Sunday, March 11, 2018

കൗമാരത്തിലേക്കൊരു തിരിഞ്ഞു നോട്ടം
********----********-----*********------*******

തോടും  പാടവും കടന്നു ആ അയ്യപ്പങ്കാവിൽ പോയി നിന്നപ്പോൾ  ഓർമകളുടെ ഒരു തുലാവർഷം  മനസ്സിലേക്ക് ഓടിയെത്തി. കുഞ്ഞുനാളിൽ അമ്മമ്മയുടെ കയ്യും പിടിച്ച് എന്നും വരാറുള്ളതും കൂട്ടത്തിൽ വന്നിരുന്ന പേച്ചിയും പീലിയും  ആമിനയും ഞങ്ങളേം  കാത്തു തോട്ടിൽ കളിച്ചുകൊണ്ടിരുന്നതും, പിച്ചള പാത്രത്തിൽ കൂട്ടുപായസം തേക്കിലയും കൂട്ടി പിടിച്ച് തോട്ടിനരികിലേക് വേഗം നടന്ന് കൂട്ടു കാരികൾക്ക് പായസം വീതിച്ചു കൊടുത്തതും...
എന്താ കുട്ട്യേ നീ ആകെ പകച്ചു നിൽക്കണത് ? വാ നടതുറന്നു. "വല്യമ്മ കുലുക്കി വിളിച്ചപോഴാണ് ഭൂതകാലത്തിൽ നിന്നും മനസ്സ് അടർത്തി എടുത്തത്. മനസ്സ് നിറയെ പ്രാർത്ഥിച്ചു ആ തങ്കവിഗ്രഹം മതിയാവോളം നോക്കി നിന്നു.  കുട്ടിക്കാലത്തെ ഓർമ്മകൾ പിന്നെയും മനസ്സിലേക്ക് പാഞ്ഞു വന്നു. അപ്പോളതാ ഭംഗിയായി ചിരിച്ചു കൊണ്ട് ഒരു വല്ല്യമ്മ അടുത്ത് വന്നു... " മുടിയാകെ നരച്ചുലോ. എന്താ കുട്ടി ഇത് ?, മാലതിടെ മകളല്ലേ ഇപ്പൊ എത്ര കൊല്ലായി ഇങ്ങടോക്കെ വന്നിട്ട്, ഒറ്റക്കെള്ളു ?,.. അങ്ങനെ തുടരെ തുടരെ ചോദ്യങ്ങളുമായി. ആളെ മനസിലായില്ല എന്നാലും അത് പറഞ്ഞാൽ അവർക്ക് സങ്കടാവില്ലേ... ഒരു ചിരിയുമായി അങ്ങനെ നിന്നു. എന്റെ വല്യമ്മക്ക് കാര്യം മനസ്സിലായി. എന്റെ രക്ഷക്കായി എത്തി . "
കുട്ട്യേ നിനക്കു മനസ്സിലായീലെ നമ്മടെ കാരാട്ടെ  ദേവക്യേടത്തി. ചെറിയ കുട്ടി യാവുമ്പോ നിനക്ക് വല്ല്യ ഇഷ്ടായിരുന്നു. ദേവുല്ലമ്മേ എന്നും വിളിച്ചു നീയ് പിന്നാലെ നടകേർന്നു. "അയ്യോ ന്റെ ദേവുല്ലമ്മ..... എന്റെ അമ്മുവേടത്തിടെ അമ്മ... എനിക്ക് സങ്കടോം സന്തോഷോം എല്ലാം കൂടി  വന്നു. എന്റെ നിറഞ്ഞ കണ്ണും ചിരിച്ച മുഖവും വിതുമ്പുന്ന ചുണ്ടും കണ്ടപ്പോൾ ദേവുല്ലമ്മ എന്നെ കെട്ടിപിടിച്ചു. "അമ്മുവേടത്തി ??" ഞാൻ ചോദിച്ചപ്പോ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. "അവള് പോയിട്ട്  ഈ ചിങ്ങം പത്തിന് പതിനഞ്ചു കൊല്ലാവും കുട്ട്യേ. ആദ്യത്തെ പ്രസവായിരുന്നു. കുട്ടീനേം കിട്ടീല. "ഇത്രേം പറഞ്ഞത് കൂടെ ഉണ്ടായിരുന്ന വേറൊരു അമ്മായി ആയിരുന്നു.   കാർത്തു  അമ്മായി.

എന്റെ ചെറുപ്പത്തിലേ കൂട്ടുകാരേം അവരുടെ അമ്മമാരേം കുടുംബത്തിനേം പട്ടണത്തിലെ ജീവിതത്തിനിടയിൽ ഞാൻ മറന്നിരുന്നു എന്ന കാര്യം എന്നെ വല്ലാതെ അലട്ടി.
വർഷങ്ങൾക്കു ശേഷം ജനിച്ചു വളർന്ന ഗ്രാമത്തിലേക്ക് വന്നത് തന്നെ പഴയ ഓർമ്മകൾ അയവിറക്കാനായിരുന്നു. ആരെയും കൂട്ടാതെ ഒറ്റക്ക് പഴയ ആ പാവടക്കാരിയുടെ മനസ്സും കൊണ്ടാണ് വന്നത്. അമ്മമ്മയും അമ്മയും എല്ലാം പോയെങ്കിലും കുട്ടിക്കാലം മുതൽ എന്നെ ഏറ്റവും ലാളിച്ച വല്യമ്മയുടെ പരിഭവവും ഭീഷണിയും സ്നേഹവായ്‌പോടുള്ള ആഗ്രഹവും എല്ലാം കൂടി ആയപ്പോൾ ഇനി വൈകിച്ചുകൂടാ ഈ യാത്ര എന്ന് തോന്നി.

എനിക്കേറെ ഇഷ്ടമുള്ള തനി നാടൻ വിഭവങ്ങളും ഞങ്ങളുടെ കുടുംബത്തിൽ മാത്രം ഉണ്ടാക്കുമായിരുന്ന പലഹാരങ്ങളും  ഉണ്ടാക്കാനായിരുന്നു വല്യമ്മക്ക് തിടുക്കം. ഓര്മവെച്ചനാൾ മുതൽ പോയിരുന്ന അയ്യപ്പൻകാവും   വീട്ടിനു നേരെ മുന്നിലുള്ള തോടും തൊടിയിലുള്ള കിണറും മരങ്ങളും (പ്രത്യേകിച്ച് ആ മഞ്ചാടി മരം)... എല്ലായിടത്തും ഒരു പാവടക്കാരിയുടെ പ്രസരിപ്പോടെ ഉന്മേഷത്തോടെ കാണാനും മനസ്സുകൊണ്ട് ഉൾക്കൊള്ളാനും ആയിരുന്നു എനിക്കാഗ്രഹം. എന്നും രാവിലെ നേരത്തെ ഉണർന്നു അമ്പലത്തിൽ പോവാനും  പഴയ കൂട്ടുകാരെയും  പല പതിറ്റാണ്ടുകളായി കാണാതിരുന്ന ബന്ധുക്കളെയും സന്ദർശിക്കാൻ ഒരു പ്രത്യേക ഉത്സാഹമായിരുന്നു എനിക്ക്. ആ പഴയ വായാടി പെണ്ണ് വല്ലാതെ ഒതുങ്ങി ഒരു ഉത്തരവാദിത്തം ഉള്ള പ്രഗത്ഭയായി എന്ന് വല്യമ്മ കാണുന്നവരോടൊക്കെ പറഞ്ഞു കൊണ്ടിരുന്നു. വല്യമ്മടെ മക്കളും പേരമക്കളും അവരുടെ മക്കളും എല്ലാം കൂടി എനിക്കുമുണ്ട് എന്റെ ഗ്രാമത്തിൽ ഒരു വലിയ കുടുംബം എന്ന് ഞാൻ സന്തോഷിച്ചു..   

പട്ടണത്തിൽ രണ്ടു  മുറികളും  ചെറിയ അടുക്കളയും ഉള്ള ഫ്ലാറ്റിൽ  വര്ഷങ്ങളോളം താമസിച്  മനസ്സും ചിന്താ
ഗതികളും സങ്കുചിതമായ എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഏകദേശം ഒരു മാസം  കഴിഞ്ഞപ്പോൾ നഷ്ടപെട്ടതെല്ലാം തിരുച്ചു പിടിച്ച ഒരു ജേതാവിന്റെ മാനസികാവസ്ഥ ആയിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന എന്റെ വീട്ടുകാരെയും നാട്ടുകാരെയും വീണ്ടും എന്നിലേക്ക്‌ തിരിച്ചു പിടിക്കാൻ കഴിഞ്ഞ ചാരിതാർഥ്യവും വീണ്ടും ഒരു കൗമാരം ജീവിച്ചു രസിച്ച സന്തോഷത്തോടും കൂടി ആണ് മടങ്ങിയത്. ഇനിയില്ല ഇത്രയും നീണ്ട കാലം സ്വന്തം മണ്ണിൽ നിന്നും സ്വന്തം ആൾക്കാരിൽ നിന്നും അകന്നിരിക്കൽ.  ഞാൻ വീണ്ടും വൈകാതെ  തന്നെ വരും അയ്യപ്പങ്കാവിൽ കുളിച്ചു തൊഴാനും  ആ തൊടിയിലും തോട്ടിലും ആടി പാടി നടക്കാനും എന്റെ പേരകുട്ടിയെയും കൂട്ടി  വരും. അമ്മമ്മ വളർന്ന,  സന്തോഷത്തോടെ കഴിഞ്ഞ ആ നാട്ടിലും വീട്ടിലും അവളും പാറി  പറന്നു നടക്കട്ടെ.....

No comments: