Monday, May 21, 2018

ഒൻപതു കോണുകളുള്ള തടാകം.. നൗകുച്ചിയതാൾ

Dejavu..   അതേ എവിടെയോ കണ്ട്‌ മറന്നത്.. അതായിരുന്നു ആ സുന്ദരമായ, ഹിമവൽ സാനുക്കളിൽ ഒളിച്ചിരിക്കുന്ന  തടാകതീരത്തുള്ള കൊച്ചു ഗ്രാമത്തിൽ എത്തിയപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു പോയത്...

അന്നൊരു അസഹ്യമായ ഉഷ്ണത്തിന്റെ വറവിൽ,  ഭ്രാന്ത് പിടിച്ചു പോകുന്ന വെയിലിന്റെ അരോചകമായ ചൂടിൽ ഞാൻ  വലയുമ്പോൾ... "വല്ല  ഹരിദ്വാറിലോ ഋഷികേശത്തോ പോയി കുറച്ചു ദിവസം ഭജന ഇരിക്ക്യായിരുന്നു . വയ്യ എനിക്കീ ചൂട് സഹിക്കാൻ" എന്ന് ഞാൻ എന്റെ അസഹ്യതയും വേവലും പുഴുങ്ങലും  എല്ലാം കൂടി ചേർത്തു പിറുപിറുത്തു.. കേട്ടു കൊണ്ടു വന്ന മോൻ.... "അമ്മ ഭജന ഇരിക്ക്യോന്നും വേണ്ട. കുറച്ചു ദിവസം അച്ഛനും അമ്മേം കൂടെ  ഒന്ന്  ഈ ചൂടിൽ നിന്ന് രക്ഷപെട്ട് ഒന്ന് സുഖിക്കു. ഞാനൊന്നു നോക്കട്ടെ നമുക്കെന്താ ചെയ്യാൻ പറ്റാ എന്ന് "
ഞാൻ ആ ചൂടിൽ പറഞ്ഞു .  അത് മറക്കേം ചെയ്തു.
മൂന്നാല് ദിവസം കഴിഞ്ഞപ്പോ മോൻ അതാ ശതാബ്ദി ട്രെയിനിൽ  കാഠഗൊധം  എന്ന സ്ഥലത്തേക്ക്  രണ്ട് ടിക്കറ്റും ഒരു 'ഹോം സ്റ്റേ ' ക്കുള്ള ബുക്കിങ്ങും കോണ്ട്  വന്നു.
യാദൃശ്ചികമായി വർഷങ്ങൾക്കു മുൻപേ ഞാൻ ഹോം  സ്റ്റേ  എന്നതിനെ പറ്റി പ്രകീർത്തിക്കുന്നത് അവൻ ഓർത്തു വച്ചിരുന്നു
ഏതായാലും ഉടനെ തുടങ്ങി ഒരുക്കങ്ങൾ. "കാഠഗൊധം എന്ന സ്റ്റേഷനിൽ ഇറങ്ങിയാൽ അവിടെ കാറും  കൊണ്ട് ആൾ വരും നിങ്ങളെ നൗകുച്ചിയ താൾ വരെ എത്തിക്കും.   അവിടെ ഹോം സ്റ്റേ  ക്കാർ നിങ്ങളുടെ താമസ സൗകര്യങ്ങളും  മറ്റും നോക്കിക്കോളും " മോൻ തന്ന നിർദ്ദേശങ്ങൾ  കേട്ട് ഞങ്ങൾ പുറപ്പെട്ടു

പ്രകൃതി രമണീയമായ ആ സ്ഥലത്തെത്തിയപ്പോഴാണ്  ഞാൻ അറിയാതെ Deja  Vu  എന്ന് പറഞ്ഞത്... കാരണം ആ രമണീയതക്കിടയിൽ ഒരു കൊച്ചു ഹോം സ്റ്റേ യുടെ പേരും അത് തന്നേ.  Dejavu....
നൗകുച്ചിയതാൾ  അല്ലെങ്കിൽ ഒൻപതു കോണുകളുള്ള തടാകം മഞ്ഞുമലകളും പർവതീയ സസ്യങ്ങളും  പൂക്കളും സ്വച്ഛമായ വായുവും  എല്ലാ  മുള്ള ഒരു കോച്ച സ്ഥലമാണ്
മലമ്പ്രദേശങ്ങൾ പലതും ഞങ്ങൾ സഞ്ചരിച്ചുട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ഭിന്നമായ രമണീയത മാത്രമല്ല നേരത്തെ പറഞ്ഞതുപോലെ ഒരു ദേജാവു അനുഭവം......ഒരു സുപരിചിതത്വം . അതാദ്യമായായിരുന്നു.

കോട്ടക്കൽ എന്റെ അച്ഛൻവീട്ടിൽ ഒരു വലിയ കുളവും അതിനു ചുറ്റും പല മരങ്ങളും  ചുമന്ന ചരൽ കലർന്ന മണ്ണിൽ അനേകം പൂക്കളുള്ള നല്ലൊരു പൂന്തോട്ടവും  ഉണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ അവിടെ  വൈദ്യുതി ഇല്ലാത്തതു കൊണ്ട് ഒരു ഇരുണ്ട സന്ധ്യയും മിന്നാമിനുങ്ങുകളും തവളകളുടെ  ശബ്ദവും ഒക്കെ ഉണ്ടായിരുന്നു. ഈ നൗകുച്ചിയ താൾ എത്തി ആ ഹോം സ്റ്റേ പരിസരത്തെത്തിയപ്പോൾ എനിക്ക് ഒരു സുപരിചിതത്വം തോന്നിയത് എന്റെ കുട്ടിക്കാലത്തെ ആ വീടും പരിസരവും ഓർമ്മയിൽ ഉള്ളത് കൊണ്ടാവാം.

ആ വീടും പരിസരവും ചുറ്റുമുള്ള കാഴ്ചയും ശുദ്ധ വായുവും കുളിരും  എന്നെ മദോന്മത്തയാക്കി.  ഞങ്ങൾ പുറത്തിരുന്നു നല്ല ചൂട് ചായ കുടിക്കുമ്പോൾ അതിഥികളായി ഒരു  വാനര കുടുംബം അടുത്തു കൂടി. ഒരു തരത്തിലും ഉപദ്രവിക്കാതെ എന്നാൽ നല്ല പരിചയമുള്ളതു പോലെ അടങ്ങി ഇതുങ്ങി അവർ  മുതിർന്നവരും കുഞ്ഞുങ്ങളും ഞങ്ങൾ കൊടുത്ത ബിസ്കറ്റും മറ്റും വാങ്ങി കഴിച്ച്. അടുത്തുള്ള മരത്തിൽ തൂങ്ങി സർക്കസ്സ് കാണിച്ചു ഞങ്ങളെ ആനന്ദിപ്പിച്ചു.

ഈ നയനാഭിരാമമായ കാഴ്ചകളും  ചേതോഹരമായ അനുഭവങ്ങളും ഞങ്ങളെ ആ പ്രദേശത്തിന്റെ പ്രണയിതാക്കളാക്കി.
അതിലെല്ലാം ഉപരി അവിടത്തെ കെയർ  ടേക്കർ ഒരു ഗോവിന്ദ്ജിയും ഭാര്യ ഋതു വും ഞങ്ങളെ വളരെയേറെ ആകർഷിച്ചു. അതിഥികളുടെ ഇഷ്ടങ്ങൾ ആരാഞ്ഞും അറിഞ്ഞും അവർ ശുഷ്കാന്തിയോടെ ഓരോന്നും ചെയതു  പൊന്നു. ആ വീടും പരിസരവും വിട്ട്  എങ്ങോട്ടും പോകണമെന്ന് തോന്നിയില്ല ഞങ്ങൾക്ക്. ശരിയായ സുഖവാസം  ആയിരുന്നു അത്. എന്നാൽ അവരുടെ നിർബന്ധം കാരണം അവിടെ ഉള്ള ഒരു കൊച്ചു മിടുക്കന്റെ മാർഗ്ഗദര്ശനത്തിൽ ഞങ്ങൾ വൈകുന്നേരങ്ങളിൽ കറങ്ങാൻ പോകുമായിരുന്നു.   അടുത്തുള്ള ബോട്ടു ജെട്ടിയും ആമ്പൽ കുളങ്ങളും തടാകത്തിന് ചുറ്റുമുള്ള പർവതം നിരകളും  പച്ചപ്പുകളും  പല പല ദിവസങ്ങളായി ഞങ്ങൾ പോയിക്കണ്ടു നിർവൃതി ആണ്ടു.
അതിനിടയിൽ ആ കൊച്ചു ഗ്രാമത്തിലെ ആഘോഷങ്ങളിലും ഞങ്ങളെ അവർ പങ്കാളികളാക്കി.
കൊടും ചൂടിൽ നിന്നൊരു മോചനം മാത്രമേ കാംക്ഷിച്ചുള്ളു ഞങ്ങൾ. എന്നാൽ ശരീരവും മനസ്സും കുളിരണിഞ്ഞ  ദിനങ്ങളായിരുന്നു ആ ദേജാവു  താമസം. ഒരു പുതു ജീവനും പുത്തൻ ഉണർവും നൽകി മനോഹരമായ ആ ദിവസങ്ങൾ.

ഇത്രയും സന്തോഷകരമായ ആ ദിവസങ്ങളെ കുറിച്ചെഴുതുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം ഒരു മുള്ളുകൊണ്ട വേദന.... ഞങ്ങളേ  വളരെ അധികം സ്നേഹത്തോടെ ശുശ്രൂഷിച്ച ഋതു  വൈകി അറിഞ്ഞ ഒരു അർബുദത്തിന് ഇരയായി. സ്നേഹമയിയായ അവർ ഒരു പുഞ്ചിരി സമ്മാനിച്ചു യാത്രയായി എന്ന് അവരുടെ മകൾ കുറച്ചു നാളുകൾക്ക് മുൻപേ അറിയിച്ചു. ഈ വിവരണം ആ സ്നേഹസമ്പന്നക്ക് ആദരാഞ്ജലികളായി അർപ്പിക്കട്ടെ
ഒരു പിടി ഓർമ്മകളും ഒരു കുട്ട  മധുരമുള്ള അനുഭവങ്ങളും ഞങ്ങൾക്ക് നൽകിയ നൗകുച്ചിയ താൾ.... അവിടത്തെ ദേജാവു.... ഗോവിന്ദ്ജി ഋതു... എല്ലാവരെയും എന്നും ഞങ്ങൾ ഓർക്കും.... ഈ ഓർമ്മകൾക്കൊപ്പം വാക്കുകൾക്ക് പകരാൻ പറ്റാതിരുന്ന എന്തൊക്കെയോ ചിലത്  ഫോട്ടോകളിലൂടെ പങ്കിടുന്നു  ഞാൻ..... 

No comments: