൊന്ന് പരിചയപ്പെടണ്ടേ ? എവടെ കുട്ടികളൊക്കെ ? ശാന്ത എന്താ മിണ്ടാതെ നിൽക്കണത്. മറന്നോ എന്നെ ?" അങ്ങനെ കുശലാന്വേഷണം തുടങ്ങി. അതിനിടയിൽ രാധി ചായേം പലഹാരോം കൊണ്ടു വന്നു. ഞാൻ എല്ലാവർക്കും വേണ്ടി കൊണ്ടു വന്ന  സമ്മാനങ്ങളൊക്കെ അവർക്ക് ഏല്പിച്ചു.  അമ്മക്ക് പ്രത്യേകിച്ച് മകൻ കൊടുത്തയച്ച പാക്കറ്റ്  കൊടുത്തപ്പോ ആ മുഖത്തെ ഒരു സന്തോഷം  കാണണ്ടതായിരുന്നു. ചായകുടി  ഒക്കെ കഴിഞ്ഞു സാരി  മാറ്റാൻ പോയപ്പോൾ അതാ വരുന്നു അമ്മ.. കയ്യിൽ മൂന്നാല് മുണ്ട് വേഷ്ടികളും കൊണ്ട്. തങ്കത്തിന് ഏറ്റവും ഇഷ്ടം ഈ വേഷല്ലേ. എന്റെ പെട്ടി നിറച്ചും ഉണ്ട്.  ഇഷ്ടള്ളത് ഉടുത്തോളൂ  ട്ടോ. ഇപ്പൊ ഇതാ ഇതേതെങ്കിലും ഉടുത്താൽ മതി എന്നും പറഞ്ഞ്. എന്തായാലും ഞാൻ കൊറച്ചുദിവസം കൂടെ ഉണ്ടാവും എന്ന് തന്നെ അമ്മക്ക് വല്ലാത്തൊരു സന്തോഷായിരുന്നു. ശാലു ബാങ്കിലേക്കും രാധി സ്കൂളിലേക്കും പോവും. പിന്നെ അമ്മക്ക് തുണ ശാന്ത മാത്രം ആണല്ലോ. ഇനി കൊറച്ച് ദിവസം എന്റൊപ്പം തങ്കം ഇണ്ടാവൂലോ അമ്മ ഒരു ജേതാവിന്റെ ഗമയിലാ.ഒരാഴ്ചയേ ഉള്ളു എന്ന് ഞാൻ പറഞ്ഞില്ല. ഇപ്പൊ നല്ല സന്തോഷത്തിലാ വെറുതെ പാവം വെഷമിക്കണ്ടല്ലോ. ഊണ് കഴിഞ്ഞു നാട്ടു വർത്തമാനം പറഞ്ഞിരിക്കുമ്പോ കേട്ടറിഞ്ഞു അടുത്തള്ളവരൊക്കെ വന്നു. അമ്മ എന്റെ മരുമകൾ കൊണ്ടന്നതാ എന്നും പറഞ്ഞ് എല്ലാർക്കും മിട്ടായീം ദില്ലി പലഹാരങ്ങളും വീതിച്ചു കൊടുത്തു. " എന്താ ഇന്ന് വല്യമ്മടെ ഉഷാറ്. എന്നവർ പറയുന്നും ഉണ്ടായിരുന്നു. നാളെ എല്ലാവർക്കും ജോലിക്ക് പോണം. അതുകൊണ്ട് ഇന്ന് വൈന്നേരം സിനിമക്ക്  പോവാം എന്ന് എല്ലാരും കൂടി തീർച്ചയാക്കി. "ശാന്തേ ഇയ്യും പൊന്നോ. വേഗം അന്റെ വീട്ടിൽ പൊയി പറഞ്ഞ് വാ. ഇന്നിവിടെ കൂടാം രാത്രി ട്ടോ. വൈന്നേരത്തേക്ക് എന്താ കഴിക്കാൻ ഇണ്ടാക്ക  മക്കളെ. എന്താച്ചാൽ ഒക്കെ വേഗം ആയ്ക്കോളിന്... അമ്മ എല്ലാരേം ഓരോന്ന് പറഞ്ഞു ധൃതി കൂട്ടാൻ തൊടങ്ങി. അപ്പഴാണ്. മുരളി ശാലുന്റെ ഭർത്താവ് മോഹനന്റെ ഒപ്പം ഉമ്മറത്ത് നിന്ന് അകത്തേക്ക് വന്നത്.  " ഇന്നൊന്നും ഉണ്ടാക്കണ്ട. എടത്തിയമ്മ വന്ന സന്തോഷത്തിൽ നമുക്ക് സിനിമ കഴിഞ്ഞ്  ഹോട്ടലിൽ കയറാം. ഇവടെ അങ്ങാടീൽ നല്ലൊരു ഹോട്ടൽ തൊടങ്ങീട്ടുണ്ട്. അവടെ ആവാം ഇന്ന് രാത്രി ഭക്ഷണം " മോഹനൻ പ്രഖ്യാപിച്ചു. ആവൂ ഓരോരുത്തരുടെ മുഖത്തെ സന്തോഷം കാണേണ്ട തായിരുന്നു. അങ്ങനെ നല്ലൊരു ഞായറാഴ്ച ഞങ്ങൾ അടിച്ചു പൊളിച്ചു.
   രാത്രി വീട്ടിൽ എത്തിയതും കുട്ടികൾ  ഒരു ഡിമാൻഡ്.. നാളെ അമ്മായിടെ വക മതി സ്കൂളിൽ കൊണ്ടുപോകാൻ എന്തെങ്കിലും സ്പെഷ്യൽ .. എന്തിനാ പാവം അമ്മായിയെ ബുദ്ധിമുട്ടിക്കണത് കുട്ടികളെ എന്നൊക്കെ അമ്മമാർ പറഞ്ഞ് നോക്കി. അവർ ഇനി അമ്മായി പോണത് വരെ അവരവരുടെ വീട്ടിൽ നിന്നല്ലത്രേ സ്കൂൾ ഭക്ഷണം കൊണ്ടുപോകാ.സന്തോഷായി എനിക്ക്. അല്ലെങ്കിലും കൊറച്ചു ദിവസായി അടുക്കളയിൽ പ്രവേശിച്ചിട്ട്. ശാലുനേം രാധിയെയും പിരി കയറ്റാൻ അമ്മടെ വക .ആവൂ വായക്ക് രുചി ആയി വല്ലതും കഴിക്കാലോ കൊറച്ച് ദിവസം... പോരെ പൂരം ??. അമ്മേ ഏടത്തിയമ്മ  കൊറച്ച് ദിവസം കഴിഞ്ഞാൽ പോവും ട്ടോ. രാധിടെ പറച്ചിൽ കേട്ട് . എല്ലാരും കൂടി ചിരിയും ബഹളോം  ആയി. അവരവരുടെ വീടുകളിലേക്കു അവരൊക്കെ പൊയി. കാര്യസ്ഥൻ നാരായണൻനായർ ടോർച്ചും തെളിച്ചു കൊണ്ട് വന്നു. കാവലിന് അയാൾ എന്നും വരുമത്രെ. ഉമ്മറവാതിൽ അടച്ചു ഞാനും അമ്മേം ശാന്തയും കിടക്കാൻ പൊയി. ഒറക്കം വരുന്നത് വരെ ഞാനും അമ്മയും നൂറു കൂട്ടം കാര്യങ്ങൾ പറഞ്ഞു ..എപ്പളാ ഒറങ്ങീത് ആവോ.
   രാവിലെ  എപ്പോളോ ശാന്ത എണീറ്റു പൊയി അടുക്കള വൃത്തി ആക്കി മുറ്റമടിക്കാൻ പോയിരുന്നു. ഞാനും വേഗം എണീറ്റു. കുളി കഴിഞ്ഞു ചായ ഉണ്ടാക്കി   അമ്മ അപ്പളേക്കും കുളിക്കാൻ കയറി. വന്നപ്പോൾ ഞങ്ങൾ രണ്ടാളും ചായേം  കുടിച്ച് ഓരോന്നും സംസാരിച്ചിരുന്നു .  കുട്ടികൾക്ക്‌  സ്പെഷ്യൽ  ദില്ലി യിലെ പൊറോട്ടയും കറിയും തയ്യാറാക്കി പാത്രത്തിലാക്കി.  എല്ലാരും സ്കൂൾ ഓഫീസ് ഒക്കെ പൊയി   അപ്പളാണ് അമ്മ തൊടിയിലേക്ക് ഇറങ്ങി ശാന്തയെ കൊണ്ട് അസ്സലൊരു മൂത്ത ചക്ക ഇടീച്ചത്. തങ്കത്തിന് വല്ല്യ ഇഷ്ടല്ലേ എന്ന് പറഞ്ഞ് അത് നേരെ ആക്കാനും തുടങ്ങി. അങ്ങനെ ദിവസേന അമ്മ ഒന്നല്ലെങ്കിൽ ഒന്ന് തേടി പിടിച്ചു കൊണ്ടു വരും...   ചക്ക,   മാങ്ങ,   കിഴങ്ങുകൾ കൂൺ... അങ്ങനെ എനിക്കിഷ്ടമുള്ള ഓരോന്നും.  ഇതിനിടയിൽ വാ തോരാതെ നാട്ടു വിശേഷം പറയുന്നും ഉണ്ടായിരുന്നു.  താഴത്തേതിലെ രുക്മണി ദുബായ് പോയതും  നെല്ലിക്കത്തടത്തിലെ പാർവതി ഭർത്താവിനെ ഉപേക്ഷിച്ചു വന്നതും ,  വാഴക്കാട്ടിലെ മാളു  പ്രാന്തായതും... അങ്ങനെ നാട്ടിലെ എല്ലാ വിശേഷങ്ങൾ  അമ്മ  നിരത്തികൊണ്ടിരുന്നു. എപ്പളോ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശാലു  കയറി വന്നു. എന്തെ നീയിന്നു നേരത്തെ  പോന്നത്,  ഏടത്തിയമ്മ ഇവടെ ഉള്ളതോണ്ടാ ? അമ്മ കളിയാക്കി. ഒരൊറ്റ പൊട്ടി കരച്ചിലായിരുന്നു മറുപടി. കാര്യം പറയു കുട്ടി എന്താ പറ്റിയത് എന്ന് മാറി മാറി  ചോദിച്ചിട്ടും തേങ്ങൽ അടക്കാതെ കരച്ചിൽ. അവസാനം.. അമ്മേ മൈഥിലി ബാങ്കിൽ വന്നിരുന്നു. അവളെ എന്നോടെന്നല്ല ആരോടും മിണ്ടാൻ ആ കോന്തൻ മാനേജർ സമ്മതിച്ചില്ല   ആട്ടി പായിച്ചു. അവൾക്കെന്നോട് കൊറേ പറയാനുണ്ടാവും. എല്ലാത്തിന്റെയും സത്യാവസ്ഥ അറിയാമായിരുന്നു. പാവം. എല്ലാരും കൂടി പാവത്തിനെ വല്ലാതെ മനസ്സ്  മുട്ടിച്ചു.   ആകെ ഒറ്റപെട്ടു പാവം. മകനെങ്കിലും കൂടെ ഇണ്ടായാൽ മതിയായിരുന്നു....

   മൈഥിലി അവളുടെ സ്കൂൾ മുതൽ ഉള്ള ഏറ്റവും അടുത്ത കൂട്ടുകാരി  ആണെന്നറിയാം. അവർ പട്ടന്മാരായത് കൊണ്ട് തമിഴ് ശൈലി മലയാളം ആണ് പറഞ്ഞിരുന്നത്. അത് പറഞ്ഞാൽ കൂടി ശാലു പിണങ്ങുമായിരുന്നു. അത്രക്ക് അടുത്ത സ്നേഹിതകളാണവർ എന്ന് എനിക്കറിയാം. അതല്ലാതെ അവളുടെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല. എന്തായാലും ശാലു കരഞ്ഞു പറഞ്ഞതിൽ ഒന്ന് മനസ്സിലായി. ബ്രാഹ്മണ കുട്ടിയായ അവൾ പുലയ ജാതിയിൽ  ഒരു പയ്യനുമായി വീട്ടിൽ നിന്നു ഓടി പൊയി  കല്യാണം കഴിച്ചു,  അവരെ വീട്ടിൽ നിന്നു പൂർണമായും പുറത്താക്കി. അവളും  ഭർത്താവും  അമേരിക്കയിലേക്ക് പൊയി.   അതിനു ശേഷം എന്തൊക്കെയോ സംഭവിച്ചു   അവൾ തനിച്ചു നാട്ടിലേക്ക് വന്നു .  വീട്ടുകാരും നാട്ടുകാരും അവളെ പൂർണമായും ബഹിഷ്കരിച്ചു. ശാലുവിനും അതിൽ കൂടുതൽ ഒന്നും അറിയില്ല . അവൾ ദൂരെ എവിടെയോ എന്തോ ജോലി ആയി ഒറ്റക്ക് അവിടെ തന്നെ ആണ് താമസം എന്ന് കേട്ടിരുന്നു. ഒരു തരത്തിലും മൈഥിലിയെ അവളുടെ ജന്മനാട്ടിലേക്ക്  വരാൻ സമ്മതിക്കുന്നില്ലത്രേ. ശാലുവിനെ ഒരു വിധത്തിൽ പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നെ ആരും മൈഥിലിയെ കുറിച്ചൊന്നും പറഞ്ഞില്ല. ഞാൻ ഒരാഴ്ച രസിച്ചു താമസിച് അമ്മയുടെ സ്നേഹം പൂർണമായും ഏറ്റുവാങ്ങി അങ്ങനെ കഴിഞ്ഞു.  പലപ്രാവശ്യം ശാലു  എന്നോട് ചോദിച്ചു എടത്തിയമ്മേ  ആരും മൈഥിലിയുടെ ഭാഗത്തു നിന്നെന്താ ചിന്തിക്കാത്തത്. അവൾക്കും ഉണ്ടാവില്ലേ ഒരു പാട് പറയാൻ.. ഞാനൊന്നിനും അഭിപ്രായം പറഞ്ഞില്ല. എന്നാലും എന്നെയും ഉള്ളിന്റെ ഉളിൽ അലട്ടി കൊണ്ടിരുന്നു മൈഥിലി എന്ന ആ പെൺകുട്ടി. അവൾക്കും കാണും എന്തെങ്കിലും എല്ലാവരെയും അറിയിക്കാൻ....

അമ്മയെയും വീട്ടിലെല്ലാവരെയും വിട്ടു പിരിയാൻ  വിഷമം നല്ലോണം ഉണ്ടായിരുന്നു. എന്നാലും തിരിച്ചു പൊന്നല്ലേ പറ്റൂ. തറവാട്ടിലേക്ക് തിരിച്ചു പൊന്നു. മൂന്നാലുദിവസങ്ങൾ  കഴിഞ്ഞപ്പോൾ അവിടെനിന്നും തിരിച്ചു ദില്ലിക്ക് പൊന്നു.  കരച്ചിലും വെഷമോം ഒക്കെ ആയിരുന്നു പോരുമ്പോൾ. എല്ലാവരെയും കണ്ടതിലും നല്ല കുറെ ഓർമ്മകൾ സംഭരിക്കാൻ പറ്റിയതിലും സന്തോഷമായിരുന്നു എനിക്ക്. പക്ഷെ തിരിച്ചു വന്നിട്ടും എന്നെ ഉള്ളിന്റെ ഉള്ളിൽ അലട്ടിയിരുന്നു ഒരാൾ .... മൈഥിലി !!

പാവം മൈഥിലി........അതെ മൈഥിലിക്കുമുണ്ടാവില്ലേ പറയാൻ ഒരുപാട് ?????????

No comments: