Tuesday, March 27, 2018

മൃത്യുവെൻ തോഴനോ???

എന്നരികിലൊന്നിരിക്കാൻ,  രണ്ടുവാക്ക് ചൊല്ലിടാൻ നേരമില്ലാത്തവർ
ഇന്നെന്തേ കൂട്ടമായെനിക്കു ചുറ്റുമിരിപ്പൂ??
ഒരു  പനിനീർ പൂവെങ്കിലും ഒരു സ്നേഹോപഹാരമായി ലഭിച്ചില്ലൊരിക്കലും
ഇന്നെനിക്കു ചുറ്റും ഇത്രയേറെ ചെമ്പനിനീർപ്പൂക്കളും  വര്ഷിപ്പതെന്തേ??
ഉടുതുണിമാറാനൊരു തുണി യാചിച്ചു ഞാൻ
ഇന്നെനിക്കേറെ തരുന്നു കോടിത്തുണികൾ 
പശിയാൽ തളർന്നു ഞാൻ വീണപ്പോളെല്ലാം
ആശിച്ചൊരു കയ്യെന്നെ താങ്ങുമെന്നു ഞാൻ അന്നെനിക്കേകാത്ത താങ്ങിന്നു നൽകാൻ
എന്നെ തോളിലേറ്റാൻ ഇന്നെത്ര കൈകൾ !!
ഏകനായി ഞാൻ നടന്നിടുമ്പോൾ കൊതിച്ചു
വികലാൻഗനെനിക്ക് കൂട്ടായൊരു തുണയെ..
ഇന്നെവിടെ നിന്നു വന്നു നിരനിരയായിവർ
എൻ കൂടെ.. എന്നെ യാത്രയാക്കാനോ??
മനതാരിലേറെ കൊതിച്ചതെല്ലാമിന്ന് വരിച്ചു
മൃതിയിൽ ഏറ്റം സന്തുഷ്ടനാണ് ഞാൻ..
വെറുതെ ഭയന്നു മൃത്യുവിനെയെന്നും ഞാൻ 
അറിഞ്ഞില്ല എൻ തൊഴാനായി നീ വന്നതെന്ന്

Thursday, March 22, 2018

ഒരു തുണിക്കിഴിയുടെ ആത്മഗതം

ഞാനൊരു കൊച്ചു കിഴി. ആ മുത്തശ്ശി എന്നെ തനിച്ചാക്കി പൊയി. എത്ര കാലായി രാവും പകലും കൂടെ കൊണ്ടു നടന്നതാ. പോവുമ്പോൾ എന്നേം കൊണ്ടു പോവും എന്ന് അയലത്തെ വാസന്തി ചേച്ചിയോട് പറയണത് ഞാൻ കേട്ടതാ.
ഒരു ദിവസം മുത്തശ്ശി എന്നെ മടിക്കുത്തിൽ നിന്നെടുത്തു താലോലിക്കുമ്പോളാണ് ആ ചേച്ചി വന്നത്. മുത്തശ്ശി ഒറ്റക്കായിരുന്നു. സഹായത്തിനു വല്ലപ്പോഴും ആ ചേച്ചിയോ അല്ലെങ്കിൽ  അങ്ങേലെ വേലായുധനോ വരും. മുത്തശ്ശിടെ മക്കളു  രണ്ടാളും വല്ല്യ പണക്കാരാ. ദൂരെ  എവിടെയോ ആണ്. രണ്ടു മൂന്നു കൊല്ലം  കൂടുമ്പോൾ വന്നാൽ തന്നെ അധികം ദിവസം വീട്ടിൽ നിക്കില്ലായിരുന്നു. മുത്തശ്ശിക്ക് അവരെ  പറ്റി പറയാൻ ആയിരം നാവാ. എന്റെ രാമു എന്റെ അമ്മു എന്ന് പറയാൻ തുടങ്ങിയാൽ നിർത്തില്ല.
  ഒരു ദിവസം വാസന്തിച്ചേച്ചി  ചോദിച്ചു എന്താ മുത്തശ്ശി ഈ കിഴീല് എന്ന്.  അപ്പോ  ഓരോന്നായി പൊറത്തെടുത്തു... " ഇതെന്റെ അച്ഛൻ അവസാനം തന്ന വിഷു കൈനീട്ടം,  ഇത് ഗുരുവായൂർ പോയപ്പോൾ കിട്ടിയ കണ്ണന്റെ പട്ടുകോണകം  ഇത് കൃഷ്ണ തുളസി , രാമതുളസി, രാമച്ചം ഒക്കെ അന്ന് ഒരിക്കൽ അമ്മു കൊണ്ടു തന്നതാ,  ഇത് രാമു കുട്ട്യാവുമ്പോ കുന്നിക്കുരു വാരിയ പ്പോ അവന്റെ കീശയിൽ ഇണ്ടായിരുന്ന ഒരു മണി,  ഇത് അവരുടെ രണ്ടാൾടേം ആദ്യം പോയ പല്ല്,  ഇതെനിക്ക് അവസാനം അവരുടെ അച്ഛൻ കൊണ്ടുവന്നു തന്ന ചന്ദന തൈലത്തിന്റെ കുപ്പി, ഇത് പൊന്നാനി കടപ്പുറത്തു പോയപ്പോൾ കിട്ടിയ ശംഖ്...." അങ്ങനെ എന്തൊക്കെ ആണെന്നോ എന്റെ ഉള്ളിൽ നിന്ന് മുത്തശ്ശി പുറത്തെടുത്തത്
" ഇതൊക്കെ എന്തിനാ മുത്തശ്ശി ഇങ്ങനെ സ്വരുക്കൂട്ടി വെച്ചിരിക്കണത് " എന്ന് ആ ചേച്ചി ചോദിച്ചപ്പോ  " എന്നെ തെക്കോട്ടേക്ക് എടുക്കുമ്പോൾ ആ വലിയ മാവ് മുറിക്കില്ലേ എന്റെ ചിത കൂട്ടാൻ?  അപ്പൊ എന്റെ ചിതയിൽ ഇടാൻ പറയണം കുട്ടികളോട്. എനിക്ക് കൂടെ കൊണ്ടു പോണം എന്നാലേ  എനിക്ക് ഗതി കിട്ടുള്ളു. അടുത്ത തവണ അവരു വരുമ്പോൾ അവരോടു പറയണം ",

ഇന്നലെ കേമായിട്ട് അടിയന്തിര സദ്യ ഒക്കെ കഴിഞ്ഞു മുത്തശ്ശിടെ  മുറി വൃത്തി ആക്കുമ്പോൾ എന്നെ എടുത്ത് അവരുടെ മരുമോൾ ജനാല വഴി ഒരൊറ്റ ഏറു കൊടുത്തു.
   മുത്തശ്ശി ഒറക്കത്തിലാ മരിച്ചത്. മക്കളും മരുമക്കളും വന്നു.  സ്വത്തു തർക്കത്തിനിടയിൽ വലിയ വില കിട്ടാവുന്ന ആ  മാവ് മുറിക്കാൻ ആർക്കും സമ്മതം അല്ലായിരുന്നു. ചിതയൊന്നും വേണ്ട എന്നവർ നിശ്ചയിച്ചു.   വളപ്പിൽ തന്നെ തരിശായി കിടന്നിരുന്ന ഒരിടത് മുത്തശ്ശിയെ കുഴിച്ചു മൂടി. ആരെയും കാര്യമായി വിളിക്കേം പറയേം ചെയ്തില്ല. പതിനഞ്ചാം  പക്കം വീടും പറമ്പും വിറ്റ്  പണം വീതിച്ചെടുത്തു അവർ. പ്രഗത്ഭരായ മിത്രങ്ങളെ വിളിച്ചു വിസ്തരിച് പതിനാറടിയന്തിരം കഴിച്ചു  "സ്നേഹമുള്ള മക്കൾ"  അമ്മയുടെ ആത്മശാന്തിക്കായി !!! ജീവിച്ചിരുന്നപ്പോൾ സ്നേഹത്തോടെ കുറച്ചു ദിവസം അമ്മയുടെ കൂടെ നിൽക്കാനോ,  അമ്മയുടെ ആഗ്രഹങ്ങൾ ആരായാനോ ശ്രമിക്കാത്ത അവർ ആത്മശാന്തിക്കായി അടിയന്തിരം കെങ്കേമമാക്കി.
ആ ചിതയിൽ കൂടെ കിടന്നെരിയാനുള്ള ഭാഗ്യം പോലും വര്ഷങ്ങളായി സന്തത സഹചാരി ആയ എനിക്ക് കിട്ടിയില്ല. എന്നെയും കൂടെ കൊണ്ടു  പോയാൽ ഗതി കിട്ടും എന്ന് മോഹിച്ച പാവം മുത്തശ്ശി. എന്തായോ എന്തോ അവരുടെ ഗതി !!! അമ്മയെ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും സന്തോഷിപ്പിക്കാൻ ശ്രമിക്കാത്ത ആ മക്കളുടെ ഗതി എന്താകുമോ  എന്തോ !!!

Tuesday, March 20, 2018

നിന്റെ നിക്കാഹിനവർ ഒരുങ്ങവേ
എന്റെ  മയ്യത്തിവിടെ ഒരുങ്ങുന്നു പെണ്ണെ
അവർ നിന്നെ പൂവണിയിച്ചപ്പോൾ
എൻ ദേഹത്തവർ പുഷ്പം വിതറി... ഒരുങ്ങീ നാമിരുവരും വീട് വിട്ടകലാനായ്
നീ സ്വയം ഒരുങ്ങി നീങ്ങിയപ്പോൾ
എന്നെയോ  ഒരുക്കി കിടത്തിയവർ
നിനക്കു ചുറ്റും തോഴർ അരങ്ങു തകർക്കവേ 
എനിക്ക് ചൂറ്റും  പൊട്ടിക്കരയുന്നവർ
ഖാസി നിനക്കായി  നിക്കാഹ് വായിച്ചപ്പോൾ
മൗലവി എൻ ചാരെ നിന്നു വിടചൊല്ലി
നിന്നെ  ഒരു കൂട്ടർ സ്വന്തമാക്കിയപ്പോൾ
 ഞാനോ അല്ലാഹുവിനു സ്വന്തമായി
നിന്റെ നിക്കാഹും എന്റെ മയ്യത്തും
കേവലം ഇത്രമേൽ  വ്യത്യസ്ഥം പെണ്ണെ

(ഒരു ഉർദ്ദു കവിത വായിച്ചപ്പോൾ അതിനെ മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തണം എന്ന് തോന്നി. സാഹസമാണെങ്കിൽ ക്ഷമിക്കണേ. സ്വീകാര്യമെങ്കിൽ അനുഗ്രഹിക്കണം )

Wednesday, March 14, 2018

സമയമാം രഥത്തിൽ ഞാൻ.........

പലപ്പോഴും ആഗ്രഹിച്ചതാണ് മലയാളത്തിൽ എന്തെങ്കിലും വ്യത്യസ്തമായി എഴുതണം എന്ന്. കുഞ്ഞു കുഞ്ഞു കവിതകൾ എഴുതി നോക്കി. എന്നാൽ മനസ്സിന്റെ അടിത്തട്ടിൽ ഒരു ചാരിതാർഥ്യം തോന്നിയില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ഗദ്യശില്പമായാലോ എന്ന് തോന്നിയത്. അയ്യോ.. കേവലം എട്ടാം ക്ലാസ്സുവരെ ദില്ലിയിലെ സ്കൂളിൽ മലയാളം പഠിച്ച എനിക്ക് അതിനുള്ള ത്രാണിയൊന്നും ഇല്ലല്ലോ എന്ന് സ്വയം തിരുത്തുകയും ചെയ്തു. 

 അനുഭവത്തിന്റെ  വെളിച്ചത്തിൽ മനസ്സിൽ തോന്നുന്നതെല്ലാം കുത്തിക്കുറിക്കുന്ന ശീലം പഠിക്കുന്ന കാലത്തെ ഉള്ളതാണ്. എന്നാൽ അനുഭവത്തിന്റെയും ചിന്താഗതിയുടെയും തീക്ഷ്ണത കുറയുമ്പോൾ എല്ലാം ചവറ്റുകൊട്ടയിൽ പോകുമായിരുന്നു. ഡയറി വേറൊരു മാധ്യമമായിരുന്നു ചിന്തകളെയും അനുഭവങ്ങളെയും എഴുതി നിറക്കാൻ. എപ്പോളാണെന്നറിയില്ല ആ പതിവും നിന്നു.

അതിനിടയിൽ വെറുതെ ഒരു ദിവസം വളരെ കുറച്ചു വാസ്തവാനുഭവവും വളരെയേറെ സാങ്കല്പികതയും കൂട്ടിച്ചേർത്തു ഒരു ഗദ്യരൂപം എഴുതി  സുഹൃത്തുക്കളിൽ  ചിലരായി പങ്കുവെച്ചു. അവരെല്ലാം ആ ഗദ്യരൂപത്തിൽ ഒരു നീണ്ട കഥയുടെ ചുരുൾ അഴിയുന്നു പോലെ എന്ന് പറഞ്ഞു തുടർന്നെഴുതുവാൻ നിർബന്ധിച്ചു. അങ്ങിനെ പോയകാലങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ഒരുപാടൊരുപാട് സങ്കല്പങ്ങളും കുറച്ചു ചരിത്രവും കൂട്ടി ഇണക്കി ഒരു ഗദ്യരൂപം മെനഞ്ഞെടുത്തു. ഇതിനെ എന്ത് വിളിക്കണം എന്നറിയില്ല. കഥ എന്നോ യാത്രവിവരണം എന്നോ ജീവിതാനുഭവം എന്നോ വായനക്കാരുടെ ഔചിത്യം  പോലെ  പേര് നൽകാം. എന്റെ  വിചാരധാരയും  മനസ്സിന്റെ ഓളങ്ങളും ഒഴുകുന്നതിനനുസരിച്ചു ഞാൻ തൂലിക ചലിപ്പിച്ചു. അതിൽ നിന്നൂർന്നു വീണ വരികൾ  ഗുരുപാദങ്ങളിൽ  അർപ്പിച്ചുകൊണ്ട് വായിക്കാൻ ഇഷ്ടവും സന്നദ്ധതയും ഉള്ളവരുടെ സമക്ഷം വെക്കുന്നു. അനുഗ്രഹവും വിലയിരുത്തലും കാംക്ഷിക്കുന്നു
വിനയപൂർവം,
ചന്ദ്രിക 
ശുഭമായവസാനിക്കുന്നതെന്തും ശുഭം തന്നെ.....

 എയർപോർട്ടിൽ ദുബായ്ക്കുള്ള പ്ലേനും കാത്തിരിക്കുന്ന ഞാൻ ഒരു പുഞ്ചിരിയോടെ ഓരോന്ന് ഓർക്കുമ്പോൾ ആണ് ഭർത്താവ് ചോദിച്ചത് "എന്താ തങ്കം ആലോചിച്ചു ചിരിക്കണത് "
നാട്ടിൽ പൊയി വന്നതു മുതൽ മോൾ എന്നും പരാതി ആയിരുന്നു അമ്മക്ക് നാട്ടിൽ പൊയി എല്ലാവരേം കാണാൻ സമയം ഉണ്ട്. എന്റെ കൂടെ കുറച്ചു ദിവസം വരാൻ മാത്രമേ വയ്യ അല്ലേ. ഞാൻ വിസ അയക്കാൻ തീർച്ചയാക്കി അമ്മേം അച്ഛനും ദുബൈക്ക് വരാൻ ഒരുങ്ങിക്കോളൂ. എന്നാൽ ശരി എന്ന് തീർച്ചയാക്കി. എന്നാൽ പിന്നെ വല്യമ്മയോടു പറഞ്ഞ്  പേച്ചിടെ അഡ്രസ്സും സംഘടിപ്പിക്കാം എന്ന് വച്ചു .  പഞ്ചമി ശിവൻ എന്നാണവളുടെ പേരത്രെ. അപ്പോഴേക്കും അതാ ശാലുന്റെ ഫോൺ.... ഏടത്തിയമ്മേ എന്റെ മൈഥിലിയെ സഹായിച്ചേ പറ്റൂ   അവൾക്കു നിയമപരമായി അവളുടെ മകനെ കിട്ടി   അമ്മയും ഒക്കെ ആയി അവൾ രഞ്ജിപ്പിലായി. ഇനി  അവൾക്കു മസൂരി പൊയി അവളുടെ മകനെ കൊണ്ടു വരാൻ ഏട്ടനും ഏടത്തിയമ്മയും കൂടെ പോണം. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി കാർത്തികി ന്റെ ബോർഡിങ് സ്കൂളിൽ പൊയി അവനെ കൊണ്ടു വന്നു.   മൈഥിലിക്ക് അവനെ ഡൽഹിയിൽ പഠിപ്പിക്കണമത്രേ. സ്കൂളിൽ വിദ്യാസഭ്യാസം കഴിഞ്ഞു .  പന്ത്രണ്ടാം ക്ലാസ്സിലെ മാർക്ക്‌ നല്ലതെങ്കിൽ നല്ല കോളേജിൽ ചേരാം. അപ്പോഴാണ് ഞങ്ങൾ ദുബൈക്ക് പോകുന്ന കാര്യം പറഞ്ഞത്. അവന് BITS  പിലാനി  ദുബായ് ശാഖയിൽ ചേരണമെന്നൊരു  മോഹം. എന്നാൽ ഞങ്ങൾടെ കൂടെ അവരെയും കൂട്ടി.  ദുബായ് കറങ്ങലും  ആവാം  കോളേജിനെ പറ്റി  അന്വേഷിക്കലും ആവാം. എല്ലാരും കൂടി ദുബൈക്ക് പുറപ്പെട്ടു. വിമാനം കയറാൻ കാത്തിരിക്കയാണ്. അപ്പൊ അതാ മോൾടെ വാട്സ്ആപ്പ് മെസ്സേജ്.. "അമ്മേ പഞ്ചമി ആന്റിയെ കണ്ട്‌ പിടിച്ചു. നിങ്ങൾ ദുബൈയിൽ വന്നിറങ്ങുമ്പോൾ ഞങ്ങൾക്കൊപ്പം  പഞ്ചമി ആന്റിയും ഉണ്ടാവും ട്ടോ .  സന്തോഷായിലെ അമ്മക്ക് ??????"
അങ്ങനെ പല പല സൗഹൃദങ്ങളുടെ സന്തോഷത്തിനിടയിൽ കൊച്ചു ദുഃഖങ്ങൾ എന്ന് ഇപ്പോൾ തോന്നുന്ന വലിയ ദുഃഖങ്ങൾ എല്ലാരും മറന്നു. എല്ലാം ശുഭമായി അവസാനിച്ചു എന്ന സന്തോഷത്തിൽ വിമാനത്തിലേക്കുള്ള പടികൾ ഞങ്ങൾ കയറി........
മനസ്സിലെന്നും  ആശിച്ച   വാത്സല്യവും തേടി

രാവിലെ എണീറ്റപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷവും ഉത്സാഹവും തോന്നി. പെട്ടെന്ന് കുളിച്ചൊരുങ്ങി അമ്മായിടെ അടുത്തേക്ക് പോയപ്പോൾ അമ്മായി ചൂട്  പ്രാതൽ വിളമ്പി തുടങ്ങിയിരുന്നു. നാളുകൾക്കു ശേഷം കണ്ടപ്പോൾ മാമൻ കുശലാന്വേഷണം നടത്തി. കാപ്പി കുടിക്കാൻ  കൂടെ ഇരുത്തി. അമ്മ അപ്പ കൂടെ ഇരിക്കുന്നത് പോലെ പെട്ടെന്ന് തോന്നിയപ്പോൾ കണ്ണ് നിറഞ്ഞു. അമ്മായിക്ക് കാര്യം മനസ്സിലായി. എല്ലാം ശരിയാവും. ഞായറാഴ്ച അല്ലേ അമ്മയേം ശാലുനേം ഒക്കെക്കണ്ട് വരൂ.    ദേവി തുണക്കട്ടെ. എന്നും പറഞ്ഞ്  ഇഡലി വിളമ്പി. എത്രയും വേഗം  പ്രിയപെട്ടവരുടെ അടുത്തെത്തണം എന്നു  തോന്നി. വേഗം കഴിച്ച്  അമ്മായിയോട് യാത്ര പറഞ്ഞു ഇറങ്ങി.
രണ്ടു മണിക്കൂറോളം ബസ്സിൽ ഇരിക്ക്യണം. വഴിനീളെ ശാലുവിനെയും വീട്ടുകാരെയും കുറിച്ചായിരുന്നു ആലോചിച്ചത്.
അമ്മയെയും അപ്പാവെയും ഞാൻ ഒരു പാട് വേദനിപ്പിച്ചു .  കഴിഞ്ഞ എത്രയോ വര്ഷങ്ങളായി എന്നും മനസ്സിൽ കൊണ്ടു നടന്നിരുന്ന അവരെയും ശാലുവിനെയും ഞാൻ കാണാനോ ബന്ധപ്പെടാനോ  ശ്രമിച്ചില്ല. കുറ്റബോധവും നിഷ്കളങ്കരായ അവരെ വിഷമിപ്പിക്കരുത് എന്ന  ചിന്തയും ആയിരുന്നു കാരണം. എന്നാലും അതൊന്നും എന്റെ ചെയ്തികളെ നീതീകരിക്കുന്നില്ല. വക്കീൽ സഹായം എന്നെ ഏറെ ആശാകുലയാക്കുന്നു. എങ്ങിനെ എങ്കിലും കാർത്തികനേ എന്റെ കൂടെ കിട്ടിയാൽ പാതി യുദ്ധം ഞാൻ ജയിച്ചു   പിന്നെ അമ്മയും വെള്ളിനേഴിയിലെ പ്രിയമുള്ളവരും എനിക്കൊപ്പമായാൽ  ഞാൻ ജയിക്കും.. അടുത്ത ആറു മാസം കഴിഞ്ഞാൽ കാർത്തികിന് 18  വയസ്സാവും. അപ്പോൾ അവന്റെ ഇഷ്ടപ്രകാരം  പപ്പക്ക് ഒപ്പമോ അമ്മയ്‌ക്കൊപ്പമോ അവനു വരാം .  അതിനിടയിൽ നിയമപരമായ എല്ലാ നീക്കങ്ങളും കഴിയണം. എന്റെ മോൻ തീർച്ചയായും എനിക്കൊപ്പം വരും   വല്ലപ്പോഴും S T D  ബൂത്തുകളിൽ നിന്നു ഞാൻ വിളിക്കാറുള്ള  ഫോൺ കാളുകൾ മാത്രമാണ് ഞങ്ങൾ തമ്മിൽ ഉള്ള സമ്പർക്കം. എല്ലാം നേർവഴിക്കു പോയാൽ  അവനെ കാണാൻ മസ്സൂറി യിൽ ഉള്ള ബോർഡിങ് സ്കൂളിൽ പോണം. എന്നിട്ട് വേണം അവനെയും കൂട്ടി അമ്മയേം അപ്പാവെയും  കാണിക്കാൻ കൊണ്ടുപോകാൻ. പിന്നെ മനോജായി പൂർണമായും നിയമപരമായും വേർപെട്ട്  സമാധാനമായി കഴിയണം. അതോർക്കുമ്പോൾ ഇപ്പോഴും മനസ്സിലെവിടെയോ ഒരു നീറ്റൽ. സ്നേഹിച്ചതാണ്,  എല്ലാറ്റിലും ഉപരി സ്നേഹിച്ചതാണ്. എന്നിട്ടും എന്തെ ഇങ്ങനെ ആയി ???????
ഓരോന്ന്  ആലോചിച്ചിരുന്നപ്പോൾ ഇറങ്ങാനുള്ള സ്ഥലം എത്തിയതറിഞ്ഞില്ല കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ ഞെട്ടി എണീറ്റ്‌ വേഗം ഇറങ്ങി. എന്തോ മുൻപുണ്ടായിരുന്ന പരിഭ്രമം ഇല്ലായിരുന്നു. അന്ന് ശാലുനെ കാണാൻ ബാങ്കിൽ  പോയപ്പോൾ ആട്ടിയോടിച്ചത് മറന്നിട്ടില്ല. ഒന്നാമത് ഇന്ന് ഞായറാഴ്ച ബാങ്കിലേക്കല്ല വീട്ടിലേക്കാണ് പോകുന്നത്. എന്തോ ഉറച്ച കാൽ വപ്പോടു കൂടി നടന്നു. ശാലുവിന്റെ വീട്ടു മുറ്റത്തെത്തി. പരിചയമുള്ളവർ ആരും ഇല്ലായിരുന്നു വഴിയിൽ. മുറ്റത്തു  നെല്ലുണക്കാൻ ഇട്ടിരിക്കുന്നു. ആരുമില്ല പുറത്ത്.  ചെറിയ നെഞ്ചിടിപ്പോടെ വാതിൽ തട്ടി. ശാലുവിന്റെ അമ്മ പുറത്ത് വന്നു.  ആരാ എവിടുന്നാ ആരെ കാണാനാ എന്ന്  നിർത്താതെ ചോദിച്ചു. എന്നെ മനസ്സിലായിട്ടില്ല. മുടിയൊക്കെ പൊയി നരച്ചു മുഖവും ആകെ ക്ഷീണിച്ചു .  എങ്ങനെ മനസ്സിലാവാനാ. തൊണ്ട ഇടറി വിറയലോടെ പറഞ്ഞു  അമ്മേ മൈഥിലി. ഇത്രയും പറഞ്ഞതും  പിടിച്ചു നിൽക്കാനാവാതെ പൊട്ടി കരഞ്ഞു. അമ്മ ഇത് കണ്ട്‌  അന്ധാളിച്ചു. എന്ത് മൈഥിലിയോ. വരൂ അകത്തേക്കിരിക്ക്. ശാലു അടുത്തു തന്നെ വേറെ വീട് വച്ചിരിക്കുന്നു. ഇവടെ ഞാൻ മാത്രേ ഉള്ളു .  ഇരിക്ക്. ഇപ്പൊ വിളിപ്പിക്കാം. എന്നെ അകത്തേക്ക് കൊണ്ടു പോയി. ഇരുത്തി.  ശാന്തേ  പൊയി ശാലുനെ വിളിച്ച് കൊണ്ടു വാ എന്ന് പറഞ്ഞു. അമ്മ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോളേക്കും ശാലു വന്നു. രണ്ടാളും കണ്ടതും അടക്കാനാവാതെ കൊറേ കരഞ്ഞു.
പിന്നെ മുറിക്കകത്തു കയറി അവളോട്‌ ബോംബെ മുതൽ അമേരിക്ക  വരെയും പിന്നെ തിരിച്ചു  പോന്നതും മനോജിൽ വന്ന ക്രൂരമായ മാറ്റങ്ങളും കാർത്തികിനെ  പറ്റിയും ഞാൻ നിയമം സഹായം തേടുന്നതും  വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു. ഒരു പെരുമഴ പെയ്തു തോർന്ന പോലെ ആയിരുന്നു. കരച്ചിലും തേങ്ങലുകൾക്കും ദേഷ്യത്തിലും ഇടക്ക് എല്ലാം പറഞ്ഞു തീർത്തപ്പോൾ.  അവൾ അമ്മ അപ്പയെ പറഞ്ഞു സമ്മതിപ്പിക്കാം  എന്ന് ഉറപ്പു തന്നു. നിയമസംബന്ധമായ യുദ്ധം കഴിയാൻ ആറു മാസം പിടിക്കും. അതിനിടയിൽ അവൾ എല്ലാ ശരിയാക്കാം എന്നേറ്റു. അതിനിടയിൽ അവളുടെ വീട്ടുകാരെല്ലാ വന്നു. എല്ലാവരും സഹായിക്കാമെന്ന് ഉറപ്പു തന്നു. അവളുടെ ഏടത്തിയമ്മ ഡൽഹിയിൽ ഉണ്ട് അവരോടും ഏട്ടനോടും പറഞ്ഞ്  കാർത്തികിന്റെ അടുത്തു പോകാൻ  വേണ്ടുന്ന സഹായം ചെയ്യാം എന്നും ഉറപ്പു തന്നു. നമുക്ക് ആദ്യം ഏടത്തിയമ്മ ടെ  അടുത്തു പോകാം. സ്കൂളിൽ പ്രിൻസിപ്പൽ ആണല്ലോ അവർ   ഏട്ടനും ഏതോ  നല്ല പദവിയിൽ ആണ് ജോലിയിൽ നിന്ന് വിരമിച്ചത്. അവർക്കു രണ്ടു പേർക്കും നല്ല പിടിപാടുണ്ട്. നമുക്കെല്ലാം ശരിയാക്കാം എന്നവൾ   ഉറപ്പു തന്നു. 

അമ്മയെ കാണാൻ അസഹ്യമായ മോഹം. കാണാതെ തിരിച്ചു പോകാൻ മനസ്സനുവദിച്ചില്ല. അവസാനം ശാലുവും അനിയനും എന്നെയും കൂട്ടി മഠത്തിലേക്ക്  പോകാൻ നിശ്ചയിച്ചു. പൊട്ടലും ചീറ്റലും കൊടുങ്കാറ്റ് തന്നെയും പ്രതീക്ഷിച്ചോളാൻ മുന്നറിയിപ്പ് തന്നു.

അവർ കൂടെയുണ്ടെങ്കിലും മുട്ടുകൾ രണ്ടും  കൂട്ടി അടിച്ചുകൊണ്ടാണ് നീങ്ങിയത്. ശാലു ധൈര്യം തന്നു കൊണ്ടിരുന്നു എന്റെ തോളിൽ കയ്യിട്ടു കൊണ്ടാണവൾ നടന്നത്. എത്രയായിട്ടും ഒരു തരം വിറയലോ തളർച്ചയോ ഒക്കെ ആയിരുന്നു മഠത്തിലെത്തിയപ്പോൾ.

ഞാൻ ഗേറ്റിനു പുറത്തു നിന്നു. ശാലുവും മുരളിയും ഉള്ളിലേക്ക് പൊയി വാതിൽ തട്ടി. അതാ അപ്പ പുറത്ത് വന്നു. വയസ്സായിരിക്കുന്നു. തീരെ ശേഷി ഇല്ലാത്ത പോലെ. പിന്നാലെ അമ്മയും എത്തി. അമ്മയ്ക്കും വയ്യ. ശാലു എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പറ്റിയില്ല. അവളും മുരളിയും ഉമ്മറത്തേക്ക് കയറി. കാത്തു നിൽക്കാൻ ഒരു തരിപോലും ശേഷിയില്ല എന്ത് വന്നാലും വേണ്ടില്ല തല്ലുന്നെങ്കിൽ തല്ലട്ടെ. പുന്നാരിച്ചു വളർത്തിയ മകൾ അവരോട്  അത്ര വലിയ കുറ്റമല്ലേ  ചെയ്തത് എന്ത് ശിക്ഷയും ഏറ്റു  വാങ്ങാൻ തയ്യാറായിട്ടു തന്നെ ഗേറ്റു തുറന്നു ഞാൻ ഉമ്മറത്തേക്ക് ഓടി   അമ്മാ !!! അപ്പാ !! എന്നുറക്കെ വിളിച്ചു ആ കാലുകളിൽ വീണു......
സ്നേഹം വിടർത്തിയ പൂക്കൾ കരിഞ്ഞപ്പോൾ
******************************************
വക്കീലിന്റെ വീട്ടിൽ എത്തിയപ്പോൾ അവരെന്നെ കാത്തിരിക്കയായിരുന്നു. സ്നേഹത്തോടെ അകത്തേക്ക് വിളിച്ചു. കക്ഷികളാരും ഇല്ലാത്ത സമയമായിരുന്നു.  അതുകൊണ്ട് സംസാരിക്കാൻ  പറ്റിയ അവസരം. എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് അറിയാതെ ഇരിക്കുമ്പോൾ " സരിത എന്നോട് മൈഥിലിയെ കുറിച്ച് കുറെയൊക്കെ പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്നേഹിച്ചു പക്ഷെ അതിലധികം ദുഖിച്ചു അല്ലേ. വിഷമിക്കണ്ട. നമുക്ക് ശ്രമിക്കാം. മകനെ അധികം താമസിയാതെ മൈഥിലിയുടെ അടുത്തേക്കെത്തിക്കാൻ നോക്കാം " എന്നിങ്ങനെ അവർ പറഞ്ഞപ്പോൾ ഞാൻ പകച്ചു പൊയി. സരിത എന്ന കൂട്ടുകാരിയെ മനസ്സിൽ സ്നേഹപ്പൂർവം ഓർത്തു. ആവൂ എന്തൊരു  സമാധാനം. വക്കീലാണെങ്കിലും അവരുടെ മുന്നിൽ തല്ക്കാലം  എന്റെ ദുഖത്തിന്റെ കഥ ചുരുളഴിക്കണ്ടല്ലോ. കേസ് ഊർജിത പെട്ടാൽ എല്ലാം പറയേണ്ടി വരും. എന്നാലും തല്ക്കാലം സമാധാനം. അവർ എനിക്കൊരു ഫോം തന്നു. അതിൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം എഴുതി ഒപ്പിട്ടു. അമ്മിണി അമ്മായിടെ വീട്ടഡ്രസ്സും കൊടുത്തു. തിരിച്ചു പോരാൻ ഒരുങ്ങിയപ്പോൾ നിർബന്ധിച്ചു ഊണ് കഴിപ്പിച്ചാണ് വിട്ടത്. സരിതയുടെ കൂട്ടുകാരിയെ അങ്ങിനെ വിടാൻ  പാടില്ല എന്നും പറഞ്ഞ് .

തിരിച്ചു വീണ്ടും റെയിൽവേ സ്റ്റേഷൻ എത്തി. വണ്ടി പെട്ടെന്ന് വന്നതും കൊണ്ട് വേഗം കയറി ജനാലക്കരികിൽ സീറ്റ്‌ പിടിച്ചു. കുറച്ചൊരു ആശ്വാസത്തോടെ ആണ് മടക്കം. എന്നാലും മനോജിനെ മനസ്സിൽ നിന്നും മാറ്റാനായില്ല. ആദ്യവര്ഷങ്ങള് എന്നിൽ ചൊരിഞ്ഞ സ്നേഹം വെറും കണ്ണുകെട്ടായിരുന്നോ ? അമേരിക്കയിൽ എത്തിയപ്പോൾ മനോജ്‌ പൂർണമായും വേറെ ഒരാളായി.  പിന്നീടാണറിഞ്ഞത് ബോംബെ നഗരത്തിലെ അധോലോകവുമായി മനോജ്‌ ബന്ധപ്പെട്ടിരുന്നു എന്നും മൽഹോത്രയും  മേഹന്തതീരതയും പിന്റോയും ഗോൺസാൽവെസും  അഖബറും എല്ലാം അത് വഴി ഉണ്ടായ കൂട്ടുകാരായിരുന്നു എന്നും. ഭാഭി ഭാഭി എന്ന് വിളിച്ച്  അവരെല്ലാം തന്നോട് ചങ്ങാത്തം പിടിച്ചപ്പോൾ താനെത്ര  തവണ അവർക്കെല്ലാം ഊണ് വിളമ്പിയതാണ്.  അവരുടെ ഒക്കെ തനിനിറം..... എന്തിനേറെ മനോജിന്റെ മാറിയ നിറം തന്നെ ഞാൻ അമേരിക്കയിലെത്തിയപ്പോൾ അറിഞ്ഞു. കഷ്ടം സ്നേഹത്തിനും ആത്മാർപ്പണത്തിനും എനിക്ക് കിട്ടിയത് അധഃപതനത്തിലേക്ക് നയിക്കാൻ തുനിഞ്ഞ  പ്രിയതമൻ ! അവരുടെ ഏർപ്പാടുകൾ ഞാൻ അറിയുന്നു എന്നറിഞ്ഞപ്പോൾ എന്നെ ദേഹോപദ്രവവും തടങ്ങലുമായി എതിരേറ്റു. ഒരു പ്രത്ത്യേക സാഹചര്യത്തിൽ എനിക്ക് എന്തോ സംശയം തോന്നി ഞാനെന്റെ ആഭരണങ്ങളും  പാസ്പോർടും  കുറെ പൈസയും ഒരു തുണിസഞ്ചിയിൽ ഒളിപ്പിച്ചു. അതെനിക്ക് ഉപകരിച്ചു. കാരണം സ്വന്തം കാര്യസാധ്യത്തിനായി സ്വന്തം ഭാര്യയെ അമേരിക്കക്കാരനും കാഴ്ച വെക്കാൻ തക്കവണ്ണം  മനോജ്‌ തരം താണപ്പോൾ എനിക്ക് പിടിച്ചു നിക്കാനായില്ല. ആരും അറിയാതെ ഒരു ഇന്ത്യ ക്കാരൻ ടാക്സി ഡ്രൈവറിന്റെ സഹായത്തോടെ ഞാൻ രക്ഷപെട്ടു എയർപോർട്ടിൽ നിന്ന് ബോംബയ്ക്ക് വിമാനം കയറി. നേരെ എത്തിയത് സരിതയുടെ അടുത്തേക്ക്. മനോജിനെതിരെ എനിക്ക് തെളിവുകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തല്ക്കാലം കുറച്ചു ദിവസം ബോംബയിൽ താമസിച്ചതിനു ശേഷം നാട്ടിലേക്ക് പൊന്നു. എങ്ങിനെ എങ്കിലും അമ്മ അപ്പ രണ്ടു പേരെയും പറഞ്ഞു  സമാധാനിപ്പിക്കണം എന്നിട്ട് പോയ  കാലം വീണ്ടെടുക്കണം എന്നാണ് കരുതിയത്. പലതവണ ശ്രമിച്ചു.  എന്നാൽ അതിനു പറ്റിയില്ല  വീട്ടിൽ നിന്ന് ദൂരെ വാടകക്ക്  വീടെടുത്തു താമസിച്ചതും അതാണ്‌ .  മൂന്നു വർഷമായി ശാലുവിനെയോ അമ്മയെയോ കാണാൻ ശ്രമിക്കുന്നു. ഞാൻ ഇവിടെ ഉണ്ടെന്നും മനോജിൽ  നിന്നും അകന്നാണെന്നും ഞാൻ ഒരിക്കൽ ശാലുവിന് എഴുതിയിരുന്നു. ഈ പ്രശ്നങ്ങളൊന്നും  അവൾക്കു മുഴുവനും  അറിയില്ല  എങ്ങിനെ എങ്കിലും അവളെ ഇതൊക്കെ അറിയിക്കണം.  അമ്മ അപ്പ സുഖമാണോ എന്നോട്  വെറുപ്പ്‌ കുറഞ്ഞോ എന്തോ. മനോജിന്റെ വക്രബുദ്ധി കാരണം മൂന്നു  വർഷമായി എന്റെ മോനെയും കണ്ടിട്ട്. അതിനു വക്കീൽ  സഹായം വേണം. ഏതായാലും  ഇന്നൊരു സമാധാനം. ഒരു മൊബൈൽ ഫോൺ സംഘടിപ്പിക്കണം അതിനു ശേഷം. ഇപ്പോൾ ഞാൻ മനോജിൽ നിന്ന് തീർത്തും അകന്നു മാറിയേ പറ്റൂ. എന്നെ ഞാൻ തന്നെ സുരക്ഷിത ആക്കണം .  മനോജ്‌ എന്നെ പല വഴിയിലും സ്വാധീനിക്കാനും എന്നെ ഉപദ്രവിക്കാനും നോക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. ഏതായാലും മോന്റെ കാര്യമാണ്  ഇപ്പോൾ  മുഖ്യം. വണ്ടി പാലക്കാട്ടെത്തി.   ഇറങ്ങട്ടെ.

അമ്മിണി അമ്മായി എന്നത്തേയും പോലെ  കാത്തിരുന്ന് മുഷിഞ്ഞു കാണും. അതെ വാതിൽക്കൽ  തന്നെ അതാ നിൽക്കുന്നു.  പാവം ബോറടിക്കുന്നുണ്ടാവും.  എന്നത്തേക്കാൾ വൈകി  അല്ലേ  അമ്മായി എന്നും ചോദിച്ചു ഞാൻ അകത്തേക്ക് കൂട്ടി.. ഇനി ഒന്ന് കുളിച്ചു വല്ലതും കഴിച്ചു സ്വസ്ഥമായി  ഉറങ്ങണം. നാളെ വെള്ളിനേഴി പോണം.  ശാലുവിന്റെ വീട്ടിലേക്ക് നേരെ. വയ്യ ഈ ശ്വാസം മുട്ടൽ സഹിക്കാൻ.. ശാലു എന്തെങ്കിലും വഴി കാണും .  അവളെ ഇതിലൊന്നും വലിച്ചിടേണ്ട എന്നും തോന്നും പലപ്പോഴും. ഈ ലോകത്തിൽ  അവളാനെനിക്ക് ഏറ്റവും പ്രിയമുള്ളവൾ.  അവളെ കണ്ടിട്ട് ബാക്കി കാര്യം..