Tuesday, April 24, 2018

എന്റെ ദില്ലി.... ഓർമ്മകൾ..

                                   രണ്ട്

ദില്ലി നഗരത്തിലേക്ക് എന്റെ അച്ഛനുമമ്മയും ചേക്കേറാൻ ഉണ്ടായ സാഹചര്യം അറിയണ്ടേ ??
പട്ടാളത്തിലായിരുന്ന  അച്ഛൻ രണ്ടാം  ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ പിരിഞ്ഞു പൊന്നു. പിന്നെ ചെറൂപ്പ, കൊയിലാണ്ടി പന്തലൂർ മുതലായ സ്ഥലങ്ങളിൽ അല്ലറചില്ലറ പണികൾ എടുത്തു അടിച്ചു പൊളിച്ചു നടന്നു. കല്യാണം കഴിഞ്ഞപ്പോൾ ഉത്തരവാദിത്തം  കൂടി. അങ്ങനെ അമ്മയുടെ ജ്യേഷ്ഠന്മാർ ദില്ലിയിൽ ഉള്ളത് കൊണ്ടും ഇന്ത്യൻ എയർലൈൻസിൽ ജോലിസാധ്യത ധാരാളം ഉണ്ടായിരുന്നത് കൊണ്ടും അച്ഛനിങ്ങോട്ട് പൊന്നു. കുറച്ചൊന്നു സ്ഥിരത വന്നപ്പോൾ  ഞങ്ങളും പൊന്നു.
അതിനു ശേഷമാണ് നേരത്തെ പറഞ്ഞ വാടകവീടുകളിലെ താമസവും മറ്റും.
ഉത്തരേന്ത്യൻ അയൽക്കാരിൽ പഞ്ചാബികളായിരുന്നു  അധികം എങ്കിലും കുറെയൊക്കെ ബംഗാളി കളും  ഉണ്ടായിരുന്നു. അങ്ങിനെ ഒരു ബംഗാളി  കുടുംബാവുമായി ഞങ്ങൾ വളരെ അധികം അടുത്തു.   അമ്മമാരുടെ മൈത്രി ആയിരുന്നു അവിടെയും അധികം ശക്തം. അതുകൊണ്ടാവാം  ഞങ്ങൾ മക്കൾ അമ്മയുടെ ബംഗാളി സുഹൃത്തിനെ മാസി  എന്നാണ് വിളിച്ചത് ( ഹിന്ദി / ബംഗാളി  ഭാഷകളിൽ അമ്മയുടെ സഹോദരിയെ വിളിക്കുന്നതാണ്  മാസി എന്ന് ). ആ സ്നേഹബന്ധം കാരണം ഞാൻ ബംഗാളി ഭാഷ സ്വായത്തമാക്കി. അവരുടെയും നമ്മുടെയും ഭക്ഷണരീതിയും മറ്റു ദൈനം ദിനം രീതികളും വളരെ സാമ്യമുള്ളതു കൊണ്ട് ഒരു ഗഹനമായ ആത്മബന്ധം ഇരു  വീട്ടുകാരും തമ്മിൽ  ഉണ്ടായിരുന്നു. ഇന്നും തുടർന്നു പോകുന്നു എന്നിലെ ബംഗാളി ഭാഷ സ്നേഹവും ബംഗാളി മട്ടിലുള്ള രീതികളും മറ്റും.
വിനയനഗർ എന്ന് നേരത്തെ പ്രതിപാദിച്ചിരുന്നല്ലോ.
അത് മെയിൻ  വിനയനഗർ ആയിരുന്നു. ( ഇപ്പോഴത്തെ സരോജിനി nagar). അതിന്റെ മൂന്നു ഭാഗത്തും ഉള്ള സ്ഥലങ്ങളിൽ സൗത്ത് വിനയ നഗർ ( ഇന്നത്തെ നൗറോജി നഗർ ), വെസ്റ്റ് വിനയ നഗർ ( ഇന്നത്തെ നേതാജി  നഗർ ) ഈസ്റ്റ്  വിനയ നഗർ (ഇന്നത്തെ  ലക്ഷ്മി ബായ് നഗർ ) എന്നിടങ്ങളിലെല്ലാം  ഞങ്ങൾ വാടകക്ക് താമസിച്ചു പൊന്നു . ഓരോ സ്ഥലത്തും പല പല സുഹൃത്തുക്കളും  ആജീവനാന്ത മൈത്രികളും ഞങ്ങൾ നേടി.

അതിനിടയിൽ എന്റെ വിദ്യാഭ്യാസത്തെ കുറിച്ചും അച്ഛനും അമ്മയും ആകുലരായി.  വലിയ ഉയർന്ന സ്കൂളുകളിൽ ചേരണമെങ്കിൽ ചിലവ് ഏറും  അച്ഛനെക്കൊണ്ട് അത് ഉൾക്കൊള്ളാൻ ആവില്ല .  അങ്ങനെ വേറെയും മലയാളി കുടുംബങ്ങൾ വിഷമിച്ചിരിക്കയായിരുന്നു  മദർസ്‌ ഇന്റർനാഷണൽ, സർദാർ പട്ടേൽ മുതലായ സ്കൂളുകളിലേക്ക് മെല്ലെ  അന്വേഷണം  തുടങ്ങി.  അതിനിടയിൽ ആണ് ദില്ലി  മലയാളി അസോസിയേഷൻ കേരള സർക്കാരിന്റെ സഹായത്തോടു കൂടി മലയാളി കുട്ടികൾക്കായി ഒരു സ്കൂൾ അന്നത്തെ കൊച്ചിൻ ഹൌസിൽ 1957ലെ വിജയദശമി നാളിൽതുടങ്ങിയത്.    എന്റെയും മറ്റു പലരുടെയും ജീവിതത്തിന്റെ നല്ലൊരു വഴി തിരിവായിരുന്നു അത്.
"മലയാലം അരിയാത്ത " ഒരു കൂട്ടം അല്ലാതെ മലയാളത്തെ സ്നേഹിക്കുന്ന മലയാളം  അറിയുന്ന ഒരു കൂട്ടം അങ്ങിനെ സൃഷ്ടിക്കപ്പെട്ടു. എന്റെ ദില്ലിയിലെ ആ സ്കൂൾ  എന്നിലെ മലയാളിയെ വളർത്തി എടുത്തു. ഇന്ന് എനിക്കും എന്നെ പോലെ  പലർക്കും ഓർക്കാൻ 1957 ഒക്ടോബർ 2. സ്വർണലിപികളിൽ ദില്ലി മലയാളിയുടെ ചരിത്രത്തിൽ എഴുതപ്പെട്ടു.
സ്കൂളിൽ ചേർന്നെങ്കിലും താമസസ്ഥലം തേടിയുള്ള ഞങ്ങളുടെ പ്രയാണം തുടർന്നു കൊണ്ടിരുന്നു.   ബാല്യം അങ്ങിനെ ഒരു വഴിത്തിരിവിലേക്ക് പോയി.  കൗമാരം മറ്റു പലതരത്തിലും ദില്ലിയെ എന്റെ മനസ്സിലും ജീവിതത്തിലും ഇഴുക്കി ചേർത്തു... അതൊരു വേറെ തിരിവ്.....
ഞാൻ വളർന്ന  എന്റെ സുശാന്തലോകം.. ദില്ലി

                          ഒന്ന്                       

ഇന്ന് നമ്മൾ കാണുന്ന, കേൾക്കുന്ന ആഡംബര നഗരമല്ല 1950കളിലെ  ദില്ലി. ഒരു കൈ ക്കുഞ്ഞായിരിക്കുമ്പോൾ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നതായിരുന്ന അമ്മ . അച്ഛൻ ആദ്യമേ ഇവിടെ ഉദ്യോഗസ്ഥനായിരുന്നു. അന്ന് മുതൽ ദില്ലി എന്നെയും ഞാൻ ദില്ലിയെയും സ്വന്തമാക്കി. എന്റെ ഓർമകളിലെ,  ഞാനും എന്റെ സഹോദരരും  സന്തോഷത്തോടെ, സുരക്ഷിതത്വത്തോടെ വളർന്ന ആ ദില്ലിയാണ് എന്റെ ദില്ലി.
അന്നിവിടെ മലയാളികൾ വളരെ കുറവായിരുന്നു. മദ്രാസി  എന്ന ഓമനപ്പേരിലാണ് തെന്നിന്ത്യക്കാരെ മുഴുവനും അന്ന് വിളിച്ചിരുന്നത്. കളങ്കമില്ലാത്ത സത്യസന്ധരായ മദ്രാസികൾക്ക് വീട് വാടകക്ക് കൊടുക്കാനോ  മാസചിലവിനുള്ള പലവ്യഞ്ജനങ്ങൾ കടമായി കൊടുക്കാനോ  ഈ നാട്ടുകാർക്ക് ഒട്ടും മടിയോ സംശയമോ ഇല്ലായിരുന്നു.
അന്ന് ഞങ്ങൾ ആദ്യമായി ഒരു ഗഡ്‌വാളി കുടുംബത്തിന്റെയും കൂടെ ഒരുമുറിയിൽ ആണ് താമസിച്ചത് . Mr  ഭട്ട്  എന്നൊരാൾടെ സർക്കാർ ക്വർട്ടേഴ്സിൽ അദ്ദേഹത്തിന്റെ കൊച്ചു കുടുംബത്തോടൊപ്പം. പാചകവും ഊണും ഉറക്കവും എല്ലാം ഒരു മുറിയിൽ.  അടുക്കള വീട്ടുടമസ്ഥർ ഉപയോഗിക്കുമായിരുന്നു. വളർന്നത് ഞാൻ അവരുടെ മകൾ ലീലയോടൊപ്പം. എന്റെ അമ്മ ഉണ്ടാക്കുന്ന ചോറും സാമ്പാറും അവൾക്കേറെ പ്രിയമായിരുന്നു. അവർ ഉണ്ടാക്കുന്ന ചപ്പാത്തിയും കൂട്ടാനും എനിക്കും ഇഷ്ടം . അങ്ങനെ ഏകദേശം മൂന്നു  വർഷത്തോളം ഞങ്ങൾ അവിടെ താമസിച്ചു. അമ്മ കുറേശ്ശേ ഹിന്ദിയും പഠിച്ചു. കൂട്ടത്തിൽ ഞാനും ഹിന്ദിയും  മലയാളവും കൂട്ടി കലർത്തി സംസാരിക്കാൻ തുടങ്ങി. 
അന്ന്  വിനയനഗർ ആയിരുന്നു മുഖ്യമായും മലയാളി കുടുംബങ്ങൾ താമസിച്ചിരുന്നത്. അതിൽ വളരെ കുറച്ചു പേര് മാത്രം  സ്വന്തം ക്വാർട്ടേഴ്സിൽ. ബാക്കി എല്ലാം വാടകക്ക്. ഉയർന്ന ശമ്പളക്കാർ  രണ്ടു മുറികൾ ഉള്ള മുഴുവൻ വീടും വാടകയ്ക്കു താമസിച്ചിരുന്നു. അവരൊക്കെ ഞങ്ങളെക്കാൾ എത്രയോ മുൻപ് കേരളത്തിൽ നിന്നും ചേക്കേറിയവർ. അച്ഛന്റെ കൂടെ  ഇന്ത്യൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന ചുരുക്കം ചില  മലയാളികൾ  ഉണ്ടായിരുന്നു. വല്ലപ്പോഴും അവർ ഞങ്ങളുടെ വീട്ടിലേക്കോ ഞങ്ങൾ  അങ്ങോട്ടോ  പോകുമ്പോൾ മാത്രമായിരുന്നു അന്നൊക്കെ ഒരു  മലയാളി പരിവേഷം കണ്ടിരുന്നത്
ഭട്ട് കുടുംബത്തിനു ശേഷം ഞങ്ങൾ രണ്ടു പഞ്ചാബി കുടുംബങ്ങളുടെ കൂടെയും വാടകക്ക് താമസിച്ചിരുന്നു. ഈ മൂന്നു കുടുംബങ്ങളും മറ്റു അയൽവാസികളായ ഉത്തരേന്ത്യൻ കുടുംബങ്ങളും എന്റെ അമ്മയെ വളരെ ഏറെ സ്നേഹത്തോടും സ്വത്വത്തോടും ആണ് കരുതിയിരുന്നത്. അത് വഴി ഞങ്ങൾക്ക്  ഒരുപാട് സൗഹൃദങ്ങൾ അന്ന് നേടാൻ കഴിഞ്ഞു. ഏകദേശം 36ക്വാർട്ടേഴ്‌സ് ( രണ്ടു നിലകളിലായി )ഒരു പച്ചപ്പുൽ മൈതാനത്തിന് ചുറ്റുമായി പണിതതായിരുന്നു. സ്‌ക്വയർ എന്നാണ് അതിനെ പറഞ്ഞിരുന്നത്. ഓരോ സ്‌ക്വയറിലെ താമസിക്കുന്നവരും  ഒരു വലിയ തറവാട് പോലെ സുഖവും ദുഖവും പങ്കിട്ടു.  കുട്ടികൾ ഭേദമെന്യേ എല്ലാ അമ്മമാരുടെയും  ലാളനയിലും ശാസനയിലും ആയിരുന്നു വളർന്നത്    എല്ലാ ആഘോഷങ്ങളും ജാതിമത ഭാഷ കൾക്കതീതമായി കൊണ്ടാടിയിരുന്നു .  അന്ന് മിനഞ്ഞെടുത്ത സൗഹൃദങ്ങൾ  ആത്മ ബന്ധങ്ങളായി വളർന്നു. ഇന്നും ഞങ്ങൾ പലരും ( അന്നത്തെ കുട്ടികൾ )  ആ ബന്ധവും സ്നേഹവും തുടരുന്നു. എന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത,  സ്നേഹവും ഒത്തൊരുമയും  പരസ്പര വിശ്വാസവും നിറഞ്ഞ സുവർണ്ണ കാലം.. ആ കാലത്തെ മധുരസ്‌മൃതികൾ   അന്നത്തെ ദില്ലിയെ കുറിച്ചുള്ള തേനൂറും  ഓർമ്മകൾ ഇനിയുമുണ്ട് ഏറെ. കുറേശ്ശേ ആയി പങ്കിടാം ഞാൻ ....

Sunday, April 22, 2018

അഭിനവ സൗഹൃദം

നവ നവ മാധ്യമകൾ പൊട്ടിമുളച്ചിടുന്നു
പല പല പേരുകൾ ഭാവങ്ങളിലവ വളരുന്നു
അഭിനവ സൗഹൃദത്തിൻ പൊരുളായ്‌ വരുന്നവ.
മർത്യർക്കു തമ്മിൽ സൗഹൃദമിന്നിത്രയെളുപ്പമോ??

സൗഹ്രദമെന്നതും പ്രണയമെന്നതും പാവന
ബന്ധമായി നിനക്കയും പഠിക്കയും ചെയ്തവരീ
മുഖപുസ്തക നവമാധ്യമ സ്നേഹത്തെയിനിയും
മുഖവിലക്കെടുക്കുവാൻ സന്നദ്ധരല്ലല്ലോ !!!

അന്നൊരു നാളൊരു കോളേജുകുമാരനഹോ
നെറ്റിലൂടെയെൻസൗഹ്രദം വേണമെന്ന് ചൊല്ലവേ
ഒന്നല്ല നൂറല്ല ആയിരം ശിഷ്യരെനിക്കെന്നും തോഴ
രെന്നു ഞാൻ ചൊന്നപ്പോളവനേറെ ക്ഷോഭിച്ചു.

ചൊന്നാനവൻ  അതുവേണ്ട എന്നെ ഒരു ഫ്രണ്ടാക്കി
യെന്നുമെന്റെ മാത്രമാകണം നിങ്ങൾ എന്റെ മാത്രം
എന്തു ഞാൻ ചൊല്ലേണ്ടു ക്ഷിപ്രമീ സൗഹൃദത്തെ
 നവമാധ്യമ സൗഹൃദമോ  മുഖപുസ്തക പ്രേമമോ

Thursday, April 5, 2018

ഒരു മിന്നൽ പിണറായി വന്നവൾ
ദീപ്‌തമാക്കിയെൻ മനവും  ഗേഹവും

ഊര്ജിതമായെൻ ദേഹവും ദേഹിയും
കേവലമൊരു  മാസാർദ്ധമെങ്കിലും

 ഘോരതാപത്താൽ  ഉണങ്ങി വരണ്ട മണ്ണിൽ
പുതുവര്ഷത്താലുളവാകും നവജീവൻ പോൽ

പൂത്തുലഞ്ഞു അച്ഛനുമമ്മയും ഒരുപോലെ
അത്രമേൽ ആത്മജയവൾ ഏകി മനസ്സുഖം

ഇന്നവൾ തിരിച്ചു സ്വഗേഹം പൂകാനായി
ഭർതൃ സമീപം ചെന്നെത്താൻ യാത്രയായി

അച്ഛനുമമ്മയുമിനി കാത്തിരിപ്പൂ വീണ്ടുമൊരു
സ്നേഹാർദ്രമാം ആലിംഗനത്തിനായ്  വേഗം
സ്വപ്‌നങ്ങൾ തളിർത്തപ്പോൾ...

സ്വപ്നങ്ങളെൻ  ഹൃത്തിൻ സ്പന്ദനമായിരുന്നു
സ്വപ്നങ്ങൾ കാണാൻ അർഹനല്ലെന്നറിഞ്ഞിട്ടും

എന്റെ ആഗ്രഹങ്ങൾ വെറും സ്വപ്നങ്ങളായി
എന്നുള്ളിൽ തകർന്നു വീണ നാളുകളിലും

ഒരുമാത്രയെന് നിലനിൽപിന് വേരായെങ്കിലവ
ഒരുനിമിഷമെൻ  അന്ത്യമെന്ന്  ഭയന്നു ഞാൻ 

വേദനകളുടെ നീറ്റലിനപ്പുറം ഇല്ലൊരു ലോക--
മതിൽ ഞാനേകനായി കേണിരുന്ന നാളുകളിലും 

സ്വപ്നങ്ങളെൻ പിരിയാത്ത തോഴരായിരുന്നു
സ്വപ്നത്തിലുമെൻ  സ്വപ്‌നങ്ങൾ പിൻവാങ്ങിയില്ല

 സ്വപ്‌നങ്ങൾ പ്രതീക്ഷ തൻ കിരണങ്ങളേകി
പെട്ടെന്നൊരു നാൾ എന്നിൽ പ്രഭ വീശിയപ്പോൾ

സ്വപ്നങ്ങളെ താലോലിച്ചൊരെൻ ഹൃദയത്തിൽ
ആനന്ദ ദുന്ദുഭി  ഈണമിട്ടു, ഞാൻ നൃത്തമാടി

Wednesday, April 4, 2018

"വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ" ബാലാമണിയമ്മയുടെ വരികൾ എന്റെ മനസ്സിലെ കിളി പാടുമ്പോൾ... ഞാനും  കൊതിപ്പൂ ഈ  ഭുവിനു മേലെ മേലെ സ്വച്ഛന്ദം പറന്നകലാൻ..... അങ്ങ് വിദൂരത്തൊരേകാന്തതയിൽ എന്നമ്മതൻ മാറിലെ ചൂടറിയാൻ.. എല്ലാം മറന്നൊന്ന് കണ്ണടക്കാൻ....
ഇന്ന്  ഉയിർത്തെഴുന്നേൽപ്പിന്റെ ദിനം...നമ്മുടെ നാളെകൾ പ്രത്യാശയുടേതെന്ന് വിശ്വസിക്കാം......

ദുഃഖം നിന്നെയെത്ര അലട്ടുവതെങ്കിലും സോദരാ
ഖിന്നനാകൊല്ല, നിരാശ കൈവെടിഞ്ഞീടുക  നീ

കാർമുകിൽ മാനത്തെ ആവ്രതമാക്കിയാലും
സൂര്യകിരണങ്ങളവയെ വിച്ഛേദിക്കും  നൂനം

ഇരുളിനു സ്വന്തമായൊരസ്ഥിത്വമില്ലെന്നറിയൂ നീ
ഒരു ദീപനാളത്തിൻ  പ്രകാശമതിനെ വെല്ലുമല്ലോ

എന്തിനു വൃഥാ നിന്നുള്ളം വിങ്ങുന്നു തോഴാ
ഒരു രാവിന്നൊരു പകലെന്നല്ലേ പ്രകൃതി നിയമം