Wednesday, March 14, 2018

മനോജിനോടൊപ്പം ഒരു വസന്തം..... ഓർമ്മകൾ !!

രാവിലെ എഴുന്നേറ്റിട്ടും കിടക്കയിൽ നിന്നെണീക്കാൻ തോന്നിയില്ല. എന്തിനു വേണ്ടി ആർക്കു വേണ്ടി ധൃതി പിടിക്കണം !?  വർഷങ്ങൾക്കു മുൻപ് ഇങ്ങിനെയൊന്നും അല്ലായിരുന്നു. എന്നും വെളുപ്പിനെ എണീക്കാനും വേഗം ജോലിചെയ്ത്  ബാങ്കിലേക്ക് പോകാനും ഉത്സാഹമായിരുന്നു. മനോജിന്റെ ഓഫീസിനടുത്തായിരുന്നല്ലോ ബാങ്ക്. അത് കൊണ്ട് രാവിലെതന്നെ തമ്മിൽ  കാണാനും ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒരുമിച്ചു കുറച്ചു സമയം കിട്ടുമായിരുന്നു. ഓരോ നിമിഷവും അന്നൊക്കെ വിലപ്പെട്ടതായിരുന്നു.
വീട്ടിൽ കല്യാണാലോചനയുടെ  പിരിമുറുക്കം ഏറിയപ്പോൾ മനോജ്‌ പ്രശ്നം വീട്ടിൽ അവതരിപ്പിച്ചിരുന്നു. അന്യ  ജാതിയിൽ നിന്നൊരു പെണ്ണെന്ന്  അവർക്ക് ആലോചിക്കാനും പറ്റില്ല എന്നവർ തീർത്തു പറഞ്ഞു.   ആ വഴിയും  അടഞ്ഞു. അപ്പോഴാണ് മനോജിന് വേറെ ഒരു കമ്പനിയിൽ ജോലി കിട്ടിയതും ബോംബേക്കു പോയതും. ഞങ്ങളുടെ കണക്കു കൂട്ടലുകൾ മുറക്ക് നടന്നു. ബാങ്കിലെ  സഹ  പ്രവർത്തകരോടൊപ്പം ഉല്ലാസ യാത്രക്ക് പോയപ്പോൾ ബാഗിൽ എല്ലാ സര്ടിഫിക്കറ്റുകളും പാസ്‌പോർട്ടും എല്ലാം കരുതി വച്ചത് അമ്മ അറിഞ്ഞില്ല. ഭാഗ്യം !!

ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ഭോഷത്തമായിരുന്നു അതെന്നു മനസ്സിലാക്കാൻ രണ്ടു പതിറ്റാണ്ടുകൾക്ക് മേലെ വേണ്ടി വന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാണിച്ചു കൂട്ടുന്ന ഓരോ   വിഡ്ഢിത്തങ്ങൾ !!!!

ഏതായാലും  വന്നതും വന്നു ഇനി അടുത്ത് പടി മോനെയും കൊണ്ട് പുതിയൊരു ജീവിതം. പറ്റുമെങ്കിൽ  അമ്മ അപ്പ കൂടെ കാലുപിടിചെങ്കിലും ഒരു ജീവിതം..... എന്റെ ദേവി എനിക്കങ്ങനെ ഒരു തിരിച്ചു വരവുണ്ടാകുമോ ???

എണീറ്റു കുളിയും വിളക്ക് കൊളുത്തലും കഴിഞ്ഞു ഓട്സ് ഉണ്ടാക്കി കഴിച്ചു. വാതിൽ അടച്ചു കൊളുത്തിട്ട് താഴേക്കു പൊയി.  അമ്മായിയോട് വൈകുന്നേരം കാണാം എന്നും പറഞ്ഞ് ഇറങ്ങി.
എറണാകുളത്തൊരു നല്ല വക്കീലുണ്ടത്രെ. ഒരു കൂട്ടുകാരിയുടെ പരിചയത്തിൽ ഉള്ളത്. ബോംബെയിൽ നിന്നവൾ ഒരു കത്തും അയച്ചു തന്നിരുന്നു. പൊയി കണ്ട്‌ നോക്കട്ടെ.

വണ്ടി വരാൻ ഇനിയും ഒരു മണിക്കൂർ ഉണ്ടത്രേ.  സാരമില്ല വെയ്റ്റിംഗ്  റൂമിൽ ഇരിക്കാം.
ചിന്തകൾ ഇന്നെന്തോ പതിവിനു വിപരീതമായി മനോജിലേക്ക്  വല്ലാതെ തിരിയുന്നു.
അന്നു വിനോദയാത്ര കഴിഞ്ഞു  പോരുന്ന  വഴി ഒരിടത്തിറങ്ങി കാത്തു നിന്നിരുന്നു.  മനോജിനോടൊപ്പം ബോംബേക്കു തിരിച്ചതും  ഇങ്ങനെ ഒരു റെയിൽവേ സ്റ്റേഷനിൽ  നിന്നായിരുന്ന .
ബോംബയിൽ എത്തി ഒരു സുന്ദരമായ കൊച്ചു വീട്ടിൽ തങ്ങിയത് മുതൽ ഒരു രാജ്ഞി കണക്കെ ആണല്ലോ താൻ ജീവിച്ചത്. കമ്പനി കാര്യങ്ങളിൽ മനോജ്‌ വളരെ കാര്യമായി തന്നെ പണിതിരുന്നു. ഉന്നത നിലയിലുള്ള ആളുകളുമായി കൂട്ടുകെട്ടും ഉണ്ടായിരുന്നു. പൈസയുടെ കാര്യത്തിലോ ജീവിത സൗകര്യങ്ങളുടെ കാര്യത്തിലോ ഒരു കുറവും ഞാൻ അന്നൊന്നും അറിഞ്ഞില്ല. മോൻ വന്നപ്പോളും അവനൊരു രാജകുമാരനായിരുന്നു. അവന്റെ ഓരോ ചെറിയ ആവശ്യങ്ങളും സാധിച്ചു കൊടുക്കാൻ  ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മോൻ ഏറ്റവും നല്ല  ബോർഡിംഗ്  സ്കൂളിൽ ആയിരുന്നു പഠിച്ചത്. അവൻ വലുതാവുന്നതിനൊപ്പം അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വലുതായി. അപ്പോഴും അവധിക്കാലത്തു  വരുമ്പോൾ അവൻ അമ്മയുടെ പൊന്നോമന ആയിരുന്നു. എല്ലാത്തിനും അവന്  അമ്മ വേണം. അച്ഛൻ എന്നല്ല പപ്പാ  എന്ന് വിളിക്കാൻ അവനെ മനോജ്‌ പഠിപ്പിച്ചു.
എപ്പോഴാണ് കാര്യങ്ങൾ മാറി തുടങ്ങിയത് എന്നറിയില്ല.. ഒരു ദിവസം നമുക്ക് അടുത്താഴ്ച അമേരിക്കയിലേക്ക് പോകണം. വിസ ഒക്കെ മൽഹോത്ര എന്ന കൂട്ടുകാരൻ ശരിയാകും തല്ക്കാലം മോൻ ബോര്ഡിങ്ങിൽ തുടരട്ടെ എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി എങ്കിലും. എനിക്ക് തന്നെ  മനസ്സിലാകാതിരുന്ന ഒരു സംഭ്രമം തോന്നി. അന്ന് മനസ്സിലായില്ല എന്താണെന്ന്. എന്നാൽ അത് പ്രകൃതിയുടെ ഒരു മുന്നറിയിപ്പായിരുന്നു എന്ന് പിന്നെ മനസ്സിലായി.

എറണാകുളം ഫാസ്റ്റ്  വന്നു എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. പെട്ടെന്ന് വണ്ടിയിലേക്ക് നടന്നു. ജനാലക്കടുത്തുള്ള സീറ്റ്‌  ആയിരുന്നു. എന്തൊക്കെയോ ആലോചിച്ചു എന്നാൽ ഒന്നും തന്നെ മനസ്സിൽ തങ്ങാതെ പൊയി.  അങ്ങനെ ആ യാത്ര നീങ്ങി. വക്കീൽ  എങ്ങിനെ ഉള്ള ആളാകുമോ എന്തോ. എങ്ങിനെ ആണ് ഞാൻ എന്റെ പ്രശ്നം അവതരിപ്പിക്കുക. എന്തായിരിക്കും എനിക്കായി ഈശ്വരൻ കരുതി വച്ചിരിക്കുന്നത്..... തീവണ്ടിക്കൊപ്പം എന്റെ വിചാരധാരയും  നീങ്ങി..... നീങ്ങട്ടെ. നോക്കാം എങ്ങോട്ടാണെന്ന്...
പെട്ടെന്നാണ് ആരോ ആരോ  തോളിൽ തട്ടിയത്...."മൈഥിലി മൈഥിലി  അല്ലേ ? താൻ താൻ  അമേരിക്കയിലായിരുന്നിലെ ഇവിടെ എങ്ങിനെ ? എങ്ങോട്ടാ യാത്ര ???? എന്താടോ പകച്ചിരിക്കുന്നത് ? മനസ്സിലായീലെ ഞാൻ ശുഭ . നമ്മൾ കോളേജിൽ ഒരുമിച്ചായിരുന്നു. ഓർക്കുന്നില്ലേ ?????" ഓ ശുഭ. സമാധാനം വെറും പരിചയം മാത്രമേ മാത്രമേ  ഉണ്ടായിരുന്നുള്ളു. അടുത്ത കൂട്ടുകാരി ഒന്നുമല്ല. എന്നീകുറിച്ചധികമൊന്നും അറിയില്ല. രക്ഷപെട്ടു. ' ആഹാ ശുഭ... ഞാൻ എറണാകുളത്തൊരു പരിചയക്കാരിയെ കാണാൻ പോകുന്നു.. ഹോ വണ്ടി എറണാകുളം എത്തിയല്ലോ . ഇറങ്ങട്ടെ സ്വല്പം ധൃതിയിലാണ് എന്നും പറഞ്ഞു  രക്ഷപെട്ടു............

No comments: