Wednesday, March 14, 2018

************മൈഥിലി *************
മുപ്പതു കൊല്ലങ്ങളായി അമ്മ അപ്പാ ആരെയും പാക്കവേ ഇല്ലിയെ. ഇന്നേക്ക് എന്നോടെ ശാലുവിനെ മട്ടും  ഒന്ന് കാണാൻ ആശിച്ചു താൻ ബാങ്കിൽ പോയത്. അത് നടന്നില. എന്നോടെ മനസ്സേ ഞാൻ എപ്പിടി തുറന്നു കാണിപ്പെൻ. മനോജ്‌ കൂടെ ഇറങ്ങി പോണതിൽ പിന്നെ തമിഴിൽ പെശരദ്‌ കഷ്ടം. അധികം മലയാളം മാത്രം എനിക്ക് വരുന്നത്. കാർത്തിക് പിന്നെ തമിഴ് പഠിച്ചതേ  ഇല്ല. പാവം എന്റെ കാർത്തിക് അവനെ എത്ര കാലായി ഒന്ന് കണ്ടിട്ട് . മനസ്സൊരു തരത്തിലും ശാന്തമാവാത്തതെന്താ. ഞാൻ എത്ര കാലം  ഇനിയും ഇങ്ങനെ കഴിയണം ???
   ഓരോന്ന് ഓർത്തോർത്തു റോഡിന്റെ നടുവിൽ ആണെന്ന് തുരു തുരെ ഹോണടി കേട്ടപ്പോഴാണ് മനസ്സിലായത്  "എന്താ സഹോദരി ചുറ്റും നോക്കാതെ നടക്കുന്നത് ഏതു ലോകത്തിലാ  നിങ്ങൾ " അല്പം ദേഷ്യവും അല്പം സഹതാപവും കലർന്ന ശബ്ദത്തിൽ ആരോ പറയുന്നു. അവർക്കെന്തറിയാം എന്റെ സ്ഥിതി !!

   കോളേജിൽ ഒരുമിച്ചായിരുന്നു ഞാനും മനോജും. പഠിക്കാനും സ്പോർട്സിലും നാടകം അഭിനയിക്കാനും കവിത ചൊല്ലാനും എല്ലാം മിടുക്കനായിരുന്നു. അല്പസ്വല്പം സംഗീതം കൈക്കലാക്കിയ ഞാനും  ഒരു ചെറിയ കലാകാരി ആണെന്ന് സ്വയം അഭിമാനിച്ചിരുന്ന കാലം
എപ്പോഴാണ് ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം തുടങ്ങിയതെന്നും ആ സൗഹൃദം എപ്പോൾ തമ്മിൽ പിരിയാനാവാത്ത പ്രണയമായതെന്നും ഒന്നും ഓർമയില്ല. ശാലുവിനോട് മാത്രം എല്ലാം പറഞ്ഞു. പഠിച്ചു  നല്ലനിലയിൽ ഒരു ബാങ്ക് ജോലിയും സമ്പാദിച്ചു. അതിനിടയിൽ മനോജിന്  ഒരു നല്ല കമ്പനിയിൽ സാമാന്യം നല്ല ഒരു ജോലിയും ആയി.
മനോജ്‌ മറ്റു കൂട്ടുകാരോടൊപ്പം വീട്ടിൽ വരുമായിരുന്നു   അമ്മ അപ്പ  കൂടെ നല്ല പോലെ സംസാരിക്കുമായിരുന്നു. എന്നാലും ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ലായിരുന്നു.
മൂന്നാല് വർഷം ജോലി ചെയ്ത്  കുറച്ചു പൈസ സമ്പാദിച്ചു കഴിഞ്ഞപ്പോൾ അമ്മ കല്യാണാലോചനകൾ തുടങ്ങി.  മനസ്സിൽ ഒരു സംഭ്രമം തുടങ്ങാൻ  എന്ത് വേണം ??
" നീ എല്ലാം മാമിയോട് തുറന്ന് പറയ്. അല്ലാതെ എത്ര കാലം ഇങ്ങനെ ഒളിച്ചും പതുങ്ങിയും..... ഞാൻ പറയണോ ?" ശാലു എന്നോട് ചോദിച്ചതാ. " വേണ്ട വേണ്ട . അവർക്ക് നിന്നെ കുറിച്ച് മതിപ്പാണ്. അതില്ലാതെ ആക്കണ്ട. ഞാൻ തന്നെ വല്ല വഴിയും നോക്കാം " അതും പറഞ്ഞു ഞാൻ തല്ക്കാലം ഒഴിഞ്ഞു. എന്റെയും മനോജിന്റെയും മനസ്സിൽ ചില കണക്കു കൂട്ടലുകൾ ഒക്കെ ഉണ്ടായിരുന്നു. അതവളോട്  പോലും പറഞ്ഞില്ല ഞാൻ. ഒരു നാട്ടുമ്പുറത്തുകാരിയുടെ ശുദ്ധതയും നിഷ്കളങ്കതയും ഉള്ള അവളുടെ മനസ്സ്  ഒരു തരി പോലും കലക്കാൻ എനിക്കിഷ്ടമുണ്ടായിരുന്നില്ല
   കഴിഞ്ഞ കാലത്തെ മധുരമുള്ള ഓർമകൾക്ക് കടിഞ്ഞാണിട്ടത് പോലെ ആയിരുന്നു ഞാൻ വാടക വീടിന്റെ മുറ്റത്തെത്തിയത്. "എന്താ മോളെ വൈകീത് ? ഞാൻ എന്താ പറ്റിയത് എന്ന് വിചാരിച്ചിങ്ങനെ നിക്കായ്രുന്നു. എന്താ മുഖം വല്ലതിരിക്കുന്നത്. വരു  സംഭാരം കലക്കിത്തരാം " സ്നേഹമുള്ള വീട്ടുടമസ്ഥ അമ്മിണി അമ്മായി പറഞ്ഞപ്പോ വാസ്തവത്തിൽ ആശ്വാസമായിരുന്നു. ഈ സങ്കടങ്ങളുടെ ഇടയിലും ദൈവം നല്ലവാക്കു പറഞ്ഞെന്നെ സമാധാനിപ്പിക്കാൻ ആരെയെങ്കിലും തന്നല്ലോ.
  സംഭാരം കുടിച്ച്,  ഞാൻ ഒന്ന് കുളിക്കട്ടെ അമ്മായി എന്നും പറഞ്ഞു ഞാനെന്റെ മുറിയിലേക്ക് പൊയി. സന്ധ്യ  ആയി തുടങ്ങി. കുളിച്ചു നാമം ചൊല്ലിയാലെങ്കിലും ഈ ഇളകിമറിയുന്ന  മനസ്സിനുള്ളിൽ ഒരിത്തിരി ശാന്തത വരുമല്ലോ.

എന്തെല്ലാം പരീക്ഷണങ്ങൾ ആണ് ഈ ജീവിതത്തിൽ  അനുഭവിക്കുന്നത്... എന്തിനു വേണ്ടി    ആർക്കു വേണ്ടി..... ഒരെത്തും  പിടിയും കിട്ടാതെ മനസ്സ് ഉഴറുകയാണ്..... എല്ലാത്തിനും ഒരറുതി ഇല്ലേ ആവോ.. ആരോടെങ്കിലും മനസ്സ്  തുറന്നൊന്നു സംസാരിക്കാനും ഇല്ലല്ലോ.....

കുളിച്ചു നാമം ജപിച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ ആശ്വാസം.. പെട്ടെന്ന് വല്ലാതെ വിശക്കുന്നു.. ഹോ.. ഇന്ന് മുഴുവനും ഒന്നും കഴിച്ചതല്ലല്ലോ രാവിലെ അമ്മയി തന്ന രണ്ടു ഇഡലിയും പിന്നെ ഇപ്പൊ കുടിച്ച സംഭാരവും... ഏതായാലും മുകളിലത്തെ തന്റെ മുറിയിൽ നിന്ന് താഴെ ഇറങ്ങി. പുറത്തു പോയി വല്ലതും നോക്കട്ടെ.  പഴോ  റൊട്ടിയോ വല്ലതും. താഴെ എത്തി അമ്മായിയോട് പറയാൻ അവരുടെ മുറിയിലേക്കു ചെന്നപ്പോൾ അമ്മായി ഊൺമേശക്കരികിൽ കാപീം പലഹാരങ്ങളും നിരത്തി വച്ച് താടിക്കും  കൈ കൊടുത്തിരിക്കുന്നു.  "ഹാവു വന്നുലോ മിഥി.  വരൂ   കാപ്പി കുടിച്ചോളൂ. ഇന്നിവിടെ എന്റെ ഭർത്താവിന്റെ വീട്ടിലെ ഏതോ ബന്ധുക്കൾ വന്നു. അവർ കൊണ്ടു വന്നതാ ഇതൊക്കെ. ഞങ്ങൾ രണ്ടു പേർ മാത്രം അല്ലേ ഉള്ളു. കൊറേ ഉണ്ടുതാനും. മോൾ കഴിക്കു "പാവം അവർക്കു മക്കളില്ല.    അമ്മായിയും വയസ്സായി. ഭർത്താവാണെങ്കിൽ  ദേഹസുഖം  ഇല്ലാതെ എങ്ങും പോകാതെ വീട്ടിൽ തന്നെ. എന്തെങ്കിലും സംസാരിക്കാൻ കഴിഞ്ഞ മൂന്നാല് വര്ഷങ്ങളായി ഞാൻ മാത്രം. ഞാനും പല ജോലികൾക്കും സ്വന്തം ആവശ്യത്തിനും പൊറത്തു പോകുന്നത് കൊണ്ട്  അധികമൊന്നും അവരോടൊപ്പം ഇരിക്കാറില്ല. അല്ലെങ്കിലും  കഴിവതും എന്റെ ദുഃഖം ആരോടും ഇനി പങ്കു വെക്കാൻ തോന്നുന്നില്ല.
അമ്മായിടെ ഒപ്പം കാപ്പി കുടിച്ച് കുറെ നാട്ടു വർത്തമാനങ്ങളും അമ്മായിടെ സന്ധി വേദനകളെ കുറിച്ചും അങ്ങനെ സംസാരിച്ചിരുന്നു. എന്തൊക്കെയോ അറിയാനുള്ള വ്യഗ്രത അമ്മായിടെ നോട്ടത്തിലും വാക്കുകളിലും ഉണ്ടായത് ഞാൻ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു.
ഇന്നിനി അത്താഴം വേണ്ട .  മണി ഒൻപതായി. അമ്മായി ഞാനിന്നു നേരത്തെ കിടക്കട്ടെ. നാളെ ഒരിടം വരെ പോണം എന്നും പറഞ്ഞു ഞാൻ എണീറ്റു. അമ്മായിയും കിടക്കാൻ പൊയി. നാളെ എന്ത് എന്നറിയാതെ ഞാനും എന്റെ മുറിയിൽ  കയറി വാതിലടച്ചു...... നാളെ നോക്കാം എന്താണ് ഉണ്ടാവാൻ പോകുന്നത്  എന്ന് !!!!!!!!!!

No comments: