Sunday, March 11, 2018

ഉണ്ണ്യേന്ദ്രൻ കാവ്‌ ...എന്റെ തറവാടിന്റെ ആശിസ്സ്
**********************-**-*********-*******

ഇന്നലെ മുഴുവനും പഴയ കൂട്ടുകാരെയും  അയൽവാസികളെയും കണ്ടും സന്ദർശിച്ചും സമയം പോയതറിഞ്ഞില്ല.. സുഖനിദ്ര എന്തെന്നറിഞ്ഞ രാത്രി......  പുലർന്നപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷമായിരുന്നു. വീട്ടിൽ എല്ലാവരും എണീറ്റു കഴിഞ്ഞിരുന്നു. മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. പെട്ടെന്ന് പല്ലുതേച്ചു മാറ്റാനുള്ള വസ്ത്രങ്ങളും  എടുത്ത് കുളപ്പുരയിലേക്ക് ഒരോട്ടമായിരുന്നു. മുട്ടുവേദനയും മുതുവേദനയും എല്ലാം അങ്ങ് ദില്ലിയിൽ വെച്ച് പൊന്നൂന്നാ തോന്നണത്. അത്രക്ക് പ്രസരിപ്പാണെനിക്കിപ്പോ.
          കുളിയും തേവാരവും കഴിഞ്ഞ് എല്ലാവരും പ്രാതലിനിരിക്കുമ്പോളാണ് വല്യമ്മടെ മകൻ പറഞ്ഞത് " ഓപ്പോളേ അയ്യപ്പങ്കാവിലും പഴയ ആൾക്കാരുടെ അടുത്തും  ഒക്കെ പോയി എന്നാലും എന്തെ ഒന്ന് കുന്നപ്പള്ളി വരെ പോവാൻ തോന്നാത്തത് ?... അമ്മ എന്തെ  ഓപ്പോൾക്ക് അവടെ പോണതിന്റെ മഹത്വം പറഞ്ഞു കൊടുക്കാഞ്ഞേ ?"
 ആഹാ  അതെനിക്കൊരു പുതിയ അറിവായിരുന്നു.  സ്കൂളിൽ പഠിക്കുമ്പോ അമ്മ ഇടക്കൊക്കെ കുന്നപ്പള്ളി ഉള്ള ബന്ധുക്കളെ
പറ്റിയൊക്കെ പറഞ്ഞു കേട്ടിരുന്നു. അതൊക്കെ അപ്പളേ മനസ്സീന്ന് മാഞ്ഞും പോയിരുന്നു. ജോലി തിരക്കും കുട്ടികളുടെ പഠിപ്പും ഭർത്താവിന്റെ കാര്യങ്ങളും പിന്നെ പട്ടണത്തിലെ ജീവിതവും എല്ലാ എന്നിലെ കൊണ്ടിപറമ്പ് കാരിയെ എവിടെയോ ഒളിപ്പിച്ചിരുന്നു  എന്നാണ് വാസ്തവം.
പഠിച്ചതും വളർന്നതും പിന്നെ വിവാഹശേഷവും ജോലിചെയ്തതും ജീവിച്ചതും  എല്ലാം ഉത്തരേന്ത്യയിൽ ആയതു കൊണ്ട് അറിഞ്ഞോ അറിയാതെയോ എന്റെ മണ്ണിന്റെ മണം എന്നിൽ നിന്നും അകന്നിരുന്നു.
തിരിച്ചെന്റെ ഗ്രാമത്തിൽ എന്റെ തറവാട്ടിൽ എന്നിലെ ആ കൊണ്ടിപറമ്പുകാരിയെ തേടാനും ഉണർത്തി എടുക്കാനും കൂടി അല്ലേ ഈ യാത്ര !?
കാര്യമായിട്ടുതന്നെ തറവാടിന്റെ വേരും  ചരിത്രവും അന്വേഷിക്കന്നെ ഇനി.
" എന്നാലിന്ന് നമുക്ക് കുന്നപ്പള്ളി പോയാലോ വല്യമ്മേ " എന്നായിരുന്നു ഞാൻ. "അതിനുമുൻപ് നമ്മടെ കിഴക്കേതോടീലൊന്ന് പോവാം കുട്ട്യേ. ?? അവിടെ അല്ലേ നിന്റെ അമ്മമ്മ പ്രാത്ഥിച്ചു കുന്നപള്ളീന്ന് ഉള്ള ശക്ത്തി പുനഃപ്രതിഷ്ടിച്ചിരിക്കണത് ? " അതാ .. വേറൊരു പുതിയ അറിവ് !!! എനിക്ക് വയ്യ എന്തൊക്ക്യാ കൂട്ടരേ നമ്മടെ തറവാടിന്റെ കഥകള്. എനിക്കൊന്നും അറിയില്ലല്ലോ... എന്നായിരുന്നു ഞാൻ.
ഓപ്പോൾ വല്ല്യ ഹിസ്റ്ററി ക്കാരി അല്ലേ. ചികഞ്ഞു നോക്കു കൊറേ ണ്ട് നമ്മടെ കഥകൾ എന്നായിരുന്നു അല്പം ചിരിച്ചും അല്പം ഗൗരവായിട്ടും  എന്റെ കുഞ്ഞാങ്ങള.
ഏതായാലും എല്ലാരും ഒരുങ്ങി ഇറങ്ങി കുന്നപള്ളീ എന്ന മുഖ്യമായ തറവാട്ടിലേക്ക്.  ഒരിത്തിരി പരിഭ്രമം ഉണ്ടായിരുന്നു ഇത് വരെ കാണാത്ത  ആൽക്കാരേം  വീട്ടുകാരേം ഒക്കെ കാണാൻ പോകുമ്പോൾ. എനിക്കാരേം  അറിയില്ല അവർക്കെന്നെയും..... നമ്മുടെ തൊടീലുള്ള പ്രതിഷ്ഠ നാളെ കാണാം തൊടങ്ങിയേടത്തു നിന്ന് തുടങ്ങാം ചികയൽ  എന്നായിരുന്നു ഞാൻ. ആരും ഒന്നും മിണ്ടിയില്ല. എങ്ങന്യാച്ചാൽ നിന്റെ ഇഷ്ടം എന്നായി  വല്യമ്മ.

ഉച്ചയായപ്പോളേക്കും അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവന്റെ വീട്ടിൽ എത്തി. മുൻകൂട്ടി ഫോൺ ചെയ്തിരുന്നത് കൊണ്ട് അവർ ഞങ്ങളെ കാത്തിരിക്കയായിരുന്നു. അവിടത്തെ അമ്മായി ഉമ്മറത്തേക്ക് ഇറങ്ങി വന്നു. " ആ വരൂ  വരൂ അമ്മുട്യേടത്തി ഒരു പുതിയ ആളേം കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായീല. ഇത് നമ്മടെ മാളൂന്റെ മകളല്ലേ. ഞാനിവളെ കുട്ടിയാവുമ്പോ ശങ്കരേട്ടന്റെ കല്യാണത്തിന് കണ്ടതാ. എന്നാലും മാളൂനെ പറിച്ചു വെച്ച പോലെ തന്നെ. വരൂ കുട്ടീ. ഇത് കുട്ടീടെ അമ്മടെ തറവാടാണ്. വന്നോളൂ " എന്നും പറഞ്ഞെന്റെ കയ്യിൽ മുറുകെ പിടിച്ചു അമ്മായി അകത്തേക്ക് കൊണ്ടു പോയി. ആ സ്വന്തമെന്ന ഭാവവും വാത്സല്യവും എന്റെ പരിഭ്രമത്തെ അലിയിച്ചു കളഞ്ഞു. എന്നാലും നാവിറങ്ങി പോയപോലെ ഞാൻ ഒരു ചെറുചിരിയുമായി നീങ്ങി. സമയം ഏറെ ആയതുകൊണ്ട് വേഗം ഉണ്ണാൻ ഇലയിട്ട് എല്ലാർക്കും തനി നാടൻ ഊണ് വിളമ്പി അമ്മായി. ഉണ്ണുന്നതിനിടയിൽ ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു എല്ലാരും. അപ്പൊ അമ്മാവനോട് വല്യമ്മ പറഞ്ഞു "ഡാ മാധവാ ഇവൾക്കിപ്പോ നമ്മടെ കുന്നപ്പള്ളിലത്തെ പഴയ  കാര്യങ്ങളും ഉണ്ണ്യേന്ദ്രനെ പറ്റിയും ഒക്കെ അറിയണം ത്രേ. നിനക്കല്ലേ ഇപ്പൊ അധികം ആ കാര്യങ്ങളൊക്കെ ഓർമ. പണ്ട് മുത്തശ്ശി പറഞ്ഞു തന്നിരുന്നതൊക്കെ കൊറേ ഒക്കെ ഞാനും മറന്നു.. വയസ്സ് 91 ആവില്ലേ ഈ വരണ മകരത്തിൽ .....

നല്ല രസം തോന്നി അമ്മാവൻ പഴയ കഥയുടെ ചുരുളഴിച്ചപ്പോൾ. എന്നിലെ ചരിത്രവിദ്യാർഥിനി ചെവിയും കൂർപ്പിച്ചിരുന്നു. എത്ര എത്ര പഴയ ചരിത്രമാണെന്റെ തറവാട്ടിന് !!! ഈ തലക്കുറിശ്ശി തറവാടിന്റെ ചരിതത്തിന്റെ പൊരുളാണ് ഉണ്ണ്യേന്ദ്രൻ കാവ്  എന്ന് എനിക്ക് തോന്നി.  ഉണ്ണ്യേന്ദ്രൻ കാവിന്റെ ചരിത്രവും വിശേഷങ്ങളും അറിയാനായി വെമ്പൽ.  ചുരുക്കത്തിൽ അന്നവിടെ രാത്രി താമസച്ചു. ഒരു മുക്കാൽ ദിവസം കൊണ്ട് അമ്മാവൻ പറഞ്ഞു തന്നതും പഴയ ഓല കളിൽ നിന്ന് വായിച്ചു കേൾപ്പിച്ചതും എല്ലാം കൂടി ഞാനെന്റെ തറവാടിന്റെ ശ്രേയസ്സും അനുഗ്രഹവുമായ ഉണ്ണ്യേന്ദ്രനെ കുറിച്ച്  ഒരു പാട്  ഗ്രഹിച്ചു.

അവിടെ നിന്ന്  കുറച്ചു ചരിത്രം കുറെ സാങ്കല്പികം പിന്നെ കാലാകാലങ്ങളായി കൈ മാറി രൂപാന്തരം പ്രാപിച്ച  ഒരു കഥാരൂപം... എല്ലാം ചേർന്ന് ഇന്നത്തെ ഉണ്ണ്യേന്ദ്രൻ കാവിനെ കുറിച്ചൊരു  ഹൃസ്വ ചിത്രം എനിക്ക് കിട്ടി .
ക്രിസ്തുവർഷം 1700 നും 1800നും മദ്ധ്യേ  എന്റെ തറവാടിന്റെ തായ്‌വേരായിരുന്ന ഉണ്യാതി  എന്നൊരു സ്ത്രീക്ക്  ജനിച്ച അനിതസാധാരണമായ ബുദ്ധിയും വൈഭവവും ഉള്ള ഒരു ഉണ്ണിയുടെ ചൈതന്യമാണത്രെ ഇന്നത്തെ ഉണ്ണ്യേന്ദ്രൻ കാവിലെ പ്രതിഷ്ഠ. ആ സമയത്തെ അതി ക്രൂരനും ദുസ്വഭാവിയുമായ ഒരു കാരണവർ പ്രശ്നം വെപ്പിച്ചു നോക്കി,  ഈ കുട്ടി തന്റെ അധഃപതനത്തിനും മരണത്തിനു തന്നെയും കാരണമാകും എന്ന് മനസ്സിലാക്കി, ആ  കുട്ടിയെ കൊലപ്പെടുത്തിയത്രെ. എന്നാൽ  കുട്ടിയുടെ ഗതി കിട്ടാത്ത ചൈതന്യം തറവാടിന്റെ നാശത്തിനു കാരണമാകാൻ തുടങ്ങി. കാരണവരുടെ അനന്തരാവകാശികൾ ആ ചൈതന്യത്തെ ആവാഹിച്ചു പ്രതിഷ്ഠിച്ചതാണത്ര ഇന്നത്തെ ഉണ്ണ്യേന്ദ്രൻ കാവ്.
കുന്നപ്പള്ളിയിലെ കാവിൽ കുളിച്ചു തൊഴുത് ഒരിക്കലും കണ്ടിട്ടില്ലാത്ത ബന്ധുക്കളുമായി ഇനിയുള്ള കാലം ബന്ധപ്പെട്ടുകൊള്ളാം  എന്ന് വാക്ക്  കൊടുത്തു എന്തൊക്കെയോ നേടിയെടുത്ത ആഹ്ലാദത്തോടെ ഞാൻ വല്യമ്മയോടും ജയനോടും നീതയോടും കൂടെ ഞങ്ങളുടെ  വീട്ടിലേക്കു യാത്രയായി.

അന്ന് വൈകുന്നേരം തന്നെ വല്യമ്മക്കൊപ്പം ഞാനും ഞങ്ങളുടെ തൊടിയിലുള്ള കാവിലേക്ക് വിളക്കുവെക്കാൻ പോയി. തിരിച്ചു വരുമ്പോൾ ആണ് വല്യമ്മ വേറെ ഒരു കഥയുടെ ചുരുളഴിച്ചത്

" കുട്ടിക്കറിയോ ഈ കാവ് എന്റെ അമ്മ   നിന്റെ അമ്മമ്മ  മുൻകയ്യെടുത്താണിവിടെ പണിതത്. അമ്മടെ ആദ്യത്തെ കുട്ടി ഒരു നല്ല നിലയിലെത്തിയാൽ ഈ കാവിന്റെ ജീർണോദ്ധാരണം നടത്തിക്കോളാം എന്ന് പ്രാർത്ഥിച്ചു.  നിന്റെ വല്യമ്മാവൻ നല്ലൊരു നിലയിലെത്തിയപ്പോളാ ഈ അമ്പലം ആകെ ഉടച്ചു വാർത്തത്.  ഇപ്പൊ എന്നും വിളക്ക് വെക്കാനും പൂജിക്കാനും തുടങ്ങി  അടുത്തുള്ളവരൊക്കെ വിശേഷം ദിവസങ്ങളിൽ പൂജക്കും വഴിപാടിനും വരാറുണ്ട് "

അങ്ങനെ ഈ വരവിൽ തറവാടിന്റെ ചരിത്രത്തിലേക്കും കുലദൈവത്തിന്റെ ഉത്ഭവത്തിലേക്കും ഒരെത്തിനോട്ടം കൂടി ആയി.

ഹോ ഇനി എന്തെല്ലാം , ആരെയെല്ലാം കുറിച്ച് അറിഞ്ഞാണ് എന്റെ തറവാടിന്റെ അടിത്തറയിലേക്കുള്ള ഈ യാത്ര നീങ്ങുക !?
 എന്റെ മക്കൾക്കും പേരകുട്ടികൾക്കും പകർന്നു കൊടുക്കാൻ ഈ പുതിയ അറിവിന്റെ  എത്രയെത്ര മഞ്ചാടി മുത്തുകളാണ് ഞാൻ ഈ യാത്രയിൽ ശേഖരിച്ചത് !! ഇനിയും ഉണ്ട് ഏറെ മുത്തുകൾ മാണിക്യങ്ങൾ എന്റെ കൗമാരകാലങ്ങളിൽ നിന്നും യുവത്വത്തിലേക്കും അവിടുന്നങ്ങോട്ടും  ഉള്ള കുഞ്ഞു കുഞ്ഞു യാത്രയിൽ . എല്ലാം ശേഖരിക്കാൻ ഈ വൈകിയ വേളയിലെങ്കിലും അവസരം ഉണ്ടായല്ലോ !!!

No comments: